Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 36, 37

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 36
നിഹത്യ ധാര്‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ (1-36)
ഹേ ജനാ‍ര്‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്തു സന്തോഷമുണ്ടാകാനാണ്? ആതതായികളായ ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.
അഗ്നിദാതാവ്, വിഷദാതാവ്, ശസ്ത്രം എടുത്ത് പ്രഹരിക്കാനായി ഒരുങ്ങി നിൽക്കുന്നവൻ, ധനം അപഹരിക്കുന്നവൻ, ഭൂമിയും സ്ത്രീയെയും തട്ടിയെടുക്കുന്നവൻ ഇങ്ങനെ ആതതായികൾ ഉണ്ട്. ഇങ്ങനെയുള്ളവരെ നോക്കുന്ന മാത്രയിൽത്തന്നെ ഒന്നും ചിന്തിക്കാതെ തന്നെ ഹനിക്കണമെന്നാണ് ഭാരതീയ ശാസ്ത്രം പറഞ്ഞിരിക്കുന്നത്. ഇത് അത്യന്തം ഉചിതമായതാകുന്നു. അതുകൊണ്ട് ഒരു ദോഷവും ഉണ്ടാകുന്നതല്ല.(അർത്ഥശാസ്ത്രമനുസരിച്ച് ആതതായികളുടെ ഹത്യ ഉചിതമാണ്. എന്നാൽ ധർമ്മ ശാസ്ത്രം അനുസരിച്ച് അത് പാപമാണ് ). അർത്ഥ ശാസ്ത്രത്തെക്കാൾ പ്രബലം ധർമ്മശാസ്ത്രമാണ്. അതു കൊണ്ടാ ണ് അർജ്ജുനൻ അവരെ കൊല്ലുന്നത് പാപമാണെന്ന് പറഞ്ഞത്.
ദുശ്ശീലങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്തിയാല്‍ പോരെ, പാടെ ഉപേക്ഷിക്കുന്നതെന്തിന് എന്ന് നിവാരണാലയത്തിലെ ചികിത്സകനോട് രോഗി ചോദിക്കുന്ന ചോദ്യത്തിന്റെ മറ്റൊരു പതിപ്പ്. വേരോടെ പിഴുതാലേ രക്ഷയുള്ളൂ എന്ന് ബോധ്യം വരുന്നില്ല.
തസ്മാന്നാര്‍ഹാ വയം ഹന്തും ധാര്‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (1-37)
അതിനാല്‍, നാം സ്വജനങ്ങളായ കൗരവരെ കൊല്ലാന്‍ പാടില്ല. സ്വജനങ്ങളെത്തന്നെ കൊന്നതില്‍പ്പിന്നെ, ഹേ മാധവാ പറയൂ, ഞങ്ങള്‍ക്കെങ്ങനെ സുഖമായിരിക്കാന്‍ കഴിയും?
(സുഖഭോഗാസക്തിയില്‍നിന്ന് മോചനം ആവശ്യമില്ല എന്ന തീരുമാനമെടുക്കുന്ന മുറയ്ക്ക് അവയുടെ ലഹരിക്ക് അനുകൂലമായ ന്യായങ്ങള്‍ കണ്ടെത്താന്‍ മനസ്സ് പുറപ്പെടുന്നു. ഉദാഹരണം: 'എന്റെ സുഖം ഈ ആസക്തികളെ ആശ്രയിച്ചിരിക്കുന്നു. ഈ ബന്ധുക്കളെ കൊല്ലാന്‍പാടില്ല. ഇവരെ ഇല്ലായ്മ ചെയ്താല്‍ പിന്നെങ്ങനെ എനിക്കു സുഖം ലഭിക്കാനാണ്?')
തുടരും...............

No comments:

Post a Comment