Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തെട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തെട്ടാം ദിവസം
ഈശാവാസ്യം
``തിഷ്‌ഠത്‌ തത്‌ ധാവതഃ അന്യാന്‍ അത്യേതി'' ഉറച്ചുനിന്നുകൊണ്ട്‌ ഓടുന്ന, ചലിക്കുന്ന മറ്റുള്ളതിനെ അത്‌ അതിവര്‍ത്തിച്ച്‌, അതിക്രമിച്ച്‌ നിലകൊള്ളുന്നു. ഉദാഹരണം നാം കണ്ടു. കൊച്ചി ബോട്ടുജെട്ടിയില്‍നിന്ന്‌ നാം ബോട്ടില്‍ കയറി ആഫ്രിക്കയിലേക്ക്‌ പോകുന്ന ആ സമയത്ത്‌, ജലം ആഫ്രിക്കയില്‍ ഉണ്ട്‌. റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ കയറുന്ന സമയത്ത്‌ ഡെല്‍ഹിയിലേക്കാണ്‌ പോകുന്നതെങ്കില്‍ റെയില്‍ പറയും. ഞാന്‍ ഡെല്‍ഹിയില്‍ ഉണ്ട്‌. എല്ലാ ഓടുന്ന ട്രെയിനുകളേയും അതിവര്‍ത്തിച്ച്‌ ഞാന്‍ അവിടെ ഉണ്ട്‌. എല്ലാ ചലനങ്ങളും എന്നിലാണ്‌ എന്നുള്ളതിനാല്‍ എല്ലാറ്റിനേയും അതിവര്‍ത്തിച്ച്‌ അതിക്രമിച്ച്‌ ഞാന്‍ നിലകൊള്ളുന്നു. ``ഞാന്‍'' എന്നുപറഞ്ഞാല്‍ ഈ സത്യം.
``തസ്‌മിന്‍'' അതിലാണ്‌, അങ്ങിനെ ഈ വിശ്വത്തെ മുഴുവന്‍ അളന്നെടുക്കുന്നു. അളന്നെടുക്കുക എന്ന്‌ പറയുന്നതില്‍ പരിമിതിയുണ്ട്‌. കാരണം നമ്മുടെ മനസ്സിനെ എത്രത്തോളം മനസ്സിനെ വികസിക്കാന്‍ സാധിക്കുമോ അതിന്റെ ആ വികാസത്തിന്റെ പാരമ്യത്തിലൊക്കെ എത്തിച്ചിട്ട്‌ നമ്മളെ കൊണ്ടുവരികയാണ്‌ നേരെ തന്നെ. ``തസ്‌മിന്‍ അപോ മാതരിശ്വാഃ ദധാതി''അതിലൂടെ, നമ്മുടെ പ്രാണവായുവിലൂടെ, കര്‍മ്മചലനങ്ങള്‍, നമ്മുടെ ആദ്യത്തെ ശക്തിസ്‌പന്ദനം പ്രകടമാക്കുന്നു. ആ വിശ്വചൈതന്യത്തിലാണ്‌ നമ്മുടെ ആദ്യത്തെ നാഡി അല്ലെങ്കില്‍ പ്രാണന്റെ സ്‌പന്ദനം `ടിക്‌ ടിക്‌' മുതല്‍ തുടങ്ങുന്നത്‌ എല്ലാ ചലനങ്ങളും അതില്‍ ആരംഭിക്കുന്നു. ഈശാവാസ്യത്തിലെ ഈ ശ്ലോകം വളരെ പ്രധാനപ്പെട്ടതാണ്‌.
തുടര്‍ന്ന്‌ വീണ്ടും സത്യത്തെ ചെറിയൊരു വൈരുദ്ധ്യത്തോടുകൂടിയിട്ട്‌ അവതരിപ്പിക്കുന്നു. എന്തിനാണ്‌ ഈ വൈരുദ്ധ്യം? ``തദേജതി'' അത്‌ ഇളകുന്നു ``തത്‌ ന ഏജതി'' അത്‌ ഇളകുന്നില്ല ``തത്‌ ദൂരെ'' അത്‌ ദൂരെയാണ്‌ ``തത്‌ അന്തികേ'' അത്‌ അടുത്താണ്‌ ``തത്‌ സര്‍വ്വസ്യ അസ്യ ബാഹ്യതഃ'' അത്‌ എല്ലാറ്റിന്റെയും പുറത്താണ്‌ ``തത്‌ സര്‍വ്വസ്യ അസ്യ അന്തഃ'' അത്‌ എല്ലാറ്റിന്റെയും ഉള്ളിലാണ്‌.
അത്‌ ഇളകുന്നു; ഇളകുന്നില്ല. അത്‌ ദൂരെയാണ്‌; അടുത്താണ്‌. അത്‌ അകത്താണ്‌; പുറത്താണ്‌. എന്താണ്‌ ഇത്‌? ഇങ്ങനെ സത്യെത്ത നോക്കുന്ന ഒരാള്‍ക്ക്‌ ഇങ്ങനെയൊക്കെ അനുഭവപ്പെടാം. അത്‌ ഇളകുന്നു, അത്‌ ഇളകുന്നില്ല. ഇതെങ്ങിനെയാണ്‌ സംഭവിക്കുന്നത്‌? ഭഗവദ്‌ഗീതയില്‍ ഇതിന്‌ സമാനമായിട്ടൊരു ശ്ലോകമുണ്ട്‌. കര്‍മ്മത്തില്‍ അകര്‍മ്മവും, അകര്‍മ്മത്തില്‍ കര്‍മ്മവും ആര്‌ കാണുന്നുവോ അവനാണ്‌ കാണുന്നവന്‍ എന്ന്‌ ഭഗവദ്‌ഗീത പറയുന്നു.
(തുടരും.....)

No comments:

Post a Comment