Friday, 2 May 2014

ഗുരു ( പതിന്നാലാം ഭാഗം )

ഗുരു ( പതിന്നാലാം ഭാഗം )
കൊടും കാട്ടിനുള്ളിൽ വന്യ മൃഗങ്ങളുടെയെല്ലാം ഇടയിൽ പരമമായ ആനന്ദത്തെ അനുഭവിച്ച് പരമാനന്ദത്തോടെ ഇരിക്കുന്ന അവധൂതനെ കണ്ടിട്ട് അത്ഭുതത്തോടും ഭയ ഭക്തി ബഹുമാനത്തോടും കൂടിയാണ് യദു ഈ പരമാനന്ദ്ത്തിന്റെ കാരണവും അതിനുള്ള മാർഗ്ഗങ്ങളും അറിയുവാൻ ആഗ്രഹിക്കുന്നതും അദ്ദേഹത്തോടുതന്നെ ചോദിക്കുന്നതും.
"പരമാനന്ദമായിട്ടിരിക്കും ഭവാനിന്നു
പരമാനന്ദം നൽകും വസ്തുവാം പർമാർത്ഥം
പരമാനന്ദമിങ്ങു വരുവാനായിക്കൊണ്ടു
പരമാനന്ദത്തോടെ വഴിയെ ചൊൽക ഭവാൻ"
ഇങ്ങനെ യദു മഹാഭാഗനാമവധൂത-
മംഗല ബ്രഹ്മണനോടഭ്യർത്ഥിച്ചോരനന്തരം
നിർമ്മലനായ മഹാബ്രാഹ്മണണൻ പറഞ്ഞതിതു:
ഊരും പേരും സ്വന്തം ശരീരം പോലും ഉപേക്ഷിച്ച അവധൂതനായ ഒരാളെ ബ്രാഹ്മണനാണെന്ന് പറയുമ്പോൾ നമ്മുടെ ഇന്നത്തെ സാമൂഹിക വ്യവസ്തയിൽ ചിട്ടപ്പെടുത്തിയ വർണ്ണ വിവേചനമല്ല ഇവിടെ അർത്ഥമാക്കുന്നത്. മറിച്ച് ബ്രഹ്മത്തെ അറിഞ്ഞ സ്വാതിക ഗുണത്തിലുള്ളവൻ ബ്രഹ്മണൻ എന്ന അർത്ഥത്തിലാണ്. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ഒരോ വർണ്ണങ്ങളിൽപ്പെടുന്നത് എന്ന വേദ സത്യമാണ് ബ്രാഹ്മണൻ എന്നതു കൊണ്ടുദ്ദേശിക്കുന്നത്. നേരത്തെ ഭാഗവതത്തിൽ പറഞ്ഞ ബ്രാഹ്മണ ലക്ഷണം ഒരിക്കൽക്കൂടി പറയുന്നതിൽ തെറ്റില്ല എന്നതു കൊണ്ട് ആവർത്തിക്കുന്നു.
ബ്രാഹ്മണ ലക്ഷണം:
വേദപ്രകാരം നൃപൻ ദേവനെന്നതും;
മോദം, ശമം, ദമം, ശൗചം, ക്ഷമം, തപ-
സ്സാർജ്ജവം ജ്ഞാനം ദയാപ്യച്യുതാത്മനാ
നിർജ്ജന പൂജ, സത്യം വിപ്രലക്ഷണം
അവധൂതൻ തന്റെ അറിവിനെ യദു രാജനു പറഞ്ഞു കൊടുക്കുവാൻ യാതൊരു മടിയും കാട്ടുന്നില്ല. അറിവ് ശേഖരിച്ച് മനസ്സിൽ സൂക്ഷിക്കുമ്പോളല്ല അതു മറ്റുള്ളവർക്കു പകർന്നു കൊടുക്കുമ്പോളാണ് അതിനു ശ്രേഷ്ഠതയുണ്ടാവുന്നത്. മനസ്സിൽ സൂക്ഷിക്കുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനോ അതിനെ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നതും അറിവില്ലാതിരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടെന്നു തോന്നുന്നില്ല. അറിവ് പങ്കു വെക്കുന്തോറും വർദ്ധിക്കുകയും കാലോചിതമായ മാറ്റങ്ങളിൽ ചിട്ടപ്പെടൂത്താനും നവീകരിക്കാനും കഴിയുമെന്നതാണ് സത്യം.
യദുവിനോടു അവധൂതൻ പറയുന്നതു നോക്കൂ:
" നിർമ്മലനായ യദു രാജ ! നീ കേട്ടീടടോ !
എനിക്കു ബഹുഗുരുക്കന്മാരുണ്ടവരെ ഞാൻ
നിനച്ചു ബുദ്ധിയെക്കൊണ്ടങ്ങാശ്രയിക്കുന്നു സദാ
അവരാരെന്നു നിനക്കിന്നു കേൾക്കണമെങ്കിൽ
പരിചിൽ ക്രമമായി ച്ചൊല്ലുന്നു കേൾക്ക ഭവാൻ,
അവനി വായു വ്യോമം ജലവുമഗ്നി ചന്ദ്രൻ
രവിയും കപോതമജഗരം സമുദ്രവും
പതംഗം ഭൃംഗം ഗജം മധുഹാംർഗം മത്സ്യം
പിംഗലാകുരരവുമർഭകൻ കുമാരികാ
ശരകൃൽ സർപ്പമൂർണ്ണനാഭിയും സുപേശകൃൽ
ഗുർക്കളെനിക്കിരുപത്തുനാൽ വരുമിവർ
ഹേ ! നഹൂഷാത്മജ! കേളിവിടെ മനസ്സിന്റെ
ദീനത്തെത്തീർപ്പാനിരുപത്തിനാലുപേരുടെ
വൃത്തികൾകൊണ്ടൊക്കെയും ശോധന ചെയ്യുന്നു ഞാൻ
വൃത്തികളേതെന്നാകിയലായവ കേട്ടു കൊൾക:"
അദ്ദേഹത്തിന്റെ പരമാനന്ദത്തിനു ഹേതുവായ നിർമ്മലജ്ഞാനത്തിനെ ഇരുപത്തിനാലു ഗുരുക്കന്മാരുടെ പ്രവർത്തികൾ നീരീക്ഷിച്ച് വിമർശിച്ച് ശരീയെന്നു തോന്നിയതിനെ മാത്രം ഉൾക്കൊണ്ടതാണെന്നു ആ ഗുരുക്കന്മാർ ആരൊക്കെയാണെന്നും അവരിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ എന്തൊക്കെയാണെന്നുമാണ് വിശദീകരിക്കുന്നത്.
തുടരും....

No comments:

Post a Comment