Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 22

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 22
ന മേ പാര്‍ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്മാവപ്തവ്യം വര്‍ത്ത ഏവ ച കര്‍മണി.
അല്ലയോ അര്‍ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന്‍ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.
പാര്‍ത്ഥ, ഞാന്‍ ‍എന്തിനാണ് മറ്റുള്ളവരുടെ കാര്യം ഉദാഹരിക്കുന്നത്? ഞാന്‍ തന്നെ ഈ മാര്‍ഗ്ഗമല്ലേ സ്വീകരിച്ചിരിക്കുന്നത്? ഞാന്‍ നിശ്ചിത കര്‍മ്മങ്ങള്‍ പാലിക്കുന്നത് വരാനിടയുള്ള ഏതെങ്കിലും ദുരിതം ഒഴിവാക്കാനാണോ? ഏതെങ്കിലും ലക്‌ഷ്യം സഫലമാക്കുവാനാണോ ? എന്നെപ്പോലെ സമ്പൂര്‍ണ്ണനും അസാധാരണ പ്രഭാവം ഉള്ളവനുമായ മറ്റോരാളില്ലെന്നു നിനക്കറിയാം. എന്റെ ഗുരുവായ സാന്ദീപനി മുനിയുടെ പുത്രനെ യമനില്‍ നിന്നു വീണ്ടെടുത്ത അമാനുഷികവും അന്യുനവുമായ ശക്തി നിനക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതല്ലേ? എന്നിട്ടും ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ‍ചെയ്യുന്നുണ്ട്.
ഞാന്‍ എന്നു പറയുന്നത് പ്രപഞ്ചജീവന്‍ അഥവാ പരമാത്മാവ്. 'ത്രിഷു ലോകേഷു' എന്നതിന് അക്ഷരാര്‍ഥം കല്പിച്ച് ഗീത സ്വര്‍ഗപാതാളസങ്കല്പ ങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നു എന്നു കണ്ടെത്താവുന്നതല്ല. മൂവുലകത്തിലെങ്ങും എന്നാല്‍ ഭൂതവര്‍ത്തമാനഭാവി പ്രപഞ്ചങ്ങളില്‍ എന്ന സാമാന്യാര്‍ഥം മാത്രമേ ഉള്ളൂ.
ഞാന്‍ എപ്പോഴും കര്‍മനിരതനായിത്തന്നെ ഇരിക്കുന്നത് ഒരു പ്രേരണയും ലാഭബോധവും കൂടാതെയാണ്.
ഈശ്വരന്‍ എവ്വിധമിരിക്കുന്നുവോ അതുപോലെയല്ലേ മനുഷ്യരും വേണ്ടത്?
(തുടരും.....)
അദ്ധ്യാത്മിക

No comments:

Post a Comment