Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 18

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 18
നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ
അവന് (ആത്മാവില്‍തന്നെതൃപ്തനായിരിക്കുന്ന ബ്രഹ്മജ്ഞാനിക്ക്) ഈ ലോകത്തില്‍ കര്‍മ്മം കൊണ്ട് ഒരു പ്രയോജനവുമില്ല. കര്‍മ്മം ചെയ്യാഞ്ഞാല്‍ അവനു ഒരു ദോഷവുമില്ല. ബ്രഹ്മാവ് മുതല്‍ക്കുള്ള സകലജീവികളില്‍ ആരേയും വല്ല കാര്യത്തിനുവേണ്ടി അവന് അശ്രയിക്കേണ്ടതുമില്ല.
ഒരുവന്‍ സംതൃപ്തനായി കഴിഞ്ഞാല്‍ ‍പിന്നെ അത് നേടി എടുത്ത മാര്‍ഗ്ഗം ആവശ്യമില്ലാത്തതായിത്തീരുന്നു. ആകയാല്‍ ഒരുവന്‍ ആത്മാനന്ദത്തില്‍ നിമഗ്നനായി കഴിഞ്ഞാല്‍ പിന്നീട് പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവുമില്ല. അര്‍ജ്ജുന, ആത്മജ്ഞാനം ലഭിക്കുന്നതുവരെ മാത്രമേ ഒരുവന്‍ സാധനകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ളു.
ഈശ്വരനെപ്പറ്റി ചിന്തിച്ചുകൊണ്ട് കുഴിമടിയനായി ഇരുന്നാല്‍ മതി എന്നല്ല. പുഴ ഒഴുകുന്നപോലെ ജീവിക്കുക എന്നാണ് നിര്‍ദേശം. ജീവന്റെ ചോദന അനുസരിച്ച് മുന്നോട്ടുപോവുക. അത്രയേ ആകെ വേണ്ടൂ. ഒഴുക്ക് ശരിയായാല്‍, വരാനുള്ളതൊക്കെ സ്വയമേവ വന്നുചേരും. പിരിയാനുള്ളതൊക്കെ പിരിഞ്ഞുപോവും. കടലെത്താന്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ടതില്ല. (നമ്മില്‍ രണ്ട് ഞാനുകളുണ്ടെന്ന് മുന്‍പെ പറഞ്ഞതില്‍ പ്രപഞ്ചജീവന്‍ എന്ന രണ്ടാമത്തെ ഞാനായി ജീവിക്കുക എന്നാണ് താത്പര്യം).
(പിന്നിട്ട പരിണാമദശകളുടെ ശേഷിപ്പുകളായ വികാരങ്ങളെയും ചോദനകളെയും ഈ വിധത്തില്‍ അതിജീവിച്ച് യഥാര്‍ഥ മനുഷ്യരാകാന്‍ നമുക്കു കഴിയും. തൊട്ടുമുന്‍പ്. മാതൃകാചര്യ നിര്‍വചിക്കുന്ന ശ്ലോകത്തിലെ 'മാനവ'ശബ്ദം ശ്രദ്ധിക്കുക)
(തുടരും.....)

No comments:

Post a Comment