Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അറുപതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപതാം ദിവസം
ഈശാവാസ്യം
``തത്‌ ദൂരേ തത്‌ അന്തികേ`` അത്‌ വളരെ ദൂരെയാണ്‌. അത്‌ വളരെ അകലെയാണ്‌. നമ്മുടെ വീട്ടില്‍ വെച്ചിരിക്കുന്ന ഒരു സീനറിയില്‍ ഒരു തടാകമുണ്ട്‌. ആ തടാകത്തിന്റെ ഇപ്പുറത്തായി ചെറിയ ചെറിയ വീടുകളൊക്കെയുണ്ട്‌. വീടിന്റെ മുറ്റത്ത്‌ പൂന്തോട്ടമുണ്ട്‌. അത്‌ നല്ല ഭംഗിയായി സെറ്റ്‌ ചെയ്‌തിട്ടുണ്ട്‌; പുല്‍ത്തകിടിയൊക്കെയിട്ട്‌. 
തടാകത്തിനപ്പുറത്തുകൂടി വഴിയുണ്ട്‌. ചെറിയൊരു പാലമുണ്ട്‌. ആ പാലം കടന്ന്‌ അതിന്റെ പുറകില്‍ വലിയ വലിയ മലനിരകളുണ്ട്‌. ഏറ്റവും പുറകിലായി സൂര്യന്‍ അസ്‌തമിക്കുന്നു. ഈ ചിത്രം നമ്മുടെ മുന്നില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ അതില്‍ ഇങ്ങനെ ദൂരമില്ലേ? അടുപ്പമില്ലേ? ചിത്രങ്ങള്‍ എന്തൊക്കെ സൃഷ്‌ടിക്കുന്നുണ്ട്‌. കാക്കയുടെ ഒരു ചെറിയ രൂപമുണ്ടാകും. കുറേ പക്ഷികളുടെ ഒരു കൂട്ടം. അതങ്ങിനെ പറന്നുനടക്കുന്നു. ``തത്‌ ദൂരേ`` അതേസമയം ``തത്‌ അന്തികേ``. എന്നാല്‍ ഈ തടാകവും ഈ മലയും ഈ സൂര്യനും ഈ വീടും തമ്മിലുള്ള ദൂരം എത്രയാണ്‌? ആരാണ്‌ ഈ ദൂരത്തെ സൃഷ്‌ടിക്കുന്നത്‌? ഇതെല്ലാം നമ്മുടെ തോന്നലുകളാണ്‌. അത്‌ ദൂരെയാണ്‌. അത്‌ അടുത്താണ്‌.
വിനോബാജി പറയുന്നു. അത്‌ ദൂരെയാണ്‌? ആര്‍ക്കാണ്‌ അത്‌ ദൂരെയാണെന്ന്‌ തോന്നുന്നത്‌? അന്വേഷിക്കാത്തവന്‌. ഏതാണ്‌ ദൂരെ? സത്യം ദൂരെയാണ്‌. അടുത്താണ്‌. ആര്‍ക്കാണത്‌? അന്വേഷിക്കുന്നത്‌. താന്‍ തന്നെയാണ്‌. അന്വേഷിക്കുന്നവന്‍ താന്‍ തന്നെയാണ്‌ എന്നാകുമ്പോള്‍ തത്‌ അന്തികേ അല്ലെങ്കിലോ തത്‌ ദൂരെ. അന്വേഷണം നടത്താത്തിടത്തോളം അത്‌ ദൂരെയാണ്‌.
യദു കൃഷ്‌ണമൂര്‍ത്തിയുടെ ഒരു സ്റ്റേറ്റ്‌മെന്റുണ്ട്‌. ഉപനിഷത്തിന്റെ പ്രസ്‌താവനയാണ്‌. അദ്ദേഹം പറയുന്നത്‌ ``നിങ്ങള്‍ സത്യത്തെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ അതില്‍ നിന്നും അകലുന്നു. എന്നാല്‍ നിങ്ങള്‍ സത്യത്തെ അന്വേഷിക്കാതിരിക്കുമ്പോള്‍ അതൊരിക്കലും കണ്ടെത്തില്ല.
സത്യത്തെ അന്വേഷിക്കുന്ന ഒരുവന്‍ സത്യത്തില്‍ നിന്ന്‌ അകലുന്നു. ഒപ്പം സത്യത്തെ അന്വേഷിക്കാതിരിക്കുന്ന ഒരുവന്‍ ഒരിക്കലും സത്യത്തില്‍ എത്തുന്നുമില്ല. അന്വേഷിച്ചാല്‍ കണ്ടെത്തില്ല എന്നും അന്വേഷിക്കുംതോറും അകലുകയാണ്‌ എന്നും എന്നാല്‍ അന്വേഷണം നിര്‍ത്താന്‍ വിചാരിച്ചാല്‍ അത്‌ കണ്ടെത്താന്‍ സാധ്യമല്ല എന്നും മനസ്സിന്‌ മനസ്സിലാകുമെങ്കില്‍ സംഭവം ഏകദേശം പിടികിട്ടും.
അതുകൊണ്ടാണ്‌ കേനോപനിഷത്തിലെ ശിഷ്യന്‍ അങ്ങനെ പറഞ്ഞത്‌. എനിക്ക്‌ അറിയില്ല എന്ന്‌ ഞാന്‍ അറിയുന്നില്ല; എനിക്ക്‌ അറിയില്ല എന്നും ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇപ്പോള്‍ പറഞ്ഞത്‌ ആര്‍ക്കറിയാം? അവര്‍ക്കറിയാം. ഈ സത്യത്തെ അവതരിപ്പിക്കാന്‍ ഇതേയുള്ളു വഴി. വേറെ വഴിയൊന്നുമില്ല. ശരിക്കങ്ങോട്ട്‌ പറയാനൊന്നും പറ്റില്ല. ആ കാണുന്നതാണ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത്‌ പറഞ്ഞാല്‍ തെറ്റാണ്‌. അതുകൊണ്ട്‌ മനസ്സിങ്ങനെ പാകപ്പെടുത്തിയെടുക്കണം. അത്‌ എല്ലാറ്റിന്റേയും അകത്ത്‌, അത്‌ എല്ലാറ്റിന്റേയും പുറത്ത്‌. ഒരേ സത്യം തന്നെയാണ്‌ ``അണോഃ അണിയാന്‍ മഹതോഃ മഹീയാന്‍`` അണുവിനേക്കാള്‍ അണുവായിട്ടും, മഹത്തരമായതിനേക്കാള്‍ മഹത്തരമായും നിലകൊള്ളുന്നത്‌. ഇത്‌ ഉറപ്പിച്ചുതരികയാണ്‌്‌. ``തദേജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യതഃ`` എന്നുപറഞ്ഞാല്‍ അത്‌ മാത്രമേയുള്ളൂ. അതാണ്‌ ഈക്കാണായതെല്ലാം.
(തുടരും....)

No comments:

Post a Comment