Friday, 23 May 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 26

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 26
ന ബുദ്ധിഭേദം ജനയേദ് 
അജ്ഞാനാം കര്‍മ്മസംഗിനാം
ജോഷയേത് സര്‍വകര്‍മ്മാണി
വിദ്വാന്‍ യുക്തഃ സമാചരന്‍
ഫലാസക്തരായി കര്‍മം ചെയ്യുന്ന അറിവില്ലാത്തവരില്‍ ബുദ്ധിഭ്രമം ജനിപ്പിക്കരുത്. എല്ലാ കര്‍മങ്ങളുംയോഗബുദ്ധിയോടെ ആചരിച്ച് അവര്‍ക്ക് മാതൃക കാണിച്ചു കൊടുക്കുകയാണ് വിവേകികള്‍ ചെയ്യേണ്ടത്.
അര്‍ജ്ജുന, അമ്മയുടെ മുലപ്പാല്‍ മാത്രം കുടിക്കാന്‍ പ്രായമുളള ഒരു ശിശു ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം എങ്ങിനെയാണ് കഴിക്കുക? അതുകൊണ്ട് അങ്ങിനെയുള്ള ആഹാരം അതിനു കൊടുക്കാന്‍ പാടില്ല. അതു പോലെ കര്‍മ്മംചെയ്യാനുള്ള ശക്തി കഷ്ടിച്ചു മാത്രം ലഭ്യമയിട്ടുള്ളവരോട് ആത്മജ്ഞാനി നേരമ്പോക്കിനായിപ്പോലും കര്‍മ്മരഹിതനാകണമെന്ന് പറയാന്‍ പാടില്ല. ആത്മജ്ഞാനിയായവന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നേതൃത്വം അവര്‍ക്ക് കൊടുക്കുകയും, മഹത്തായ കര്‍മ്മങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പ്രകീര്‍ത്തിച്ച് അവരെ കേള്‍പ്പിക്കുകയും, നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്‍ത്തികളില്‍ കൂടി അവര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. രാജാവിന്റെയും രാജ്ഞിയുടെയും വേഷഭൂഷാദികള്‍ അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഒരു നടന്‍ പുരുഷനായും സ്ത്രീയായും കാണികളെ രസിപ്പിക്കുന്നതല്ലാതെ, തന്റെ മനസ്സില്‍ പുരുഷനെന്നും സ്ത്രീയെന്നും ഉള്ള ഭേദ ചിന്ത ഇല്ലാത്തവനായി ഇരിക്കുന്നത് പോലെ, ലോക സംഗ്രഹത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു സത്യദര്‍ശി ഒരിക്കലും കര്‍മ്മ ബന്ധത്തില്‍പ്പെട്ട് ഉഴലുകയില്ല.
മിന്നാമിനുങ്ങിനെ പിടിച്ച് ചപ്പിലയില്‍ വെച്ച് ഊതി തീയുണ്ടാക്കി തണുപ്പകറ്റാന്‍ ശ്രമിക്കുന്ന കുരങ്ങന്മാരെ ബുദ്ധി ഉപദേശിക്കാന്‍ പോയ സൂചീമുഖിപ്പക്ഷിയെ ഓര്‍ക്കുക. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്നു പറഞ്ഞ ഗാന്ധിജിയേയും മറ്റുള്ളവരുടെ എല്ലാ മഹാപാപങ്ങളും ഏറ്റുവാങ്ങി കുരിശുമരണം വരിച്ച യേശുദേവനെയും സ്മരിക്കുക.
ഇവിടെയുമുണ്ട് ഒരു നര്‍മം. സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആദര്‍ശങ്ങള്‍ പ്രസംഗിച്ച് നടക്കുന്നവരുടെ നേര്‍ക്കാണ് അത് മുന നീട്ടുന്നത്. ആരും ആവശ്യപ്പെടാതെയുള്ള ആഹ്വാനങ്ങളും ഉപദേശങ്ങളുമാണല്ലോ മിക്ക കവലപ്രസംഗങ്ങളും.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 25

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 25
സക്താ കര്‍മ്മണ്യവിദ്വാംസോ 
യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്താസക്തഃ
ചികീര്‍ഷുര്‍ലോകസംഗ്രഹം
ഫലാസക്തരായ അവിവേകികള്‍ എത്ര ഉത്സാഹത്തോടെയാണോ കര്‍മ്മം ചെയ്യുന്നത് അത്രതന്നെ ഉത്സാഹത്തോടെ വേണം അറിവുള്ളവര്‍ ലോകനന്മയെ ലാക്കാക്കി അനാസക്തരായി പ്രവര്‍ത്തിക്കാന്‍.
സമത്വബുദ്ധിയോടെ പണിയെടുക്കുന്നവര്‍ക്ക് തങ്ങളുടെ ജോലിയില്‍ മതിയായ താത്പര്യം ഉണ്ടായിരിക്കണം. ''ഒന്നിനും വേണ്ടി അല്ലല്ലോ, ഇത്രയൊക്കെ മതി'' എന്ന സമീപനം പാടില്ല. എല്ലാ ഉത്സാഹവും കൗശലവും രംഗത്തു വരണം.
താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ആഗ്രഹിക്കുന്ന ഒരുവന്‍ ഫലസിദ്ധിക്കുവേണ്ടി എപ്രകാരമാണോ കര്‍മ്മങ്ങള്‍ ചെയ്യുന്നത് , അതുപോലെയുള്ള രീതിയില്‍ തന്നെയാണ് ഫലം ഇച്ഛിക്കാതെ ഒരു നിസ്വാര്‍ത്ഥനും കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. ഒരു ജനതതിയുടെ ധാര്‍മ്മികമായ സംരക്ഷണത്തിനും സംവര്‍ദ്ധനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ധര്‍മ്മ സംഹിതകളില്‍ ഉള്‍കൊള്ളുന്ന ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി ജ്ഞാനികള്‍ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ അസാധാരണനായ ഒരുവനില്‍ നിന്ന് വ്യത്യസ്തനല്ലെന്നുളള തോന്നല്‍ അവരില്‍ ഉളവാക്കുകയും ചെയ്യണം.
ചെയ്യുന്നപണിയില്‍ പുറമേക്കു കാണുന്ന താത്പര്യം മാത്രം നോക്കിയാല്‍ മഹാജ്ഞാനികളെ മഹാകള്ളന്മാരില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല എന്നൊരു നര്‍മ്മം അടിയിലുണ്ട്.
(തുടരും.....)

ഉപനിഷത്‌ പഠനം എഴുപത്തിഒമ്പതാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഒമ്പതാം ദിവസം
ഈശാവാസ്യം
അത്തരത്തിലൊരു സാഹചര്യം ചിലപ്പോള്‍ ഒരാളെ സത്യമറിയാന്‍ പ്രേരിപ്പിക്കില്ലേ എന്ന്‌ ചോദിച്ചാല്‍ തീര്‍ച്ചയായും. ആ ഒരു നിമിഷത്തിന്റെ സത്യസന്ധത, ആത്മാര്‍ത്ഥത അദ്ദേഹത്തിന്‌ ആ സത്യം അറിയിപ്പിക്കാം. അതില്‍ സംശയമൊന്നും വേണ്ട. അതുകൊണ്ട്‌ ദുഃഖങ്ങളുണ്ടാകുന്നതൊക്കെ ബോണസ്സാക്കിയെടുക്കാം. നമുക്ക്‌ സത്യത്തെ അറിയാന്‍. അല്ലാതെയും ഇതിനൊരു സാധ്യതയുണ്ട്‌. ഇതിന്‌ എങ്ങിനെ നോക്കിയാലും സാധ്യതയുണ്ട്‌. അതുകൊണ്ട്‌ സത്യവിവരണം ഉപനിഷത്ത്‌ നടത്താന്‍ പോകുന്നു. 
``സഃ`` എന്നാല്‍ അവന്‍. അതായത്‌ സത്യം. ``പര്യഗാത്‌ ``എന്നാല്‍ നിറഞ്ഞുനില്‌ക്കുന്നത്‌. സംസ്‌കൃത ശബ്‌ദങ്ങളെ സമാനമായ മറ്റ്‌ ശബ്‌ദം നല്‌കി അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക എന്നു പറയുന്നതിന്‌ വളരെ പരിമിതിയുണ്ട്‌. അതുകൊണ്ട്‌ ഈ ഉപനിഷത്തില്‍ ശങ്കരഭഗവദ്‌പാദരെപോലെയുള്ളവര്‍ ഭാഷ്യം ചമയ്‌ക്കുന്നു. ഈ ഭാഷ്യത്തില്‍ ഓരോരോ ശബ്‌ദത്തെ പൂര്‍ണ്ണമായി നമ്മുടെ ഉള്ളിലേക്ക്‌ കൊണ്ടുവരാന്‍ വേണ്ടി അവര്‍ ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയിട്ടുള്ളവരാണ്‌. ഉപനിഷത്ത്‌ ഋഷി അങ്ങനെ പറയുന്നു ``സഃ പര്യഗാത്‌`` - നാം ഇതിനെ വ്യാഖ്യാനിക്കുമ്പോള്‍ പറയുന്നത്‌ എങ്ങും നിറഞ്ഞു നില്‌ക്കുന്ന എന്നാണ്‌. ആ വാക്കിന്‌ പരിമിതിയുണ്ട്‌. എങ്ങും നിറഞ്ഞുനില്‍ക്കുക എന്നുപറഞ്ഞാല്‍ വീണ്ടും ദോഷം വരും. എന്താണ്‌ ദോഷം ? നിറയുക എന്ന്‌ പറയുമ്പോള്‍ അതിന്‌ വേറൊരു സ്ഥലത്തേക്ക്‌ പോയി ചേരണം. സമുദ്രജലത്തില്‍ ഉപ്പ്‌ നിറഞ്ഞതുപോലെ, അല്ലെങ്കില്‍ ഈ മുറിയില്‍ ചന്ദനതിരിയുടെ സുഗന്ധം നിറഞ്ഞതുപോലെ. അങ്ങനെയല്ല. അതുമാത്രേമയുള്ളൂ. അതെല്ലായിടത്തും അങ്ങിനെയാണ്‌. ``സഃ പര്യഗാത്‌`` അതങ്ങനെ അനന്തമായി അതങ്ങനെ നിലകൊള്ളുന്നു. ``ശുക്രം`` എന്നാല്‍ ശുദ്ധ പ്രകാശ സ്വരൂപമായത്‌. ശുക്രനക്ഷത്രം. ``അകായം`` ശരീരമില്ലാത്തത്‌. ``കായം`` ശരീരം. ഈശ്വരന്‌ ശരീരമുണ്ടോ? ഇല്ല. ``അവ്രണം`` മുറിപ്പെടാത്തത്‌. ഈശ്വരന്‌ മുറിവേല്‍ക്കുമോ? ഇല്ല. സനാതനധര്‍മ്മത്തില്‍ ഈശ്വരനെ ആര്‍ക്കെങ്കിലും മുറിവേല്‍പ്പിക്കാന്‍ പറ്റുമോ എന്ന്‌ ചോദിച്ചാല്‍ പറ്റില്ല എന്നാണ്‌. ``അസ്‌നാവിരം`` ഞരമ്പില്ലാത്തത്‌. ``സ്‌നായു`` ഞരമ്പ്‌. ഇവിടെ ഉപനിഷത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌ അതിന്റെ സാധ്യതകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ വേണ്ടിയിട്ടാണ്‌. സംശയത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ വേണ്ടിയിട്ടാണ്‌.
(തുടരും....)

ഉപനിഷത്‌ പഠനം എഴുപത്തിഎട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഎട്ടാം ദിവസം
ഈശാവാസ്യം
വളരെയേറെ ദുഃഖിച്ചിരിക്കുന്ന സമയത്ത്‌ നാം ഭക്ഷണം കഴിക്കാന്‍ വിശപ്പുണ്ടാവില്ല അല്ലെങ്കില്‍ താല്‌പര്യമുണ്ടാവില്ല. ദാഹമുണ്ടാകില്ല. മറ്റ്‌ വിനോദങ്ങളിലൊന്നും ഏര്‍പ്പെടാന്‍ മനസ്സ്‌ തയ്യാറാവില്ല. ഇതിനെയാണ്‌ ശ്‌മശാനവൈരാഗ്യം എന്ന്‌ പറയുന്നത്‌. താല്‌ക്കാലികമായിട്ടുണ്ടാകുന്ന വിരക്തി. കുറച്ചുകഴിഞ്ഞാല്‍ എല്ലാം തുടങ്ങും. എല്ലാ ആക്‌ടിവിറ്റിയും തുടങ്ങും. താല്‌ക്കാലികമായ വിരക്തി ശാശ്വതമായ സത്യത്തെ അറിയാന്‍ സഹായിച്ചേക്കാം.
പണ്ടത്തെ കഥയാണ്‌. ഒരാള്‍ പറമ്പില്‍ നാളികേരം മോഷ്‌ടിക്കാന്‍ കയറിയതാണ്‌. അന്ന്‌ നാളികേരമൊക്കയാണ്‌ മോഷ്‌ടിക്കുക. ഇയാള്‍ തെങ്ങിന്റെ മുകളില്‍ നിന്ന്‌ മൂത്ത നാളികേരങ്ങള്‍ ഇട്ടുകൊണ്ടിരുന്നു. രാജാവിന്റെ പറമ്പായിരുന്നു അത്‌. ഭടന്മാര്‍ എന്തോ ശബ്‌ദം കേട്ടിട്ട്‌ ദൂരെ നിന്ന്‌ വരുന്നുണ്ട്‌. ഇയാള്‍ അവരെ കണ്ടു. ഏതായാലും തന്റെ തെങ്ങിനെ ലക്ഷ്യമാക്കിക്കൊണ്ടാണ്‌ വരുന്നതെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. താനിറങ്ങികഴിഞ്ഞാല്‍ എന്തായാലും തന്നെ പിടിക്കും. ഓടാന്‍ പറ്റില്ല. അയാള്‍ താഴെയിറങ്ങി ചുറ്റും നോക്കി. അപ്പോള്‍ തോന്നിയ ഒരു ബുദ്ധി അവിടെ പ്രയോഗിച്ചു. കരിയില കത്തിച്ച ചാരം കിടക്കുന്നത്‌ കണ്ടപ്പോള്‍ അത്‌ കയ്യിലെടുത്ത്‌ നല്ല ഭസ്‌മമാക്കി ശരീരത്തില്‍ കുറിപോലെ വരച്ച്‌ ആ തെങ്ങിന്റെ ചുവട്ടില്‍ അല്‌പം മാറി ഇരുന്നു. വേഗത്തിലിറങ്ങിയ കിതപ്പും ഉണ്ടായിരുന്നു. പ്രാണനെ അങ്ങോട്ട്‌ ആഞ്ഞുവലിച്ചു. ഭടന്മാര്‍ വന്ന്‌ നോക്കുമ്പോള്‍ ഒരു യോഗി ഇരിക്കുന്നു. തെങ്ങിന്റെ മുകളില്‍ സ്ഥിരമായിട്ട്‌ കയറുന്നവര്‍ക്ക്‌ യോഗിയുടെ ലക്ഷണമുണ്ടാകും, മോശമാണെന്നല്ല, കാരണം ഏറ്റവും നല്ല വ്യായാമമാണ്‌. ഭടന്മാര്‍ നോക്കുമ്പോള്‍ നല്ല നല്ല നാളികേരങ്ങള്‍ വീണുകിടക്കുന്നു. എന്തായാലും ഇദ്ദേഹത്തിന്‌ നല്ല യോഗസിദ്ധിയുണ്ടെന്ന്‌ അവര്‍ വിചാരിച്ചു. കാരണം കരിക്കോ, ഇളനിരോ അല്ല വീണുകിടക്കുന്നത്‌, നല്ല പാകമായതാണ്‌. അദ്ദേഹത്തിന്റെ ആ വൈബ്രേഷന്‍ കൊണ്ട്‌ വീണതാണ്‌ ഇതൊക്കെ എന്ന്‌ വിചാരിച്ചു. അവര്‍ രാജാവിനെ വിവരമറിയിച്ചു. ഒരു മഹാത്മാവ്‌ തെങ്ങിന്റെ ചുവട്ടില്‍ ഇരിക്കുന്നുണ്ട്‌. മഹാരാജാവ്‌ വന്ന്‌ നോക്കിയപ്പോള്‍ `ശരിയാണ്‌ സംഗതി'. അദ്ദേഹം പറഞ്ഞു. ``പൂര്‍വ്വന്മാര്‍ ചെയ്‌ത ഗുണം. അവര്‍ ചെയ്‌ത പുണ്യം കൊണ്ടാണ്‌ ഇങ്ങനെയൊരു മഹാത്മാവ്‌ ഈ പറമ്പിലെത്തിയത്‌.'' ഭടന്മാര്‍ പറഞ്ഞു. ``അധികസമയം ഇദ്ദേഹത്തെ ഇവിടെ ഇരുത്തേണ്ട. ബാക്കി നാളികേരമൊക്കെ വീഴും''. രാജാവ്‌ പറഞ്ഞു. ``ശരി. ഇദ്ദേഹത്തിന്‌ നല്ല ഒരു മന്ദിരം ഉണ്ടാക്കി കൊടുക്കാം. അദ്ദേഹമങ്ങനെ സമാധിയില്‍ കഴിയട്ടെ. നിങ്ങള്‍ സംസാരിച്ച്‌ തടസ്സപ്പെടുത്തേണ്ടതില്ല''. ഭടന്മാരോട്‌ പോന്നോളാന്‍ പറഞ്ഞു. രാത്രി രണ്ടുമണിയാണ്‌ സമയം. കള്ളന്മാര്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്‌ മോഷ്‌ടിക്കാന്‍ ഇറങ്ങുക. ഏതായാലും ഇവരൊക്കെ പോയതിനുശേഷം കള്ളന്‍ പതുക്കെ കണ്ണുതുറന്നു. പോയി എന്ന്‌ ഉറപ്പുവരുത്തിയശേഷം ആളോടി. ചുരുക്കിപ്പറഞ്ഞാല്‍ മുകളില്‍നിന്ന്‌ താഴേക്ക്‌ വേഗത്തിലിറങ്ങി, കരിയിലചാരം നെറ്റിയിലൊക്കെ പുരട്ടി അവിടെയിരുന്ന്‌ പ്രാണനെ അങ്ങനെ ഉള്ളിലേക്ക്‌ വലിച്ചപ്പോള്‍ എന്തോ ഒരു സുഖം കിട്ടി ആശാന്‌. മാത്രമല്ല രാജാവ്‌ ദണ്‌ഡനമസ്‌കാരമൊക്കെ നടത്തിയപ്പോള്‍ എവിടെ നിന്നോ ഒരു ശാന്തി ആള്‍ക്ക്‌ കിട്ടി. ഓടുമ്പോള്‍ കള്ളന്‍ ആലോചിച്ചു. ഇതൊന്ന്‌ പരീക്ഷിച്ചാല്‍ എന്താണ്‌. എന്നെ കണ്ടിട്ട്‌ അവര്‍ യോഗിയാണെന്ന്‌ വിചാരിച്ചുവല്ലോ. അങ്ങനെയാണെങ്കില്‍ ഇതൊന്ന്‌ പരീക്ഷിക്കണമല്ലോ. അങ്ങനെയദ്ദേഹം കാടിനകത്തേക്ക്‌ പോകുകയും ഒരു ഗുരുവിനെ കണ്ടെത്തി പരീക്ഷിക്കുകയും സത്യത്തെ അറിയുകയും ചെയ്‌തുവെന്നാണ്‌ കഥ.
(തുടരും....)

