Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 46 & 47

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 46 & 47
യദി മാമപ്രതീകാരം 1-46
അശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്താരാഷ്ട്രാ രണേ ഹന്യുഃ
തന്‍മേ ക്ഷേമതരം ഭവേത്
നിരായുധനായും എതിരിടാതെയും നില്‍ക്കുന്ന എന്നെ അഥവാ ആയുധധാരികളായ കൗരവര്‍ യുദ്ധത്തില്‍ കൊന്നാല്‍ കൊല്ലട്ടെ, അതാവും എനിക്ക് കൂടുതല്‍ ക്ഷേമകരം.
(ഇവിടെയാണ് ജീവശ്ശാസ്ത്രപരമായ പരക്ഷേമതത്പരത (Biological altruism) അര്‍ജുനന്റെ തീരുമാനത്തിന് കൂട്ടായി പ്രത്യക്ഷപ്പെടുന്നത്. വംശത്തിന് പുറമേ നിന്നുള്ള ഭീഷണിയെ നേരിടുമ്പോള്‍ ഉയിര്‍ക്കേണ്ട വികാരം വംശത്തിനകത്തെ അനീതിക്ക് - അതും, താനുള്‍പ്പെടെയുള്ളവരുടെ നേര്‍ക്കുള്ള അക്രമാസക്തിക്ക് - വളമിടാന്‍ ഉതകുംവിധം പ്രകടമാകുന്നതാണ് പ്രകൃതത്തിലെ പന്തികേട്. ഗീതോപദേശം ആരംഭിക്കുന്നത് ഈ പന്തികേട് ചൂണ്ടിക്കാണിച്ചാണ്- 'അശോച്യാന്‍ അന്വശോചസ്ത്വം'-ദുഃഖിപ്പാന്‍ പാടില്ലാത്തവരെപ്പറ്റി നീ ദുഃഖിക്കുന്നു.
ജീവശ്ശാസ്ത്രത്തില്‍ പാരമ്പര്യവും വ്യതിയാനവും തമ്മിലുള്ള സംഘര്‍ഷവും (Dialectical conflict) ഇവിടെ ഓര്‍മിക്കാം. പരിണാമം (evolution) സംഭവിക്കുന്നത് പാരമ്പര്യത്തെ (heredity) വ്യതിയാനം (deviation) അതിജീവിച്ചുകൊണ്ടാണ്. അതേസമയം, കാടുകയറുന്ന തരം വ്യതിയാനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പാരമ്പര്യം ഉതകുകയും ചെയ്യുന്നു. പരിണാമത്തിന്റെ ഭാഗമായ സംഘര്‍ഷത്തിന് നല്ല ഉദാഹരണമാണ് അര്‍ജുനവിഷാദയോഗം. കാരണവന്മാരെയും ഗുരുക്കളെയും നിഹനിക്കുക പാരമ്പര്യനിഷേധത്തിന്റെ പ്രതീകമാണ്. പക്ഷേ, ഒരു സുപ്രധാനമായ വ്യതിയാനത്തിന് അതിവിടെ അത്യാവശ്യമായി ഭവിക്കുന്നു. കൂടുതല്‍ തെളിമയാര്‍ന്ന നീതിബോധത്തിന്റെ പിറവിക്ക് ഇതിന്റെ വേദന അനിവാര്യം. അതേപ്പറ്റി സങ്കടപ്പെടേണ്ടതില്ല എന്നാണ് ഗീതോപദേശം തുടങ്ങുന്നത്.
സഞ്ജയ ഉവാച:
ഏവമുക്ത്വാര്‍ജുന സംഖ്യേ 1- 47
രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഘ്‌നമാനസഃ
