Friday, 2 May 2014

ഗുരു ( മൂന്നാം ഭാഗം )

ഗുരു ( മൂന്നാം ഭാഗം )
ശ്രീകൃഷ്ണഭഗവാൻ തന്റെ അവതാരോദ്ദേശ്യമെല്ലാം തീർത്ത് സ്വർഗ്ഗാരോഹണാസന്നനായതറിഞ്ഞ് ശ്രേഷ്ഠങ്ങളിൽ ശ്രേഷ്ഠമായ അറിവിന്റെ അക്ഷയ ഖനി തന്റെ ശിഷ്യനായ ഉദ്ദവന്റെ മുന്നിൽ തുറന്നു കൊടുത്തത് ഉദ്ദവനുമാത്രമായിരുന്നില്ല, മറിച്ച് കലികാല ദുരിതത്തിൽ നിന്നും കരകയറുവാൻ ആഗ്രഹിക്കുന്ന മാനവരാശിക്കു മുഴുവനായിട്ടു കൊടുത്ത വരദാനമായിരുന്നു. ഭാഗവതം ഏകാദശസ്കന്ധം തുടങ്ങുന്നതു തന്നെ മഹാപണ്ഡിതനായ നാരദമഹർഷിയൂം ശ്രീകൃഷ്ണനുമായുള്ള സംവാദത്തിലാണ്. അതിലൂടെ കടന്നു പോകുമ്പോൾ പണ്ടു വെണ്ണ കട്ട കള്ളകൃഷ്ണൻ ... ഗോപികമാരുടെ മനംകവർന്ന കാർവർണ്ണൻ മറ്റാർക്കും അവകാശ്പ്പെടാനാവത്ത ജഗത് ഗുരു എന്ന സ്ഥാനത്തേയ്ക്ക് നടന്നു കയറുന്നത് കാണുവാനാകുന്ന ഉൾപ്പുളകം അനിർവചനീയവും അവിസ്മരണിയവുമാണ്. ഭക്തിയോടെ മാത്രം അർത്ഥം ഗ്രഹിക്കാതെ ആഗ്രസാഫല്യത്തിനായി വായിച്ചു തള്ളിക്കളയാതെ ഒരു പ്രാവശ്യമെങ്കുലും മനസ്സിരുത്തിയൊന്നു വായിച്ചാൽ .... നാം ജീവിതകാലം മുഴുവൻ സമ്പാദിച്ച ബിരുദങ്ങളും ബിരുദാനന്ത ബിരുദങ്ങളുമെല്ലാം എന്തു വിജ്ഞാനമാണ് നമ്മുക്ക് നേടിത്തന്നതെന്നു തോന്നിപ്പോകും. ദശമസ്കന്ധത്തിന്റെ പത്തിലൊന്നു പോലുമില്ലാത്ത ഏകാദശാസ്കന്ധം അതിശ്രേഷ്ഠവും അതുല്യവുമായ സർവകലാശാല തന്നെയായാണ് നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.
