Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
പ്രകാശഗോപുരങ്ങളാണ്‌ ഭാരതത്തിലെ ഋഷീശ്വരന്മാര്‍. അവരുടെ ദര്‍ശനത്തിലേക്ക്‌ നോക്കുമ്പോള്‍ ഞങ്ങള്‍ നമ്രശിരസ്‌കരായിപോകുന്നു. ഞങ്ങള്‍ക്കിനിയും പഠിക്കാനുണ്ട്‌. സത്യത്തെക്കുറിച്ചും, പ്രപഞ്ചത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന അവരുടെ രീതിയെകുറിച്ചും. അതുകൊണ്ട്‌ ഈശാവാസ്യ ഉപനിഷത്തിനെകുറിച്ച്‌ അദ്ദേഹം വളരെയധികം സംസാരിച്ചു. അവര്‍ ഉപയോഗിച്ച ഭാഷ, ഞങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുകയാണ്‌. കാരണം ഇവരൊക്കെത്തന്നെയാണ്‌ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറ്റിയിട്ട്‌ ചെയ്യുന്നത്‌. അതാണതിന്റെ രസം. അത്‌ ഇളകുന്നു. ഒരു പദാര്‍ത്ഥത്തെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ കൃത്യമായി നിര്‍വചിക്കാന്‍ പറ്റുന്നില്ല. അങ്ങനെയാണല്ലോ നാം ഇലക്‌ട്രോണിലും പ്രോട്ടോണിലും ന്യൂട്രോണിലുമെത്തിയപ്പോള്‍ നമ്മള്‍ വിചാരിച്ചു. ``എല്ലാം ശരിയായി'' എന്ന്‌. ഐന്‍സ്റ്റീന്‍ അത്‌ പൊട്ടിച്ചുകാണിച്ചുതന്നപ്പോള്‍ നമ്മളതിന്റെ സാധ്യതയും മനസ്സിലാക്കി. പിന്നേയും അതിനെ വിഭജിച്ച്‌, സബ്‌ അറ്റോമിക്‌ പാര്‍ട്ടിക്കിളിനെയെല്ലാം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ അവര്‍ പറയുന്നത്‌ നോക്കുന്ന ആളെപോലും സ്വാധീനിക്കുന്നുണ്ടെന്നാണ്‌. നോക്കുന്ന ആളുടെ ചിന്ത ഏതുതരത്തിലാണോ അതിനനുസരിച്ച്‌ അതില്‍ മാറ്റമുണ്ടാകും. ഉപകരണത്തിനനുസരിച്ച്‌ പിടി തരാതെ പദാര്‍ത്ഥങ്ങള്‍ നിലകൊള്ളുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു. ``തദേജതി''അത്‌ ഇളകുന്നു. പിന്നെ അടുത്ത സ്റ്റേറ്റ്‌മെന്റ്‌ ``തത്‌ നഃ ഏജതി''അത്‌ ഇളകുന്നില്ല. ``അത്‌ ഇളകുന്നു; ഇളകുന്നില്ല. അത്‌ ദൂരെയാണ്‌; അടുത്താണ്‌. അത്‌ എല്ലാറ്റിന്റേയും അകത്താണ്‌, പുറത്താണ്‌'' എന്ന്‌ പറയുമ്പോള്‍ ഇതൊരു ഭ്രാന്തന്‍ ഭാഷയാണോ എന്നല്ല.