സഞ്ജയന്‍ പറഞ്ഞു:
സങ്കടംകൊണ്ട് മനസ്സുകെട്ട അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞ് അമ്പും വില്ലുംകൈയൊഴിഞ്ഞ് പോര്‍ക്കളത്തിലെ തേര്‍ത്തട്ടിലിരുന്നു.അര്‍ജുനന്‍ ഒരു നിശ്ചയത്തിലെത്തി. പക്ഷേ, ഒരുറച്ച തീരുമാനമെടുത്താല്‍ പിന്നെ അര്‍ജുനനെപ്പോലത്തെ ഒരു യോദ്ധാവ് സങ്കടപ്പെടാന്‍ പാടില്ല. ദൃഢബുദ്ധിയോടെ ആ തീരുമാനം നടപ്പിലാക്കലാണ് സ്വഭാവേന വേണ്ടത്. പിന്നെ എന്താണ് ഇങ്ങനെ? ഒരേയൊരു കാരണമേ പറയാനാവൂ: തന്റെ ഈ തീരുമാനം ശരിയല്ല എന്നൊരു മന്ത്രധ്വനി അര്‍ജുനന്റെ അകത്തുനിന്നു മുഴങ്ങുന്നുണ്ട്. വഴി മുട്ടിയിരിക്കയാണ്. മുന്നിലുള്ള രണ്ടു മാര്‍ഗങ്ങളില്‍ ഏതിലേപോയാലും ശരിയാവില്ല എന്നു തോന്നുന്നു. ഐഹികജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയില്‍പ്പെടാത്ത മനുഷ്യരുണ്ടാവില്ല. അതില്‍നിന്ന് കരേറാന്‍ പോംവഴി കണ്ടുകിട്ടിയില്ലെങ്കില്‍ആത്മനാശം ഭവിക്കും. അങ്ങനെ സംഭവിക്കരുതെന്ന താക്കീതും സംഭവിക്കാതിരിക്കാനാവശ്യമായ പരിശീലനവും നല്‍കുന്ന പാഠമാണ് ഗീത. വ്യക്തിപരമായ മനശ്ശാസ്ത്രചികിത്സയല്ല, പിന്നെയോ, മാനുഷികാവസ്ഥയിലെ അനിവാര്യദുഃഖത്തിനുള്ള സാര്‍വലൗകികമായ പ്രതിവിധിയാണ് ഗീത ആവിഷ്‌കരിക്കുന്നത്.
ഒന്നല്ലെങ്കില്‍ മറ്റൊരു ധര്‍മസങ്കടത്തില്‍ നിത്യേന (ചിലപ്പോള്‍ നിമിഷംപ്രതിതന്നെ) അകപ്പെടുന്ന നാം ഏവരും, ജാതി-മത-വര്‍ണ-ദേശ-ലിംഗഭേദമില്ലാതെ, അര്‍ജുനന്‍മാരാണ്. എന്റെ-നിന്റെ എന്ന വിഭജനം അന്തിമ യാഥാര്‍ഥ്യമാണ് എന്ന തെറ്റായ ബോധമാണ് എല്ലാ ഹിംസയുടെയും ആണിവേര്. ആ അര്‍ബുദത്തില്‍നിന്ന് പൊടിക്കുന്നതത്രയും വിനാശകാരിയായ ആ മഹാരോഗത്തിന്റെ ലക്ഷണങ്ങളായ സങ്കടത്തളിരുകളാണ്. അത്തരം എല്ലാ സങ്കടക്കളകളെയും എന്നേക്കുമായി ഉന്മൂലനം ചെയ്യാന്‍ ഒരു മരുന്നേയുള്ളൂ: നേരറിവ്. അതു സ്വന്തം ആത്മാവില്‍നിന്ന് കറന്നെടുക്കാന്‍ ശീലിപ്പിക്കുന്ന കൈപ്പുസ്തകമാണ് ഭഗവദ്ഗീത.
ഇതി അര്‍ജുനവിഷാദയോഗോ നാമ പ്രഥമോശധ്യായഃ
അര്‍ജുനവിഷാദയോഗം എന്ന ഒന്നാമധ്യായം സമാപിക്കുന്നു.

No comments:

Post a Comment