Friday, 2 May 2014

ഉപനിഷത്ത്‌ പഠനം അമ്പത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
വീണ്ടും ഉപനിഷത്ത്‌ ആ സത്യത്തെ അവതരിപ്പിക്കുന്നു. ``അനേജദേകം'' അത്‌ ഇളക്കമില്ലാത്തതും ഏകവുമാണ്‌. സത്യത്തിന്‌ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ ഇളകാന്‍ അല്ലെങ്കില്‍ 
ചലിക്കാന്‍ സാധ്യമല്ല. കാരണം അതിന്റെ അസാന്നിധ്യം ഈ
വിശ്വത്തിലെവിടെയും ഇല്ല എന്നുള്ളതുകൊണ്ടുതന്നെ അതിന്‌
ചലിക്കാന്‍ സാധ്യമല്ല.
ആകാശത്തില്‍ വായു ചലിക്കുന്നുണ്ട്‌. `വായു എല്ലായിടത്തും ഉണ്ടോ?' എന്ന ചോദ്യത്തിനുള്ള ഉത്തരം `ഇല്ല' എന്നാണ്‌. ആകാശം അല്ലെങ്കില്‍ സ്‌പേസ്‌ എല്ലായിടത്തും ഉണ്ട്‌. ആ സ്‌പേസില്‍ വായു ഉണ്ടാവണം എന്നില്ല. വായുവിന്‌ ഇടം കൊടുക്കുന്നത്‌ സ്‌പേസ്‌ ആണ്‌. അതുകൊണ്ട്‌ ഈ ഉപനിഷത്തില്‍ ഈശാവാസ്യം
ഇദം സര്‍വ്വം എന്ന്‌ പറയുന്നതിനെ, നാം സാമാന്യരീതിയില്‍
മനസ്സിലാക്കുന്നത്‌ ഇങ്ങനെയാണ്‌. ഭഗവാന്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ട്‌. അവിടെയൊക്കെ ഭാഷാപരമായിട്ടുള്ള ചില പരിമിതികളൊക്കെയുണ്ട്‌. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്‌ എന്ന്‌ നാം പറയാറുണ്ട്‌. എന്നാല്‍ ഉപനിഷത്ത്‌ അങ്ങനെയല്ല
അവതരിപ്പിക്കുന്നത്‌. ഈശാവാസ്യമിദം സര്‍വ്വം എന്നുപറഞ്ഞാല്‍ അത്‌ അതുതന്നെയാണ്‌. വേറെ വ്യാഖ്യാനങ്ങളൊന്നും ഇല്ല.
സര്‍വ്വവ്യാപി എന്നുപറയുമ്പോള്‍ സമുദ്രജലത്തില്‍ ഉപ്പ്‌ സര്‍വ്വവ്യാപിയാണ്‌. സമുദ്രത്തിലെ ഏത്‌ ഭാഗത്ത്‌ പോയിനോക്കിയാലും ജലത്തില്‍ ഉപ്പുരസമുള്ളതായി കാണാം. ഇതിനെ നമുക്ക്‌ ഇങ്ങനെ പറയാം. സമുദ്രത്തില്‍ ഉപ്പ്‌ സര്‍വ്വവ്യാപിയാണ്‌ എന്ന്‌. പ്രസ്‌താവന ശരിയാണ്‌. അങ്ങനെയൊരു സര്‍വ്വവ്യാപിത്വമാണോ ഈശ്വരന്‍ ഇവിടെ? അല്ല. കാരണം സമുദ്രത്തില്‍ ഉപ്പ്‌ വ്യാപിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഉപ്പിനേക്കാള്‍ ശ്രേഷ്‌ഠനായി ജലമുണ്ട്‌ അവിടെ. കാരണം ജലമാണ്‌ ഉപ്പിന്‌ നിലനില്‍ക്കാന്‍ ഇടം
കൊടുത്തത്‌.
അതുപോലെ വായുവിനേക്കാള്‍ ശ്രേഷ്‌ഠമാണ്‌ ആകാശം. ആകാശമാണ്‌ വായുവിന്‌ ഇടംകൊടുത്തത്‌. ആകാശമാണ്‌ എല്ലാ ഭൂതങ്ങള്‍ക്കും ഇടം കൊടുത്തിട്ടുള്ളത്‌. അങ്ങനെയെങ്കില്‍ ഈശ്വരന്‍ വ്യാപിച്ചിരിക്കുന്നു ഈ വിശ്വത്തിലെങ്കില്‍ ഈശ്വരന്‌ വ്യാപിക്കുവാന്‍ ഇടംകൊടുത്തത്‌ ആരാണ്‌? ഈശ്വരനേക്കാള്‍ മുകളിലായി വേറെ ഒരാളുണ്ടോ? ഇങ്ങനെയുള്ള ദോഷങ്ങള്‍ വരും എന്ന്‌ ഉപനിഷത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്‌. കാരണം ഈ മന്ത്രത്തെ ഉപനിഷത്ത്‌ ഋഷിമാര്‍ പറയുന്ന സമയത്ത്‌, അവരങ്ങിനെയാണിതിനെ കുറിച്ച്‌ അവതരിപ്പിച്ചിട്ടുള്ളത്‌. അതില്‍ സംശയമൊന്നുമില്ല. പക്ഷേ കാലാന്തരംകൊണ്ട്‌ ഇതിനെ മനസ്സിലാക്കുന്നതിന്‌ നമുക്ക്‌
കുറെ പരിമിതികളും, ശബ്‌ദസാരത്തെ ഗ്രഹിക്കുന്നത്‌ വ്യത്യസ്‌തമായിട്ടാണ്‌.
(തുടരും.....)

No comments:

Post a Comment