Friday, 2 May 2014

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം ശ്ളോകം 30, 31, 32, 33, 34 & 35

ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
ശ്ളോകം 30, 31, 32, 33, 34 & 35
ഗാണ്ഡീവം സ്രംസതേ ഹസ്താത് 1- 30
ത്വക്‌ചൈവ പരിദഹ്യതേ
ന ച ശക്‌നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ
കൈയില്‍നിന്ന് ഗാണ്ഡീവം വഴുതിപ്പോകുന്നു. തൊലി ചുട്ടുപൊള്ളുന്നു. നില്പുറയ്ക്കുന്നില്ല. മനസ്സ് ഭ്രമിക്കുന്നപോലെ തോന്നുന്നു.
ഇതേ ബുദ്ധിഭ്രമംതന്നെയാണ് നര്‍ക്കോട്ടിക്‌സ് ചികിത്സയില്‍ വിത്ത്ഡ്രാവല്‍ സമയത്ത് അനുഭവപ്പെടുന്നത്. അതാണ് ബന്ധു. അതില്ലാതെ എങ്ങനെ കഴിയും. അതില്ലാതെ എഴുന്നേറ്റുനില്ക്കാന്‍പോലും ശേഷി കിട്ടുകയില്ല. കൈപ്പിടി ഒന്നിലും മുറുകുന്നില്ല (കഴിക്കാനുള്ള മരുന്നിന്റെ പാത്രത്തില്‍പ്പോലും!), തൊലി ചുട്ടുവരളുന്നു.
നിമിത്താനി ച പശ്യാമി 1-31
വിപരീതാനി കേശവ
ന ച ശ്രേയോശനുപശ്യാമി
ഹത്വാ സ്വജനമാഹവേ
പരസ്പരവിരുദ്ധങ്ങളായ ശകുനങ്ങള്‍ കാണുന്നു, കേശവാ. യുദ്ധത്തില്‍ സ്വജനങ്ങളെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്ന് കരുതാന്‍ വഴി കാണുന്നില്ല.
നിമിത്തപദത്തിന് ശകുനം എന്നല്ല അര്‍ഥവിവക്ഷ. ചിന്തകള്‍ പരസ്പര വിരുദ്ധങ്ങളായ നിഗമനങ്ങളിലെത്തുന്നു. എങ്ങനെ ആലോചിച്ചാലും സ്വന്തക്കാരെ കൊന്നിട്ട് ഗുണം വരുമെന്നു കാണുന്നില്ല.
താത്ത്വികാര്‍ഥമെടുക്കുമ്പോള്‍ 'പ്രിയപ്പെട്ട സുഖഭോഗശീലങ്ങളെ ഇല്ലായ്മ ചെയ്തിട്ട് നന്മയെന്തുള്ളൂ?' എന്നും സാരം.
ന കാംക്ഷേ വിജയം കൃഷ്ണ 1-32
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈര്‍ജീവിതേന വാ
ഹേ കൃഷ്ണ, (സ്വന്തക്കാരായ ഇവരെ കൊന്നുള്ള) വിജയം ഞാന്‍ കാംക്ഷിക്കുന്നില്ല. രാജ്യലാഭവും സുഖവും ആഗ്രഹിക്കുന്നുമില്ല. ഹേ ഗോവിന്ദാ, പിന്നെ രാജ്യംകൊണ്ട് എന്തു കാര്യം? സുഖഭോഗങ്ങള്‍കൊണ്ടും ജീവിച്ചിരിക്കുന്നതുകൊണ്ടുതന്നെയും എന്തുണ്ട് പ്രയോജനം!
(ലഹരിനിവര്‍ത്തനത്തിനുള്ള ആതുരാലയങ്ങളില്‍ നിത്യവും കേള്‍ക്കുന്ന ജല്പനങ്ങളാണല്ലോ ഇത്). എന്റെ ലഹരികള്‍ക്കുമേല്‍ ഒരു വിജയവും ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വത്തും മുതലും സുഖവും ഒന്നും എനിക്ക് (വേറെ) വേണ്ട. കാശും പണവും കൊണ്ട് പിന്നെന്തു കാര്യം. ജീവിച്ചിരിക്കുന്നതു തന്നെ പിന്നെ നിഷ്പ്രയോജനം!
