Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 8 & 9

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 8 & 9
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച 1-8
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ 1-9
ഭവാനും, ഭീഷ്മരും, ക‍ര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വിക‍ര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.
(ദ്രോണരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും തന്നെ!
തനിക്കുവേണ്ടി മരിക്കാന്‍ തന്റെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തയ്യാറുള്ളതിനെപ്പറ്റി ദുര്യോധനന്‍ ഊറ്റം കൊള്ളുന്നു. എന്നാല്‍ ദുര്യോധനന്‍ ആര്‍ക്കെങ്കിലും വേണ്ടി മരിക്കാന്‍ തയ്യാറാണോ? ഒരിക്കലുമല്ല! ഇതാണ് ദുര്യോധനന്റെ മനഃസ്ഥിതിയും അര്‍ജുനന്റെ മനഃസ്ഥിതിയും തമ്മിലുള്ള വാസനാപരമായ അന്തരം. സ്വന്തക്കാരുടെ മരണത്തേക്കാള്‍ സ്വീകാര്യം തന്റെ അന്ത്യമാണെന്ന നിലപാടാണ് അര്‍ജുനന്‍ സ്വീകരിക്കാന്‍ പോകുന്നത്. ആ നിലപാടിന് ജീവശ്ശാസ്ത്രപരമായ സാധുതയുണ്ട്. ജീവശ്ശാസ്ത്രാധിഷ്ഠിതമായ പരക്ഷേമതത്പരത (Biological altruism) എന്ന വികാരത്തിന്റെ അടിത്തറ ''കുലത്തിനായി ഒരാളെയോ ദേശത്തിനായി ഒരു കുലത്തെയോ ത്യജിക്കാ''മെന്ന മൊഴിയുടെ പൊരുളില്‍ കാണാം. ജീവിവര്‍ഗങ്ങളില്‍ പലതും വംശരക്ഷയ്ക്കായി സ്വജീവന്‍ ബലി കൊടുക്കുന്നു. രക്തബന്ധമുള്ളവരുടെ രക്ഷയ്ക്കായുള്ള ആത്മബലിക്കാണ് മുന്‍ഗണന എന്നുകൂടി ഓര്‍ക്കണം. പക്ഷേ, ബന്ധുമിത്രാദികളുടെ ജീവരക്ഷയിലുള്ള ജീവശ്ശാസ്ത്രപരമായ താത്പര്യം അനീതിയുടെ സംരക്ഷണത്തിനായിത്തീരുമ്പോഴോ?)

No comments:

Post a Comment