ഉപനിഷത്‌ പഠനം എഴുപത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഏഴാം ദിവസം
ഈശാവാസ്യം
ഭഗവദ്‌ഗീതയില്‍ ``പത്രം പുഷ്‌പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി'' എന്ന ശ്ലോകത്തില്‍ ഭഗവാന്‌ ഒരു ഇല കൊടുക്കുമ്പോള്‍ എന്താണ്‌ അതിന്റെ താല്‌പര്യം? ഒരു പൂവ്‌, ഒരു ഇല, ഒരു കായ, അല്‌പം ജലം ഇതൊക്കെ നമ്മുടെ ഇന്നലെകളായിരുന്നു. ഇന്നലെ എന്റെ രൂപമായിരുന്നു. ഞാന്‍ ജലമായിരുന്നു. ആ ജലം പരിണമിച്ചതാണ്‌ ഇല. ഞാന്‍ ഇല രൂപത്തില്‍ ഉണ്ടായിരുന്നു. ആ ഇലയുടെ പരിണാമമാണ്‌ അല്ലെങ്കില്‍ പൂര്‍ത്തീകരണമാണ്‌ പൂവ്‌. ആ പൂവിന്റെ പൂര്‍ത്തീകരണമാണ്‌, പക്വമാകലാണ്‌ ഫലം. ഇതൊക്കെ നാം ഭഗവാന്‌ സമര്‍പ്പിക്കുമ്പോള്‍ ``ഭഗവാനെ, ഞാന്‍ ഇന്നലെ വന്ന വഴിയാണ്‌. ഇതാ ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നു. ഈയൊരു അറിവിനെ ഞാന്‍ അങ്ങയുടെ മുമ്പില്‍ വെക്കുന്നു'' എന്നാണ്‌. അല്ലാതെ ഭഗവാന്‌ ഇത്‌ വേണമെന്നോ, കഴിക്കുമെന്നോ അല്ല. നാം വിചാരിച്ചിരിക്കുന്നത്‌ അങ്ങനെയാണ്‌. ഇത്‌ നമ്മുടെ അറിവാണ്‌.
ഞാന്‍ ഇന്നലെ ഇതായിരുന്നു. ഞാനിന്നലെ പൂക്കളുടെ രൂപത്തിലായിരുന്നു. കാരണം എന്റെ സാദ്ധ്യത അതിലുണ്ടായിരുന്നു. അതിന്റെയൊരു വികാസത്തില്‍ ഞാനിന്ന്‌ ഈ രൂപത്തിലെത്തി. ഇന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. എന്റെ ഇന്നലെകളെന്തായിരുന്നു എന്ന്‌. ഞാനെന്തായിരുന്നു? ഈ വിശ്വമെന്തായിരുന്നു? മറ്റിടത്തൊക്കെ എനിക്ക്‌ പരിമിതിയുണ്ടായിരുന്നു. ഇത്തരത്തിലൊരു ആരാധന എനിക്ക്‌ സാദ്ധ്യമായിരുന്നില്ല. ഇന്ന്‌ ഞാന്‍ കുറേക്കൂടി സ്വതന്ത്രനാണ്‌. യഥേഷ്ടം സഞ്ചരിക്കാനും ചിന്തിക്കാനുള്ള അനന്തമായ സാധ്യതകളുടെ ഉടമയാണിന്ന്‌ ഞാന്‍. അതുകൊണ്ട്‌ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അത്തരത്തിലൊരു ആരാധനസമ്പ്രദായം അല്ലെങ്കില്‍ സംസ്‌കാരം വന്നുകഴിഞ്ഞാല്‍ സമൂലം മാറ്റിമറിക്കാന്‍ സാധിക്കും. ഇതങ്ങനെയല്ല.
നാം എന്തെങ്കിലും അസുഖം വരുമ്പോള്‍, എന്തെങ്കിലും ജോലിപ്രശ്‌നം വരുമ്പോള്‍, കുട്ടികളുടെ പരീക്ഷ വരുമ്പോള്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായിട്ടൊരു ഉറക്കഗുളികയോ, മയക്കുമരുന്നോ ആയിട്ടാണ്‌ ഈശ്വരനെ നാം അവതരിപ്പിച്ചിട്ടുള്ളത്‌. അങ്ങനെയല്ല. ഭാരതീയ ചിന്ത അങ്ങനേയല്ല അവതരിപ്പിച്ചത്‌. ഇതരമതങ്ങളില്‍ അങ്ങനെയായിരിക്കാം. അതുകൊണ്ടിതിനെ ശാന്തമായിരുന്ന്‌ വിചാരം ചെയ്‌തു നോക്കൂ. അസ്വസ്ഥമായ മനസ്സില്‍ ഈശ്വരന്‍ പ്രകടമാകാന്‍ വളരെ ബുദ്ധിമുട്ടാണ്‌. പിന്നെ ആചാര്യന്മാര്‍ പറയും. അപ്പോള്‍ അവര്‍ ചിന്തിക്കും. ഇതിനെ ശ്‌മശാനവൈരാഗ്യം എന്ന്‌ പറയും. എന്താണ്‌ ഇതിനൊക്കെ കാരണമെന്ന്‌ അവര്‍ ചിന്തിക്കും. അത്തരത്തിലൊരു ചിന്ത തീവ്രമാകുന്ന സമയത്ത്‌ അവരെ ഈ സത്യമറിയാന്‍ അവരെ ചിലപ്പോള്‍ സഹായിച്ചേക്കാം.
(തുടരും....)

ഉപനിഷത്‌ പഠനം എഴുപത്തിആറാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിആറാം ദിവസം
ഈശാവാസ്യം
ലോകത്തെകുറിച്ച്‌ പഠിക്കുമ്പോള്‍ നമുക്കിതെക്കുറിച്ച്‌ മനസ്സിലാകും. നമ്മുടെ തലമുടി കറുത്തിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ ത്വക്കിന്റെ നിറത്തിന്‌ വ്യത്യാസമുള്ളത്‌ എന്തുകൊണ്ടാണ്‌? കണ്ണിന്റെ കൃഷ്‌ണമണിയുടെ നിറം ഇങ്ങനെ ആയത്‌ എന്തുകൊണ്ടാണ്‌? സൂര്യകിരണങ്ങള്‍ ഈ പ്രദേശങ്ങളില്‍ വീഴുന്നതിന്റെ തോതനുസരിച്ചാണ്‌. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ ത്വക്കിന്റെ നിറം ഇങ്ങനെയായത്‌ അവിടെ സൂര്യകിരണങ്ങളുടെ അഭാവം ഉള്ളതുകൊണ്ടാണ്‌. ഇങ്ങനെ പ്രപഞ്ചത്തിലെ പലതും നമ്മെ സ്വാധീനിക്കുന്നുണ്ട്‌. ഇതാണ്‌ ജ്യോതിഷം. ജ്യോതിശാസ്‌ത്രം ഈ വഴിയിലാണ്‌ പോകുന്നത്‌.
ഞാന്‍ എന്ന്‌ പറയുന്നത്‌, എന്തിനാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌? നമുക്ക്‌ എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോള്‍ നാം പറയുമല്ലോ? ``എന്റെ കൃഷ്‌ണാ, ഞാന്‍ എന്തുചെയ്‌തിട്ടാണ്‌ എനിക്കിങ്ങനത്തെ ദുരിതം വന്നത്‌''? അല്ലെങ്കില്‍ ``എടോ നീയെന്തു ചെയ്‌തിട്ടാണ്‌ ഇത്രയും സൗഭാഗ്യം നീ അനുഭവിക്കുന്നത്‌'' ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഇത്രയും വലിയ ഒരു സൗകര്യം, ഈ സുന്ദരമായ ഭൂമിയില്‍, അതും ഈ ഭാരതത്തില്‍. ഇതിനെക്കുറിച്ച്‌ പറയുമ്പോള്‍ ഒരുപാട്‌ കാര്യങ്ങള്‍ നാം എടുത്തുവെക്കണം. കഷ്‌ടപ്പാടും ദുരിതവും മുന്നില്‍വെച്ചിട്ടല്ല ഈശ്വരനെ അന്വേഷിക്കേണ്ടത്‌. ഈശ്വരാന്വേഷണം അങ്ങനെയല്ല തുടങ്ങേണ്ടത്‌. ബുദ്ധി ഉപയോഗിച്ച്‌ ഒന്ന്‌ ആലോചിച്ചുനോക്കൂ.
ഞാന്‍ ശ്വസിക്കുന്നു. പ്രാണനെ എടുക്കുന്നു. പുറത്തേക്ക്‌ വിടുന്നു. ചെറിയ ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്‌. ഓക്‌സിജനെയാണ്‌ നാംസ്വീകരിക്കുന്നത്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറത്തുവിടുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിക്കുന്നത്‌ വൃക്ഷലതാദികളാണ്‌. അത്‌ തിരിച്ചുതരുന്നത്‌ ഓക്‌സിജനാണ്‌. ഈയൊരു പ്രക്രിയയില്‍ നാമും ഭാഗമല്ലേ? തീര്‍ച്ചയായിട്ടും. അങ്ങനെയാണെങ്കില്‍ ആരാണ്‌ നമ്മുടെ കൂട്ടത്തില്‍ പെടാത്തത്‌? ഈയൊരു അറിവ്‌ വെച്ചിട്ടാണ്‌ ഇതിലേക്ക്‌ തുടങ്ങേണ്ടത്‌. ആത്മദര്‍ശനം ഉണ്ടാകുന്നത്‌ അപ്പോഴാണ്‌. എന്നെ അതില്‍ കാണുക, അതില്‍ എന്നെ കാണുക. അങ്ങനെ കണ്ടവരാണ്‌ പഴയ ആളുകള്‍ എല്ലാം തന്നെ. കുന്തി സൂര്യനില്‍ നിന്നും, ഇന്ദ്രനില്‍നിന്നും, ധര്‍മ്മദേവനില്‍ നിന്നുമൊക്കെയാണ്‌ പുത്രനെ വേണമെന്ന്‌ പറഞ്ഞത്‌. ഈ ക്രോസ്സ്‌ ബ്രീഡിംഗ്‌ ഇപ്പോള്‍ വലിയ സംഭവമാണല്ലോ. അള്‍സേഷ്യനില്‍ നാടന്‍. അതുപോലെ നാടന്‍ റബ്ബറില്‍, ബഡ്‌ റബ്ബര്‍. ചെടികളിലൊക്കെയുണ്ട്‌. ഭാരതത്തില്‍ ഇത്‌ പണ്ടേ മനുഷ്യന്മാരില്‍ പരീക്ഷിച്ചിട്ടുണ്ട്‌. അത്‌ ഏറ്റവും ഉയര്‍ന്ന തലങ്ങളിലാണെന്നേയുള്ളൂ. സൂര്യനെ കാമിച്ച, ഇന്ദ്രനെയും, ധര്‍മ്മനെയും സ്വീകരിച്ച കുന്തി. മനസ്സ്‌ അതിലങ്ങോട്ട്‌ വ്യാപരിക്കുകയാണ്‌. ഞാന്‍ അതാണ്‌. അപ്പോള്‍ സൂര്യനിലൂടെ കടന്നുവന്നവരാണ്‌ നമ്മള്‍. സൂര്യനിലുണ്ടായിരുന്നു. ചന്ദ്രനിലുണ്ടായിരുന്നു. ഈ ഭൂമിയിലും ആകാശത്തിലും എല്ലാറ്റിലും.
(തുടരും....)

ഉപനിഷത്‌ പഠനം എഴുപത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
അമേരിക്കയിലെ നാസയില്‍ പോകാന്‍ സ്വാമിക്ക്‌ സാധിച്ചിട്ടുണ്ട്‌. അവിടെ ആര്‍ട്ടിഫിഷ്യലായി ഗ്രഹം ഉണ്ടാക്കിയിട്ടുണ്ട്‌. അതിനുള്ളില്‍ കയറിയാല്‍ എന്തൊക്കെ ചെയ്യണമെന്നൊക്കെ അവര്‍ പറഞ്ഞുതരുന്നുണ്ട്‌. ആളുകള്‍ക്കൊക്കെ ആ ഗ്രഹത്തില്‍ കയറി കാണാം. അതിനുള്ളില്‍ കയറിയാല്‍ അവര്‍ നമുക്ക്‌ അതിനെക്കുറിച്ചെല്ലാം പറഞ്ഞ്‌ പഠിപ്പിച്ച്‌ ബോദ്ധ്യമാക്കിത്തരും. അതിനകത്തേക്ക്‌ കയറിയാല്‍ അവിടെ വേറെ ഒരു ലോകമാണ്‌. 
കൈലാസയാത്രയൊക്കെ പോകുന്ന സമയത്ത്‌ ആര്‍ക്കെങ്കിലും ശ്വാസസംബന്ധമായി ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടായി എന്നിരിക്കട്ടെ. ശ്വസിക്കാനൊന്നും പറ്റുന്നില്ല എങ്കില്‍ നാം യാത്രയില്‍ കൊണ്ടുപോകുന്ന ഒരു ബാഗുണ്ട്‌. `ഗാമോബാഗ്‌' എന്ന്‌ പറയും. ഇത്‌ ആര്‍ട്ടിഫിഷ്യലായിട്ടുള്ള ഒരു വലിയ ബലൂണാണ്‌. ഇതിനകത്തേക്ക്‌ ആളെ ഇറക്കി ആ സിബ്ബിട്ടു കഴിഞ്ഞാല്‍ ഒരു പമ്പ്‌ ഉപയോഗിച്ച്‌ പ്രഷര്‍ അടിച്ചുകയറ്റും. സൈക്കിള്‍ പമ്പു പോലെ ഒന്ന്‌. ഇത്‌ കാലുകൊണ്ട്‌ അടിച്ചടിച്ചടിച്ച്‌ അതിനുള്ളില്‍ വായു കയറ്റും. അതിനുള്ളില്‍ മുഴുവനും എയര്‍ കയറ്റിക്കഴിഞ്ഞാല്‍ ഈ ആള്‍ ഇതിന്‌ തൊട്ടുമുമ്പുണ്ടായിരുന്ന അന്തരീക്ഷം പോലെയല്ല അദ്ദേഹത്തിന്‌ അതിനുള്ളില്‍ അനുഭവപ്പെടുക. അത്തരത്തിലൊരു അന്തരീക്ഷത്തിലേക്ക്‌ വരുമ്പോള്‍ ബോഡി റിയാക്‌ട്‌ ചെയ്‌തുതുടങ്ങും പെട്ടെന്ന്‌. എവിടെയാണോ ശരീരത്തിന്‌ റിയാക്‌ട്‌ ചെയ്യാന്‍ പറ്റാതെ വന്ന്‌ നിസ്സഹായനാകുന്നത്‌ അവിടേക്ക്‌ കൃത്രിമമായി അന്തരീക്ഷത്തെ സൃഷ്‌ടിക്കുന്നു. ഐ.സി.യു. എന്നൊക്കെ പറയുന്നത്‌ അതാണല്ലോ.
നാം ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ കുറച്ച്‌ കാര്യങ്ങളൊക്കെ ആലോചിക്കേണ്ടതുണ്ട്‌. അതെന്തൊക്കെയാണെന്ന്‌ പറഞ്ഞാല്‍ ഞാനിങ്ങനെ രാവിലെ എണീല്‍ക്കാനും, നടക്കാനുമൊക്കെ സഹായിക്കുന്ന അദൃശ്യങ്ങളായ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, സസ്യജാലങ്ങള്‍ അങ്ങനെ ഒരുപാടുപേരുണ്ട്‌. അതുകൊണ്ടാണ്‌ ഋഷി `വസുദൈവകുടുംബകം' എന്നുപറഞ്ഞത്‌. തന്റെ കുടുംബത്തില്‍ തന്റെ ഭാര്യയും കുട്ടികളും മാത്രമല്ല ഉള്ളത്‌. അതുകൊണ്ടാണ്‌ നാം എപ്പോഴും എന്തുപറയുമ്പോഴും ഇത്രയും മഹത്തായ ഈ സംസ്‌കാരത്തെ കുറിച്ച്‌ പറയുന്നത്‌. ഇത്രയും ഡീറ്റെയിലായിട്ട്‌ പഠിച്ച്‌ പറഞ്ഞുതന്നിട്ടുള്ള വലിയൊരു ജ്ഞാനഭണ്‌ഡാരമാണ്‌ ഈ ഉപനിഷത്തുക്കള്‍. അവര്‍ നമ്മോട്‌ പറയുന്നത്‌ നാം എന്ന്‌ പറയുന്നത്‌ കേവലം ഒരു ശരീരമല്ല. നമുക്കിവിടെ നിലനില്‌ക്കണമെങ്കില്‍ പ്രപഞ്ചത്തിന്റെ അദൃശ്യങ്ങളായ കരങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്‌. നാം നടക്കുന്നതില്‍ തന്നെ സൂര്യന്‌ വളരെയേറെ പങ്കുണ്ട്‌. സൂര്യന്റെ കിരണങ്ങള്‍ക്ക്‌ എന്തെങ്കിലും വ്യത്യാസം ഉണ്ടായാല്‍ നമുക്ക്‌ നടക്കാന്‍ പറ്റില്ല.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 24

