Friday, 2 May 2014

ഗുരു ( നാലാം ഭാഗം )

ഗുരു ( നാലാം ഭാഗം )
ഉദ്ധവന്റെ ചോദ്യങ്ങൾക്കൊരോന്നായി ഉത്തരം പറയുവാൻ തയ്യാറയ ഭഗവാൻ ശ്രീകൃഷ്ണനോട്, ഈ ലോകത്തിലെ ദു:ഖത്തിനും സംസാരബന്ധത്തിനും കാരണമായ സംഗം കളഞ്ഞീടുവാൻ എന്തു വേണമെന്നായിരുന്നു ആദ്യ ചോദ്യം. സംഗം കളയുവാനായുള്ള മാർഗ്ഗങ്ങളായാണ് ഭഗവാൻ യദുവും അവധൂതനുമായുള്ള സംവാദത്തിലൂടെ പറഞ്ഞു കൊടുക്കുന്നത്. ( അത് വലിയ വിഷയമായതു കൊണ്ടും അതിനെ കൂടുതൽ മൻസ്സിലാക്കുവാൻ അതിന്റെ അടിസ്ഥാനമായ കുറെക്കാര്യങ്ങൾ ആദ്യം പഠിച്ചിട്ടാകാമെന്നു കരുതി കുറച്ചു മാറ്റി വെയ്ക്കാം )
സംസാരബന്ധം കളയുവാൻ എന്താണു വേണ്ടതെന്ന ചോദ്യത്തിനുത്തരമായി ഭഗവാൻ പറയുന്നത് നോക്കുക:
മുന്നമേ സംഗം കളഞ്ഞീടുവാനെന്തുപായം?
ലോകതത്ത്വത്തെ വിമർശിക്ക സംഗങ്ങൾ പോവാ-
നായതിന്നവധൂത യദു സംവാദമെല്ലാം
വഴിയേയരുൾചെയ്തനേരമുദ്ധവർ ചോദ്യം
വിഷയങ്ങളിൽ വർത്തിച്ചീടിന ദേഹിക്കിഹ
വിഷയങ്ങളാൽ ബന്ധമില്ലാതെയിരിപ്പതും
വിഷയങ്ങളാൽ ബന്ധമുണ്ടാകും വിവരവും
അരുൾ ചെയ്കെന്നുകേട്ടു ബന്ധമോക്ഷങ്ങൾ ഭേദാൽ
വരും മോക്ഷം വിദ്യയാ, ബന്ധമതവിദ്യയാൽ. (ശ്രീ മഹാഭാഗവതം, ഏകാദശ സ്കന്ധം, ഉദ്ധവ ദൂത്, ശ്രീകൃഷ്ണ ഉദ്ധവ സംവദം )
ലൗകിക സുഖങ്ങളും അതിനുള്ള വിഷയങ്ങളും ഇന്ദ്രീയ സുഖങ്ങളിലുമെല്ലാം മുഴുകിയിരിക്കുന്ന ദേഹിയ്ക്ക് ( ദേഹത്തിന്റെ ചൈതന്യത്തെ അഥവ ആത്മാവിനെയാണ് ദേഹിയെന്നു വിളിക്കുന്നത് ) കർമ്മങ്ങളിൽ നിന്നും ഉണ്ടാകുന്ന ബന്ധവും ബന്ധനങ്ങളും മോക്ഷവും ( ബന്ധത്തിനെ അതിജീവിക്കുവാനുള്ള ) മാർഗ്ഗവും വ്യക്തമാക്കുന്നതാണ് ഈ വരികൾ. ഇവിടെ മോക്ഷമാർഗ്ഗം വിദ്യയും അവിദ്യ കർമ്മ ബന്ധങ്ങൾക്കു കാരണമാകുമെന്നും വ്യക്തമാക്കുന്നു. വിദ്യാഭ്യാസം ചെയ്തതു കൊണ്ടു മാത്രം വിദ്യ ലഭിച്ചു എന്നു പറയാനാവില്ല. വിഭ്യാഭ്യാസത്തിലുടെ നേടിയ അറിവുകൾ മാറ്റി വെച്ചാൽ ബാക്കി എന്തവശേഷിക്കുന്നുവോ അതാണ് ആ വ്യക്തിയിലുണ്ടാക്കുന്ന യഥാർത്ഥ ജ്ഞാനം. ജ്ഞാനം എന്നാൽ നമ്മളും പ്രകൃതിയും ഒന്നാണെന്നും പ്രകൃതി ശക്തികളുമായി തുലനം ചെയ്താൽ വെറും നൈമിഷികം മാത്രമായ ഇഹലോകവാസം വെറും സ്വപ്നതുല്യമായ ഒരനുഭവമാണെന്നും നാമും പ്രകൃതിയിലെ സകല ചരാചരങ്ങളും ഒന്നു തന്നെയാണെന്ന തിരിച്ചറിവിലൂടെയുള്ള പക്വതയീത്തുകയാണ് യഥാർത്ഥ ജ്ഞാനം. മറ്റൊരർത്ഥത്തിൽപ്പറഞ്ഞാൽ സകലം വിഷ്ണുമയം എന്നും ഈശോവാസം ഇദം സർവം എന്നും വസുദേവ കുടുംബമെന്നും ശിവകുടുംബമെന്നും ലോകമേ തറവാട് എന്നുമൊക്കെപ്പറയുന്ന ഒരു പ്രത്യേക തലത്തിലേയ്ക്കുള്ള