Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തിരണ്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തിരണ്ടാം ദിവസം
ഈശാവാസ്യം
മന്ത്രം അഞ്ച്‌
``തദേജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ തദു സര്‍വസ്യാസ്യ ബാഹ്യതഃ''
തത്‌ ഏജതി=അതുചലിക്കുന്നു; തത്‌ ന ഏജതി=അതു ചലിക്കുന്നില്ല; തത്‌ ദൂരേ=അതു വളരെ ദൂരത്താണ്‌; അത്‌ ഉഅന്തികേ=അതാകട്ടെ വളരെ അടുത്താണ്‌; തത്‌ അസ്യ സര്‍വസ്യ അന്തഃ=അത്‌ ഇക്കാണുന്ന ജഗത്തിന്റെ മുഴുവന്‍ ഉള്ളിലാണ്‌; തത്‌ ഉ= അതാകട്ടെ; അസ്യ സര്‍വസ്യ ബാഹ്യതഃ=ഈ ജഗത്തിന്റെ മുഴുവന്‍
പുറത്താണ്‌.
``തദേജതി'' അത്‌ ഇളകുന്നു ``തന്നൈജതി''അത്‌ ഇളകുന്നില്ല ``തദ്ദൂരേ'' അത്‌ ദൂരെയാണ്‌ ``തദ്വന്തികേ'' അത്‌ അടുത്താണ്‌ ``തദന്തരസ്യ സര്‍വസ്യ'' അത്‌ എല്ലാറ്റിന്റെയും അകത്താണ്‌ ``തദു സര്‍വസ്യാസ്യ ബാഹ്യതഃ'' അത്‌ എല്ലാറ്റിന്റേയും പുറത്താണ്‌.
ഇങ്ങനെ പറഞ്ഞതിനാണ്‌ പഴയ ഋഷിമാര്‍ക്കൊക്കെ വട്ടായി രുന്നു എന്ന്‌ പറഞ്ഞത്‌. എന്നാല്‍ ആധുനിക ശാസ്‌ത്രകാരന്‍ ഈ ഭാഷ ഉപയോഗിച്ച്‌ തുടങ്ങി. ഇതിനെ അവര്‍ മിസ്റ്റിക്‌ ലാംഗ്വേജ്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. കണികാപരീക്ഷണത്തിലൊക്കെ ഏര്‍പ്പെട്ടിരിക്കുന്ന നോബല്‍ സമ്മാനജേതാക്കളായ ശാസ്‌ത്രകാരന്മാര്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷ അയ്യായിരത്തിചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ സത്യത്തെ അനാവരണം ചെയ്‌ത്‌ അതിനെ ശ്രദ്ധാലുക്കളായ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന സമയത്ത്‌ ഉപയോഗിച്ചിരുന്നതാണ്‌്‌.
സയന്‍സ്‌ ജേണലുകള്‍ വായിച്ചുകഴിഞ്ഞാല്‍ ഇത്‌ മനസ്സിലാകും. ഇലിയാ ബ്രിഗോജിന്‍ എന്നുപറഞ്ഞ യൂറോപ്യന്‍ നോബല്‍സമ്മാനജേതാവായ ശാസ്‌ത്രകാരന്‍ ഈശാവാസ്യം ഉപനിഷത്ത്‌ ഒരു വര്‍ഷം കുത്തിയിരുന്ന്‌ പഠിച്ചിട്ടുണ്ട്‌, ഇവിടെ ഭാരതത്തില്‍ വന്നിട്ട്‌. 1993ല്‍ മാതൃഭൂമി ആഴ്‌ചപതിപ്പിലേക്ക്‌ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്‌തിട്ടുണ്ട്‌. അന്നദ്ദേഹം മുഴുവന്‍ പറഞ്ഞിട്ടുള്ളത്‌ ഇതാണ്‌. അങ്ങയെപ്പോലുള്ള ആധുനിക ശാസ്‌ത്രകാരന്മാര്‍ക്ക്‌ അല്ലെങ്കില്‍ നോബല്‍സമ്മാന ജേതാവ്‌ എന്ന നിലയില്‍, ഒരു യൂറോപ്യന്‍ ശാസ്‌ത്രകാരനോട്‌ ``നിങ്ങള്‍ പുതിയതായി ഏതൊക്കെ തരത്തിലുള്ള ദൗത്യത്തിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌?''എന്ന്‌ ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ ഉത്തരം വളരെ ഗംഭീരമായിട്ടുള്ളതായിരുന്നു. അദ്ദേഹം പറയുന്നത്‌ ``ഈ ആധുനിക ഭൗതിക ശാസ്‌ത്രത്തിന്റെ മുന്നേറ്റത്തില്‍ ചോര്‍ന്നുപോയ ആദ്ധ്യാത്മികതയുടെ വീണ്ടെടുക്കലാണ്‌ എന്നെപ്പോലുള്ള ശാസ്‌ത്രകാരന്മാരുടെ ദൗത്യം''. ഇതിനെ വിശദീകരിക്കാന്‍ പറഞ്ഞ സമയത്ത്‌ അദ്ദേഹം ഉദാഹരിച്ചത്‌ ഈ മന്ത്രത്തെയായിരുന്നു.
(തുടരും......)

No comments:

Post a Comment