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 24
ഉത്സീതേയുരിമേ ലോകാ 
ന കുര്യാം കര്‍മ്മ ചേദഹം
സങ്കരസ്യ ച കര്‍ത്താ സ്യാം
ഉപഹന്യാമിമാ പ്രജാഃ
ഞാന്‍ കര്‍മ്മം ചെയ്യുന്നില്ലെങ്കില്‍ ഈ ലോകങ്ങള്‍ ധര്‍മ്മലോപം കൊണ്ട് നശിച്ചുപോകും. അങ്ങിനെ വര്‍ണ്ണസങ്കരത്തിനു കാരണക്കാരനായി ഈ പ്രജകള്‍ക്ക് ദോഷം ചെയ്യുന്നവനായി തീരും.
ഞാന്‍ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ആത്മസാക്ഷാല്‍ക്കാരത്തില്‍ മുഴുകി കഴിച്ചു കൂട്ടിയാല്‍ ജനങ്ങള്‍ അവരുടെ ജീവിതയാത്രയില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക? ജനങ്ങള്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കി നമ്മെ അനുകരിക്കുകയാണ് പതിവ്‌. നിലവിലിരിക്കുന്ന സാമൂഹ്യവ്യവസ്ഥിതി അഭംഗുരം തുടരണമെങ്കില്‍ നാം അവര്‍ക്ക് മാതൃയായിരിക്കണം. അതുകൊണ്ട് പ്രാപ്തന്‍മാരും വിദ്വാന്‍മാരുമായ ആളുകള്‍ യാതൊരു കാരണവശാലും കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് അലസന്‍മാരായി ഇരിക്കുവാന്‍ പാടില്ല.
ഞാന്‍ കര്‍മ്മം ചെയ്യുന്നില്ലെന്നു വന്നാല്‍ ലോകം അധഃപതിച്ചുപോകും. എല്ലാം കൂടിക്കുഴയുന്നതിന് ഞാന്‍ കാരണമാകും. ഇക്കാണായ എല്ലാവരും മലിനമാകാന്‍ ഇടയാകയും ചെയ്യും.
'ഏവം പ്രവര്‍ത്തിതം ചക്രം' എന്ന് നേരത്തേ പറഞ്ഞ 'യന്ത്രം' ഒരു നിമിഷം ഓഫായാല്‍ സംഭവിക്കാവുന്ന അവസ്ഥയാണ് പറയുന്നത്. കാലപ്രവാഹം നിലയ്ക്കും, എല്ലാവര്‍ക്കും എല്ലാറ്റിനും വഴി മുട്ടും. കാര്യകാരണ ബന്ധങ്ങള്‍ തകിടം മറിയും. പ്രവാഹം നിലച്ച നദിപോലെ ലോകം മൊത്തമായി മലിനമാകും.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 23

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 23
യദി ഹ്യഹം ന വര്‍ത്തേയം 
ജാതു കര്‍മ്മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.
ഞാനാണെങ്കില്‍ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്‍മാരെ പോലെയാകാതെ, എന്നെപ്പോലെ കര്‍മ്മം ചെയ്യണമെന്നുള്ള ഉല്‍കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.
എന്തുകൊണ്ടെന്നാല്‍, അര്‍ജുന, ഞാന്‍ എപ്പോഴെങ്കിലും ജാഗ്രതയോടെ കര്‍മങ്ങളില്‍ വ്യാപരിക്കാതിരുന്നാല്‍ ആളുകളെല്ലാവരും എല്ലാ വിധത്തിലും എന്റെ മാര്‍ഗം പിന്‍തുടരാന്‍ ഇടയാകും.
അപൂര്‍വത്തിന്റെ നിര്‍മിതിയിലേക്ക് നയിക്കുന്ന തുടര്‍യജ്ഞമാണ് പരമാത്മാവിന്റെ സ്വഭാവം. സത്തായ ഏകം ആദ്യസ്പന്ദത്തിലൂടെ അവ്യക്തമാധ്യമമായും അതിലെ ചാലകശക്തിയായും ഒരേസമയം രൂപാന്തരപ്പെടുന്നു. ആ സ്പന്ദത്തിന്റെ ബാക്കി പത്രങ്ങളായി നിത്യനൂതനങ്ങളായ ഉരുവങ്ങള്‍ വികസ്വരമായ വിശ്വത്തില്‍ ഉണ്ടാകുന്നു. ഒരു ചാക്രിതയുടെ അവസാനത്തില്‍ ഇവയെല്ലാം തിരികെ ഏകത്വത്തില്‍ ലയിക്കുന്നു. തുടര്‍ന്ന് അടുത്ത സ്പന്ദം. ഒരു നിമിഷവും അകര്‍മണ്യത ഇല്ല. ഉണ്ടായിപ്പോയാല്‍ മനുഷ്യനിലെ ജീവാവബോധം ഉടനെ നിഷ്‌ക്രിയമാവും. കാരണം അതുതന്നെയാണല്ലോ ഈശം.
അനേകം മഹാ വിസേ്ഫാടനങ്ങളുടെ (big bangs) നൈരന്തര്യമായ ഒരു സ്പന്ദിക്കുന്ന പ്രപഞ്ചമാണ് (pulsating universe) ഗീത നിര്‍ദേശിക്കുന്നത്. ഈ പരിണാമത്തില്‍ ഒരേടത്തും അനുസ്യൂതി അറ്റുപോകുന്നില്ല. അതായത്, സയന്‍സില്‍ ഉള്ളപോലെ നിയമങ്ങള്‍ക്ക് നിലനില്‍ക്കാനാവാത്ത 'അറ്റക്കടായകള്‍' (discontinuities)ഇല്ല.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 22

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 22
ന മേ പാര്‍ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്മാവപ്തവ്യം വര്‍ത്ത ഏവ ച കര്‍മണി.
അല്ലയോ അര്‍ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും ഇല്ല. എങ്കിലും , ഞാന്‍ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.
പാര്‍ത്ഥ, ഞാന്‍ ‍എന്തിനാണ് മറ്റുള്ളവരുടെ കാര്യം ഉദാഹരിക്കുന്നത്? ഞാന്‍ തന്നെ ഈ മാര്‍ഗ്ഗമല്ലേ സ്വീകരിച്ചിരിക്കുന്നത്? ഞാന്‍ നിശ്ചിത കര്‍മ്മങ്ങള്‍ പാലിക്കുന്നത് വരാനിടയുള്ള ഏതെങ്കിലും ദുരിതം ഒഴിവാക്കാനാണോ? ഏതെങ്കിലും ലക്‌ഷ്യം സഫലമാക്കുവാനാണോ ? എന്നെപ്പോലെ സമ്പൂര്‍ണ്ണനും അസാധാരണ പ്രഭാവം ഉള്ളവനുമായ മറ്റോരാളില്ലെന്നു നിനക്കറിയാം. എന്റെ ഗുരുവായ സാന്ദീപനി മുനിയുടെ പുത്രനെ യമനില്‍ നിന്നു വീണ്ടെടുത്ത അമാനുഷികവും അന്യുനവുമായ ശക്തി നിനക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതല്ലേ? എന്നിട്ടും ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ‍ചെയ്യുന്നുണ്ട്.
ഞാന്‍ എന്നു പറയുന്നത് പ്രപഞ്ചജീവന്‍ അഥവാ പരമാത്മാവ്. 'ത്രിഷു ലോകേഷു' എന്നതിന് അക്ഷരാര്‍ഥം കല്പിച്ച് ഗീത സ്വര്‍ഗപാതാളസങ്കല്പ ങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്നു എന്നു കണ്ടെത്താവുന്നതല്ല. മൂവുലകത്തിലെങ്ങും എന്നാല്‍ ഭൂതവര്‍ത്തമാനഭാവി പ്രപഞ്ചങ്ങളില്‍ എന്ന സാമാന്യാര്‍ഥം മാത്രമേ ഉള്ളൂ.
ഞാന്‍ എപ്പോഴും കര്‍മനിരതനായിത്തന്നെ ഇരിക്കുന്നത് ഒരു പ്രേരണയും ലാഭബോധവും കൂടാതെയാണ്.
ഈശ്വരന്‍ എവ്വിധമിരിക്കുന്നുവോ അതുപോലെയല്ലേ മനുഷ്യരും വേണ്ടത്?
(തുടരും.....)
അദ്ധ്യാത്മിക

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 21

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 21
യദ്യദാചരതി ശ്രഷ്ഠഃ തത്തദേവേതരോ ജനഃ
സ യത് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ.
ശ്രേഷ്ഠന്‍മാര്‍ ആചരിക്കുന്നതെന്തൊ അതുതന്നെ മറ്റുള്ളവരും ചെയ്യുന്നു. അവര്‍ പ്രമാണമാക്കി ചെയ്യുന്നതിനെ ലോകര്‍ പിന്‍തുടരുന്നു.
കര്‍മംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതിലൂടെയാണ് ജീവിതത്തില്‍ ശ്രേഷ്ഠത ലഭിക്കുന്നത്. ശ്രേഷ്ഠരെന്ന് കരുതപ്പെടുന്നവര്‍ക്ക് കര്‍മദോഷം വന്നാല്‍ അവരെ പിന്‍തുടരുന്ന ലോകത്തിനാകെ തെറ്റുപറ്റും.
പൂര്‍വ്വജന്‍മാര്‍ ചെയ്യുന്നതൊക്കെ ധര്‍മ്മാചാരമെന്നു കരുതി അവരജന്‍മാരും അതു പിന്തുടരുന്നു. ഇത് ഒരു സാമാന്യ സ്വഭാവമാണ്. അതു കൊണ്ട് ആരും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കരുത്. പ്രത്യേകിച്ചും ഉള്‍ക്കാഴ്ചയുള്ള മഹാത്മാക്കള്‍ അവരുടെ കര്‍മ്മങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം.
വ്യക്തിത്വ വികസന (Personality development)പാഠങ്ങളില്‍, ജീവിതത്തില്‍ മുന്‍കൈ(initiative) എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനായി പ്രേരണാനിര്‍ധാരണവിദ്യ (motivational techniques)അഭ്യസിപ്പിക്കുന്നതിനിടെ ചില 'മാനേജ്‌മെന്റ് ഗുരുനാഥന്‍മാര്‍' ഈ ശ്ലോകം ഉദ്ധരിക്കാറുണ്ട്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍, ഗീതാപാഠത്തിന്റെ തുടര്‍ച്ചയില്‍നിന്ന് ഏതെങ്കിലും ഭാഗം ഇങ്ങനെ അടര്‍ത്തിയെടുത്താല്‍ വരുന്ന അര്‍ഥനാശത്തെപ്പറ്റി പലപ്പോഴും വേണ്ടത്ര ശ്രദ്ധ കാണാറില്ല. എന്തര്‍ഥമാണ് കൃഷ്ണന്‍ ഉദ്ദേശിക്കുന്നതെന്ന് അടുത്തനാലു ശ്ലോകങ്ങളില്‍ വിശദമാക്കുന്നു.
(തുടരും.....)

ഉപനിഷത്‌ പഠനം എഴുപത്തിനാലാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിനാലാം ദിവസം
ഈശാവാസ്യം
മന്ത്രം എട്ട്‌്‌
``സ പര്യഗാച്ഛുക്രമകായമവ്രണം അസ്‌നാവിരം
ശുദ്ധമപാപവിദ്ധം കവിര്‍മനീഷീ പരിഭൂഃ
സ്വയംഭൂര്യാഥാ തത്ഥ്യതോ�ര്‍ത്ഥാന്‍
വൃദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ``
സഃ=ബോധരൂപനായ ആത്മാവ്‌; പര്യഗാത്‌=എല്ലായിടത്തും നിറഞ്ഞിരിക്കുന്നു; ശുക്രം=അതു ശുദ്ധപ്രകാശസ്വരൂപമാണ്‌; അകായം=സൂക്ഷ്‌മശരീരം ഇല്ലാത്തതാണ്‌; അവ്രണം അസ്‌നാവിരം= മുറിപ്പെടാത്തതും നാഡിഞരമ്പുകളില്ലാത്തതുമാണ്‌, അഥവാ സ്ഥൂലശരീരം ഇല്ലാത്തതാണ്‌; ശുദ്ധം=അജ്ഞാനസ്‌പര്‍ശമില്ലാത്തതാണ്‌ അഥവാ കാരണശരീരം ഇല്ലാത്തതാണ്‌; അപാപവിദ്ധം=ധര്‍മ്മാധര്‍മ്മങ്ങള്‍ സ്‌പര്‍ശിക്കാത്തതാണ്‌; കവിഃ=മനസ്സിനെയും കടന്നുനില്‍ക്കുന്ന ക്രാന്തദര്‍ശിയാണ്‌; മനീഷീ=മനസ്സിനെ പ്രവര്‍ത്തിപ്പിക്കുന്ന സര്‍വ്വജ്ഞനായ ഈശ്വരനാണ്‌; പരിഭൂഃ=എല്ലാറ്റിനെയും മേലേ സ്ഥിതിചെയ്യുന്ന പരമകാരണമാണ്‌; സ്വയംഭൂഃ=മറ്റൊരു കാരണത്തെ ആശ്രയിക്കാതെ സ്വയം നിലനില്‍ക്കുന്നവനാണ്‌; ശാശ്വതീഭ്യഃ സമാഭ്യഃ=അനാദിയായ കാലം മുതല്‍ ആ ബോധസത്യം; യാഥാതത്ഥ്യതഃ=മുന്‍പേ ഉള്ളതുപോലെ തന്നെ കര്‍മഗതിക്കനുസരണമായി; അര്‍ത്ഥാന്‍=കര്‍മ്മമയ ദൃശ്യങ്ങളെ; വൃദധാത്‌=വേര്‍തിരിച്ചു പ്രകടമാക്കി.
സത്യത്തെ വീണ്ടും കീറിമുറിച്ച്‌ നമ്മുടെ മുന്നില്‍ സ്‌ഫുടം ചെയ്‌ത്‌ അവതരിപ്പിക്കുന്നു. എന്തിനാണ്‌ ഇത്‌ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുപറയുന്നത്‌? നമ്മുടെ ശരീരത്തിനകത്ത്‌ മനസ്സ്‌ എന്നൊരു സാധനമുണ്ട്‌. ചിന്തകളാണ്‌ മനസ്സ്‌. ശരീരത്തിനകത്ത്‌ എന്നൊക്കെ ഇവിടെ മനസ്സിലാകാന്‍ അല്ലെങ്കില്‍ വ്യവഹരിക്കാന്‍ വേണ്ടി പറയുന്നതാണ്‌. നാം ശരീരത്തോടുകൂടി വേറിട്ടു നില്‍ക്കുന്നില്ല. കാരണം നമ്മെ ഇങ്ങനെ നിലനിര്‍ത്തുന്ന ഒരുപാട്‌ ഘടകങ്ങളുണ്ട്‌ പ്രപഞ്ചത്തില്‍.
സയന്‍സ്‌ നാം പഠിക്കുമ്പോള്‍ നമുക്ക്‌ കൂടുതല്‍ കാര്യങ്ങളെ അറിയാം. ചന്ദ്രനില്‍ പോയാല്‍ നമുക്ക്‌ യഥേഷ്‌ടം നടക്കാന്‍ പറ്റില്ല. എന്തുകൊണ്ട്‌ നടക്കാന്‍ പറ്റുന്നില്ല. എനിക്ക്‌ കൈയും കാലും ഇല്ലാഞ്ഞിട്ടാണോ? അല്ല. ഭൂമി എല്ലാറ്റിനേയും തന്റെ അച്ചുതണ്ടിലേക്ക്‌ ആകര്‍ഷിക്കുന്നതുപോലെയുള്ള ഒരു ആകര്‍ഷണം, മാഗ്നറ്റിക്‌ ഫീല്‍ഡ്‌ ഭൂമിയെപോലെ ചന്ദ്രനില്‍ ഇല്ല. അതുകൊണ്ട്‌ നമുക്ക്‌ യഥേഷ്‌ടം നടക്കുക എന്നത്‌ ബുദ്ധിമുട്ടാണ്‌. അവിടെ സ്‌പേസൊക്കെയുണ്ട്‌. ഇതുപോലെ തന്നെയാണ്‌ മറ്റു ഗ്രഹങ്ങളുടേയും സ്ഥിതി.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 20

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 20
കര്‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സമ്പശ്യന്‍ കര്‍തുമര്‍ഹസി.
ജനകാദികള്‍ കര്‍മ്മം അനുഷ്ടിച്ചു കൊണ്ടു തന്നെയാണ് മോക്ഷത്തെ പ്രാപിച്ചത്. മാതൃക കാണിച്ച് സമൂഹത്തിനു നന്മ വരുത്തുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നീയും കര്‍മ്മം ചെയ്യാന്‍ കടപ്പെട്ടവനാണ്.
നോക്കുക മിഥിലാധിപനായ ജനകന്‍ തുടങ്ങിയവര്‍ വിഹിതകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയാണ് മോക്ഷം നേടിയത്. അതു കൊണ്ട് അര്‍ജ്ജുന, ധര്‍മ്മപ്രകാരമുള്ള പ്രവര്‍ത്തനങ്ങളില്‍ നീ വിശ്വാസ്യത പുലര്‍ത്തണം. അത് മറ്റൊരു തരത്തില്‍ കൂടിയും നിനക്ക് സഹായകരമായിരിക്കും. നിന്റെ കര്‍ത്തവ്യങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുമ്പോള്‍ നീ മറ്റുള്ളവര്‍ക്ക് ശരിയായ നേതൃത്വം നല്കുന്നു. നിന്റെ പ്രവര്‍ത്തി അവര്‍ക്ക് മാതൃകയായും ഭവിക്കുന്നു. അത് സന്ദര്‍ഭവശാല്‍ ദുരിതങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതിനും ഉതകുന്നു. നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിച്ച് സമ്പൂര്‍ണതയില്‍ എത്തിയവര്‍ പോലും ലോക സംഗ്രഹത്തിനായി മറ്റുളളവരെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടി ചരിപ്പിക്കുന്നതിനായി, കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി ചരിപ്പിക്കുന്നതിനായ , കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബദ്ധൃസ്ഥരാണ്. കാഴ്ചയുള്ളവര്‍ അന്ധന്‍മാരുടെ മുന്നില്‍ നടന്ന് അവരെ ശരിയായ വഴിയില്‍ കൂടി നയിക്കുന്നത് പോലെ , ജ്ഞാനിയായ ഒരുവന്‍ അജ്ഞാനികളെ ധനമാര്‍ഗ്ഗത്തിലേക്ക് കൂട്ടികൊണ്ട് പോകണം. അവര്‍‍അപ്രകാരം ചെയ്തില്ലെങ്കില്‍ അജ്ഞന്‍മാര്‍ക്ക് അവരുടെ കര്‍ത്തവ്യത്തെപ്പറ്റി എങ്ങിനേ ബോധവാന്മാരാകാന്‍ കഴിയും?
അര്‍ഥകാമങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതും കര്‍മപ്രധാനവുമായ സംസ്‌കാരമാണ് വൈദികം. ഇത് ആര്യന്‍മാരുടെതാണ്. മുന്‍പേതന്നെ ഇവിടെ ഉള്ള ജ്ഞാനപ്രധാനമായ സംസ്‌കാരത്തെ ഇതുമായി സമരസപ്പെടുത്തുകാണ് ഭഗവദ്ഗീത. അറിവാണ് പരമപ്രധാനം എന്നിരിക്കെത്തന്നെ, അറിവിനും കര്‍മത്തിനും ഒപ്പം സാഗത്യം കല്പിക്കുന്നതാണ് ശരി എന്ന് ഗീത സിദ്ധാന്തിക്കുന്നു. അര്‍ജുനന്‍ ചൂണ്ടിക്കാണിക്കുന്ന 'ഗുരുദ്രോഹദോഷം' ജ്ഞാനപക്ഷവീക്ഷണമാണ്. അതേസമയം, അര്‍ജുനന്‍ കര്‍മപക്ഷ പ്രതിനിധിയായാണ് നില്പ്. മറുവശത്ത്, ജ്ഞാനനിരപേക്ഷവും ഘോരവുമായ കര്‍മത്തിന്റെ പ്രതീകമായ ദുര്യോധനന് അറിവില്ലായ്മ എന്ന മഹാഭാഗ്യമുണ്ട്. തനിക്ക് ബലം പോരാതെ വന്നാലോ എന്ന വിഷാദമേ ഉള്ളൂ. അര്‍ജുനനും ദുര്യോധനനും പക്ഷേ, ഒരേ സംസ്‌കാരമിശ്രത്തിന്റെ സന്തതികളാണ്. ഗീതാവന്ദനശ്ലോകത്തില്‍ ഈ രണനദിയെ 'ഭീഷ്മദ്രോണതടാ' എന്നാണ് വിശേഷിപ്പിക്കുന്നത്. കാലപ്രവാഹത്തിലൂടെയുള്ള സംസ്‌കാരസമന്വയത്തിന് ഭീഷ്മരും ദ്രോണരുമാണ് തീരങ്ങള്‍. ഒരാളുടെ പൈതൃകം പരാശരപാരമ്പര്യം. മറ്റേയാളുടെത് വൈദികം. ഈ കരകള്‍ രണ്ടും കവിഞ്ഞൊഴുകിയിട്ടുവേണം പുതിയ സമന്വയം രൂപപ്പെടാന്‍.എന്തുകൊണ്ടെന്നാല്‍ ക‍‍‍ര്‍മ്മം കൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓര്‍ത്തിട്ടായാലും നീ പ്രവര്‍ത്തിക്കേണ്ടതാണ്.
(തുടരും.....)

