Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോസ്ത്വിഷ്ടകാമധുക്.
ആദിമ കാലത്തില്‍ സൃഷ്ടികര്‍ത്താവു യജ്ഞ കര്‍മ്മങ്ങളോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു : ഈ യജ്ഞ കര്‍മ്മങ്ങള്‍ കൊണ്ട് നിങ്ങള്‍ വര്‍ദ്ധിക്കുവിന്‍. അഭിവൃദ്ധിയെ പ്രാപിക്കുവിന്‍. ഇത് നിങ്ങള്‍ക്ക് ഇഷ്ട കാമധേനുവായി (എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതായി) ഭവിക്കട്ടെ.
ധര്‍മ്മപരമായ ദൈനം ദിന കര്‍ത്തവ്യങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള യജ്ഞ കര്‍മ്മങ്ങളോടൊപ്പം ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചു. യജ്ഞകര്‍മ്മങ്ങള്‍ അഗാധവും അജ്ഞേയവും ആയിരുന്നത് കൊണ്ട് മനുഷ്യര്‍ക്ക്‌ അവയെ ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ ‍കഴിഞ്ഞില്ല. തന്മുലം അവന്‍ ജ്ഞാനോദ്ദീപനത്തിനും സഹായത്തിനുമായി പ്രജാപതിയോടു പ്രാര്‍ത്ഥിച്ചു. ബ്രഹ്മദേവന്‍ അവരോടായി പറഞ്ഞു. നിങ്ങളില്‍ ഓരോരുത്തന്റെയും വര്‍ണ്ണത്തിനും പദവിക്കും അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചാല്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറും. നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയോ, ശരീരത്തെ പീഡിപ്പിക്കുകയോ , ദൂരദേശങ്ങളിലെക്ക് തീര്‍ത്ഥാടനം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. സ്വാര്‍ത്ഥമായ ഉദ്ദേശ്യത്തോടെ നിങ്ങള്‍ ഐന്ദ്രജാലവിദ്യകളോ, മതപരമായ കഠിനനിഷ്ഠക‍ളോ, വശീകരണവിദ്യയോ മാന്ത്രികവിദ്യയോ ഒന്നും തന്നെ ചെയ്യരുത്. മറ്റു ദൈവങ്ങളെ ഒന്നും ആരാധിക്കാതെ നിങ്ങളുടെ കര്‍ത്തവ്യം ഒരു യജ്ഞമെന്നനിലയില്‍ സ്വസ്ഥമായി ചെയ്യുക. പതിവ്രത ഭര്‍ത്താവിനെ വിശ്വാസ്യതയോടെ സേവിക്കുന്നത് പോലെ , നിങ്ങളുടെ കര്‍മ്മം നിസ്വാര്‍ത്ഥമായി സേവിക്കുക. ഈ യജ്ഞം സ്വധര്‍മ്മം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
നിങ്ങളുടെ ധര്‍മ്മം നിങ്ങള്‍ ഭക്തി പൂര്‍വ്വം പാലിച്ചാല്‍ അതൊരിക്കലും നിങ്ങളെ കൈവെടിയുകയില്ല. അത് നിങ്ങളെ എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിത്തരുന്ന കാമധേനു ആയിത്തീരും.
(പരസ്പരപൂരകങ്ങളായ) യജ്ഞചോദനകളോടെ പ്രജകളെ സൃഷ്ടിച്ച് പ്രജാപതി പറഞ്ഞത് ''നിങ്ങള്‍ ഇവകൊണ്ട് സ്വയം അഭിവൃദ്ധി പ്രാപിക്കുവിന്‍, ഇവ നിങ്ങള്‍ക്ക് ഇഷ്ടവരങ്ങള്‍ നല്‍കുന്ന കാമധേനുവായി ഭവിക്കട്ടെ'' എന്നാണ്.
സൃഷ്ടികളുടെ സ്വഭാവത്തിലെ പരസ്പരപൂരകത്വം കാണുമ്പോള്‍ സൃഷ്ടികര്‍ത്താവ് ഇവ്വിധം പറയുന്നതായി തോന്നും എന്നേ ധരിക്കേണ്ടതുള്ളൂ. അല്ലാതെ പ്രപഞ്ചത്തിന്റെ ഉത്പാദകനായി ഒരു സ്വേച്ഛാധിപതിയെ അവതരിപ്പിക്കയല്ല ഈ ശ്ലോകോദ്ദേശ്യം.
പ്രധാനപ്പെട്ട സംഗതി, വിവിധ ഉരുവങ്ങള്‍ തമ്മില്‍, അവയുടെ നിലനില്പിനാവശ്യമായ സാഹചര്യം ഒത്തുവരുന്നതിലേക്കായി, അവയുടെ വൃത്തികളില്‍ പാരസ്പര്യം വാഴുന്നു എന്നതാണ്. സഹകരണസ്വഭാവമുള്ള കര്‍മങ്ങള്‍ക്കായാണ് നൈസര്‍ഗിക ചോദന. തനിക്കുവേണ്ടി ആയിരിക്കെത്തന്നെ സര്‍വത്തിനും വേണ്ടിയുമാണ് ഓരോ ഉരുവത്തിന്റെയും നൈസര്‍ഗികങ്ങളായ ചെയ്തികള്‍. ആരും ഒന്നും ആര്‍ക്കും ഒന്നിനും അന്യമല്ല, ആകരുത്. ആകുന്നത് ഇരിക്കുംകൊമ്പ് മുറിക്കുമ്പോലെയാണ്.
പരമാണുക്കള്‍ ചേര്‍ന്ന് തന്‍മാത്രകള്‍ രൂപം കൊള്ളുന്നതും തന്‍മാത്രകള്‍ പരലുകള്‍ ആയും മഹാതന്‍മാത്രകളായും ഭവിക്കുന്നതുമെല്ലാം സഹയജ്ഞചോദനയുടെ ഫലം. ആകര്‍ഷണവും വികര്‍ഷണവും കാറ്റും മഞ്ഞും മഴയും സൂര്യനും നക്ഷത്രങ്ങളുമൊക്കെ ഇതേ സഹവര്‍ത്തിത്വചോദനയുടെ തുടര്‍ച്ചയായിട്ടാണ് ഉണ്ടാകുന്നത്. ജീവന്റെ അടിസ്ഥാനസ്വഭാവം ഇതുതന്നെ. എല്ലാ അര്‍ഥത്തിലും, ഒന്നിനൊന്ന് താങ്ങായാണ് എല്ലാം ഇരിക്കുന്നത്.
(തുടരും.....)

No comments:

Post a Comment