Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 24, 25, 26 27, 28 & 29

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 24, 25, 26 27, 28 & 29
സഞ്ജയ ഉവാച:
ഏവമുക്തോ ഹൃഷീകേശോ 1-24
ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മധ്യേ
സ്ഥാപയിത്വാ രഥോത്തമം
ഭീഷ്മദ്രോണപ്രമുഖതഃ 1-25
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പശൈ്യതാന്‍
സമവേതാന്‍ കുരൂനിതി
നിദ്രയെ ജയിച്ചവനായ അര്‍ജുനനാല്‍ ഇവ്വിധം പ്രാര്‍ഥിതനായ, സര്‍വേന്ദ്രിയനാഥനായ കൃഷ്ണന്‍ ഇരുസൈന്യങ്ങളുടെയും നടുവില്‍ രഥം സ്ഥാപിച്ചു. പ്രമുഖരായ ഭീഷ്മദ്രോണാദികള്‍ മുതല്‍ എല്ലാരെയും കാണിച്ച് പറഞ്ഞു: ''അര്‍ജുനാ, യുദ്ധസന്നദ്ധരായ കൗരവരെ കണ്ടാലും.''
കാമക്രോധങ്ങളുടെ പെരുമ്പടയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. താത്ത്വികമായി നോക്കിയാല്‍, കാണുന്നതും കാണിക്കുന്നതും അര്‍ജുനനില്‍ത്തന്നെയുള്ള രണ്ട് വ്യത്യസ്ത അര്‍ജുനന്മാരാണ്. ഒന്ന്, പ്രാപഞ്ചികനായ അര്‍ജുനന്‍, മറ്റേത് അര്‍ജുനനിലെ ബ്രഹ്മസത്ത. ഇവര്‍ തമ്മിലുള്ള സംവാദമാണ് ഗീത. അതായത് നരന് നാരായണൻ നല്കുന്ന ഉപദേശമാണ് ഗീത എന്നർത് ഥം. ഒന്നാമന്‍ രണ്ടാമനുമായി തികച്ചും താദാത്മ്യം പ്രാപിക്കുംവരെ അതു നീളുന്നു.
തത്രാപശ്യത് സ്ഥിതാന്‍ പാര്‍ഥഃ 1-26
പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍
പുത്രാന്‍ പൗത്രാന്‍ സഖീംസ്ഥഥാ
ശ്വശുരാന്‍ സുഹൃദശ്‌ചൈവ 1-27
സേനയോരുഭയോരപി
താന്‍ സമീക്ഷ്യ സ കൗന്തേയഃ
സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍
കൃപയാപരയാവിഷ്‌ടോ 1-28
വിഷീദന്നിദമബ്രവീത്
ദൃഷ്‌ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
കൃഷ്ണൻ ചൂണ്ടി കാട്ടിയപ്പോൾ, സ്വജനങ്ങൾ തന്നെയാണ് ശത്രു പക്ഷത്തും സ്വന്തം പക്ഷത്തും നില്ക്കുന്നത് എന്ന് അർജ്ജുനൻ കണ്ടു. പിതാക്കന്മാർ, പിതാമഹന്മാർ, മാതുലന്മാർ , ഗുരുഭൂതന്മാർ, അവരുടെ ഭഗിനികളുടെയും ഭാഗിനേയന്മാരുടെയും പുത്രന്മാർ, അവരുടെ തനയന്മാർ, സഖികൾ, ബന്ധുക്കൾ, ഭാര്യാസഹോദരൻമാർ, ശ്വശുരന്മാർ എന്നു തുടങ്ങി ഏറ്റവും സ്വന്തപ്പെട്ടവർ രണ്ടു പക്ഷത്തിലും യുദ്ധോത്സാഹത്തോടെ നില്ക്കുന്നു. അത് കണ്ടപ്പോൾ ധീരനായ ഫൽഗുനന്റെ ചിത്തത്തിന് എന്തെന്നില്ലാത്ത ഒരു വല്ലായ്മയും വൈക്ളബ്യതയും കൂടുതലായി അനുഭവപ്പെട്ടു.
തൽഫലമായി അർജ്ജുനൻ കൃപാധിക്യവിവശനായി വിഷാദിച്ച് ഇങ്ങനെ പറഞ്ഞു:
സീദന്തി മമ ഗാത്രാണി 29
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ
അര്‍ജുനന്‍ പറഞ്ഞു:
യുദ്ധത്തിനായി വന്നുനില്‍ക്കുന്ന ഈ സ്വജനങ്ങളെ കാണുമ്പോള്‍, കൃഷ്ണാ, എന്റെ അവയവങ്ങള്‍ തളരുന്നു, മുഖം വരളുന്നു, ഉടല്‍ വിറയ്ക്കുന്നു. എനിക്ക് രോമാഞ്ചമുണ്ടാകുന്നു.
പ്രാപഞ്ചികനായ അര്‍ജുനനാണ് ഈ സംസാരിക്കുന്നത്. അയാളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രാകൃതവികാരങ്ങളും സഹോദരങ്ങളാണ്. അവ ഇല്ലെങ്കില്‍ താന്‍ ഇല്ലല്ലോ എന്നുവരെ തോന്നുന്നത്ര ഉറച്ച ബന്ധം ജന്മനാ അവയുമായി ഉണ്ട്. ശത്രുത്വഭാവത്തില്‍ വര്‍ത്തിക്കുന്നുവെങ്കിലും അവയല്ലേ തനിക്ക് ബന്ധുക്കളായി ആകെയുള്ളൂവെന്നുപോലും തോന്നുന്നു. അവരൊക്കെ ഇല്ലാതായിട്ട് പിന്നെ എന്തുണ്ടായിട്ടെന്താണ്? പ്രാപഞ്ചികമായ ഒരു നേട്ടവും ആസ്വദിക്കാനോ ഐഹിക സുഖഭോഗങ്ങളില്‍ അഭിരമിക്കാനോ പിന്നെ പറ്റില്ലല്ലോ! അവരെ കൊല്ലുകയോ! ഇതല്ലേ ഏറ്റവും വലിയ മണ്ടത്തരവും തെറ്റും!

No comments:

Post a Comment