ഉപനിഷത്‌ പഠനം എഴുപത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിമൂന്നാം ദിവസം
ഈശാവാസ്യം
പറയുന്നതിന്റെ താല്‌പര്യം നാം ഏതിനെയാണോ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌, വിദ്വേഷിക്കുന്നത്‌, അതിനോട്‌ വെറുപ്പുണ്ടാകുന്നത്‌ എന്നതൊക്കെ എന്നില്‍നിന്ന്‌ അന്യമാണ്‌ എന്ന്‌ കാണുന്നതുകൊണ്ടാണ്‌. അപ്പോള്‍ സ്വസഹോദരനാണ്‌ എന്നറിയുന്നത്‌ എപ്പോഴാണ്‌? സാഹോദര്യം ഉണ്ടാകുന്നത്‌ മാതൃത്വത്തില്‍ നിന്നാണ്‌. വിശ്വമാതൃത്വത്തിലേക്ക്‌ നമ്മുടെ ശ്രദ്ധ എപ്പോഴാണോ തിരിയുന്നത്‌, ആ വിശ്വമാതാവില്‍ നിന്നാണ്‌ എല്ലാ വൈവിധ്യങ്ങളും പ്രകടമാകുന്നത്‌ എന്നറിയുമ്പോള്‍ സാഹോദര്യം ഉടലെടുക്കും. അല്ലാതെ സാഹോദര്യം ഉണ്ടാകുന്നില്ല. അത്തരത്തിലൊരു സാഹോദര്യത്തിലാണ്‌ എല്ലാ വെറുപ്പും വിദ്വേഷങ്ങളും അവസാനിക്കുന്നത്‌. ആ ഏകത്വത്തില്‍. നാനാത്വത്തില്‍ ഏകത്വം എന്നുപറഞ്ഞാല്‍ എന്താണ്‌? ആളുകളുടെയൊരു സംശയമാണിത്‌. അറിവുകൊണ്ടാണത്‌ നാം എല്ലാം ഒന്നായിരിക്കുന്നത്‌. നമ്മുടെ ഒരു ധാരണ, ജ്ഞാനികളൊക്കെ നോക്കുന്ന സമയത്ത്‌ ഒന്നും കാണില്ല. അവര്‍ വേറെ എന്തോ ഒരു നീല വെളിച്ചം കാണുന്നു. അറിവാണത്‌. മാജിക്‌ കാണുന്നതുപോലെ. മാജിക്‌ കാണുമ്പോള്‍ നമുക്കറിയാം അത്‌ നമ്മളെ വിസ്‌മയിപ്പിക്കുകയാണ്‌ എന്ന്‌. ആ ഒരു ബോധത്തോടുകൂടിയാണ്‌ നാം അതിനെ ആസ്വദിക്കുന്നത്‌. ഈ മാജിക്‌ കാണുന്ന ഒരു ബുദ്ധിയെ ഈ ലോകത്തില്‍ ജീവിക്കാന്‍ നമുക്ക്‌ ആവശ്യമുള്ളൂ. അത്‌ ആചാര്യന്മാര്‍ പറഞ്ഞുതരുന്നുണ്ട്‌. മഹേന്ദ്രജാലം എന്നുതന്നെയാണ്‌ അവരും പറയുന്നത്‌. ഒരു മജീഷ്യന്റെ മായാപ്രകടനം പോലെയാണ്‌ ഈ വിശ്വത്തില്‍ അത്‌ ആസ്വദിക്കുന്നവര്‍ മനസ്സിലാക്കുന്നത്‌. ``യസ്‌മിന്‍ സര്‍വ്വാണി ഭൂതാനി ആത്മനി ഏവ അനുപശ്യതി``ആരാണ്‌ എല്ലാ പ്രപഞ്ചഘടകങ്ങളെ തന്നിലും തന്നെ എല്ലാറ്റിലും കാണുന്നത്‌, ഈ കാണലിനെയാണ്‌ ഉപനിഷത്ത്‌ നമ്മുടെ മുന്നില്‍ വെക്കുന്ന സത്യദര്‍ശനം.
സത്യദര്‍ശനം എന്നുപറഞ്ഞാല്‍ എന്താണ്‌? പലര്‍ക്കും ഈ വിഷയത്തില്‍ സംശയമുണ്ട്‌. ഒരുപാട്‌ നേരം മെഡിറ്റേറ്റ്‌ ചെയ്‌ത്‌ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊരു വെളിച്ചമൊക്കെ വരും എന്ന്‌. മനസ്സ്‌ ഏകാഗ്രപ്പെടുമ്പോള്‍ പലതും വരും. അങ്ങനെ ഉണ്ടാവാം. പലേ അനുഭവങ്ങളും ഉണ്ടാകാം. പുതിയ പുതിയ അനുഭവങ്ങള്‍. മനസ്സിനെ ഒരു കേന്ദ്രത്തിലേക്ക്‌ കൊണ്ടുവരുന്ന സമയത്ത്‌ ശരീരത്തിന്‌ പലവിധത്തിലുള്ള മാറ്റങ്ങളൊക്കെ ഉണ്ടാകും. പക്ഷേ ഉപനിഷത്തില്‍ ഋഷി അവതരിപ്പിക്കുന്ന സത്യദര്‍ശനം എന്നെ ഈ വിശ്വത്തിലും വിശ്വത്തില്‍ എന്നെയും കാണലാണ്‌. അതിന്റെ അനന്തരഫലം എനിക്ക്‌ ആരോടും വെറുപ്പില്ലാത്ത ഒരവസ്ഥ എന്നതാണ്‌. ഒന്നിനോടൂം. അതാണ്‌ ഋഷി പറയുന്നത്‌. ``ഏകത്വം അനുപശ്യതഃ`` ആ ഏകത്വത്തെ തുടര്‍ന്ന്‌ കണ്ടുകൊണ്ടിരിക്കുന്നവന്‌ ``കഃ ശോകഃ കഃ മോഹഃ`` ശോകമോഹങ്ങളില്ല. ശോകമോഹങ്ങള്‍ ആര്‍ക്കില്ലയോ അവന്‍ സത്യത്തെ അറിഞ്ഞവനാണ്‌. എല്ലാ ശോകമോഹങ്ങള്‍ക്കും വിരാമം വരുന്നത്‌ ഈ ദര്‍ശനത്തിലാണ്‌. തുടര്‍ന്ന്‌ എട്ടാം മന്ത്രത്തില്‍ ഉപനിഷത്ത്‌ വീണ്ടും സത്യത്തെ അവതരിപ്പിക്കുന്നു.
(തുടരും....)

ഉപനിഷത്‌ പഠനം എഴുപത്തിരണ്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്‌ പഠനം
എഴുപത്തിരണ്ടാം ദിവസം
ഈശാവാസ്യം
ഈശാവാസ്യ ഉപനിഷത്തില്‍ ഋഷി സത്യത്തെ അതിന്റെ പൂര്‍ണ്ണമായ ഭാവത്തോടുകൂടി ശിഷ്യന്റെ മുമ്പില്‍ അല്ലെങ്കില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അത്‌ ഇളക്കമില്ലാത്തതാണ്‌. അത്‌ എല്ലാറ്റിനേയും അതിവര്‍ത്തിച്ച്‌ നിലകൊള്ളുന്നു. അത്‌ എല്ലാറ്റിന്റേയും ദൂരെയാണ്‌. അത്‌ എല്ലാറ്റിന്റേയും അകത്താണ്‌ അല്ലെങ്കില്‍ അടുത്താണ്‌, പുറത്താണ്‌ ഇങ്ങനെ പറഞ്ഞ്‌ സത്യമെന്നത്‌ എവിടെയാണ്‌ എന്ന്‌ ചോദിച്ചാല്‍ അത്‌ ഇവിടെയാണ്‌ എന്ന്‌ ചൂണ്ടിക്കാണിക്കാനൊന്നും പ്രത്യേക ഇടമില്ല. ആ വിധത്തിലാണ്‌. അങ്ങനെ കൃത്യമായി ബോധ്യപ്പെടണം. അതുകൊണ്ടാണ്‌ ഇത്ര മനോഹരമായിട്ട്‌ ഋഷി അവതരിപ്പിക്കുന്നത്‌. തുടര്‍ന്ന്‌ ആ സത്യാനുഭവം ഒരുവനില്‍ എങ്ങനെ അത്‌ അനുഭവമായി വരണം? യാതൊരുവന്‍ തന്നെ പ്രപഞ്ചത്തിലും, പ്രപഞ്ചത്തെ തന്നിലും ആര്‌ കാണുന്നു? ഈ കാഴ്‌ചയില്‍ അവന്‌ ശോകമോഹങ്ങളുണ്ടാവില്ല. അതുപോലെ ഒന്നിനേയും വെറുക്കാനും ഇടവരുന്നില്ല.
ഈ രഹസ്യമാണ്‌ മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ സ്വസഹോദരനായ കര്‍ണ്ണനെ മറുപക്ഷത്ത്‌ നിര്‍ത്തിക്കൊണ്ട്‌, പാണ്‌ഡവന്മാരെക്കൊണ്ട്‌ യുദ്ധം ചെയ്യിച്ചത്‌. സ്വസഹോദരനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌ തിരിച്ചറിയുന്ന സമയത്ത്‌ പാണ്‌ഡവന്മാര്‍ ദുഃഖിക്കുന്നു. യുധിഷ്‌ഠിരന്‍ കര്‍ണ്ണന്റെ മരണാനന്തരകര്‍മ്മം -ശ്രാദ്ധകര്‍മ്മം നദിയുടെ തീരത്ത്‌ ചെയ്യുന്ന സമയത്ത്‌ ഭഗവാനോട്‌ പറയുന്നു. ഈ രഹസ്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന്‌. മഹാഭാരതത്തില്‍ വ്യാസന്‍ പറയുന്നത്‌ ഈ യുദ്ധമൊഴിവാക്കാന്‍, നേരത്തെ ഈ രഹസ്യം അറിയുമായിരുന്നുവെങ്കില്‍, ഈ കൊടിയ പാപത്തില്‍ നിന്ന്‌ നമുക്ക്‌ വിട്ടുനില്‍ക്കാമായിരുന്നു. ഈ യുദ്ധം തന്നെ നമുക്ക്‌ ഒഴിവാക്കാമായിരുന്നു. എന്തായിരുന്നു ആ രഹസ്യം? ഞങ്ങളുടെ സഹോദരന്‍ തന്നെയാണ്‌ കര്‍ണന്‍ എന്ന രഹസ്യം. ഈ ആശയങ്ങളെ ഉപനിഷത്ത്‌ മന്ത്രങ്ങളായി കാണാനാണ്‌ വ്യാസഭഗവാന്‍ നമ്മോട്‌ പറയാനാഗ്രഹിക്കുന്നത്‌. ഇതിനെയാണ്‌ വീണ്ടും കഥാരൂപത്തില്‍ അവതരിപ്പിക്കുന്നത്‌. അങ്ങനെയാണ്‌ ഇതിഹാസങ്ങള്‍ നിലകൊള്ളുന്നത്‌.
ഈശാവാസ്യ ഉപനിഷത്തില്‍ ഋഷി സത്യത്തെ അതിന്റെ പൂര്‍ണ്ണമായ ഭാവത്തോടുകൂടി ശിഷ്യന്റെ മുമ്പില്‍ അല്ലെങ്കില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. അത്‌ ഇളക്കമില്ലാത്തതാണ്‌. അത്‌ എല്ലാറ്റിനേയും അതിവര്‍ത്തിച്ച്‌ നിലകൊള്ളുന്നു. അത്‌ എല്ലാറ്റിന്റേയും ദൂരെയാണ്‌. അത്‌ എല്ലാറ്റിന്റേയും അകത്താണ്‌ അല്ലെങ്കില്‍ അടുത്താണ്‌, പുറത്താണ്‌ ഇങ്ങനെ പറഞ്ഞ്‌ സത്യമെന്നത്‌ എവിടെയാണ്‌ എന്ന്‌ ചോദിച്ചാല്‍ അത്‌ ഇവിടെയാണ്‌ എന്ന്‌ ചൂണ്ടിക്കാണിക്കാനൊന്നും പ്രത്യേക ഇടമില്ല. ആ വിധത്തിലാണ്‌. അങ്ങനെ കൃത്യമായി ബോധ്യപ്പെടണം. അതുകൊണ്ടാണ്‌ ഇത്ര മനോഹരമായിട്ട്‌ ഋഷി അവതരിപ്പിക്കുന്നത്‌. തുടര്‍ന്ന്‌ ആ സത്യാനുഭവം ഒരുവനില്‍ എങ്ങനെ അത്‌ അനുഭവമായി വരണം? യാതൊരുവന്‍ തന്നെ പ്രപഞ്ചത്തിലും, പ്രപഞ്ചത്തെ തന്നിലും ആര്‌ കാണുന്നു? ഈ കാഴ്‌ചയില്‍ അവന്‌ ശോകമോഹങ്ങളുണ്ടാവില്ല. അതുപോലെ ഒന്നിനേയും വെറുക്കാനും ഇടവരുന്നില്ല.
ഈ രഹസ്യമാണ്‌ മഹാഭാരതത്തില്‍ വ്യാസഭഗവാന്‍ സ്വസഹോദരനായ കര്‍ണ്ണനെ മറുപക്ഷത്ത്‌ നിര്‍ത്തിക്കൊണ്ട്‌, പാണ്‌ഡവന്മാരെക്കൊണ്ട്‌ യുദ്ധം ചെയ്യിച്ചത്‌. സ്വസഹോദരനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌ തിരിച്ചറിയുന്ന സമയത്ത്‌ പാണ്‌ഡവന്മാര്‍ ദുഃഖിക്കുന്നു. യുധിഷ്‌ഠിരന്‍ കര്‍ണ്ണന്റെ മരണാനന്തരകര്‍മ്മം -ശ്രാദ്ധകര്‍മ്മം നദിയുടെ തീരത്ത്‌ ചെയ്യുന്ന സമയത്ത്‌ ഭഗവാനോട്‌ പറയുന്നു. ഈ രഹസ്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന്‌. മഹാഭാരതത്തില്‍ വ്യാസന്‍ പറയുന്നത്‌ ഈ യുദ്ധമൊഴിവാക്കാന്‍, നേരത്തെ ഈ രഹസ്യം അറിയുമായിരുന്നുവെങ്കില്‍, ഈ കൊടിയ പാപത്തില്‍ നിന്ന്‌ നമുക്ക്‌ വിട്ടുനില്‍ക്കാമായിരുന്നു. ഈ യുദ്ധം തന്നെ നമുക്ക്‌ ഒഴിവാക്കാമായിരുന്നു. എന്തായിരുന്നു ആ രഹസ്യം? ഞങ്ങളുടെ സഹോദരന്‍ തന്നെയാണ്‌ കര്‍ണന്‍ എന്ന രഹസ്യം. ഈ ആശയങ്ങളെ ഉപനിഷത്ത്‌ മന്ത്രങ്ങളായി കാണാനാണ്‌ വ്യാസഭഗവാന്‍ നമ്മോട്‌ പറയാനാഗ്രഹിക്കുന്നത്‌. ഇതിനെയാണ്‌ വീണ്ടും കഥാരൂപത്തില്‍ അവതരിപ്പിക്കുന്നത്‌. അങ്ങനെയാണ്‌ ഇതിഹാസങ്ങള്‍ നിലകൊള്ളുന്നത്‌.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 19

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 19
തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര
അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ
അതിനാല്‍, കര്‍ത്തവ്യങ്ങള്‍ ആസക്തി കൂടാതെ നിരന്തരം നന്നായി അനുഷ്ഠിക്കുക. എന്തുകൊണ്ടെന്നാല്‍ ആസക്തി കൈവെടിഞ്ഞ് ആചരിക്കുന്ന കര്‍മങ്ങള്‍ പരമാത്മപദത്തിലേക്ക് നയിക്കുന്നു.
ആകയാല്‍ ‍ആഗ്രഹങ്ങള്‍ ‍കൈവെടിഞ്ഞു യഥായോഗ്യമായ കര്‍മ്മങ്ങള്‍ ‍നീ ചെയ്യണം. സ്വാര്‍ത്ഥചിന്തയില്ലാതെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളവര്‍ യഥാര്‍ത്‍ഥത്തില്‍ മോക്ഷത്തെ പ്രാപിച്ചിട്ടുണ്ട്.
മനുഷ്യനായി പരിണമിച്ചപ്പോള്‍ ഭാവനാശേഷിയും പ്രതിഭാശക്തിയും കിട്ടി. സാങ്കല്പികലോകങ്ങളില്‍ വിഹരിക്കാറായി. പക്ഷേ, പ്രാകൃതവികാരങ്ങള്‍ വേര്‍പെട്ടുമില്ല. ഭയത്തില്‍നിന്നു തുടങ്ങുന്ന ഭാവന അക്രമാസക്തിയില്‍ കലാശിക്കുന്നു. സാങ്കല്പികമായ ഇല്ലായ്മകള്‍ ആര്‍ത്തിയായി രൂപാന്തരപ്പെടുന്നു. ഈ ദുരന്തപരിണതികള്‍ പ്രപഞ്ചജീവനുമായി താളപ്പൊരുത്തം അനുഭവിക്കാന്‍ മനസ്സിനെയും ബുദ്ധിയെയും അനുവദിക്കുന്നില്ല. ആസക്തിയുടെ വേരറുക്കാന്‍ കഴിഞ്ഞാല്‍ ഈ ബന്ധനത്തില്‍നിന്ന് മുക്തിയായി. നന്നായൊന്നു കുടഞ്ഞാല്‍ അറ്റുതെറിക്കുന്നതേ ഉള്ളൂ കുരുക്കുകള്‍.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 18

