Friday, 23 May 2014

ഉപനിഷത്‌ പഠനം എഴുപത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിമൂന്നാം ദിവസം
ഈശാവാസ്യം
പറയുന്നതിന്റെ താല്‌പര്യം നാം ഏതിനെയാണോ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌, വിദ്വേഷിക്കുന്നത്‌, അതിനോട്‌ വെറുപ്പുണ്ടാകുന്നത്‌ എന്നതൊക്കെ എന്നില്‍നിന്ന്‌ അന്യമാണ്‌ എന്ന്‌ കാണുന്നതുകൊണ്ടാണ്‌. അപ്പോള്‍ സ്വസഹോദരനാണ്‌ എന്നറിയുന്നത്‌ എപ്പോഴാണ്‌? സാഹോദര്യം ഉണ്ടാകുന്നത്‌ മാതൃത്വത്തില്‍ നിന്നാണ്‌. വിശ്വമാതൃത്വത്തിലേക്ക്‌ നമ്മുടെ ശ്രദ്ധ എപ്പോഴാണോ തിരിയുന്നത്‌, ആ വിശ്വമാതാവില്‍ നിന്നാണ്‌ എല്ലാ വൈവിധ്യങ്ങളും പ്രകടമാകുന്നത്‌ എന്നറിയുമ്പോള്‍ സാഹോദര്യം ഉടലെടുക്കും. അല്ലാതെ സാഹോദര്യം ഉണ്ടാകുന്നില്ല. അത്തരത്തിലൊരു സാഹോദര്യത്തിലാണ്‌ എല്ലാ വെറുപ്പും വിദ്വേഷങ്ങളും അവസാനിക്കുന്നത്‌. ആ ഏകത്വത്തില്‍. നാനാത്വത്തില്‍ ഏകത്വം എന്നുപറഞ്ഞാല്‍ എന്താണ്‌? ആളുകളുടെയൊരു സംശയമാണിത്‌. അറിവുകൊണ്ടാണത്‌ നാം എല്ലാം ഒന്നായിരിക്കുന്നത്‌. നമ്മുടെ ഒരു ധാരണ, ജ്ഞാനികളൊക്കെ നോക്കുന്ന സമയത്ത്‌ ഒന്നും കാണില്ല. അവര്‍ വേറെ എന്തോ ഒരു നീല വെളിച്ചം കാണുന്നു. അറിവാണത്‌. മാജിക്‌ കാണുന്നതുപോലെ. മാജിക്‌ കാണുമ്പോള്‍ നമുക്കറിയാം അത്‌ നമ്മളെ വിസ്‌മയിപ്പിക്കുകയാണ്‌ എന്ന്‌. ആ ഒരു ബോധത്തോടുകൂടിയാണ്‌ നാം അതിനെ ആസ്വദിക്കുന്നത്‌. ഈ മാജിക്‌ കാണുന്ന ഒരു ബുദ്ധിയെ ഈ ലോകത്തില്‍ ജീവിക്കാന്‍ നമുക്ക്‌ ആവശ്യമുള്ളൂ. അത്‌ ആചാര്യന്മാര്‍ പറഞ്ഞുതരുന്നുണ്ട്‌. മഹേന്ദ്രജാലം എന്നുതന്നെയാണ്‌ അവരും പറയുന്നത്‌. ഒരു മജീഷ്യന്റെ മായാപ്രകടനം പോലെയാണ്‌ ഈ വിശ്വത്തില്‍ അത്‌ ആസ്വദിക്കുന്നവര്‍ മനസ്സിലാക്കുന്നത്‌. ``യസ്‌മിന്‍ സര്‍വ്വാണി ഭൂതാനി ആത്മനി ഏവ അനുപശ്യതി``ആരാണ്‌ എല്ലാ പ്രപഞ്ചഘടകങ്ങളെ തന്നിലും തന്നെ എല്ലാറ്റിലും കാണുന്നത്‌, ഈ കാണലിനെയാണ്‌ ഉപനിഷത്ത്‌ നമ്മുടെ മുന്നില്‍ വെക്കുന്ന സത്യദര്‍ശനം.
സത്യദര്‍ശനം എന്നുപറഞ്ഞാല്‍ എന്താണ്‌? പലര്‍ക്കും ഈ വിഷയത്തില്‍ സംശയമുണ്ട്‌. ഒരുപാട്‌ നേരം മെഡിറ്റേറ്റ്‌ ചെയ്‌ത്‌ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊരു വെളിച്ചമൊക്കെ വരും എന്ന്‌. മനസ്സ്‌ ഏകാഗ്രപ്പെടുമ്പോള്‍ പലതും വരും. അങ്ങനെ ഉണ്ടാവാം. പലേ അനുഭവങ്ങളും ഉണ്ടാകാം. പുതിയ പുതിയ അനുഭവങ്ങള്‍. മനസ്സിനെ ഒരു കേന്ദ്രത്തിലേക്ക്‌ കൊണ്ടുവരുന്ന സമയത്ത്‌ ശരീരത്തിന്‌ പലവിധത്തിലുള്ള മാറ്റങ്ങളൊക്കെ ഉണ്ടാകും. പക്ഷേ ഉപനിഷത്തില്‍ ഋഷി അവതരിപ്പിക്കുന്ന സത്യദര്‍ശനം എന്നെ ഈ വിശ്വത്തിലും വിശ്വത്തില്‍ എന്നെയും കാണലാണ്‌. അതിന്റെ അനന്തരഫലം എനിക്ക്‌ ആരോടും വെറുപ്പില്ലാത്ത ഒരവസ്ഥ എന്നതാണ്‌. ഒന്നിനോടൂം. അതാണ്‌ ഋഷി പറയുന്നത്‌. ``ഏകത്വം അനുപശ്യതഃ`` ആ ഏകത്വത്തെ തുടര്‍ന്ന്‌ കണ്ടുകൊണ്ടിരിക്കുന്നവന്‌ ``കഃ ശോകഃ കഃ മോഹഃ`` ശോകമോഹങ്ങളില്ല. ശോകമോഹങ്ങള്‍ ആര്‍ക്കില്ലയോ അവന്‍ സത്യത്തെ അറിഞ്ഞവനാണ്‌. എല്ലാ ശോകമോഹങ്ങള്‍ക്കും വിരാമം വരുന്നത്‌ ഈ ദര്‍ശനത്തിലാണ്‌. തുടര്‍ന്ന്‌ എട്ടാം മന്ത്രത്തില്‍ ഉപനിഷത്ത്‌ വീണ്ടും സത്യത്തെ അവതരിപ്പിക്കുന്നു.
(തുടരും....)

No comments:

Post a Comment