അറിവാണ് ഇവിടെ വിദ്യ എന്നു കൊണ്ടുദ്ദേശിക്കുന്നത്. അവിദ്യ, മുകളിൽപ്പറഞ്ഞ കാര്യങ്ങളൊന്നും ഇല്ലാത്ത സകല വിദ്യയും കർമ്മ ബന്ധത്തിൽ കൊണ്ടെത്തിക്കുകയും പുണ്യത്തിനും പാപത്തിനും ശാപത്തിനുമെല്ലാം കാരണകരവുമായിരിക്കും. വിദ്യാഭ്യാസത്തിലൂടെ സ്വയം തിരിച്ചറിയാനുള്ള കഴിവാണ് ഉണ്ടാകേണ്ടത്. സ്വയം തിരിച്ചറിയാൻ സഹായിക്കാത്ത, അതിനു മാർഗ്ഗം ഉണ്ടാക്കാത്ത സകലതിനെയും അവിദ്യ എന്നാണു ജഗദ് ഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻ ഇവിടെ പറയുന്നത്. തിരിച്ചറിവ് തന്നെയാണ് മോക്ഷമാർഗ്ഗമെന്ന തത്വമാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാതെ സഹജീവികളേയും പ്രകൃതി വിഭവങ്ങളേയും ചൂഷണം ചെയ്ത് കഴിയുന്ന മനുഷ്യന്റെ സ്വാർത്ഥത പ്രകൃതിയുടെ അസംതുലിതാവസ്ഥയ്ക്കും അതിലൂടെ പ്രകൃതിക്ഷോഭങ്ങളിലേയ്ക്കും നയിക്കുമെന്ന് നാം പല അനുഭവങ്ങളിലൂടെയും ഇന്നു അറിഞ്ഞു കൊണ്ടിരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുവാനും സ്വാർത്ഥ താത്പര്യങ്ങളെ നിലനിർത്തുവാനുമായി പഠിക്കുന്ന വിദ്യയെ യഥാർത്ഥ വിദ്യയെന്നു പറയാൻ കഴിയില്ല.
വിദ്വാന്മാരായ മഹത്തുക്കളാരെന്നു ചൊൽക?
"വിദ്വാന്മാർ ജിതേന്ദ്രീയന്മാരായി ഭാഗവത-
ന്മാരായി ബോധികളായ് ലോകാനുഗ്രഹപര-
രായവർ മഹത്തുക്കളെന്നറിഞ്ഞീടു നീയും" (ശ്രീ മഹാഭാഗവതം, ഏകാദശ സ്കന്ധം, ഉദ്ധവ ദൂത്, ശ്രീകൃഷ്ണ ഉദ്ധവ സംവദം )
ഉദ്ധവന്റെ അടുത്ത ചോദ്യം വിദ്വാന്മാരായ മഹത്തുക്കളെക്കുറിച്ചായിരുന്നു. വിദ്വാന്മാരും ഇന്ദ്രിയങ്ങളെ ജയിച്ചവരും ഭഗത്ഭക്തരുമായിട്ട് ബോധികളായി ലോകത്തിനനുഗ്രഹ പ്രദമായിട്ടുള്ള മഹത് വ്യക്തികളെയാണ് മഹത്തുക്കൾ എന്നു വിളിക്കുന്നത്. ഇന്ദ്രിയങ്ങളുടെ പിടിയിൽ നിന്നും മോചനം സാധരണക്കാരനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമാണ്. സുഖവും ദു:ഖവും, ചൂടും തണുപ്പും, കയ്പ്പും മധുരവും.... അങ്ങിനെയുള്ള ദ്വന്ദങ്ങളെ ഒരു പോലെ കാണുവാൻ കഴിവുള്ളവരാണ് ഇന്ദ്രീയങ്ങളെ അതിജീവിച്ചവർ അഥവ ജിതേന്ദ്രിയർ. സകലതും വിഷ്ണുമയവും ഈശ്വരവാസം ഇവിടെയെല്ലാം ഉണ്ടെന്നും ബോധമുള്ള ഒരു വ്യക്തിയ്ക്ക് മാത്രമേ താൻ ചെയ്യുന്നതെല്ലാം ഈശ്വരാർപ്പണമായി കാണുവാൻ സാധിക്കുകയുള്ളു, ഞാനും ലോകവും ഒന്നാണെന്ന വിശ്വാസത്തിൽ ലോകത്തിന്റെ ഭാഗ്മായി നടക്കുന്ന വ്യക്തികൾ ചെയ്യുന്നതെല്ലാം ലോകോപകാരപ്രദവും നിസ്സ്വാർത്ഥവുമായിരിക്കും. അങ്ങനെയുള്ളവരെയാണ് മഹത്തുക്കൾ എന്നു വിളിക്കുന്നത്. തുടരും..

No comments:

Post a Comment