Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 9

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 9
യജ്ഞാര്‍ഥാത്കര്‍മണോന്യത്ര ലോകോയം കര്‍മബന്ധനഃ
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര.
അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ര്‍മ്മം ആചരിക്കുക.
ഈ ലോകത്തില്‍ യജ്ഞാര്‍ഥമല്ലാതെയുള്ള കര്‍മങ്ങള്‍ മനുഷ്യരെ ബന്ധനസ്ഥരാക്കുന്നു. അതിനാല്‍ ഹേ അര്‍ജുന നീ യജ്ഞാര്‍ഥമായി, അനാസക്തനായും കര്‍മങ്ങള്‍ നന്നായി ആചരിക്കുക.
ധര്‍മ്മാചാരപ്രകാരം നിത്യവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ മുറ പ്രകാരമു ള്ള യജ്ഞങ്ങളാണ് അപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആര്‍ ക്കും പാപം ഏശുകയില്ല. എന്നാല്‍ തനിക്ക് വിധിക്കപ്പെ ട്ട കര്‍മ്മങ്ങള്‍ ഒഴിവാക്കി പാപകരമായ പ്രവര്‍ത്തനങ്ങളില്‍ ആനന്ദം കൊള്ളുന്ന ഒരുവന്‍ സംസാര ബന്ധത്തില്‍പെട്ടുഴലാന്‍ ഇടയാകുന്നു. അതുകൊണ്ട് ഒരുവന്‍ തന്റെ കര്‍ത്തവ്യം എന്ന നിലയില്‍ ഈശ്വരാരാധനാര്‍ത്ഥമായ കര്‍മ്മം ചെയ്യുകയാണെങ്കില്‍ അവന്‍ ഒരിക്കലും ജനനമരണങ്ങളാല്‍ ബന്ധിതനാവുകയില്ല. മറ്റെല്ലാ കര്‍മ്മങ്ങളും ഒരുവന്റെ ആത്മാവിനെ ലോകത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ മായാവലയത്തില്‍ പ്പെട്ട് മോഹിതനാകുമ്പോള്‍ അവന്‍ അപഥസഞ്ചാരം ചെയ്യുകയും അവന്റെ കര്‍മ്മങ്ങള്‍ അവനെ ബന്ധിതനാക്കിത്തിര്‍ക്കുകയും ചെയ്യുന്നു.
(യജ്ഞമെന്ന വാക്കിന് യാഗാദി ക്രിയകള്‍ എന്ന വികൃതാര്‍ഥം കല്പിക്കാന്‍ പഴുതില്ല. ഭോഗൈശ്വര്യപ്രസക്തരും ബുദ്ധി ഉറയ്ക്കാത്തവരുമായ ആളുകളുടെ ഏര്‍പ്പാടുകളാണ് അവ എന്ന് നേരത്തേ പറഞ്ഞുകഴിഞ്ഞു.)
യജ്ഞശബ്ദത്തിന് ഈശ്വരന്‍ എന്നും ഈശ്വരസേവാരൂപത്തിലുള്ള കര്‍മം എന്നും അര്‍ഥമുണ്ട്. അതായത്, പ്രപഞ്ചത്തിന്റെ ജീവന്‍ ഈശ്വരന്‍. വിശ്വത്തിലെ എല്ലാതും അതിന്റെ തുടര്‍ച്ച. അപ്പോള്‍ വിശ്വസേവനം ഈശ്വര സേവതന്നെ.
യുദ്ധം എങ്ങനെയാണ് ഈശ്വര സേവയായി മാറുന്നത്? അവനവനിലെ കാമക്രോധങ്ങളോട് പൊരുതുമ്പോള്‍ അത് അവനവനിലിരിക്കുന്ന ഈശ്വരനുള്ള സേവ. പുറത്തെ അനീതികളോട് അഹന്തയോ വിദ്വേഷമോ ഫലപ്രാപ്തിയില്‍ സ്വാര്‍ഥപരമായ ഇച്ഛയോ ഇല്ലാതെ പൊരുതുമ്പോള്‍ അത് സര്‍വവ്യാപിയായ ഈശ്വരനുള്ള സേവ.
വിശ്വത്തിലെല്ലാതും വിശ്വജീവന്റെ ചോദനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയുടെ അതിരുകള്‍ കടക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഫലങ്ങള്‍ക്കായി ഇച്ഛിക്കാന്‍ ഭാവന ഇല്ലാത്തതിനാലും അപ്പോഴുള്ള ആവശ്യം നിറവേറ്റാന്‍ വേണ്ടതിലേറെ വാരിക്കൂട്ടാന്‍ ആര്‍ത്തി ഇല്ലാത്തതിനാലും ഇതര ജീവികള്‍ അവയുടെ കര്‍മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല. നിയതങ്ങളായ കര്‍മങ്ങളേ അവ ചെയ്യുന്നുള്ളൂ. ''ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല'' എന്നതിന്റെ പൊരുള്‍ ഇതാണ്. സത്യത്തില്‍ അവ രണ്ടും ചെയ്യുന്നുണ്ട്. പക്ഷേ, തങ്ങള്‍ക്കു മാത്രം എന്ന ലാക്കോടെയല്ല ചെയ്യുന്നത്.
പാര്‍ത്ഥാ, സൃഷ്ടാവ് എല്ലാ വ്യവസ്ഥകളോടും കൂടി ഈ ലോകം സൃഷ്ടിച്ചതിനെപ്പറ്റിയുള്ള ഒരു വൃത്താന്തം ഞാന്‍ നിന്നോട് പറയാം.
(തുടരും.....)

No comments:

Post a Comment