Friday, 23 May 2014

ഉപനിഷത്ത്‌ പഠനം അറുപത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തിഏഴാം ദിവസം
ഈശാവാസ്യം
മതമൈത്രി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ്‌ വേണ്ടത്‌. അല്ലാതെ ഒരു മുസലിയാരുടെ വേഷം കെട്ടിയ ഒരു കുട്ടി, പള്ളിയിലെ അച്ചന്റെ വേഷം കെട്ടിയ ഒരു കുട്ടി, സ്വാമിയുടെ വേഷം കെട്ടിയ ഒരു കുട്ടി... എന്നിട്ടൊരു ജാഥ നടത്തിയതുകൊണ്ടൊന്നും കാര്യവുമില്ല. ഇവിടെയാണ്‌ ഇതെല്ലാം അസ്‌തമിക്കുന്നത്‌. ഈയൊരു ദര്‍ശനത്തില്‍. തന്നെ മറ്റുള്ളതിലും, മറ്റുള്ളതിനെ തന്നിലും കാണുക. ഇതിനെയാണ്‌ ഏകത്വം എന്നുപറയുന്നത്‌. ഇത്‌ അതാണ്‌. അതില്‍ സംശയമൊന്നും വേണ്ട. അതിവിടെ ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല.
ഭഗവത്‌പാദര്‍ ഭജഗോവിന്ദത്തില്‍ പറയുന്നുണ്ട്‌. ``ത്വയിമയിചാന്യത്രൈകോ വിഷ്‌ണുഃ വ്യര്‍ത്ഥം കുപ്യസിമയ്യസഹിഷ്‌ണുഃ'' ``ത്വയി`` നിന്നില്‍ ``മയി``എന്നില്‍ ``അന്യത്ര`` മറ്റുള്ളിടത്ത്‌ ``ഏകഃ വിഷ്‌ണുഃ`` ആ വിഷ്‌ണു ഒന്നാണ്‌ ``വ്യര്‍ത്ഥം കുപ്യസി`` നീയെന്തിനാണ്‌ വെറുതെ കോപിക്കുന്നത്‌? നീയെന്തിനാണ്‌ സഹിഷ്‌ണുത യില്ലാതെ അസഹിഷ്‌ണുവായി തീരുന്നത്‌. ചോദ്യമാണ്‌. അതുകൊണ്ട്‌ ഈ ഏകത്വത്തെ തുടര്‍ന്നു കണ്ടുകൊണ്ടിരിക്കുന്നവന്‌ പിന്നെ ഒന്നിനോടും വിദ്വേഷമില്ല. ഒന്നിനോടും.
``അല്ല സ്വാമി, അപ്പോള്‍ എല്ലാറ്റിനെയും പിടിച്ച്‌ വീട്ടില്‍ കൊണ്ടുവരണമെന്നാണോ?'' അത്‌ നമ്മുടെ അജ്ഞാനം. അറിവില്ലായ്‌മ. വീട്ടില്‍ നാം കിടക്കുന്ന സ്ഥലത്ത്‌ വേറെ ഒരു അന്യജീവി വന്നിരിക്കുകയാണെങ്കില്‍, ``അയ്യോ, യസ്‌തു സര്‍വാണി ഭൂതാനി ആത്മന്യേ വാനുപശ്യതി സര്‍വഭൂതേഷു ചാത്മാനാം തതോ ന വിജുഗുപ്‌സതേ'' എന്നാണല്ലോ പറഞ്ഞത്‌. വീട്‌ നമുക്ക്‌ താമസിക്കാനുള്ളതാണ്‌ എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ വെയ്‌ക്കുന്നതെങ്കില്‍ മറ്റ്‌ ജീവജാലങ്ങള്‍ വരില്ല. ഒരു മാറാല പോലും വരില്ല; ദിവസവും ചൂലുകൊണ്ട്‌്‌ അടിയ്‌ക്കുകയാണെങ്കില്‍. നാം വീടുപൂട്ടി രണ്ടാഴ്‌ച മാറിക്കഴിഞ്ഞാല്‍ വീട്ടില്‍ മാറാല വരുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ പെരുമാറ്റം ഇല്ലാത്തതുകൊണ്ട്‌. വീട്‌ കാടുകയറി കിടക്കുമ്പോഴാണ്‌ ഇഴജാതികളും മാറാലയുമൊക്കെ വരുന്നത്‌. അതുകൊണ്ട്‌ ദൂരെ നിര്‍ത്തേണ്ടതിനെ ദൂരെ നിര്‍ത്തുക. അടുത്ത്‌ നിര്‍ത്തേണ്ടതിനെ അടുത്ത്‌ നിര്‍ത്തുക. ഇങ്ങനെ നമ്മുടേതായിട്ടുള്ള ഒരു രീതിയില്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്‌. ദൂരെയുള്ളതിനെ അടുത്ത്‌ നിര്‍ത്താനാണ്‌ നമ്മുടെ താത്‌പര്യം. അടുത്തുള്ളതിനെയോ? ദൂരെയാക്കാനും.
(തുടരും....)

No comments:

Post a Comment