Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 23

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 23
യദി ഹ്യഹം ന വര്‍ത്തേയം 
ജാതു കര്‍മ്മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.
ഞാനാണെങ്കില്‍ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്‍മാരെ പോലെയാകാതെ, എന്നെപ്പോലെ കര്‍മ്മം ചെയ്യണമെന്നുള്ള ഉല്‍കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.
എന്തുകൊണ്ടെന്നാല്‍, അര്‍ജുന, ഞാന്‍ എപ്പോഴെങ്കിലും ജാഗ്രതയോടെ കര്‍മങ്ങളില്‍ വ്യാപരിക്കാതിരുന്നാല്‍ ആളുകളെല്ലാവരും എല്ലാ വിധത്തിലും എന്റെ മാര്‍ഗം പിന്‍തുടരാന്‍ ഇടയാകും.
അപൂര്‍വത്തിന്റെ നിര്‍മിതിയിലേക്ക് നയിക്കുന്ന തുടര്‍യജ്ഞമാണ് പരമാത്മാവിന്റെ സ്വഭാവം. സത്തായ ഏകം ആദ്യസ്പന്ദത്തിലൂടെ അവ്യക്തമാധ്യമമായും അതിലെ ചാലകശക്തിയായും ഒരേസമയം രൂപാന്തരപ്പെടുന്നു. ആ സ്പന്ദത്തിന്റെ ബാക്കി പത്രങ്ങളായി നിത്യനൂതനങ്ങളായ ഉരുവങ്ങള്‍ വികസ്വരമായ വിശ്വത്തില്‍ ഉണ്ടാകുന്നു. ഒരു ചാക്രിതയുടെ അവസാനത്തില്‍ ഇവയെല്ലാം തിരികെ ഏകത്വത്തില്‍ ലയിക്കുന്നു. തുടര്‍ന്ന് അടുത്ത സ്പന്ദം. ഒരു നിമിഷവും അകര്‍മണ്യത ഇല്ല. ഉണ്ടായിപ്പോയാല്‍ മനുഷ്യനിലെ ജീവാവബോധം ഉടനെ നിഷ്‌ക്രിയമാവും. കാരണം അതുതന്നെയാണല്ലോ ഈശം.
അനേകം മഹാ വിസേ്ഫാടനങ്ങളുടെ (big bangs) നൈരന്തര്യമായ ഒരു സ്പന്ദിക്കുന്ന പ്രപഞ്ചമാണ് (pulsating universe) ഗീത നിര്‍ദേശിക്കുന്നത്. ഈ പരിണാമത്തില്‍ ഒരേടത്തും അനുസ്യൂതി അറ്റുപോകുന്നില്ല. അതായത്, സയന്‍സില്‍ ഉള്ളപോലെ നിയമങ്ങള്‍ക്ക് നിലനില്‍ക്കാനാവാത്ത 'അറ്റക്കടായകള്‍' (discontinuities)ഇല്ല.
(തുടരും.....)

No comments:

Post a Comment