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 18
നൈവ തസ്യ കൃതേനാര്‍ഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സര്‍വ്വഭൂതേഷു കശ്ചിദര്‍ഥവ്യപാശ്രയഃ
അവന് (ആത്മാവില്‍തന്നെതൃപ്തനായിരിക്കുന്ന ബ്രഹ്മജ്ഞാനിക്ക്) ഈ ലോകത്തില്‍ കര്‍മ്മം കൊണ്ട് ഒരു പ്രയോജനവുമില്ല. കര്‍മ്മം ചെയ്യാഞ്ഞാല്‍ അവനു ഒരു ദോഷവുമില്ല. ബ്രഹ്മാവ് മുതല്‍ക്കുള്ള സകലജീവികളില്‍ ആരേയും വല്ല കാര്യത്തിനുവേണ്ടി അവന് അശ്രയിക്കേണ്ടതുമില്ല.
ഒരുവന്‍ സംതൃപ്തനായി കഴിഞ്ഞാല്‍ ‍പിന്നെ അത് നേടി എടുത്ത മാര്‍ഗ്ഗം ആവശ്യമില്ലാത്തതായിത്തീരുന്നു. ആകയാല്‍ ഒരുവന്‍ ആത്മാനന്ദത്തില്‍ നിമഗ്നനായി കഴിഞ്ഞാല്‍ പിന്നീട് പ്രവൃത്തി കൊണ്ട് ഒരു പ്രയോജനവുമില്ല. അര്‍ജ്ജുന, ആത്മജ്ഞാനം ലഭിക്കുന്നതുവരെ മാത്രമേ ഒരുവന്‍ സാധനകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ളു.
ഈശ്വരനെപ്പറ്റി ചിന്തിച്ചുകൊണ്ട് കുഴിമടിയനായി ഇരുന്നാല്‍ മതി എന്നല്ല. പുഴ ഒഴുകുന്നപോലെ ജീവിക്കുക എന്നാണ് നിര്‍ദേശം. ജീവന്റെ ചോദന അനുസരിച്ച് മുന്നോട്ടുപോവുക. അത്രയേ ആകെ വേണ്ടൂ. ഒഴുക്ക് ശരിയായാല്‍, വരാനുള്ളതൊക്കെ സ്വയമേവ വന്നുചേരും. പിരിയാനുള്ളതൊക്കെ പിരിഞ്ഞുപോവും. കടലെത്താന്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ടതില്ല. (നമ്മില്‍ രണ്ട് ഞാനുകളുണ്ടെന്ന് മുന്‍പെ പറഞ്ഞതില്‍ പ്രപഞ്ചജീവന്‍ എന്ന രണ്ടാമത്തെ ഞാനായി ജീവിക്കുക എന്നാണ് താത്പര്യം).
(പിന്നിട്ട പരിണാമദശകളുടെ ശേഷിപ്പുകളായ വികാരങ്ങളെയും ചോദനകളെയും ഈ വിധത്തില്‍ അതിജീവിച്ച് യഥാര്‍ഥ മനുഷ്യരാകാന്‍ നമുക്കു കഴിയും. തൊട്ടുമുന്‍പ്. മാതൃകാചര്യ നിര്‍വചിക്കുന്ന ശ്ലോകത്തിലെ 'മാനവ'ശബ്ദം ശ്രദ്ധിക്കുക)
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 17

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 17
യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ
എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.
ശരീരികമായ ജീവിതം നയിക്കുമ്പോഴും പരമാത്മവില്‍ ആനന്ദം കണ്ടെത്തുന്നവന്‍, കര്‍മ്മത്തിന്റെ മലിനീകരണത്തില്‍നിന്ന് മോചിതനാകുന്നു. അവന്‍ ആത്മജ്ഞാനമുണ്ടായി തൃപ്തി ലഭിക്കുമ്പോള്‍ അവന്റെ ജോലി തീര്‍ന്നു. അവന്റെ കര്‍മ്മബന്ധങ്ങളെല്ലാം കൊഴിഞ്ഞു വീണ് അവന്‍ സ്വതന്ത്രനാകുന്നു. ആത്മാവില്‍ തന്നെ രമിക്കുന്നതുകൊണ്ട് അവന് ഈ ലോകത്തില്‍ ചെയ്യേണ്ടതായി മറ്റൊന്നുമില്ല.
പ്രകൃതിയുടെ സ്വാഭാവികഭാഗമാകുന്നത് എവ്വിധമെന്ന് പറയുന്നു. ആത്മാവില്‍ രമിക്കാന്‍ കഴിയുകയാണ് പ്രാഥമികമായി വേണ്ടത്. ശരീരമനോബുദ്ധികള്‍ക്കപ്പുറത്തുള്ള സച്ചിദാനന്ദസ്വരൂപമായ പ്രപഞ്ചാത്മാവിന്റെ പ്രസാദത്തില്‍ അഭിരമിക്കുന്ന കാര്യമാണ് ഈ പറയുന്നത്. പൂര്‍ണ തൃപ്തി നല്കാന്‍ അതൊന്നുമതി എന്ന അളവുവരെ എത്തണം, ആ രതി. അതിന്റെ ഫലമായി, പ്രപഞ്ചജീവന്റെ സന്തുഷ്ടി തന്റെ സന്തുഷ്ടിയായി ഭവിക്കാന്‍ മതിയായ അനുഭവസാക്ഷാല്‍ക്കാരം കൈവരണം. ഇങ്ങനെയുള്ള ഒരാള്‍ സ്വയമേവ പ്രപഞ്ചജീവന്റെ വഴിയെ കര്‍മനിരതനായിത്തീരുന്നു. താന്‍ ചെയ്യേണ്ടതെന്തെന്ന് ചിന്തിച്ച് അയാള്‍ക്ക് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 16

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 16
ഏവം പ്രവര്‍ത്തിതം ചക്രം നാനുവര്‍തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ മോഘം പാര്‍ഥ സ ജീവതി
ഹേ പാര്‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന ക‍‍‍ര്‍മ്മചക്രത്തെ ഈ ലോകത്തില്‍ എവനൊരുവന്‍ അനുവര്‍ത്തിക്കുന്നില്ലയോ പാപിയും വിഷയഭ്രാന്തനുമായ അവന്റെ ജീവിതം നിഷ്ഫലമത്രേ.
അല്ലയോ ധനുര്‍ദ്ധര, യജ്ഞത്തിന്റെ പഴക്കമേറിയ പൌരാണിക സിദ്ധാന്തം എന്താണെന്ന് ഞാന്‍ ചുരുക്കത്തില്‍ നിന്നോട് പറഞ്ഞു. ശരിയായ ധര്‍മ്മത്തിന്റെ കാതല്‍ യജ്ഞങ്ങളാണ്. സമ്പത്തിന്റെ അഹങ്കാരം കൊണ്ട് യജ്ഞങ്ങള്‍ അനുഷ്ഠിക്കാതെ വീഴ്ച്ചവരുത്തുന്ന ഒരുവന്‍ പാപിയാണ്. അവന്‍ ഇന്ദ്രിയ വിഷയങ്ങളില്‍ മുഴുകി ജീവിക്കുക നിമിത്തം ലോകത്തിന് ഒരു ഭാരമായിരിക്കും. അവന്റെ അസ്തിത്വം അകാലത്ത് ആകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഴപെയ്യിക്കാന്‍ കഴിവില്ലാത്ത കാര്‍മേഘങ്ങളെ പോലെ ഫലശൂന്യമാണ്. ഒരുവന്‍ അവന്റെ ധാര്‍മ്മിക യജ്ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ കൂടി ചരിക്കാതെ പിന്തിരിഞ്ഞാല്‍ , അവന്റെ ജീവിതം അജാഗളസ്തനം പോലെ നിഷ്പ്രയോജനമാണ്. അതുകൊണ്ട് ആരും സ്വധര്‍മ്മങ്ങള്‍ വെടിയാന്‍ പാടില്ല. ഹൃദയംഗമമായി പിന്തുടരേണ്ട ഏക മാര്‍ഗ്ഗം അതു മാത്രമാണ്. ആത്മാവ് ശരീരത്തിലും ശാരീരിക ജീവിതത്തിലും തങ്ങി നില്‍ക്കുമ്പോള്‍ കര്‍ത്തവ്യങ്ങളും കര്‍മ്മങ്ങളും ഒരുവന് ചെയ്യേണ്ടി വരുന്നു. അപ്പോള്‍ പിന്നെ വിഹിതമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനു പിറുപിറുക്കുന്നത് എന്തിനാണ്? അല്ലയോ സവ്യസാചി, കേള്‍ക്കുക. മനുഷ്യനായി ജന്മമെടുത്ത ഒരുവന്‍ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു വൈമുഖ്യം കാണിച്ചാല്‍ അവന്‍ ഒരു മൂഢനാണ്.
പ്രകൃതിയുടെ മുഖ്യധാരയില്‍ അണിചേരാനാണ് ആഹ്വാനം. വേര്‍പിരിഞ്ഞ ഇഴ പാഴിലായിപ്പോവുന്നു. സ്വയം അനര്‍ഥമാകുന്നതിനു പുറമേ അത് സംഘഗാനത്തില്‍ അപശ്രുതിയായും തീരുന്നു.
(തുടരും.....)

ഉപനിഷത്ത്‌ പഠനം എഴുപതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
എഴുപതാം ദിവസം
ഈശാവാസ്യം
ശാസ്‌ത്രത്തിന്റെ പുതിയ മേഖലയിലെ പരീക്ഷണങ്ങള്‍ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. നിങ്ങളുടെ താത്‌പര്യത്തിലേക്കു വേണ്ടി പറയുന്നതാണ്‌. ഒരു വാഹനം വാങ്ങിക്കുന്നു. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌ ടയര്‍. യാത്ര പോകുന്ന സമയത്ത്‌ ഒരു ടയര്‍ പഞ്ചറായാല്‍ നമ്മുടെ യാത്ര മുടങ്ങും. അതിന്‌ കമ്പനികണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗമാണ്‌ സ്റ്റെപ്പിനി ടയര്‍, അത്‌ ഇതിന്റെ കൂടെതന്നെ തരുന്നു. അംബാസിഡറാണെങ്കില്‍ ഹാന്‍ഡ്‌ബെല്‍റ്റ്‌ അല്ലെങ്കില്‍ ബള്‍ബ്‌ ഇതൊക്കെയാവും തരുന്നത്‌. ഇതിനെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നു പറയും. നമ്മെ സൃഷ്‌ടിച്ച സമയത്ത്‌ ഭഗവാനും ഇതൊക്കെ കരുതിയിട്ടുണ്ട്‌. രണ്ട്‌ കണ്ണ്‌, രണ്ട്‌ കാത്‌, രണ്ട്‌ കിഡ്‌നി എന്നിങ്ങനെ. മനുഷ്യനെ നിര്‍മ്മിക്കുക എന്നുള്ളത്‌, ഒരു കമ്പനിയിലെ പ്രോഡക്‌ടുപോലെ, ഇന്ന്‌ എല്ലാറ്റിനേയും ഉണ്ടാക്കുന്നു. നാം ഗവേഷണം നടത്താത്തത്‌ ഒരു കാര്യത്തില്‍ മാത്രമാണ്‌ മനുഷ്യനില്‍.
കാര്‍ഷികരംഗത്തില്‍ പൂക്കളാണെങ്കിലും, പഴവര്‍ഗ്ഗങ്ങളാണെങ്കിലും മെച്ചപ്പെട്ട നല്ല ഗുണനിലവാരമുള്ള പൂക്കള്‍. നല്ല നിറം, വലുപ്പം ഒക്കെയുള്ള പൂക്കളെ കൃത്രിമമായി നിര്‍മ്മിക്കുന്നതില്‍ വിജയിച്ചു. അതുപോലെ തന്നെ പഴങ്ങള്‍. അത്‌ അണ്ടിയില്ലാത്ത മാങ്ങ. കുരുവില്ലാത്ത മുന്തിരി. കൂടുതല്‍ ഫലം തരുന്നത്‌. കൂടുതല്‍ എണ്ണം തരുന്നത്‌. കൊല്ലത്തില്‍ ഒരുപ്രാവശ്യം കായ്‌ക്കുന്ന മാവിനെ എങ്ങനെ രണ്ടുപ്രാവശ്യത്തില്‍ കൂടുതലാക്കാം? ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ നടത്തി. അതുപോലെതന്നെ മൃഗങ്ങളിലും. നല്ലയിനം പശുക്കള്‍. ഒരു ലിറ്റര്‍ പാല്‍ തരുന്നത്‌ മാറി 100 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളുണ്ട്‌. അതിന്‌ അകിട്‌ മാത്രമേയുള്ളൂ. തൊഴുത്തില്‍നിന്ന്‌ പുറത്തിറക്കാന്‍ പറ്റില്ല. മെഷീന്‍ വെച്ചാണ്‌ കറക്കുന്നത്‌. ഇതിനെയൊക്കെ നാം വികസിപ്പിച്ചെടുത്തതാണ്‌. പണ്ടൊക്കെ കോഴിയിറച്ചിയായിരുന്നു. ഇപ്പോള്‍ ഇറച്ചിക്കോഴികളാണ്‌. അങ്ങനെയുള്ള ഭേദങ്ങളുണ്ട്‌. ഇങ്ങനെ കോഴി, പശു, ആട്‌, പൂച്ച, നായ, കുതിര, പുഷ്‌പങ്ങള്‍, സസ്യലതാദികള്‍, പഴങ്ങള്‍, റബ്ബര്‍, തെങ്ങ്‌ ഇതിലൊക്കെ ഗുണനിലവാരമുള്ളവയെ നാം വികസിപ്പിച്ചെടുത്തു.
ഗുണനിലവാരമുള്ള മനുഷ്യനെ വികസിപ്പിക്കാന്‍ ഗവേഷണം ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ ആ ഗവേഷണം നടത്തിയിട്ടുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍. ഗുണനിലവാരമുള്ള മനുഷ്യനെ നിര്‍മ്മിക്കുന്ന ആ ഫാക്ടറി ഏതാണ്‌? അവിടെ ഒരു അമ്മയെയാണ്‌ അവര്‍ കാണുന്നത്‌. സ്‌ത്രീകളെ. അതുകൊണ്ടാണ്‌ അര്‍ജ്ജുനന്‍ ഭഗവദ്‌ഗീതയില്‍ ഭഗവാനോട്‌ ചോദിക്കുന്നത്‌. ``സ്‌ത്രീഷു ദുഷ്‌ടാസു വാര്‍ഷ്‌ണേയ ജായതേ വര്‍ണസങ്കരഃ സങ്ക രോ നരകായൈവ കുലഘ്‌നാനാം കുലസ്യ ച പതന്തി പിതരോ ഹ്യേഷാം ലുപ്‌തപിണ്‌ഡോദകക്രിയാഃ'' എന്ന സംശയം. സമൂഹത്തില്‍ സ്‌ത്രീ ദുഷിച്ചുകഴിഞ്ഞാല്‍ എന്താണ്‌ സംഭവിക്കുക? ഈയൊരു ചിന്ത വളരെ മുമ്പുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ മെച്ചപ്പെട്ട മനുഷ്യനെ എങ്ങനെ നിര്‍മ്മിക്കാം? ചില ഇംഗ്ലീഷ്‌ സിനിമകളൊക്കെയുണ്ട്‌. ഇതുമായി ബന്ധപ്പെട്ടതൊക്കെ. കണ്ടുകഴിഞ്ഞാല്‍ അത്ഭുതം തോന്നും. ആ സിനിമയിലേതുപോലെ സങ്കല്‌പിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങനെയുള്ള സിനിമകളൊക്കെ ഇറങ്ങിയിട്ടുണ്ട്‌ ഇംഗ്ലീഷില്‍.
(തുടരും....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 14 & 15

