Friday, 23 May 2014

ഉപനിഷത്‌ പഠനം എഴുപത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഏഴാം ദിവസം
ഈശാവാസ്യം
ഭഗവദ്‌ഗീതയില്‍ ``പത്രം പുഷ്‌പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി'' എന്ന ശ്ലോകത്തില്‍ ഭഗവാന്‌ ഒരു ഇല കൊടുക്കുമ്പോള്‍ എന്താണ്‌ അതിന്റെ താല്‌പര്യം? ഒരു പൂവ്‌, ഒരു ഇല, ഒരു കായ, അല്‌പം ജലം ഇതൊക്കെ നമ്മുടെ ഇന്നലെകളായിരുന്നു. ഇന്നലെ എന്റെ രൂപമായിരുന്നു. ഞാന്‍ ജലമായിരുന്നു. ആ ജലം പരിണമിച്ചതാണ്‌ ഇല. ഞാന്‍ ഇല രൂപത്തില്‍ ഉണ്ടായിരുന്നു. ആ ഇലയുടെ പരിണാമമാണ്‌ അല്ലെങ്കില്‍ പൂര്‍ത്തീകരണമാണ്‌ പൂവ്‌. ആ പൂവിന്റെ പൂര്‍ത്തീകരണമാണ്‌, പക്വമാകലാണ്‌ ഫലം. ഇതൊക്കെ നാം ഭഗവാന്‌ സമര്‍പ്പിക്കുമ്പോള്‍ ``ഭഗവാനെ, ഞാന്‍ ഇന്നലെ വന്ന വഴിയാണ്‌. ഇതാ ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നു. ഈയൊരു അറിവിനെ ഞാന്‍ അങ്ങയുടെ മുമ്പില്‍ വെക്കുന്നു'' എന്നാണ്‌. അല്ലാതെ ഭഗവാന്‌ ഇത്‌ വേണമെന്നോ, കഴിക്കുമെന്നോ അല്ല. നാം വിചാരിച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. ഇത്‌ നമ്മുടെ അറിവാണ്‌.
ഞാന്‍ ഇന്നലെ ഇതായിരുന്നു. ഞാനിന്നലെ പൂക്കളുടെ രൂപത്തിലായിരുന്നു. കാരണം എന്റെ സാദ്ധ്യത അതിലുണ്ടായിരുന്നു. അതിന്റെയൊരു വികാസത്തില്‍ ഞാനിന്ന്‌ ഈ രൂപത്തിലെത്തി. ഇന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. എന്റെ ഇന്നലെകളെന്തായിരുന്നു എന്ന്‌. ഞാനെന്തായിരുന്നു? ഈ വിശ്വമെന്തായിരുന്നു? മറ്റിടത്തൊക്കെ എനിക്ക്‌ പരിമിതിയുണ്ടായിരുന്നു. ഇത്തരത്തിലൊരു ആരാധന എനിക്ക്‌ സാദ്ധ്യമായിരുന്നില്ല. ഇന്ന്‌ ഞാന്‍ കുറേക്കൂടി സ്വതന്ത്രനാണ്‌. യഥേഷ്ടം സഞ്ചരിക്കാനും ചിന്തിക്കാനുള്ള അനന്തമായ സാധ്യതകളുടെ ഉടമയാണിന്ന്‌ ഞാന്‍. അതുകൊണ്ട്‌ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അത്തരത്തിലൊരു ആരാധനസമ്പ്രദായം അല്ലെങ്കില്‍ സംസ്‌കാരം വന്നുകഴിഞ്ഞാല്‍ സമൂലം മാറ്റിമറിക്കാന്‍ സാധിക്കും. ഇതങ്ങനെയല്ല.
നാം എന്തെങ്കിലും അസുഖം വരുമ്പോള്‍, എന്തെങ്കിലും ജോലിപ്രശ്‌നം വരുമ്പോള്‍, കുട്ടികളുടെ പരീക്ഷ വരുമ്പോള്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായിട്ടൊരു ഉറക്കഗുളികയോ, മയക്കുമരുന്നോ ആയിട്ടാണ്‌ ഈശ്വരനെ നാം അവതരിപ്പിച്ചിട്ടുള്ളത്‌. അങ്ങനെയല്ല. ഭാരതീയ ചിന്ത അങ്ങനേയല്ല അവതരിപ്പിച്ചത്‌. ഇതരമതങ്ങളില്‍ അങ്ങനെയായിരിക്കാം. അതുകൊണ്ടിതിനെ ശാന്തമായിരുന്ന്‌ വിചാരം ചെയ്‌തു നോക്കൂ. അസ്വസ്ഥമായ മനസ്സില്‍ ഈശ്വരന്‍ പ്രകടമാകാന്‍ വളരെ ബുദ്ധിമുട്ടാണ്‌. പിന്നെ ആചാര്യന്മാര്‍ പറയും. അപ്പോള്‍ അവര്‍ ചിന്തിക്കും. ഇതിനെ ശ്‌മശാനവൈരാഗ്യം എന്ന്‌ പറയും. എന്താണ്‌ ഇതിനൊക്കെ കാരണമെന്ന്‌ അവര്‍ ചിന്തിക്കും. അത്തരത്തിലൊരു ചിന്ത തീവ്രമാകുന്ന സമയത്ത്‌ അവരെ ഈ സത്യമറിയാന്‍ അവരെ ചിലപ്പോള്‍ സഹായിച്ചേക്കാം.
(തുടരും....)

No comments:

Post a Comment