Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 17

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 17
യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ
എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.
ശരീരികമായ ജീവിതം നയിക്കുമ്പോഴും പരമാത്മവില്‍ ആനന്ദം കണ്ടെത്തുന്നവന്‍, കര്‍മ്മത്തിന്റെ മലിനീകരണത്തില്‍നിന്ന് മോചിതനാകുന്നു. അവന്‍ ആത്മജ്ഞാനമുണ്ടായി തൃപ്തി ലഭിക്കുമ്പോള്‍ അവന്റെ ജോലി തീര്‍ന്നു. അവന്റെ കര്‍മ്മബന്ധങ്ങളെല്ലാം കൊഴിഞ്ഞു വീണ് അവന്‍ സ്വതന്ത്രനാകുന്നു. ആത്മാവില്‍ തന്നെ രമിക്കുന്നതുകൊണ്ട് അവന് ഈ ലോകത്തില്‍ ചെയ്യേണ്ടതായി മറ്റൊന്നുമില്ല.
പ്രകൃതിയുടെ സ്വാഭാവികഭാഗമാകുന്നത് എവ്വിധമെന്ന് പറയുന്നു. ആത്മാവില്‍ രമിക്കാന്‍ കഴിയുകയാണ് പ്രാഥമികമായി വേണ്ടത്. ശരീരമനോബുദ്ധികള്‍ക്കപ്പുറത്തുള്ള സച്ചിദാനന്ദസ്വരൂപമായ പ്രപഞ്ചാത്മാവിന്റെ പ്രസാദത്തില്‍ അഭിരമിക്കുന്ന കാര്യമാണ് ഈ പറയുന്നത്. പൂര്‍ണ തൃപ്തി നല്കാന്‍ അതൊന്നുമതി എന്ന അളവുവരെ എത്തണം, ആ രതി. അതിന്റെ ഫലമായി, പ്രപഞ്ചജീവന്റെ സന്തുഷ്ടി തന്റെ സന്തുഷ്ടിയായി ഭവിക്കാന്‍ മതിയായ അനുഭവസാക്ഷാല്‍ക്കാരം കൈവരണം. ഇങ്ങനെയുള്ള ഒരാള്‍ സ്വയമേവ പ്രപഞ്ചജീവന്റെ വഴിയെ കര്‍മനിരതനായിത്തീരുന്നു. താന്‍ ചെയ്യേണ്ടതെന്തെന്ന് ചിന്തിച്ച് അയാള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
(തുടരും.....)

No comments:

Post a Comment