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 14 & 15
അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പര്‍ജന്യോ യജ്ഞഃ കര്‍മസമുദ്ഭവഃ
കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ര്‍മ്മത്തില്‍നിന്നുണ്ടാകുന്നു.
ക‍‍‍ര്‍മ്മം ബ്രഹ്മ (വേദം) ത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു സര്‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
എല്ലാ ജീവജാലങ്ങളും ആഹാരം കൊണ്ടാണ് ജീവിക്കുന്നത്. ആഹാരം മഴയില്‍ നിന്നും ഉണ്ടാകുന്നു. മഴ യജ്ഞത്തില്‍ നിന്നുണ്ടാകുന്നു. യജ്ഞങ്ങള്‍ കര്‍മ്മത്തിന്റെ ഫലങ്ങളാണ്. കര്‍മ്മങ്ങളാകട്ടെ , വേദങ്ങളില്‍ നിന്ന് , അഥവാ വേദങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ള ബ്രഹ്മത്തില്‍ നിന്നും ഉത്ഭവിക്കുന്നു. വേദങ്ങള്‍ പരബ്രഹ്മത്തിന്റെ പ്രത്യക്ഷ പ്രകടനങ്ങളാണ്. ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിത്യനും സര്‍വ്വവ്യാപിയുമായ ബ്രഹ്മം യജ്ഞത്തില്‍ പ്രതിഷ്ഠിതനാണ്. ഇക്കാര്യം ഓര്‍ത്തു കൊള്ളുക
(ജീവജാലങ്ങള്‍ അന്നത്തില്‍നിന്ന് ഉണ്ടാകുന്നു. അന്നം മഴയില്‍നിന്ന് ഉണ്ടാകുന്നു. മഴ യജ്ഞത്തില്‍ പ്രപഞ്ചശക്തികളുടെ പരസ്പരപൂരകത്വത്തില്‍) നിന്ന് ഉണ്ടാകുന്നു. അതായത്, (പ്രപഞ്ചത്തിന്റെ നടത്തിപ്പ് എന്ന) യജ്ഞത്തിന്റെ ഉല്‍ഭവം കര്‍മത്തില്‍ നിന്നാണ്. കര്‍മം പ്രപഞ്ചസൃഷ്ടിക്ക് ആധാരമായ അടിസ്ഥാനചോദനയില്‍നിന്നും ഉടലെടുക്കുന്നു. ആ ചോദന പരമാത്മാവില്‍നിന്നും ഉദ്ഭവിക്കുന്നു എന്നും അറിയുക. എന്നുവെച്ചാല്‍, എങ്ങും നിറഞ്ഞുനില്ക്കുന്ന ബ്രഹ്മം എന്നെന്നും സഹയജ്ഞരൂപമായ കര്‍മത്തില്‍ അധിഷ്ഠിതമാണെന്നറിയുക.
അദൈ്വതദര്‍ശനത്തിന് തനതായ പ്രപഞ്ചവിജ്ഞാനീയവും (cosmology) വിശ്വരൂപവും (cosmic model) ഉണ്ടെന്ന് നേരത്തെ നാം കണ്ടു. അതിന്‍പടി, പരമാത്മാവ് എന്ന ആത്യന്തികശക്തി അക്ഷരബ്രഹ്മമെന്ന അവ്യക്തമാധ്യമത്തിന് രൂപം നല്കുകയും അതില്‍ സ്പന്ദനബീജമായി ഭവിച്ച് അനുരണനങ്ങളിലൂടെ ക്ഷരലോകത്തെ വിരിയിക്കയും ചെയ്യുന്നു. രണ്ടും സ്വാഭാവിക കര്‍മങ്ങളാണ്. ആ കര്‍മങ്ങളുടെ അനന്തരഫലമായി ക്ഷരലോകത്തില്‍ ആവിര്‍ഭവിക്കുന്ന ചലനങ്ങളാണ് പ്രകൃതിയില്‍ മഴയായും മറ്റും അരങ്ങേറുന്നത്. പ്രത്യക്ഷജീവന്‍ അന്നജത്തില്‍നിന്നാണ് (carbohydrate) ജനിക്കുന്നതെന്ന് സയന്‍സും പറയുന്നു. മഴയായി പൊഴിയുന്ന ജലം അതിനാവശ്യമാണ്.
ഇങ്ങനെ ഒരു പ്രപഞ്ചമാതൃക സയന്‍സില്‍ ഉരുത്തിരിഞ്ഞിട്ടില്ല. ഈ കാണപ്പെടുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങള്‍ സയന്‍സിന് വ്യക്തമല്ല. അതിനാല്‍, പ്രപഞ്ചജീവന്റെ കാരണസ്പന്ദം മുതല്‍ അനന്തകോടി ഉരുവങ്ങളുടെ കരണപ്രതികരണങ്ങളിലൂടെ നീളുന്ന കര്‍മങ്ങളുടെ തുടര്‍ക്കഥ എന്ന മാലയുടെ മാതൃക കോര്‍ക്കാന്‍ സയന്‍സില്‍ നൂലില്ല. വിശ്വത്തിലെ കര്‍മങ്ങളുടെ സമുച്ചയം കാരണസ്പന്ദത്തിലേക്ക് തിരികെ എത്തുന്ന ചാക്രികതയുടെ കളംവരച്ച് ചിത്രം പൂര്‍ത്തിയാക്കാനും പറ്റുന്നില്ല.
(തുടരും.....)

ഭാഗവതം തത്വ ചിന്ത.മനുഷ്യനു എന്തുകൊണ്ട് മ

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 13

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്.
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാ‌ല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷിക്കുന്നതത്രയും പാപം മാത്രമാണ്.
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്‍മ്മങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്‍വ്വികന്‍മാര്‍ക്ക് തര്‍പ്പണ ജലം നല്‍കണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്‍പ്പിക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മായയുടെ വിഭ്രാന്തിയില്‍പെട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്‍ജിക്കുകയും അവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്‍ത്തിക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്‍ക്കുള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു:
അല്ലയോ പാര്‍ത്ഥ, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്‍പ്പിച്ച് , ധര്‍മ്മാനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്‍മ്മങ്ങള്‍ ‍ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്‍മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്‍ത്‍ഥങ്ങള്‍ ‍തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.
ഞാന്‍, എന്റെ, എനിക്ക് എന്ന സങ്കല്പങ്ങളിലെ പിഴവാണ് ദുരിതങ്ങള്‍ക്കു കാരണം. ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ മാത്രമായി ഒരവകാശവും ഉണ്ടാകുക സാധ്യമല്ല. കര്‍ത്തവ്യങ്ങളാകട്ടെ, ഏവനും ഉണ്ടുതാനും. എന്റെ ക്ഷേമത്തിനുള്ള ഏറ്റവും നല്ല ഗ്യാരന്റി മറ്റെല്ലാവര്‍ക്കും എല്ലാറ്റിനും ക്ഷേമമുണ്ടായിരിക്കലാണ്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ് എന്ന അറിവില്ലാതെയുള്ള 'അവനവനിസം' വെള്ളത്തില്‍ കുത്തിയ കുഴി നിലനിര്‍ത്താമെന്ന മണ്ടത്തരത്തിന്റെ പര്യായമല്ലെങ്കില്‍ മറ്റെന്താണ്? ഈ മണ്ടത്തരമാണ് പരിണാമപ്രക്രിയയില്‍ മനുഷ്യനു പറ്റിയ പ്രധാന കുഴപ്പം. പരിണാമശ്രേണിയില്‍ പിന്നിട്ട എല്ലാ ജീവരൂപങ്ങളിലെയും ചോദനകള്‍ നമ്മില്‍ ശേഷിച്ച് ഈ കുഴപ്പത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഭാഗ്യത്തിന്, ഇതിനെ മറികടക്കാനുള്ള ഉപാധി കൂടി പരിണാമഫലമായി നമുക്കു കൈവന്നിട്ടുണ്ട്. ആ ശേഷിയുടെ താഴ് തുറക്കാനുള്ള താക്കോലാണ് ഗീത നല്കുന്നത്.
ലോകത്തെ മാറ്റിമറിക്കാനുള്ള പ്രയത്‌നനമൊക്കെ ഉപേക്ഷിച്ച് കാളവണ്ടിയുഗത്തിലേക്ക് തിരിച്ചുപോകാനാണോ പറയുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാറുണ്ട്. ഒരിക്കലുമല്ല. അപരാവിദ്യയും ജീവലക്ഷണമാണ്. മനുഷ്യന്റെ സുസ്ഥിതിക്ക് ആവശ്യമായ സുരക്ഷയും വിഭവങ്ങളും ഒരുക്കാനുള്ള പ്രയത്‌നനം ഒരര്‍ഥത്തിലും അനാവശ്യമോ അപ്രസക്തമോ അല്ല. അതിന്റെ പ്രയോഗത്തില്‍ 'അവനവനിസം' (പ്രകൃതിവിരോധം) ഇല്ലെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ചെയ്യുന്നതത്രയും തനിക്കെന്നപോലെ വിശ്വത്തിലെല്ലാറ്റിനും ഹിതകരമായിരിക്കണം. അങ്ങനെയാണോ എന്ന ചോദ്യമാണ് മുന്‍നടക്കേണ്ടത്. പരാവിദ്യ തേര്‍ തെളിക്കട്ടെ. അപരാവിദ്യകള്‍ അതിന്റെ കുതിരകള്‍ മാത്രമേ ആകേണ്ടതുള്ളൂ.
(തുടരും.....)
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്.
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാ‌ല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
പ്രകൃത്യനുരൂപവും ഈശ്വരാരാധനാതുല്യവുമായ ലോകസേവനം (യജ്ഞം) കൊണ്ട് ഉപജീവനം കഴിക്കുന്ന സജ്ജനങ്ങളെ ഒരുവിധ കളങ്കവും ബാധിക്കുന്നില്ല. എന്നാല്‍ തന്‍കാര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ ഭക്ഷിക്കുന്നതത്രയും പാപം മാത്രമാണ്.
പ്രജകളെ, നിങ്ങളുടെ സമ്പത്ത് വിഹിത കര്‍മ്മങ്ങള്‍ നിസ്വാര്‍ത്ഥമായി ചെയ്യുന്നതിനായി വിനിയോഗിക്കണം. നിങ്ങള്‍ പവിത്രമായ അഗ്നിയെ ആരാധിക്കണം. പശുക്കളെ പൂജിക്കണം. ബ്രഹ്മണരെ പ്രസാദിപ്പിക്കണം. പൂര്‍വ്വികന്‍മാര്‍ക്ക് തര്‍പ്പണ ജലം നല്‍കണം. നിശ്ചിത യജ്ഞങ്ങള്‍ നടത്തുമ്പോള്‍ അഗ്നിയിലേക്ക് അര്‍പ്പിക്കുന്ന ഹവിസ്സിന്റെ ശിഷ്ടഭാഗം നിങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ഭുജിക്കണം. പരിശുദ്ധമായ ആ ആഹാരം നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയും ഒരു കവിള്‍ അമൃത് ഒരു രോഗിയുടെ രോഗം ശമിപ്പിക്കുന്നതു പോലെ , ബ്രഹ്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുന്നവന്‍ മായയുടെ വിഭ്രാന്തിയില്‍പെട്ട് വലയാത്തതു പോലെ, യജ്ഞശിഷ്ടമായ ആഹാരം ആഹരിക്കുന്നവന്റെ പാപം അറ്റുപോകും. അതുകൊണ്ട് ഒരുവന്‍ നിയമാനുസാരമായി മാത്രം ധനം ആര്‍ജിക്കുകയും അവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി അതില്‍ നിന്നും ചിലവഴിക്കുകയും ശേഷിച്ചത് കൊണ്ട് തൃപ്തനായി ആനന്ദം അടയുകയും വേണം. അവന്‍ മറ്റു തരത്തില്‍ പ്രവര്‍ത്തിക്കരുത്.
ഇപ്രകാരമായിരുന്നു അനാദികാലം മുതല്‍ക്കുള്ള ജീവിത രീതിയെന്നു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു:
അല്ലയോ പാര്‍ത്ഥ, ദേഹമാണ് ആത്മാവെന്നു തെറ്റിദ്ധരിക്കുകയും ഇന്ദ്രിയ വിഷയങ്ങള്‍ തങ്ങളുടെ ആനന്ദോപാധികളെന്നു കരുതുകയും ചെയ്യുന്നവര്‍, അതിനപ്പുറത്ത് എന്തെങ്കിലും ഉളളതായി അറിയുന്നില്ല. അവരുടെ സമ്പത്ത് യജ്ഞത്തിനു വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാതെ അഹന്തകൊണ്ടും മായാമോഹംകൊണ്ടും അത് സ്വന്തംസുഖ സൌകര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. അവരുടെ രുചിക്കനുസരിച്ചു സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന അവര്‍ പാപമാണ് വിഴുങ്ങിക്കളയുന്നതെന്ന് അറിയുന്നില്ല. മുഴുവന്‍ സമ്പത്തും പരമോന്നതമായ ശക്തിക്ക് സമര്‍പ്പിച്ച് , ധര്‍മ്മാനുഷ്ഠാനങ്ങള്‍ യജ്ഞങ്ങളായി കരുതി, കര്‍മ്മങ്ങള്‍ ‍ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ അജ്ഞന്‍മാര്‍ ഈ സത്യത്തെ മനസ്സിലാക്കാതെ തങ്ങളുടെ ആനന്ദത്തിനു വേണ്ടി മാത്രം വിവിധതരത്തിലുളള ഭക്ഷണ പദാര്‍ത്‍ഥങ്ങള്‍ ‍തയ്യാറാക്കുന്നു. പരാശക്തിയെ പ്രസാദിപ്പിക്കുന്നതിനും യജ്ഞത്തെ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന ഈ ഭക്ഷണപദാര്‍ത്ഥം നിസ്സാരമായ ഒന്നല്ല. അത് എല്ലാ ജീവ ജാലങ്ങളുടേയും ജീവന്‍ നിലനിര്‍ത്തുന്നതായത് കൊണ്ട്, ജഗദീശ്വരന്റെ തന്നെ പ്രതീകമാണ്.
ഞാന്‍, എന്റെ, എനിക്ക് എന്ന സങ്കല്പങ്ങളിലെ പിഴവാണ് ദുരിതങ്ങള്‍ക്കു കാരണം. ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ മാത്രമായി ഒരവകാശവും ഉണ്ടാകുക സാധ്യമല്ല. കര്‍ത്തവ്യങ്ങളാകട്ടെ, ഏവനും ഉണ്ടുതാനും. എന്റെ ക്ഷേമത്തിനുള്ള ഏറ്റവും നല്ല ഗ്യാരന്റി മറ്റെല്ലാവര്‍ക്കും എല്ലാറ്റിനും ക്ഷേമമുണ്ടായിരിക്കലാണ്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കുകയാണ് എന്ന അറിവില്ലാതെയുള്ള 'അവനവനിസം' വെള്ളത്തില്‍ കുത്തിയ കുഴി നിലനിര്‍ത്താമെന്ന മണ്ടത്തരത്തിന്റെ പര്യായമല്ലെങ്കില്‍ മറ്റെന്താണ്? ഈ മണ്ടത്തരമാണ് പരിണാമപ്രക്രിയയില്‍ മനുഷ്യനു പറ്റിയ പ്രധാന കുഴപ്പം. പരിണാമശ്രേണിയില്‍ പിന്നിട്ട എല്ലാ ജീവരൂപങ്ങളിലെയും ചോദനകള്‍ നമ്മില്‍ ശേഷിച്ച് ഈ കുഴപ്പത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഭാഗ്യത്തിന്, ഇതിനെ മറികടക്കാനുള്ള ഉപാധി കൂടി പരിണാമഫലമായി നമുക്കു കൈവന്നിട്ടുണ്ട്. ആ ശേഷിയുടെ താഴ് തുറക്കാനുള്ള താക്കോലാണ് ഗീത നല്കുന്നത്.
ലോകത്തെ മാറ്റിമറിക്കാനുള്ള പ്രയത്‌നനമൊക്കെ ഉപേക്ഷിച്ച് കാളവണ്ടിയുഗത്തിലേക്ക് തിരിച്ചുപോകാനാണോ പറയുന്നതെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരാറുണ്ട്. ഒരിക്കലുമല്ല. അപരാവിദ്യയും ജീവലക്ഷണമാണ്. മനുഷ്യന്റെ സുസ്ഥിതിക്ക് ആവശ്യമായ സുരക്ഷയും വിഭവങ്ങളും ഒരുക്കാനുള്ള പ്രയത്‌നനം ഒരര്‍ഥത്തിലും അനാവശ്യമോ അപ്രസക്തമോ അല്ല. അതിന്റെ പ്രയോഗത്തില്‍ 'അവനവനിസം' (പ്രകൃതിവിരോധം) ഇല്ലെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ചെയ്യുന്നതത്രയും തനിക്കെന്നപോലെ വിശ്വത്തിലെല്ലാറ്റിനും ഹിതകരമായിരിക്കണം. അങ്ങനെയാണോ എന്ന ചോദ്യമാണ് മുന്‍നടക്കേണ്ടത്. പരാവിദ്യ തേര്‍ തെളിക്കട്ടെ. അപരാവിദ്യകള്‍ അതിന്റെ കുതിരകള്‍ മാത്രമേ ആകേണ്ടതുള്ളൂ.
(തുടരും.....)

ഉപനിഷത്ത്‌ പഠനം അറുപത്തൊമ്പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തൊമ്പതാം ദിവസം
ഈശാവാസ്യം
മന്ത്രം ഏഴ്‌
``യസ്‌മിന്‍ സര്‍വാണി ഭൂതാനി ആത്മൈവാഭൂദ്‌ വിജാനതഃ
തത്ര കോ മോഹഃ കഃ ശോക ഏകത്വമനു പശ്യതഃ``
വിജാനതഃ=ഏതൊരു പൂര്‍ണ്ണജ്ഞാനിക്ക്‌; യസ്‌മിന്‍=തന്റെ ജ്ഞാനാനുഭവത്തില്‍; സര്‍വാണി ഭൂതാനി=എല്ലാ പ്രപഞ്ചഘടകങ്ങളും; ആത്മാ ഏവ=ബോധസ്വരൂപനായ ആത്മാവുതന്നെയെന്നു; അഭൂത്‌=ഉറപ്പു വരുന്നുവോ; തത്ര=അവിടെ; ഏകത്വം അനുപശ്യതഃ=ഒരേ സത്യത്തെത്തുടര്‍ന്നു അനുഭവിക്കുന്ന അദ്ദേഹത്തിന്‌; കഃ മോഹഃ=പിന്നെയെന്തു മോഹമാണ്‌; കഃ ശോകഃ=എന്തു ശോകമാണ്‌.
അതേ ആശയത്തെ നമ്മുടെ മനോബുദ്ധികളില്‍ ഒന്നു കൂടി പ്രതിഷ്‌ഠിക്കാന്‍ വേണ്ടി ഋഷി ചെറിയൊരു മാറ്റത്തോടുകൂടി അവതരിപ്പിക്കുന്നു. ഭേദമൊന്നുമില്ല. വാക്കുകളെ മാറ്റി പുതിയ ഒന്നുരണ്ട്‌ ശബ്‌ദങ്ങളെ കൂടി പരിചയപ്പെടുത്തുന്നു. ``വിജാനതഃ`` എന്നാല്‍ ആരാണോ ഇതിനെ വിചാരം ചെയ്യുന്നത്‌, ആ സത്യാന്വേഷി, ``യസ്‌മിന്‍`` യാതൊന്നില്‍, യാതൊരു അനുഭവത്തില്‍, തന്റെ
ജ്ഞാനാനുഭവത്തില്‍.
ഉപനിഷത്തിന്റെ ഒരു രീതിയാണ്‌ ഇവിടെ പറയുന്നത്‌. ഇതാണ്‌ സംസ്‌കൃതഭാഷയുടെ ഏറ്റവും വലിയ സൗന്ദര്യം. ``യസ്‌മിന്‍`` എന്നാല്‍ യാതൊന്നില്‍ എന്നല്ല, യാതൊരു ജ്ഞാനാനുഭവത്തില്‍, എന്നാണ്‌. ഒരേ വാക്കിനെ തന്നെ കയറ്റി കയറ്റി അതിന്റെ ഏറ്റവും ഉന്നതിയിലേക്ക്‌ കൊണ്ടുപോകുന്നു. `ഓം' എന്ന്‌ പറഞ്ഞുകൊണ്ട്‌ ഋത്വിക്‌ ഒരു ഹോമം മുഴുവനും പൂര്‍ണ്ണമാക്കും. അദ്ദേഹം ചോദിക്കുന്നതിനും പറയുന്നതിനും കൊടുക്കുന്നതിനും എടുക്കുന്നതിനുമെല്ലാം ഓം മാത്രമേ പറയൂ. ഓം എന്നുപറഞ്ഞാല്‍ ഹോമം തുടങ്ങാം എന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷയില്‍. അദ്ദേഹത്തിന്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓം എന്ന്‌ പറയുമ്പോള്‍, എന്താണോ വിചാരിച്ചത്‌ അത്‌ കിട്ടുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യുന്ന സമയത്ത്‌ കൈനീട്ടുമ്പോള്‍ കൃത്യമായ ഉപകരണങ്ങള്‍ കൊടുക്കുന്നതുപോലെ. കൈനീട്ടിയാല്‍ അത്‌ കിട്ടിയിരിക്കണം. ഓരോ പ്രാവശ്യവും കൈനീട്ടുമ്പോള്‍ അറിയാം. ഇതേപോലെയാണ്‌ ഇദ്ദേഹവും. ഓം... ഓം... എന്ന്‌ പറയുന്നത്‌. ഈ ഓമിനെ പലതാക്കി പലതാക്കി അതിന്റെ ഉന്നതിയില്‍ എത്തിക്കുന്നു.
``യസ്‌മിന്‍`` യാതൊരു ജ്ഞാനാനുഭവത്തില്‍ ``സര്‍വാണി ഭൂതാനി`` എല്ലാ പ്രപഞ്ച ഘടകങ്ങളും ഒന്നൊഴിയാതെ ``ആത്മാഃ ഏവ`` ആ ബോധസ്വരൂപനായ ആത്മാവ്‌ തന്നെയെന്ന്‌ ``അഭൂത``്‌ ഉറപ്പുറ്റതായിതീരുന്നത്‌, ആ ജ്ഞാനാനുഭവത്തിലാണ്‌ ഈ പ്രപഞ്ചഘടകങ്ങളെല്ലാം തന്നെ ആത്മാവ്‌ തന്നെയാണെന്ന്‌ ഉറപ്പുറ്റതാകുന്നത്‌.
ഭൗതികശാസ്‌ത്രം പല പരീക്ഷണങ്ങളിലൂടെയും തെളിയിപ്പിച്ചിട്ടുണ്ട്‌ ഇവിടെ പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റേയും ഉണ്മ ഒന്നുതന്നെയാണെന്ന്‌.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 12

