Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അറുപത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തിമൂന്നാം ദിവസം
ഈശാവാസ്യം
ഈ സത്യാന്വേഷണത്തില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളില്‍, ഈ പുണ്യം, പാപം എന്നൊക്കെയുള്ളത്‌ വളരെ താഴ്‌ന്ന ലെവലിലുള്ളതാണ്‌ ഇതൊക്കെ. ഇവിടെ ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, ഈ അവിദ്യ എന്നു തന്നെ പറയുന്നത്‌ എന്താണ്‌? `പലതുണ്ട്‌' എന്ന്‌ കരുതുന്നതിനെയാണ്‌ ഉപനിഷത്ത്‌ അവിദ്യ, അജ്ഞാനം എന്നുപറയുന്നത്‌. അതാണ്‌ വേദാന്തദൃഷ്‌ട്യാ പാപം. തന്നെ മറ്റൊന്നായി ധരിക്കുക അതാണ്‌ പാപം. തെറ്റിദ്ധാരണയാണ്‌ പാപം. താന്‍ ശരീരമാണ്‌, മനസ്സാണ്‌, ബുദ്ധിയാണ്‌ അല്ലെങ്കില്‍ അതുണ്ടാക്കുന്ന വികാരവിചാരങ്ങള്‍ സ്ഥിരമാണ്‌ എന്ന ധാരണയാണ്‌ പാപമെന്ന്‌ പറയുന്നത്‌, വേദാന്തത്തില്‍, ഭാരതീയ ചിന്തയില്‍.
``യഃ തു'' യാതൊരുവനാകട്ടെ ``സര്‍വ്വാണി ഭൂതാനി'' ഒന്നൊഴിയാതെ ഭവിച്ചിട്ടുള്ള ഭൂസത്തായാം, എന്തൊക്കെ ഈ വിശ്വത്തിലുണ്ടായിട്ടുണ്ടോ അതെല്ലാം ഭൂതമാണ്‌. അതിന്റെ ശക്തിമത്തായ ഭൂതങ്ങളാണ്‌ അഞ്ചെണ്ണം.
കുട്ടികള്‍ ചോദിക്കുന്ന ഭൂതമല്ല ഇത്‌. ``ഭൂതമുണ്ടോ അച്ഛാ'' എന്ന്‌ കുട്ടികള്‍ ചോദിക്കും. രാത്രി 12മണിക്കാണ്‌ അച്ഛനെ തോണ്ടിയിട്ട്‌ ചോദിക്കുന്നത്‌. അതും വെള്ളിയാഴ്‌ച. അച്ഛന്‍ ഈ സീരിയലൊക്കെ കണ്ടിട്ട്‌ കിടക്കുകയാണ്‌. അപ്പോഴാണ്‌ ഇവന്റെ ചോദ്യം. ഭൂതമുണ്ടോ പ്രേതമുണ്ടോ എന്നൊക്കെ.
ഭൂതമുണ്ടോ എന്ന്‌ ചോദിച്ചാല്‍ മോനെ ഭൂതമുണ്ട്‌. നീയും ഭൂതമാണ്‌. അമ്മയും ഭൂതമാണ്‌. അതെനിക്കറിയാം അച്ഛാ. അച്ഛന്‍ ഇടയ്‌ക്കിടെ പറയാറുണ്ടല്ലോ. ഞാനും ഭൂതമാണ്‌. ഈ കാണായതെല്ലാം ഭൂതമാണ്‌. ഇത്‌ പറഞ്ഞിട്ട്‌ അവനോട്‌ പറയണം. അഞ്ച്‌ ഭൂതങ്ങളുണ്ട്‌ എന്ന്‌. അഞ്ച്‌ ഭൂതങ്ങളെ പഞ്ചമഹാഭൂതങ്ങളെന്ന്‌ വിളിക്കും. ആ പഞ്ചമഹാഭൂതത്തില്‍, ആ ക്രമത്തില്‍ ആകാശമാകുന്നു ആദ്യത്തെ ഭൂതം. ആകാശമെന്ന ഭൂതത്തില്‍നിന്ന്‌ വായുവെന്ന രണ്ടാമത്തെ ഭൂതം ഉണ്ടായി. ആ വായു എന്ന ഭൂതത്തില്‍നിന്ന്‌ അഗ്നിയുണ്ടായി. അഗ്നിയെന്ന ഭൂതത്തില്‍നിന്ന്‌ ജലമുണ്ടായി. ജലമെന്ന ഭൂതത്തില്‍ നിന്ന്‌ ഭൂമിയുണ്ടായി. ഭൂമിയെന്ന ഭൂതത്തില്‍നിന്ന്‌ വൃക്ഷലതാദികള്‍ ഉണ്ടായി. ആ വൃക്ഷലതാദികളില്‍നിന്ന്‌ ഫലമുണ്ടായി. അതില്‍ നിന്ന്‌ ഞാനും നീയുമടങ്ങുന്ന ഭൂതങ്ങളൊക്കെ ഉണ്ടായി. ഏതസ്‌മാത്‌ ആത്മനഃ ആകാശഃ സംഭൂതഃ ആകാശാത്‌ വായുഃ വായോരഗ്നിഃ അഗ്നേരാപഃ അപ്യപൃഥ്വി പൃഥ്‌വ്യോ ഔഷധഃ ഔഷധീഭ്യോ അന്നം അന്നാത്‌ പുരുഷഃ. ഇങ്ങനെയൊരു ക്രമമുണ്ട്‌.
(തുടരും...)

No comments:

Post a Comment