ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 26
ന ബുദ്ധിഭേദം ജനയേദ്
അജ്ഞാനാം കര്‍മ്മസംഗിനാം
ജോഷയേത് സര്‍വകര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍
അജ്ഞാനാം കര്‍മ്മസംഗിനാം
ജോഷയേത് സര്‍വകര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍
ഫലാസക്തരായി കര്‍മം ചെയ്യുന്ന അറിവില്ലാത്തവരില്‍ ബുദ്ധിഭ്രമം ജനിപ്പിക്കരുത്. എല്ലാ കര്‍മങ്ങളുംയോഗബുദ്ധിയോടെ ആചരിച്ച് അവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കുകയാണ് വിവേകികള്‍ ചെയ്യേണ്ടത്.
അര്‍ജ്ജുന, അമ്മയുടെ മുലപ്പാല്‍ മാത്രം കുടിക്കാന്‍ പ്രായമുളള ഒരു ശിശു ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം എങ്ങിനെയാണ് കഴിക്കുക? അതുകൊണ്ട് അങ്ങിനെയുള്ള ആഹാരം അതിനു കൊടുക്കാന്‍ പാടില്ല. അതു പോലെ കര്‍മ്മംചെയ്യാനുള്ള ശക്തി കഷ്ടിച്ചു മാത്രം ലഭ്യമയിട്ടുള്ളവരോട് ആത്മജ്ഞാനി നേരമ്പോക്കിനായിപ്പോലും കര്‍മ്മരഹിതനാകണമെന്ന് പറയാന്‍ പാടില്ല. ആത്മജ്ഞാനിയായവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നേതൃത്വം അവര്‍ക്ക് കൊടുക്കുകയും, മഹത്തായ കര്‍മ്മങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പ്രകീര്‍ത്തിച്ച് അവരെ കേള്‍പ്പിക്കുകയും, നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്‍ത്തികളില്‍ കൂടി അവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. രാജാവിന്റെയും രാജ്ഞിയുടെയും വേഷഭൂഷാദികള്‍ അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഒരു നടന്‍ പുരുഷനായും സ്ത്രീയായും കാണികളെ രസിപ്പിക്കുന്നതല്ലാതെ, തന്റെ മനസ്സില്‍ പുരുഷനെന്നും സ്ത്രീയെന്നും ഉള്ള ഭേദ ചിന്ത ഇല്ലാത്തവനായി ഇരിക്കുന്നത് പോലെ, ലോക സംഗ്രഹത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു സത്യദര്‍ശി ഒരിക്കലും കര്‍മ്മ ബന്ധത്തില്‍പ്പെട്ട് ഉഴലുകയില്ല.
മിന്നാമിനുങ്ങിനെ പിടിച്ച് ചപ്പിലയില്‍ വെച്ച് ഊതി തീയുണ്ടാക്കി തണുപ്പകറ്റാന്‍ ശ്രമിക്കുന്ന കുരങ്ങന്മാരെ ബുദ്ധി ഉപദേശിക്കാന്‍ പോയ സൂചീമുഖിപ്പക്ഷിയെ ഓര്‍ക്കുക. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്നു പറഞ്ഞ ഗാന്ധിജിയേയും മറ്റുള്ളവരുടെ എല്ലാ മഹാപാപങ്ങളും ഏറ്റുവാങ്ങി കുരിശുമരണം വരിച്ച യേശുദേവനെയും സ്മരിക്കുക.
ഇവിടെയുമുണ്ട് ഒരു നര്‍മം. സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആദര്‍ശങ്ങള്‍ പ്രസംഗിച്ച് നടക്കുന്നവരുടെ നേര്‍ക്കാണ് അത് മുന നീട്ടുന്നത്. ആരും ആവശ്യപ്പെടാതെയുള്ള ആഹ്വാനങ്ങളും ഉപദേശങ്ങളുമാണല്ലോ മിക്ക കവലപ്രസംഗങ്ങളും.
(തുടരും.....)
No comments:
Post a Comment