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 12
ഇഷ്ടാന്‍ ഭോഗാന്‍ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താന പ്രദായൈഭ്യോ യോ ഭുങ്‌ക്തേ സ്‌തേന ഏവ സഃ
യജ്ഞാദികളെകൊണ്ട് ആരാധിക്കപ്പെടുന്ന ദേവന്മാര്‍, നിങ്ങള്‍ക്കു ഇഷ്ടപ്പെട്ട സുഖസാധനങ്ങള്‍ തരുന്നതാകുന്നു. എന്നാല്‍ ദേവന്മാര്‍ തരുന്ന ഇഷ്ട ഭോഗങ്ങളെ ഏതെങ്കിലും രൂപത്തില്‍ തിരിച്ചുകൊടുക്കാതെ അനുഭവിക്കുന്നവന്‍ ചോരന്‍ തന്നെയാകുന്നു.
അങ്ങനെ ഭാഗ്യദേവത കുതുഹലചിത്തയായി നിങ്ങളെ തേടിവരും. നിങ്ങള്‍ ധര്‍മ്മത്തില്‍ ദൃഢമായി വിശ്വസിച്ചു കൊണ്ടുവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആനന്ദപ്രദമായി കഴിച്ചു കൂട്ടാം. എന്നാല്‍ ഒരുവന്‍ ഐശ്വര്യവും ധനവും സമ്പാദിച്ചതിനുശേഷം ഇന്ദ്രിയവിഷയങ്ങളില്‍ ആകൃഷ്ടനായി ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാവുകയോ യജ്ഞങ്ങളാല്‍ ദേവന്മാരേ തൃപ്തിപ്പെടുത്തി അവരില്‍ നിന്നും ലഭിച്ച സമ്പത്തുകൊണ്ടു ഈശ്വരാരാധന നടത്തുന്നതില്‍ വിഴ്ച വരുത്തുകയോ , അഗ്നി ഹോമം നടത്താതിരിക്കുകയോ, ഗുരുവിനെ ഭക്തിപൂര്‍വ്വം സേവിക്കാതിരിക്കുകയോ, പുണ്യാതിഥികള്‍ക്കും തന്റെ കുലത്തില്‍പെട്ട ആരാധ്യന്‍മാര്‍ക്കും ആദരവും അതിഥി സല്‍ക്കാരവും നല്‍കാതിരിക്കുകയോ ചെയ്ത് , തന്റെ ധാര്‍മ്മിക കര്‍മ്മങ്ങളെ അവഗണിക്കുകയും വിസ്മരിക്കുകയും ധനത്തിലും ഐശ്വര്യത്തിലുമുള്ള അഹങ്കാരപ്രമത്തതകൊണ്ട് ഭോഗങ്ങളുടെ അനുഭവത്തിലും ആനന്ദാനുഭൂതിയിലും മുഴുകാന്‍ ഇടയാവുകയും ചെയ്താല്‍, അവന് എല്ലാം നഷ്ടപ്പെടുകയും കടുത്തശിക്ഷ അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഒരുവന്റെ ജീവിതാവധി കഴിയുമ്പോള്‍ അവന്റെ ആത്മാവ് ശരീരം വെടിയുന്നത് പോലെ, നിര്‍ഭാഗ്യവാനായ ഒരുവന്റെ ഗ്രഹത്തില്‍ ലക്ഷ്മി ദേവി വസിക്കാത്തത് പോലെ , വിളക്കണയുമ്പോള്‍ പ്രകാശം നഷ്ടപ്പെടുന്നത് പോലെ , കര്‍മ്മ വിലോപം വരുത്തുന്ന ഒരുവന്റെ ആനന്ദത്തിന്റെ അടിത്തറ തന്നെ ഇടിച്ചു നിരത്തപ്പെടും. അപ്രകാരം സ്വധര്‍മ്മകര്‍മ്മത്തിന്റെ ആഹ്വാനം അവഗണിക്കുന്ന ഒരുവന് മായയില്‍ നിന്നുളള മോചനവും ഇല്ലാതെയാവുന്നു.
ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാകരുത്.
വിരിഞ്ജന്‍ പിന്നെയും പറഞ്ഞു: ധര്‍മ്മകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്ന ഒരുവനെ ചോരനെ പോലെ കരുതണം. അവന്റെ സ്വത്തുക്കളെല്ലാം നശിക്കും ; മരണം തന്നെ അവനെ ശിക്ഷിക്കുകയും ചെയ്യും. ശ്മശാനത്തില്‍ പിശാചുക്കള്‍ കൂട്ടംകൂടുന്നപോലെ അവന്റെ പാപങ്ങളും കഷ്ടപ്പാടുകളും കൂട്ടമായി അവനെ തേടിയെത്തും. എല്ലാവിധ ദുര്‍ഗ്ഗതികളും ദാരിദ്ര്യവും അവന്‍ അനുഭവിക്കേണ്ടിവരും. ഔദ്ധത്യത്തിന്റെ മായാമോഹം കൊണ്ട് അന്ധനായിത്തീര്‍ന്ന അവന്റെ പരിദേവനം പ്രയോജനരഹിതമായിരിക്കും. അതുകൊണ്ട് ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിക്കുകയോ ഇന്ദ്രിയങ്ങളെ അനിയന്ത്രിതമായി വിടുകയോ ചെയ്യരുത്‌. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യം വെള്ളത്തില്‍ നിന്നും പുറത്താവുമ്പോള്‍ തല്‍ക്ഷണം മരണമടയുന്നു. അതുപോലെ ഒരുവന്‍ ധര്‍മ്മകര്‍മ്മങ്ങളില്‍ നിന്നകലുമ്പോള്‍ അവനു സമ്പൂര്‍ണ്ണനാശം സംഭവിക്കുന്നു. അതുകൊണ്ട് നിങ്ങളെല്ലാം എല്ലായ്പ്പോഴും നിങ്ങളുടെ വിഹിതമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നു ഞാന്‍ വീണ്ടും വീണ്ടും പറയുന്നു.
യജ്ഞഭാവനയോടെ പരിസേവിക്കപ്പെടുന്ന ആ ദേവകള്‍ ഇഷ്ടാനുസാരം സുഖസൗകര്യങ്ങള്‍ തരാതിരിക്കില്ല. ഇങ്ങനെ കിട്ടുന്നതിന് പകരമായി (ആ ദേവകളെ പരിപോഷിപ്പിക്കുന്നതിലേക്ക്) ഒന്നും തിരികെ നല്‍കാതെ, കിട്ടിയതെല്ലാം സ്വയം അനുഭവിക്കുകമാത്രം ചെയ്യുന്നവന്‍ മോഷ്ടാവുതന്നെയാണ്.
കരാര്‍ തെറ്റിക്കുന്ന ആളെ വിളിക്കേണ്ടത് വിശ്വാസവഞ്ചകന്‍, കള്ളന്‍ എന്നൊക്കെയല്ലേ? പ്രകൃതിശക്തികളെ കീഴടക്കി അവയുടെമേല്‍ താത്കാലികമായ അധീശത്വം നേടി സ്വയം ഒരു കൃത്രിമക്കൂട്ടില്‍ അടച്ച് വാഴാനല്ല, എല്ലാ ചരാചരങ്ങളും ഉള്‍പ്പെട്ട വിശ്വമെന്ന നിയതഘടനയുടെ ഭാഗമെന്ന നിലയില്‍ സ്വാഭാവികമായി കൊടുത്തും വാങ്ങിയും ജീവിക്കാനാണ് ഗീത നിര്‍ദേശിക്കുന്നത്.
അപ്പോള്‍, 'അവകാശങ്ങള്‍ = ചുമതലകള്‍' എന്നൊരു സമവാക്യം നിലവില്‍വരും. അതാണ് യജ്ഞഭാവനയുടെ മുഖമുദ്ര. അതോടെ അരക്ഷിതത്വം എന്ന നിതാന്തമായ ആധി ആര്‍ക്കും ഇല്ലാതാവും.
സയന്‍സിന്റെ അപഗ്രഥന വ്യഗ്രതയ്ക്ക് നേര്‍വിപരീതമാണ് ഈ ഉദ്ഗ്രഥന സമീപനം (integrational approach) ലോകം വേറെ, ഞാന്‍ വേറെ, ശരീരം വേറെ, മനസ്സ് വേറെ, സ്ഥലം (space) വേറെ, ദ്രവ്യം (matter) വേറെ. എന്റെ വേറെ നിന്റെ വേറെ എന്നിങ്ങനെയുള്ള കാഴ്ചപ്പാട് ദക്കാര്‍ത്തെയുടെ കാലംതൊട്ടേ സയന്‍സില്‍ വാഴുന്നു. ഉദാഹരണത്തിന്, 'സാമ്പത്തികമനുഷ്യ'ന്റെ (economic man) നിര്‍വചനം നോക്കുക:
'എപ്പോഴും ലാഭത്തിനായി മാത്രം വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന ജീവി' എന്നാണത്. (അന്യമായ) പ്രകൃതിയെ കീഴടക്കലാണ് 'പുരോഗതി'. പ്രകൃതി എന്നതില്‍ ഇതരമനുഷ്യരും ഉള്‍പ്പെട്ടുപോകുന്നു. ചൂഷണം പതിവാകുന്നു. അതിനെതിരെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ വഴിയേ വരുന്നു. പക്ഷേ, തിരുത്തലുകളുടെ അടിത്തറയും മറ്റൊന്നല്ലാത്തതിനാല്‍ അവയുടെ പടുത്തുകെട്ടും നീണ്ടുവാഴുന്നില്ല.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 11

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 11
ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ.
ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ന്‍. ആ ദേവന്മാര്‍ നിങ്ങളെ വ‍ര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ന്‍.
ബ്രഹ്മാവ് തുടര്‍ന്നു, നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ എല്ലാ ദേവന്‍മാരെയും നിങ്ങള്‍ പ്രസാദിപ്പിക്കുന്നു. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുന്നു. നിങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ കൂടി നിങ്ങള്‍ എല്ലാ ദേവന്‍മാരെയും ഉപാസിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളോട് അത്യന്തം പ്രീതരായിരിക്കും. അവര്‍ ‍അസന്ദിഗ്ദ്ധമായി നിങ്ങളുടെ ക്ഷേമത്തില്‍ കുടുതല്‍ ‍അടുക്കുന്നതിനു തല്‍പരരായിരിക്കും. ഇത് ദേവന്‍മാരും നിങ്ങളും തമ്മില്‍ പരസ്പരം കൂടുത‍ലായി അടുക്കുന്നതിനും സ്നേഹിക്കുന്നതിനും ഇടയാക്കും. ദേവന്‍മാരുടെ അനുഗ്രഹം നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ സഫലമാക്കുകയും ചെയ്യും. നിങ്ങളുടെ വാക്കുകള്‍ സത്യവചനങ്ങളായി തീരും. അവ എപ്പോഴും ആദരിക്കപ്പെടും. നിങ്ങള്‍ അധികാരം പ്രയോഗിക്കാന്‍ ശക്തരായിത്തീരും. പൂക്കള്‍ ചൂടി ഫലങ്ങളും പേറി വസന്തത്തിന്റെ ആഗമനത്തിനു കാനനം കാത്തിരിക്കുന്നപോലെ, നിങ്ങളുടെ അജ്ഞാനുവര്‍ത്തി ആകാന്‍ ‍ഐശ്വര്യ ദേവത കാത്തിരിക്കും.
(ക്ഷേത്രങ്ങളിലെയും കാവുകളിലേയും പ്രതിഷ്ഠകളെയോ പുരാണകഥകളിലെ കഥാപാത്രങ്ങളെയൊ അല്ല, പ്രകൃതിയിലെ പ്രതിഭാസങ്ങളെയാണ് ദേവകളെന്ന് പറയുന്നത്. മണല്‍ത്തരി മുതല്‍ ഹിമാലയം വരെയും മഞ്ഞു മുതല്‍ കൊടുങ്കാറ്റുവരെയും പുല്‍ക്കൊടി മുതല്‍ കൊമ്പനാനവരെയും എല്ലാമെല്ലാം ദേവകള്‍. (അവ 'മുപ്പത്തിമുക്കോടി' അഥവാ എണ്ണമറ്റ അളവില്‍ ഉണ്ട്.) ഓരോ ജീവിയുടെയും വാഴ്‌വ് വിശ്വത്തിലെ എല്ലാ ദേവകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. പ്രത്യക്ഷത്തില്‍ അപകാരികളായവ പോലും സൂക്ഷ്മദൃഷ്ടിയില്‍ ഉപകാരികളാണെന്നു കാണാം. ഒന്നിനും അന്യമായോ അനാവശ്യമായോ മറ്റൊന്നുംതന്നെ പ്രപഞ്ചത്തിലില്ല. പരസ്പരാശ്രയത്തിലൂടെയാണ് ശ്രേയസ്സ്. എല്ലാ വിഭാഗീയതകളും വിഭിന്നതകളും ദുഃഖകാരണങ്ങളാണ്. സ്വാഭാവികമായി നല്കപ്പെടുന്നതല്ലാതെ ഒന്നും പിടിച്ചെടുക്കാന്‍ പാടില്ല. പ്രകൃതിയെ കീഴടക്കുക, ചൂഷണം ചെയ്യുക മുതലായ നിലപാടുകളും അതില്‍നിന്നുളവാകുന്ന നടപടികളും ആത്മഹത്യാപരമാണ്.)
മനുഷ്യന്റെ ചെയ്തികളുടെ ഫലമായി അന്യംനിന്നുപോകുന്ന ജീവിവംശങ്ങള്‍ മുതല്‍ പരിസരമലിനീകരണവും ആഗോളതാപനവും മാരകായുധങ്ങളും ലോകമഹായുദ്ധങ്ങളും വരെ ഉളവാക്കുന്ന വിഷമങ്ങള്‍ ഇപ്പോള്‍ നമ്മെ ഈ പ്രാഥമികപാഠം 'അടിച്ചു പഠിപ്പി'ക്കുന്നു.
'നിയത'മായ കര്‍മം ഏതെന്നറിയാന്‍ ഒരു വിഷമവുമില്ല. ഒരു ചെയ്തി ഈ മഹാവിശ്വത്തിലെ 'ദേവക'ളില്‍ ഏതെങ്കിലും ഒന്നിന് അഹിതമാകുന്നെങ്കില്‍ അത് നിയതമല്ല.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 10

