Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തിനാലാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തിനാലാം ദിവസം
ഈശാവാസ്യം
ഈശാവാസ്യ ഉപനിഷത്തിലെ ഒന്നാമത്തെ മന്ത്രത്തില്‍ ഋഷി ഈശ്വരനെന്ന പൂര്‍ണ്ണമായ ഭാവത്തെ സ്വീകരിക്കാനും, ആ ഈശ്വരനെ സ്വീകരിച്ച്‌, ഈശ്വരനില്‍ നിന്ന്‌ അകറ്റുന്ന അയഥാര്‍ത്ഥ്യമായ ഞാനെന്ന, എന്റേതെന്ന ബോധത്തെ ഉപേക്ഷിച്ച്‌ കര്‍മ്മം ചെയ്യാനാണ്‌ പറഞ്ഞത്‌. ``ഈശാവാസ്യമിദം സര്‍വം യത്‌ കിംച ജഗത്യാം ജഗത്‌ ത്യേന ത്യക്തേന ഭുഞ്‌ജീഥാഃ മാ ഗൃധഃ കസ്യസ്വിദ്ധനം'' ഒന്നാമത്തെ മന്ത്രത്തിലെ നിര്‍ദ്ദേശം സംഗ്രഹിച്ച്‌ അവതരിപ്പിക്കുകയാണെങ്കില്‍, ലളിതമായി മനസ്സിലാക്കാന്‍ നാം ശ്രമിക്കുകയാണെങ്കില്‍, ഈശ്വരനാണ്‌ ഈ കാണുന്നതെല്ലാം, ഈശ്വരനില്‍ ആരോപിതമായിട്ടുള്ള നാമരൂപാദികളാണ്‌ നാം വ്യവഹരിക്കുന്ന പലതും. ഈ സത്യം അറിഞ്ഞ്‌ ഉള്‍ക്കൊണ്ട്‌ മറ്റുള്ളവരുടെ ഭോഗത്തിനു നേരെ ഈര്‍ഷ്യ തോന്നാതെ, വെറുപ്പ്‌ തോന്നാതെ, ധനം കാമിക്കാതെ ഈ ലോകത്ത്‌ ജീവിക്കാനാണ്‌ പറയുന്നത്‌. ``ത്യക്തേന ഭുഞ്‌ജീഥാഃ'' ത്യജിച്ചുകൊണ്ട്‌ ഭുജിക്കുക. ഇതാണ്‌ സന്യാസത്തിന്റെ നിര്‍വ്വചനം. അതുകൊണ്ട്‌ ഭഗവാന്‍ ഭഗവദ്‌ഗീതയില്‍ പറയുന്നു. ``കാമ്യാനാം കര്‍മ്മണാം ന്യാസം സന്യാസം''. ഉടമസ്ഥതാബോധം കയ്യൊഴിഞ്ഞ്‌ ജീവിക്കുക. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. അയഥാര്‍ത്ഥ്യത്തെ തിരസ്‌കരിക്കുക. എന്താണ്‌ യാഥാര്‍ത്ഥ്യം? ഇദം സര്‍വ്വം ഈശാവാസ്യം. അയഥാര്‍ത്ഥ്യം എന്താണ്‌? ഇത്‌ എന്റേത്‌. ഇത്‌ എന്റേത്‌. ഇത്‌ ഇല്ലാത്തതാണ്‌.
അടുത്തതായി ഇത്‌ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ മന്ത്രം അതിന്റെ പ്രായോഗിക തലമാണ്‌. ``കര്‍മാണി കുര്‍വന്നേവേഹ ജിജീവിഷേച്ഛതം സമാഃ'' കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ നൂറുവര്‍ഷം ജീവിക്കാന്‍ തീരുമാനിക്കണം. അങ്ങനെയുള്ള കര്‍മ്മത്തില്‍ എന്താണ്‌ ഉണ്ടാകുന്നത്‌? ഇങ്ങനെയുള്ള കര്‍മ്മെത്ത എങ്ങിനെ തിരിച്ചറിയാം? ചെയ്യുന്ന കര്‍മ്മത്തില്‍ നമുക്കുണ്ടാകുന്ന താത്‌പര്യം.
ഉത്സാഹത്തോടും താത്‌പര്യത്തോടും, സന്തോഷത്തോടും കൂടി കര്‍മ്മം ചെയ്യുക. ഇതെല്ലാം കര്‍മ്മത്തില്‍ കിട്ടുന്നുണ്ടെങ്കില്‍ അത്‌ ത്യജിച്ചുകൊണ്ടുള്ള കര്‍മ്മമാണ്‌. സന്തോഷത്തോടും ഉത്സാഹത്തോടും താത്‌പര്യത്തോടും കൂടി, നൂറുവര്‍ഷം, എത്രയാണോ ഇവിടെ വിധിച്ചിട്ടുള്ള സമയം അത്രയും കാലം ജീവിക്കുക.
ഇതല്ലാതെ വേറെ വഴിയൊന്നുമില്ല. രണ്ട്‌ ചോയ്‌സാണുള്ളത്‌. ഇതാണ്‌ ശരിയായിട്ടുള്ള വഴി. ഇനി അതല്ലാത്തതിനെക്കുറിച്ച്‌
പറയുന്നു.
``അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാഃ താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ'' ആത്മഹത്യ ചെയ്‌ത ഒരുകൂട്ടം ആളുകളെയാണ്‌ ഉപനിഷത്ത്‌ അവതരിപ്പിക്കുന്നത്‌. ``ആത്മഹനോഃ ജനാഃ'' ആത്മഹന്താക്കള്‍, ആത്മാന്വേഷണം നടത്താത്തവര്‍. തന്നെ അറിയാന്‍ ശ്രമിക്കാത്തവര്‍. തന്റെ പൊരുളറിയുകയും, അതിലൂടെ ഈ പ്രപഞ്ചത്തിന്റെ പൊരുള്‍, രഹസ്യം അറിയുകയും ചെയ്യുന്നവര്‍ ആത്മഹന്താക്കളല്ല; ആത്മാന്വേഷകരാണ്‌. അവരുടെ ലോകത്തെയും ഉപനിഷത്ത്‌ അവതരിപ്പിച്ചു. ``അന്ധേന തമസാവൃതാഃ'' കൂരിരുട്ടിനാല്‍ ആവൃതമാണ്‌. അവര്‍ ആ ഇരുട്ടിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പ്രകാശമില്ലാത്തതാണ്‌. സൂര്യരഹിതമാണ്‌. അജ്ഞാനത്തിന്റെ ലോകത്തിലാണ്‌. അജ്ഞാനത്തിന്റെ ലോകത്തില്‍ അവര്‍ വിഹരിക്കുന്നു.
(തുടരും.....)

No comments:

Post a Comment