നാമെന്താണെന്നും, എന്തിനു വേണ്ടി ജനിച്ചുവെന്നും, എന്തിനുവേണ്ടി ജീവിക്കുന്നു എന്നും പറഞ്ഞുതരാത്ത ഒരു വിദ്യയും ശ്രേഷ്ഠമല്ല. നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ ഏതോ അച്ഛനും അമ്മയ്ക്കും അവരുടെ സുഖം തേടിയുള്ള ക്രിയയുടെ ഭാഗമായി ജനിക്കുന്നു. ജീവിക്കുവാൻ വേണ്ടി വിദ്യ് അഭ്യസിക്കുന്നു. ഉന്നത് പദവികളിൽ എത്തുന്നു.... വിവാഹം കഴിക്കു
ദമ്പതികളൂടെ സുഖതേടിയുള്ള ക്രിയയിൽ പുതിയ ജന്മങ്ങളുണ്ടാകുന്നു. പ്രായമാകുമ്പോൾ ഓടിത്തളർന്ന പടക്കുതിരകളെപ്പോലെ അണച്ചു നിൽക്കുന്നു...ഒടുവിൽ ഒരായുഷ്കാലം മുഴുവൻ കഷ്ഠപ്പെട്ടുണ്ടാക്കിയ സകലതും ഉപേക്ഷിച്ച് ദിവസവും തേച്ചു മിനുക്കി ഭംഗിയാക്കി വെച്ചിരുന്ന ശരീരം കൂടി ഉപേക്ഷിച്ച് എങ്ങോട്ടോ യാത്രയാകുന്നു... പലരും പറഞ്ഞു കേട്ട വൈരുദ്യങ്ങളായ പ്രത്യയശാസ്ത്രങ്ങൾക്കുമെല്ലാം അതീതമായ ഒരു കൂടുമാറ്റം... ... ഇതിൽ കൃമി കീടങ്ങളിൽ തുടങ്ങി മനുഷ്യൻ വരെയുള്ള ജന്തുക്കൾ തമ്മിൽ ഭൂമിയെ അടക്കിവാഴുന്ന മനുഷ്യനുമാത്രം എന്തു പ്രത്യേകതയാണുള്ളത്. ജനിക്കാനും വളരുവാനും ഇണചേരുവാനും ഭക്ഷിക്കുവാനും സുഖമായുറങ്ങാനും പെറ്റുവളർത്താനുമെല്ലാം സകല ജീവികൾക്കും സാധിക്കുമ്പോൾ മനനം ചെയ്യുവാൻ കഴിവുള്ളതു കൊണ്ട് മനുഷ്യനെന്നു വിളിക്കപ്പെട്ട നമ്മുക്ക് ജീവിതത്തിന്റെ നല്ല സമയം പ്രയത്നിച്ചു നേടിയ സർവകലാശാലാ ബിരുദങ്ങൾ കൊണ്ട് എന്തു നേട്ടമാണൂണ്ടായത്?. എന്നാൽ നാം ആരാണെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ നാം യഥാർത്ഥമനുഷ്യനായി മാറുകയാണ്. ഭൗതികങ്ങളും നശ്വരങ്ങളുമായ സുഖമല്ല മറിച്ച് അനശ്വരവും അതുല്യവുമായ ആത്മസുഖമാണ് നേടേന്റത്. അങ്ങനെയുള്ള അതിശ്രേഷ്ഠ ഗ്രന്ഥങ്ങളെടുത്തു വെച്ച് ഭൗതിക ആഗ്രഹ നിവാരണത്തിനായി ദൈവത്തിനു വേണ്ടി വായിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് പരിപൂർണ്ണങ്ങളായി നിലനിർത്തുന്ന പ്രകൃതിശക്തിക്ക് നമ്മുടെ പുകഴ്ത്തലുകളും അവയ്ക്കു പിന്നിലെ ദുരുദ്ദേശവും മനസ്സിലാക്കുവാൻ കഴിയില്ലെന്നു വിശ്വസിച്ച് ... എന്തു ദുഷ്ടകർമ്മവും ചെയ്ത് മുന്നിൽപ്പോയല്പം പൊക്കിപ്പറഞ്ഞാൽ ആ പൊക്കം പറച്ചിലിൽ മനംമയങ്ങി സ്വയം മറന്ന് സകലതും വാരിക്കോരിക്കൊടുക്കുമെന്നു എനിക്കു തോന്നുന്നില്ല.... ആ തോന്നലിൽ നിന്നു തന്നെയാണ് യാഥാർത്ഥ്യം തേടിയുള്ള ഈ ദൗത്യം ഒട്ടും ഫലേശ്ചയില്ലാതെ ചെയ്യുവാൻ പ്രേരിപ്പിക്കപ്പെട്ടതും..