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോസ്ത്വിഷ്ടകാമധുക്.
ആദിമ കാലത്തില്‍ സൃഷ്ടികര്‍ത്താവു യജ്ഞ കര്‍മ്മങ്ങളോടൊപ്പം പ്രജകളെ സൃഷ്ടിച്ചിട്ട് പറഞ്ഞു : ഈ യജ്ഞ കര്‍മ്മങ്ങള്‍ കൊണ്ട് നിങ്ങള്‍ വര്‍ദ്ധിക്കുവിന്‍. അഭിവൃദ്ധിയെ പ്രാപിക്കുവിന്‍. ഇത് നിങ്ങള്‍ക്ക് ഇഷ്ട കാമധേനുവായി (എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കുന്നതായി) ഭവിക്കട്ടെ.
ധര്‍മ്മപരമായ ദൈനം ദിന കര്‍ത്തവ്യങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള യജ്ഞ കര്‍മ്മങ്ങളോടൊപ്പം ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചു. യജ്ഞകര്‍മ്മങ്ങള്‍ അഗാധവും അജ്ഞേയവും ആയിരുന്നത് കൊണ്ട് മനുഷ്യര്‍ക്ക്‌ അവയെ ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ ‍കഴിഞ്ഞില്ല. തന്മുലം അവന്‍ ജ്ഞാനോദ്ദീപനത്തിനും സഹായത്തിനുമായി പ്രജാപതിയോടു പ്രാര്‍ത്ഥിച്ചു. ബ്രഹ്മദേവന്‍ അവരോടായി പറഞ്ഞു. നിങ്ങളില്‍ ഓരോരുത്തന്റെയും വര്‍ണ്ണത്തിനും പദവിക്കും അനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചാല്‍ നിങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറും. നിങ്ങള്‍ വ്രതം അനുഷ്ഠിക്കുകയോ, ശരീരത്തെ പീഡിപ്പിക്കുകയോ , ദൂരദേശങ്ങളിലെക്ക് തീര്‍ത്ഥാടനം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. സ്വാര്‍ത്ഥമായ ഉദ്ദേശ്യത്തോടെ നിങ്ങള്‍ ഐന്ദ്രജാലവിദ്യകളോ, മതപരമായ കഠിനനിഷ്ഠക‍ളോ, വശീകരണവിദ്യയോ മാന്ത്രികവിദ്യയോ ഒന്നും തന്നെ ചെയ്യരുത്. മറ്റു ദൈവങ്ങളെ ഒന്നും ആരാധിക്കാതെ നിങ്ങളുടെ കര്‍ത്തവ്യം ഒരു യജ്ഞമെന്നനിലയില്‍ സ്വസ്ഥമായി ചെയ്യുക. പതിവ്രത ഭര്‍ത്താവിനെ വിശ്വാസ്യതയോടെ സേവിക്കുന്നത് പോലെ , നിങ്ങളുടെ കര്‍മ്മം നിസ്വാര്‍ത്ഥമായി സേവിക്കുക. ഈ യജ്ഞം സ്വധര്‍മ്മം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
നിങ്ങളുടെ ധര്‍മ്മം നിങ്ങള്‍ ഭക്തി പൂര്‍വ്വം പാലിച്ചാല്‍ അതൊരിക്കലും നിങ്ങളെ കൈവെടിയുകയില്ല. അത് നിങ്ങളെ എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിത്തരുന്ന കാമധേനു ആയിത്തീരും.
(പരസ്പരപൂരകങ്ങളായ) യജ്ഞചോദനകളോടെ പ്രജകളെ സൃഷ്ടിച്ച് പ്രജാപതി പറഞ്ഞത് ''നിങ്ങള്‍ ഇവകൊണ്ട് സ്വയം അഭിവൃദ്ധി പ്രാപിക്കുവിന്‍, ഇവ നിങ്ങള്‍ക്ക് ഇഷ്ടവരങ്ങള്‍ നല്‍കുന്ന കാമധേനുവായി ഭവിക്കട്ടെ'' എന്നാണ്.
സൃഷ്ടികളുടെ സ്വഭാവത്തിലെ പരസ്പരപൂരകത്വം കാണുമ്പോള്‍ സൃഷ്ടികര്‍ത്താവ് ഇവ്വിധം പറയുന്നതായി തോന്നും എന്നേ ധരിക്കേണ്ടതുള്ളൂ. അല്ലാതെ പ്രപഞ്ചത്തിന്റെ ഉത്പാദകനായി ഒരു സ്വേച്ഛാധിപതിയെ അവതരിപ്പിക്കയല്ല ഈ ശ്ലോകോദ്ദേശ്യം.
പ്രധാനപ്പെട്ട സംഗതി, വിവിധ ഉരുവങ്ങള്‍ തമ്മില്‍, അവയുടെ നിലനില്പിനാവശ്യമായ സാഹചര്യം ഒത്തുവരുന്നതിലേക്കായി, അവയുടെ വൃത്തികളില്‍ പാരസ്പര്യം വാഴുന്നു എന്നതാണ്. സഹകരണസ്വഭാവമുള്ള കര്‍മങ്ങള്‍ക്കായാണ് നൈസര്‍ഗിക ചോദന. തനിക്കുവേണ്ടി ആയിരിക്കെത്തന്നെ സര്‍വത്തിനും വേണ്ടിയുമാണ് ഓരോ ഉരുവത്തിന്റെയും നൈസര്‍ഗികങ്ങളായ ചെയ്തികള്‍. ആരും ഒന്നും ആര്‍ക്കും ഒന്നിനും അന്യമല്ല, ആകരുത്. ആകുന്നത് ഇരിക്കുംകൊമ്പ് മുറിക്കുമ്പോലെയാണ്.
പരമാണുക്കള്‍ ചേര്‍ന്ന് തന്‍മാത്രകള്‍ രൂപം കൊള്ളുന്നതും തന്‍മാത്രകള്‍ പരലുകള്‍ ആയും മഹാതന്‍മാത്രകളായും ഭവിക്കുന്നതുമെല്ലാം സഹയജ്ഞചോദനയുടെ ഫലം. ആകര്‍ഷണവും വികര്‍ഷണവും കാറ്റും മഞ്ഞും മഴയും സൂര്യനും നക്ഷത്രങ്ങളുമൊക്കെ ഇതേ സഹവര്‍ത്തിത്വചോദനയുടെ തുടര്‍ച്ചയായിട്ടാണ് ഉണ്ടാകുന്നത്. ജീവന്റെ അടിസ്ഥാനസ്വഭാവം ഇതുതന്നെ. എല്ലാ അര്‍ഥത്തിലും, ഒന്നിനൊന്ന് താങ്ങായാണ് എല്ലാം ഇരിക്കുന്നത്.
(തുടരും.....)

ഉപനിഷത്ത്‌ പഠനം അറുപത്തെട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തെട്ടാം ദിവസം
ഈശാവാസ്യം
കാട്ടുപോത്തിന്റെയും കണ്ടാമൃഗത്തിന്റെയുമൊക്കെ തല വീടിന്റെ ഉമ്മറത്ത്‌ വെക്കാനാണ്‌ ഇഷ്ടം. വീട്ടിലുള്ള വയസ്സായവരെ ഓള്‍ഡേജ്‌ ഹോമില്‍ കൊണ്ടാക്കുന്നു. വയസ്സായവര്‍ വീടിന്റെ ഒരു അന്തസ്സാണ്‌. അതിഷ്‌ടപ്പെടാതെ അവരെ വൃദ്ധസദനത്തിലേക്ക്‌ കൊണ്ടുപോകുന്നു. ഇനി തിരിച്ചുവരരുത്‌ എന്ന ഉദ്ദേശത്തോടുകൂടി. കടലിന്റെ അടിയിലും കാട്ടിനകത്തുമുള്ള വസ്‌തുക്കളെ വീട്ടില്‍ വെയ്‌ക്കുന്നു. അതൊക്കെ അതാത്‌ സ്ഥലത്തുതന്നെ ഇരിക്കേണ്ട വസ്‌തുക്കളാണ്‌. 
അടുത്തുള്ളതിനെ അടുത്തിരുത്താന്‍ ഒരവസരം സൃഷ്‌ടിക്കണം. ``വിജിഗുപ്‌സത്‌`` ആത്മദര്‍ശനം ഇല്ലാത്തതുകൊണ്ട്‌ ഉണ്ടാകുന്നതാണ്‌. ഈയൊരു ദര്‍ശനമാണ്‌ ബുദ്ധന്‍ അംഗുലീമാലനില്‍ സൃഷ്‌ടിച്ചത്‌. നാരായണഗുരുദേവന്‍ കഷ്‌ടതയാര്‍ന്ന ജനതയില്‍ കണ്ടത്‌ ഇതാണ്‌. ഇത്‌ കൊടുത്താല്‍ ലെവലായി. അത്‌ ഇവര്‍ മാത്രമല്ല; ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും. ആത്മദര്‍ശനം കിട്ടിയവന്‌ ഒരാളേയും വെറുക്കാന്‍ സാധിക്കില്ല. ഗാന്ധിജി പോലും ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ പല നിലപാടുകളും മാറ്റിയിട്ടുണ്ട്‌. നിലപാട്‌ മാറ്റിയത്‌ അദ്ദേഹത്തിന്‌ ധൈര്യമില്ലാഞ്ഞിട്ടല്ല; ബോദ്ധ്യമായിട്ടാണ്‌. അതുകൊണ്ടാണ്‌ ബ്രിട്ടീഷുകാര്‍ ചവുട്ടിയ സമയത്ത്‌ ``കാല്‌ നൊന്തോ'' എന്ന്‌ ചോദിച്ചത്‌ പരിഹാസം കൊണ്ടല്ല. വേദനയില്‍ നിന്ന്‌ പരിഹാസം ഉണ്ടാകില്ല. വേദന തോന്നുന്ന ഒരാള്‍ക്ക്‌ മറ്റൊരാളെ പരിഹസിക്കാന്‍ സാധിക്കില്ല. അത്‌ അദ്ദേഹത്തിന്റെ സഹജമായ ഒരു ഭാവമായിരുന്നു. ഇതാണ്‌ അതിന്റെ ലക്ഷണം. ഈശാവാസ്യ ഉപനിഷത്ത്‌ ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നിത്യപാരായണത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒന്നാണ്‌ ഈശാവാസ്യം.
(തുടരും...)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 9

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 9
യജ്ഞാര്‍ഥാത്കര്‍മണോന്യത്ര ലോകോയം കര്‍മബന്ധനഃ
തദര്‍ഥം കര്‍മ കൌന്തേയ മുക്തസംഗഃ സമാചര.
അര്‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ര്‍മ്മം ഒഴിച്ച് മറ്റു ക‍‍‍ര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ര്‍മ്മം ആചരിക്കുക.
ഈ ലോകത്തില്‍ യജ്ഞാര്‍ഥമല്ലാതെയുള്ള കര്‍മങ്ങള്‍ മനുഷ്യരെ ബന്ധനസ്ഥരാക്കുന്നു. അതിനാല്‍ ഹേ അര്‍ജുന നീ യജ്ഞാര്‍ഥമായി, അനാസക്തനായും കര്‍മങ്ങള്‍ നന്നായി ആചരിക്കുക.
ധര്‍മ്മാചാരപ്രകാരം നിത്യവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ മുറ പ്രകാരമു ള്ള യജ്ഞങ്ങളാണ് അപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആര്‍ ക്കും പാപം ഏശുകയില്ല. എന്നാല്‍ തനിക്ക് വിധിക്കപ്പെ ട്ട കര്‍മ്മങ്ങള്‍ ഒഴിവാക്കി പാപകരമായ പ്രവര്‍ത്തനങ്ങളില്‍ ആനന്ദം കൊള്ളുന്ന ഒരുവന്‍ സംസാര ബന്ധത്തില്‍പെട്ടുഴലാന്‍ ഇടയാകുന്നു. അതുകൊണ്ട് ഒരുവന്‍ തന്റെ കര്‍ത്തവ്യം എന്ന നിലയില്‍ ഈശ്വരാരാധനാര്‍ത്ഥമായ കര്‍മ്മം ചെയ്യുകയാണെങ്കില്‍ അവന്‍ ഒരിക്കലും ജനനമരണങ്ങളാല്‍ ബന്ധിതനാവുകയില്ല. മറ്റെല്ലാ കര്‍മ്മങ്ങളും ഒരുവന്റെ ആത്മാവിനെ ലോകത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ മായാവലയത്തില്‍ പ്പെട്ട് മോഹിതനാകുമ്പോള്‍ അവന്‍ അപഥസഞ്ചാരം ചെയ്യുകയും അവന്റെ കര്‍മ്മങ്ങള്‍ അവനെ ബന്ധിതനാക്കിത്തിര്‍ക്കുകയും ചെയ്യുന്നു.
(യജ്ഞമെന്ന വാക്കിന് യാഗാദി ക്രിയകള്‍ എന്ന വികൃതാര്‍ഥം കല്പിക്കാന്‍ പഴുതില്ല. ഭോഗൈശ്വര്യപ്രസക്തരും ബുദ്ധി ഉറയ്ക്കാത്തവരുമായ ആളുകളുടെ ഏര്‍പ്പാടുകളാണ് അവ എന്ന് നേരത്തേ പറഞ്ഞുകഴിഞ്ഞു.)
യജ്ഞശബ്ദത്തിന് ഈശ്വരന്‍ എന്നും ഈശ്വരസേവാരൂപത്തിലുള്ള കര്‍മം എന്നും അര്‍ഥമുണ്ട്. അതായത്, പ്രപഞ്ചത്തിന്റെ ജീവന്‍ ഈശ്വരന്‍. വിശ്വത്തിലെ എല്ലാതും അതിന്റെ തുടര്‍ച്ച. അപ്പോള്‍ വിശ്വസേവനം ഈശ്വര സേവതന്നെ.
യുദ്ധം എങ്ങനെയാണ് ഈശ്വര സേവയായി മാറുന്നത്? അവനവനിലെ കാമക്രോധങ്ങളോട് പൊരുതുമ്പോള്‍ അത് അവനവനിലിരിക്കുന്ന ഈശ്വരനുള്ള സേവ. പുറത്തെ അനീതികളോട് അഹന്തയോ വിദ്വേഷമോ ഫലപ്രാപ്തിയില്‍ സ്വാര്‍ഥപരമായ ഇച്ഛയോ ഇല്ലാതെ പൊരുതുമ്പോള്‍ അത് സര്‍വവ്യാപിയായ ഈശ്വരനുള്ള സേവ.
വിശ്വത്തിലെല്ലാതും വിശ്വജീവന്റെ ചോദനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ആ ചോദനയുടെ അതിരുകള്‍ കടക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഫലങ്ങള്‍ക്കായി ഇച്ഛിക്കാന്‍ ഭാവന ഇല്ലാത്തതിനാലും അപ്പോഴുള്ള ആവശ്യം നിറവേറ്റാന്‍ വേണ്ടതിലേറെ വാരിക്കൂട്ടാന്‍ ആര്‍ത്തി ഇല്ലാത്തതിനാലും ഇതര ജീവികള്‍ അവയുടെ കര്‍മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല. നിയതങ്ങളായ കര്‍മങ്ങളേ അവ ചെയ്യുന്നുള്ളൂ. ''ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല'' എന്നതിന്റെ പൊരുള്‍ ഇതാണ്. സത്യത്തില്‍ അവ രണ്ടും ചെയ്യുന്നുണ്ട്. പക്ഷേ, തങ്ങള്‍ക്കു മാത്രം എന്ന ലാക്കോടെയല്ല ചെയ്യുന്നത്.
പാര്‍ത്ഥാ, സൃഷ്ടാവ് എല്ലാ വ്യവസ്ഥകളോടും കൂടി ഈ ലോകം സൃഷ്ടിച്ചതിനെപ്പറ്റിയുള്ള ഒരു വൃത്താന്തം ഞാന്‍ നിന്നോട് പറയാം.
(തുടരും.....)

ഉപനിഷത്ത്‌ പഠനം അറുപത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അറുപത്തിഏഴാം ദിവസം
ഈശാവാസ്യം
മതമൈത്രി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ്‌ വേണ്ടത്‌. അല്ലാതെ ഒരു മുസലിയാരുടെ വേഷം കെട്ടിയ ഒരു കുട്ടി, പള്ളിയിലെ അച്ചന്റെ വേഷം കെട്ടിയ ഒരു കുട്ടി, സ്വാമിയുടെ വേഷം കെട്ടിയ ഒരു കുട്ടി... എന്നിട്ടൊരു ജാഥ നടത്തിയതുകൊണ്ടൊന്നും കാര്യവുമില്ല. ഇവിടെയാണ്‌ ഇതെല്ലാം അസ്‌തമിക്കുന്നത്‌. ഈയൊരു ദര്‍ശനത്തില്‍. തന്നെ മറ്റുള്ളതിലും, മറ്റുള്ളതിനെ തന്നിലും കാണുക. ഇതിനെയാണ്‌ ഏകത്വം എന്നുപറയുന്നത്‌. ഇത്‌ അതാണ്‌. അതില്‍ സംശയമൊന്നും വേണ്ട. അതിവിടെ ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല.
ഭഗവത്‌പാദര്‍ ഭജഗോവിന്ദത്തില്‍ പറയുന്നുണ്ട്‌. ``ത്വയിമയിചാന്യത്രൈകോ വിഷ്‌ണുഃ വ്യര്‍ത്ഥം കുപ്യസിമയ്യസഹിഷ്‌ണുഃ'' ``ത്വയി`` നിന്നില്‍ ``മയി``എന്നില്‍ ``അന്യത്ര`` മറ്റുള്ളിടത്ത്‌ ``ഏകഃ വിഷ്‌ണുഃ`` ആ വിഷ്‌ണു ഒന്നാണ്‌ ``വ്യര്‍ത്ഥം കുപ്യസി`` നീയെന്തിനാണ്‌ വെറുതെ കോപിക്കുന്നത്‌? നീയെന്തിനാണ്‌ സഹിഷ്‌ണുത യില്ലാതെ അസഹിഷ്‌ണുവായി തീരുന്നത്‌. ചോദ്യമാണ്‌. അതുകൊണ്ട്‌ ഈ ഏകത്വത്തെ തുടര്‍ന്നു കണ്ടുകൊണ്ടിരിക്കുന്നവന്‌ പിന്നെ ഒന്നിനോടും വിദ്വേഷമില്ല. ഒന്നിനോടും.
``അല്ല സ്വാമി, അപ്പോള്‍ എല്ലാറ്റിനെയും പിടിച്ച്‌ വീട്ടില്‍ കൊണ്ടുവരണമെന്നാണോ?'' അത്‌ നമ്മുടെ അജ്ഞാനം. അറിവില്ലായ്‌മ. വീട്ടില്‍ നാം കിടക്കുന്ന സ്ഥലത്ത്‌ വേറെ ഒരു അന്യജീവി വന്നിരിക്കുകയാണെങ്കില്‍, ``അയ്യോ, യസ്‌തു സര്‍വാണി ഭൂതാനി ആത്മന്യേ വാനുപശ്യതി സര്‍വഭൂതേഷു ചാത്മാനാം തതോ ന വിജുഗുപ്‌സതേ'' എന്നാണല്ലോ പറഞ്ഞത്‌. വീട്‌ നമുക്ക്‌ താമസിക്കാനുള്ളതാണ്‌ എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ വെയ്‌ക്കുന്നതെങ്കില്‍ മറ്റ്‌ ജീവജാലങ്ങള്‍ വരില്ല. ഒരു മാറാല പോലും വരില്ല; ദിവസവും ചൂലുകൊണ്ട്‌്‌ അടിയ്‌ക്കുകയാണെങ്കില്‍. നാം വീടുപൂട്ടി രണ്ടാഴ്‌ച മാറിക്കഴിഞ്ഞാല്‍ വീട്ടില്‍ മാറാല വരുന്നത്‌ എന്തുകൊണ്ടാണ്‌? നമ്മുടെ പെരുമാറ്റം ഇല്ലാത്തതുകൊണ്ട്‌. വീട്‌ കാടുകയറി കിടക്കുമ്പോഴാണ്‌ ഇഴജാതികളും മാറാലയുമൊക്കെ വരുന്നത്‌. അതുകൊണ്ട്‌ ദൂരെ നിര്‍ത്തേണ്ടതിനെ ദൂരെ നിര്‍ത്തുക. അടുത്ത്‌ നിര്‍ത്തേണ്ടതിനെ അടുത്ത്‌ നിര്‍ത്തുക. ഇങ്ങനെ നമ്മുടേതായിട്ടുള്ള ഒരു രീതിയില്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്‌. ദൂരെയുള്ളതിനെ അടുത്ത്‌ നിര്‍ത്താനാണ്‌ നമ്മുടെ താത്‌പര്യം. അടുത്തുള്ളതിനെയോ? ദൂരെയാക്കാനും.
(തുടരും....)