അതുകൊണ്ടാണ്‌ ചില പാശ്ചാത്യര്‍ ഉപനിഷത്തിനെ ആദ്യകാലത്ത്‌ വ്യാഖ്യാനിച്ചപ്പോള്‍ പറഞ്ഞത്‌ ``കുട്ടികളെപ്പോലെ ഭള്ളുപറയുന്നവരാണ്‌'' എന്ന്‌. വ്യക്തതയില്ലാതെ സംസാരിക്കുന്നു എന്നും എഴുതിവെച്ചിട്ടുണ്ട്‌. ഭാരതത്തിലെ പഴയ ഋഷീശ്വരന്മാര്‍ എന്ന്‌ പറയുന്ന ആളുകള്‍ അവര്‍ക്കൊരു വ്യക്തതയൊന്നുമില്ല. അവര്‍ സ്ഥിരതയില്ലാതെ സംസാരിക്കുന്നു എന്നാണ്‌. ഈ മന്ത്രം കേട്ടാല്‍ ആര്‍ക്കെങ്കിലും തോന്നുമോ? ഇതിന്‌ സ്ഥിരതയുണ്ട്‌ എന്ന്‌. ``അത്‌ ഇളകുന്നു, ഇളകുന്നില്ല. അത്‌ ദൂരെയാണ്‌, അടുത്താണ്‌. അത്‌ എല്ലാറ്റിന്റേയും അകത്താണ്‌, പുറത്താണ്‌'' ഇത്‌ സ്ഥിരതയില്ലാത്ത ഒന്നുതന്നെയാണ്‌.
എന്താണ്‌ ഇതിന്‌ വേണ്ടത്‌? ഇതിന്‌ ഒറ്റ ഒരു കാര്യമേയുള്ളൂ. ഉപനിഷത്ത്‌ ഋഷികളെപ്പറയുന്നത്‌ `കുട്ടികളെപ്പോലെ' എന്ന്‌ തന്നെയാണ്‌ അവര്‍ പറഞ്ഞത്‌. ബാലവത്‌ ഉന്മത്തവത്‌ എന്നൊക്കെ പറയും. ബാലനെപ്പോലെ, സ്ഥിരതയില്ലാത്തവനെപ്പോലെ എന്നൊക്കെ ഉപനിഷത്തില്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്‌.
കുട്ടികളുടെ ഭാഷ മനസ്സിലാകണമെങ്കില്‍ അതിനൊരു മാതൃത്വത്തിന്റെ അല്ലെങ്കില്‍ അങ്ങനെയുള്ള മനസ്സിന്റെ ഉടമയാകണം. എന്നാലേ മനസ്സിലാകൂ. ചെറിയ കുട്ടി എങ്ങിനെയാണ്‌ സംസാരിക്കുന്നത്‌? ചെറിയ കുട്ടിയോട്‌ എന്തെങ്കിലും ചോദിക്കുമ്പോള്‍ എന്തിനും കുട്ടി പറയുന്ന ഉത്തരം ``അച്ഛാ, കാക്ക പോയി''എന്നായിരിക്കും. വേറെ ഏതെങ്കിലും അര്‍ത്ഥത്തിലായിരിക്കും. ഗ്രാമറൊന്നും ഉണ്ടാകില്ല, കുട്ടികള്‍ സംസാരിച്ച്‌ തുടങ്ങുമ്പോള്‍. പക്ഷേ അമ്മയ്‌ക്ക്‌ അറിയാം കാര്യമെെന്താക്കെയാണെന്ന്‌. ഈ കുട്ടിയുടെ ഭാഷ, അത്‌ അമ്മയ്‌ക്ക്‌ മനസ്സിലാവും. അതിനൊരു മാതൃഹൃദയം ഉണ്ടാകണം. അതുകൊണ്ട്‌ ഉപനിഷത്ത്‌ ശ്രുതിമാതാവാണ്‌. അത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക്‌ നമ്മള്‍ വളരണം. എന്നാല്‍ ഇവരെന്താണ്‌ പറയുന്നത്‌ എന്ന്‌ മനസ്സിലാവും. നമുക്ക്‌ ഇതിനെ ലളിതമായിട്ട്‌ മനസ്സിലാക്കാം. ഇത്‌ ഇളകുന്നു, ഇളകുന്നില്ല. ഇത്‌ ദൂരെയാണ്‌, അടുത്താണ്‌. ഇത്‌ അകത്താണ്‌, പുറത്താണ്‌ എന്നൊക്കെയാണ്‌ ഇവര്‍ പറഞ്ഞത്‌.
(തുടരും....)

No comments:

Post a Comment