എന്താണ് യഥാർത്ഥ ജ്ഞാനം എന്നും അതെവിടെ നിന്നു കിട്ടും എന്നും ഏതു ഗുരുവാണ് അതിനു ശ്രേഷ്ഠൻ എന്നുമൊക്കെയുള്ള സംശയ നിവാരണമാണ് ജഗത് ഗുരു ശ്രീകൃഷ്ണഭഗവാൻ ഉദ്ദവനു പറഞ്ഞു കൊടുക്കുന്നത്. നാരദ മഹർഷിയുടെ സംശയങ്ങളും അതിനുള്ള മറുപടിയും നിമിയും നവയോഗികളുമായുള്ള സംവാദത്തെ ഉദ്ധരിച്ചാണ് പഠിപ്പിക്കുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ അവതാര ഉദ്ദെശ്യമെല്ലാം തീർത്ത് ഭൂഭാരവും തീർത്ത് വൈകുണ്ഠത്തിലേയ്ക്ക് തിരിച്ചു പോകാൻ സമയമായെന്നു നാരദർ പറയുകയും ഭഗവാൻ അതു സമ്മതിക്കുകയും ചെയ്യുന്നു. ഇതു കേട്ട ഉദ്ദവൻ തന്നെക്കൂടി കൊണ്ടു പോകുമോ എന്നാണ് ചോദിക്കുന്നത്. അതിനു ശ്രീകൃഷ്ണൻ പറയുന്ന മറുപടിയോടു കൂടിയാണ് സംവാദം തുടങ്ങുന്നത്. ഈ സകല പ്രപഞ്ചവും ദേഹവും എല്ലാം ഒന്നാണെന്നും അതെല്ലാം ഭഗവാന്റെ മായയാലുള്ള തോന്നൽ മാത്രമാണെന്നും അതു കൊണ്ട് സുഖവും ദു:ഖവും, ചൂടും തണുപ്പും, കയ്പ്പും മധുരവും .... അങ്ങനെയുള്ള ദ്വന്ദങ്ങളെയെല്ലാം അതിജീവിച്ച് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും സമബുദ്ധിയിൽ ഒന്നു പോലെ കാണ്ട് മായയെ അതിജ്ജീവിച്ച ബുദ്ധിയോടെ സഞ്ചരിക്കുവാനാണ് പറഞ്ഞു കൊടുക്കുന്നത്.
"ഭഗവദ്ഭക്തനാകുമുദ്ദവനെന്നെക്കൂടി
ഭഗവല്ലോകത്തേയ്ക്കു കൊണ്ടെഴുന്നള്ളുകെന്നു
പറഞ്ഞോറുദ്ധവനോടരുളിച്ചെയ്തു: "നീയ്യും
അറിക ദേഹാദികളാകിയ പ്രപഞ്ചങ്ങൾ
മായയാൽ മയമെന്നതറിഞ്ഞു സമബുദ്ധ്യാ
മായാവിച്ഛിന്നബോധാൽ സഞ്ചരിച്ചാലുമെടോ." (ശ്രീ മഹാഭാഗവതം, ഏകാദശ സ്കന്ധം, ഉദ്ധവ ദൂത്, ശ്രീകൃഷ്ണ ഉദ്ധവ സംവദം )
എന്നാൽ മായ എന്തെന്നും അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്നും ... അനേകം സംശങ്ങളുടെ ഭാണ്ഡമാണ് ഉദ്ധവൻ ഭഗവാന്റെ മുന്നിൽ തുറന്നു വെയ്ക്കുന്നത്. അതിനെല്ലാം വളരെ ലളിതമായ ഉദാഹരണ സഹിതം ഉത്തരങ്ങൾ പറയുമ്പോൾ മാനവരാശിയുടെ മുഴുവൻ സംശയ നിവാരണമാണ് ശരിയ്ക്കും നടന്നതെന്നുള്ള സത്യം ഇന്നും നിത്യ ഹരിതമായി നാം ഇന്ന് അതിനെപ്പറ്റി പറയുന്ന ഈ അവസരത്തിൽപ്പോലും അംഗീകരിക്കാതെ വയ്യ....
തുടരും ....

No comments:

Post a Comment