Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 6

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 6
കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ.
ക‍‍‍‍ര്‍മ്മേന്ദ്രിയങ്ങ‍ളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു.
നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്ന ചിലര്‍ അവര്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും അവരുടെ കര്‍്മ്മേന്ദ്രിയങ്ങളുടെ വാസനകളെ നിശ്ചലമാക്കുന്നതിനു ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അവരുടെ മനസ്സ് എപ്പോഴും കര്‍മ്മത്തെപ്പറ്റി ചിന്തിക്കുകയായിരിക്കും. തന്മൂലം അവര്‍ക്ക് യഥാര്‍ത്ഥ കര്‍മ്മ പരിത്യാഗം സാദ്ധ്യമല്ല. കര്‍മ്മത്തില്‍ നിന്നും സ്വതന്ത്രമാണെന്നുള്ള അവരുടെ കേവലമായ ബാഹ്യപ്രകടനം യഥാര്‍ത്ഥ്യത്തില്‍ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഇപ്രകാരമുള്ളവര്‍ എപ്പോഴും ഇന്ദ്രിയ വിഷയങ്ങളുടെ പ്രലോഭത്തിനു കുടുങ്ങുമെന്നുള്ളതിനു സംശയമില്ല.
കര്‍മം ചെയ്യാനുള്ള അവയവങ്ങളെ തടഞ്ഞുവെച്ചിട്ട്, മനസാ ഇന്ദ്രിയസുഖങ്ങളെ ആഗ്രഹിച്ചുകൊണ്ട് ഏതൊരു മൂഢാത്മാവാണോ ഇരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു.
ചിന്ത തന്നെയാണ് ചെയ്തി എന്ന മനഃശാസ്ത്രസമവാക്യത്തിന്റെ മറ്റൊരു രൂപമാണ് ഈ പ്രസ്താവം. പ്രത്യക്ഷത്തില്‍ ഒരു തെറ്റും ചെയ്യാത്തവരെങ്കിലും യഥാര്‍ഥത്തില്‍ അതിഭീകരരായ കുറ്റവാളികളായ ഇത്തരം മിഥ്യാചാരന്മാരെക്കൊണ്ട് ലോകം നിറഞ്ഞിരിക്കയാലാണ് ഇടയ്ക്കിടെ അക്രമങ്ങളുടെ അഗ്‌നനിപര്‍വതങ്ങള്‍ പൊട്ടുന്നത്. (സംന്യാസികളായി നടിക്കുന്ന എക്കാലത്തെയും കാഷായ വേഷക്കാരുടെ മൂര്‍ധാവിനൊരു കനത്ത അടികൂടിയാണ് ഈ ശ്ലോകം. ചുരുക്കത്തില്‍, പണിയെടുക്കാതിരിക്കലാണ് മോക്ഷമാര്‍ഗമെന്നും ജോലി ചെയ്യുന്നവര്‍ അധമരാണെന്നുമുള്ള അബദ്ധധാരണ ഇന്ത്യാരാജ്യത്ത് കുടിവെച്ച ഇരുട്ടിന് ഭഗവദ്ഗീത ഉത്തരവാദിയല്ല.)
യഥാര്‍ത്ഥ പരിത്യാഗിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.
(തുടരും.....)

No comments:

Post a Comment