ക്ലിനിക്കല്‍ സൈക്കോളജിയുടെ കാഴ്ചപ്പാടില്‍ കൗണ്‍സലിങ്ങിന് കരയുന്ന ഒരാളുടെ മൊഴിയാണ് ഇത്. അധമവികാരങ്ങളുടെ പിടിയില്‍പ്പെട്ട ആളുടെ അവസ്ഥയും ഇതുതന്നെ.
യേഷാമര്‍ഥേ കാംക്ഷിതം നോ 1-33
രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേശവസ്ഥിതാ യുദ്ധേ
പ്രാണാംസ്ത്യക്ത്വാ ധനാനി ച
ആര്‍ക്കുവേണ്ടിയാണോ നമ്മള്‍ രാജ്യവും ഭോഗങ്ങളും സുഖവും ആഗ്രഹിക്കേണ്ടത്. അവരെല്ലാം പ്രാണനും സമ്പത്തും വെടിഞ്ഞ് ഇതാ യുദ്ധത്തിനായി നിലയുറപ്പിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക: ഇക്കാലത്ത് നമ്മുടെയും വിഷാദയോഗം ഇതുതന്നെയാണ്. തിന്മയ്‌ക്കെതിരെ പൊരുതി ജയിക്കാന്‍ തുനിയാതെ നാം ആദ്യമേ ആയുധം വെക്കുന്നത് എന്തുകൊണ്ട്? നമ്മുടെ സുഖഭോഗങ്ങളെന്ന തലതിരിഞ്ഞ പരിപാടികള്‍ തരപ്പെടാന്‍ നമ്മുടെ സ്വന്തക്കാരായ ആ തിന്മകള്‍ നിലനിന്നേ തീരൂ എന്നതുകൊണ്ടുതന്നെ!
ആചാര്യാഃ പിതരഃ പുത്രാഃ 1-34
തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ
സ്യാലാഃ സംബന്ധിനസ്തഥാഃ
ആചാര്യന്മാരും പിതാക്കളും പുത്രരുമെന്നപോലെത്തന്നെ പിതാമഹരും മാതുലരും ശ്വശുരരും പൗത്രരും അളിയന്മാരുമെല്ലാമുള്‍പ്പെടെ സകല ബന്ധുജനങ്ങളും പോരിന് നില്‍ക്കുന്നു.
പിതൃക്കളും ഗുരുനാഥരും ബന്ധുക്കളുമുള്‍പ്പെടെ ഞങ്ങളില്‍ എത്രയോ തലമുറകളായി അനീതിയുടെപക്ഷം ചേര്‍ന്നുള്ള അക്രമാസക്തി നിലനില്‍ക്കുന്നു. ആ പാരമ്പര്യത്തെ തള്ളിപ്പറയുന്നത് ശരിയോ?
'പിതൃക്കളില്‍നിന്ന് കണ്ടും ആചാര്യരില്‍നിന്ന് കേട്ടും വേരുറച്ച കാമലോഭാദി വികാരങ്ങളെ എങ്ങനെ ഉപേക്ഷിക്കും?' എന്ന് താത്ത്വികതലത്തിലെ സാരം.
തലമുറകളായി നിലനില്‍ക്കുന്ന ജീവശാസ്ത്രപരവും നീതിശാസ്ത്രസംബന്ധിയുമായ പാകപ്പിഴകള്‍ക്ക് എതിരെയാണ് ഭഗവദ്ഗീതയുടെ കാഹളം മുഴങ്ങുന്നത്.
ഏതാന്‍ നഃ ഹന്തുമിച്ഛാമി 1-35
ഘ്‌നതോപി മധുസൂദന
അപി ത്രൈലോക്യ രാജസ്യ
ഹേതോഃ കിം നു മഹീകൃതേ
(ചെറുത്തില്ലെങ്കില്‍) കൊല്ലപ്പെടുമെന്നു വന്നാല്‍പ്പോലും ഇവരെയൊന്നും ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂവുലകങ്ങളുടെയും ഉടമസ്ഥതയ്ക്കായിപ്പോലും അത് വയ്യ. പിന്നെയല്ലേ, ഈ ഭൂമിയിലെ എന്തെങ്കിലും കാര്യത്തിനായിട്ട്?
(ജീവന്‍പോയാലും ഇവരുടെയൊക്കെ പൈതൃകത്തെ നിഷേധിക്കാന്‍ എനിക്കാഗ്രഹമില്ല. മൂവുലകും കിട്ടിയാലും പറ്റില്ല, പിന്നെയല്ലേ അതില്‍ കുറഞ്ഞ ലാഭങ്ങൾ)

No comments:

Post a Comment