Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തിആറാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തിആറാം ദിവസം
ഈശാവാസ്യം
പതിനഞ്ചുവര്‍ഷം മുമ്പ്‌ മലയാളത്തില്‍ `അടിപൊളി' എന്നുപറഞ്ഞാല്‍ മോശപ്പെട്ട ഒരു വാക്കായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ `വളരെ കേമമായിരുന്നു' എന്ന വാക്കിന്‌ നമ്മള്‍ ഉപയോഗിക്കുന്ന വാക്കാണ്‌ `അടിപൊളി'. പല വാക്കുകളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ ഇത്‌ അയ്യായിരത്തിചില്വാനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള കാര്യങ്ങളാണ്‌ പറയുന്നത്‌. അതിനിപ്പോഴും വലിയ ഭേദങ്ങളൊന്നും വന്നിട്ടില്ല. എന്നാലും ചിലയിടത്തൊക്കെ നാം ഇതിനെ ഭാഗികമായിട്ടാണ്‌ മനസ്സിലാക്കുന്നത്‌. പൂര്‍ണ്ണമായ ഒരുള്‍ക്കൊള്ളല്‍ നടക്കാതെ പോകുന്നുണ്ട്‌. അതില്ലാതിരിക്കാന്‍ ഉപനിഷത്ത്‌ മന്ത്രങ്ങളെ അതേപോലെതന്നെ ഉള്‍ക്കൊണ്ടാല്‍
മതിയാകും.
ഈശ്വരന്റെ സര്‍വ്വവ്യാപിത്വത്തെ ഉപനിഷത്ത്‌ അവതരിപ്പിക്കുന്നത്‌ മുകളില്‍ സൂചിപ്പിച്ചതുപോലെയല്ല. ഒരു മുറിക്കകത്ത്‌ ചന്ദനതിരിയുടെ മണം സര്‍വ്വവ്യാപിയായി നിലകൊള്ളുന്നതുപോലെ അല്ല. മറിച്ച്‌ ഈശ്വരനേ ഉള്ളൂ. ഈകാണായതെല്ലാം ഈശ്വരനാണ്‌. പ്രപഞ്ചത്തില്‍നിന്ന്‌ അന്യമായി, ഏതെങ്കിലും വസ്‌തുക്കളില്‍നിന്ന്‌ അന്യമായി ഈശ്വരനെവിടെയും നിലനില്‍ക്കുന്നില്ല. അത്‌ എല്ലാറ്റിന്റേയും മുകളിലാണ്‌. അത്‌ വിരാജിക്കുന്ന മണ്‌ഡലം അതാണ്‌.
മൂന്ന്‌ മതസ്ഥര്‍ ഒത്തുകൂടി ഈശ്വരന്‌ കൊടുക്കുന്ന കഥ വായിച്ചിട്ടുണ്ടോ? ഒരു മുസ്ലീം പുരോഹിതനും, ഹിന്ദുപുരോഹിതനും, പള്ളിയിലെ അച്ചനും. ഒരാള്‍ ചോദിച്ചുവെത്രെ നിങ്ങള്‍ എങ്ങിനെയാണ്‌ ഈശ്വരന്‌ കൊടുക്കുന്നത്‌. മുസ്ലീമായ ആള്‍ പറഞ്ഞു. ഞാന്‍ ഒരു വരവരയ്‌ക്കും. അതിലേക്ക്‌ പൈസ ഇടും. ഇടതുഭാഗത്ത്‌ വീഴുന്നത്‌ അള്ളാഹുവിനും, വലതുഭാഗത്ത്‌ വീഴുന്നത്‌ ഞാനെടുക്കും. ഇങ്ങനെയാണ്‌ എന്റെ രീതി. അദ്ദേഹത്തിന്‌ എങ്ങിനെ വേണമെങ്കിലും ഇടാം. ക്രിസ്‌തീയ പുരോഹിതനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. കുറച്ചുകൂടി ശാസ്‌ത്രീയമായതാണ്‌ എന്റെ രീതി എന്ന്‌ പറഞ്ഞു. ഞാന്‍ കിട്ടുന്നതൊക്കെ ദ്വാരമുള്ള ഒരു പാത്രത്തിലിടും. ദ്വാരത്തിലൂടെ അടിയില്‍ വീഴുന്നതെല്ലാം കര്‍ത്താവിനും പാത്രത്തില്‍ ശേഷിക്കുന്നത്‌ എനിക്കും. അതില്‍ നാണയങ്ങളെല്ലാം താഴെ വീഴും. നോട്ടൊക്കെ പാത്രത്തിലവശേഷിക്കുന്ന തരത്തിലുള്ള ഒരു പ്രക്രിയയാണ്‌. അവസാനം തിരുമേനിയോട്‌ ചോദിച്ചു. തിരുമേനി പറഞ്ഞു. ``എന്റെ വളരെ ലളിതമാണ്‌'' എന്ന്‌. ``ഞാന്‍ കിട്ടിയത്‌ മുഴുവന്‍ മുകളിലേക്കിടും. ഭഗവാന്‌ വേണ്ടത്‌ ഭഗവാന്‍ പിടിക്കും. ബാക്കിയുള്ളത്‌ താഴേക്ക്‌ വീഴും.'' ഭഗവാന്‍ ഇരിക്കുന്നത്‌ മുകളിലാണല്ലോ. മുകളിലാണ്‌ ഈശ്വരനിരിക്കുന്നതെങ്കില്‍ ബഹിരാകാശസഞ്ചാരികളും അതേപോലെയുള്ള ആളുകളും കണ്ടെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
(തുടരും......)

No comments:

Post a Comment