ഗുരു ( പത്തൊമ്പതാം ഭാഗം )
അഗ്നിയിൽ നിന്നും ഉൾക്കൊണ്ട പാഠം:
മായയെ അതിജീവിച്ച ജിതേന്ദ്രീയനായ യോഗി കഠിനമായ തപസ്സിലൂടെ പ്രജ്ഞാനം വർദ്ധിപ്പിച്ച് തന്നെ ബാധിച്ചിരിക്കുന്ന സകല സംസാരബന്ധങ്ങളാകുന്ന അഴുക്കുകളേയും കത്തിച്ചുകളയുകയാണു വേണ്ടത്. പ്രജ്ഞാനം അഥവ പ്രജ്ഞയിൽ ഉണ്ടാകുന്ന ജ്ഞാനം ഉള്ളിൽ നിന്നും ലഭിക്കുന്ന അറിവാണ്. നാമെന്നു വിളിയ്ക്കുന്ന ജീവാത്മാവിനെ നാമറിയാതെ നമ്മുടെയുള്ളിൽ നിർഗ്ഗുണനായി സകല പ്രവർത്തന പ്രതിപ്രവർത്തനങ്ങളേയും നിയന്ദ്രിച്ച് ജീവാത്മാവിന്റെ സ്വാതന്ത്ര്യത്തിൽ ഒട്ടു ഇടപെടാതെ സകലതിനേയും അനുഭവിയ്ക്കുന്ന പരബ്രഹ്മചൈതന്യവുമായി നിർവിഘ്നം സംവദിയ്ക്കുമ്പോൾ സമാധിഭാഷയിലൂടെ ലഭിയ്ക്കുന്ന അറിവാണ് പ്രജ്ഞാനം. ആ അറിവു തന്നെയാണ് ബ്രഹ്മം എന്നാണ് ഋഗ്വേദത്തിലുടെ നമ്മുക്ക് മനസ്സിലാക്കിത്തരുവാൻ ശ്രമിയ്ക്കുന്നതും. പ്രജ്ഞാനം വളരുന്നതനുസരിച്ച് നാം നമ്മുടെ ആസ്തിത്തത്തിനു കാരണമായ, പരമാത്മചൈതന്യമായ, ബ്രഹ്മത്തിലേയ്ക്കു ലയിക്കുംപ്പോൾ നാം യഥാർത്ത ജ്ഞാനിയായി മാറുകയാണ്. കാലാതീതനായ ബ്രഹ്മത്തോടൊപ്പം ചരിക്കുമ്പോൾ ആത്മജ്ഞാനിയായ യോഗി ത്രികാലജ്ഞാനികളായി മാറുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
അറിവ് അഗ്നിയ്ക്കു തുല്യമാണ്. അത് കത്തിജ്ജ്വലിച്ച് അന്ധകാരത്തെ അകറ്റിനിർത്തുന്നതോടൊപ്പം തന്റെയുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന അഴുക്കിനെ കത്തിച്ചു ചാമ്പലാക്കുകയും അതിന്റെ പ്രഭയാൽ ചുറ്റും പ്രകാശം വിതറി തനിക്കു ചുറ്റുമുള്ളതിനെക്കൂടീ വെളിച്ചത്തേയ്ക്കു നയിക്കുന്നു. അങ്ങനെ പ്രജ്ഞയിൽ ലയിച്ച് ആത്മജ്ഞാനം ലഭിച്ച് അഭൗമവും മറ്റുള്ളവർക്ക് അസാധ്യവുമായ അനശ്വരമായ ആത്മസുഖത്തിൽ ആനന്ദിക്കുന്നവരാണ് യോഗികൾ. അങ്ങനെയുള്ള നിർവ്വാണ സ്വരൂപരായിരിക്കുന്ന യോഗികൾ വെണ്ണീറിനുള്ളിലെ തീക്കനൽ പോലെ ഒരിക്കൽ തെളിഞ്ഞും മറഞ്ഞും എന്നാൽ അഗ്നിയുടെ ആവിർഭാവ കേന്ദ്രമായും വർത്തിക്കുന്നു. മനുഷ്യ ജന്മത്തിൽ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ അറിവിന്റെ അഗ്നിയിൽ ദഹിപ്പിച്ച് ചാമ്പലാക്കി അഗ്നി ശുദ്ധിയോടെ നിലകൊള്ളുന്നു. പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടേയും നിലനിൽപ്പ് ത്രിഗുണത്തിനടിസ്ഥാനമായിട്ടാണ്. എന്നാൽ ത്രിഗുണോത്ഭവമായ ലോകഭസ്മത്താൽ മൂടി നിർഗ്ഗുണനായി പരമാത്മാവും ശോഭിക്കുന്നു. ഈശ്വരൻ സ്വന്തം മായയിൽ നിന്നു സകല പ്രപഞ്ചത്തേയും സൃഷ്ടിച്ച് അതിനുള്ളിൽ പ്രപഞ്ചഗുണങ്ങളിൽ നിന്നെല്ലാം അതീതനായി, എന്നാൽ സകല ഗുണത്തിന്റെയും ഉത്ഭവ കേന്ദ്രമായി ഇന്ധനത്തിൽ അഗ്നിപോലെയിരിക്കുന്നു. അത്മാവല്ലാതെയുള്ള ദേഹാദി വസ്തുക്കളിൽ ആത്മാവായി കാല സ്വരൂപനായി ഇശ്വരൻ വെണ്ണീറിനുള്ളിലെ അഗ്നി പോലെ നിലകൊള്ളുന്നു. ഒടുവിൽ കല്പാന്തത്തിൽ ഈ അഗ്നിയാൽത്തന്നെ സകലതു ദഹിപ്പിച്ച് തന്നിലേയ്ക്കു തന്നെ ലയിപ്പിക്കുന്നു. ഈ പറഞ്ഞ സത്യങ്ങൾ മനസ്സിലാക്കിത്തന്നതു കൊണ്ടാണ് അദ്ദേഹം അഗ്നിയെ ഗുരുവായിക്കണ്ടത്.
പിന്നെയും തപസ്സുകൊണ്ടഗ്നിപോലുജ്ജലിച്ചു
വന്നാശു സർവ്വലോകകുക്ഷിപാത്രവുമായി
അന്നാദിസർവം ഭക്ഷിച്ചേകാന്തവാസനായി
സർവപാപവും നശിപ്പിച്ചു താൻ വ്യക്താത്മാവായ്
നിർവ്വാണസ്വരൂപനായിരിക്കും യോഗി പുമാൻ
ഒരിക്കൽ തെളിഞ്ഞുടൻ മറഞ്ഞു വെണ്ണീറ്റില-
ങിരിക്കുമഗ്നി പോലെയിരിക്കുമാത്മ യോഗി,
മാനുഷ ജനത്തിന്റെ മാനസ മാലിനങ്ങൾ
ഊനമാക്കീടും നിത്യമഗ്നിപ്പൊലെന്നറിക
ത്രിഗുണോത്ഭവമായ ലോകഭസ്മത്താൽ മൂടി
ത്രിഗുണനാശേ പരമാത്മാവു ശോഭിക്കുന്നു;
ഈശ്വരന്മായ കൊണ്ടിജ്ജഗത്തെ സൃഷ്ടിച്ചുടൻ
ആശ്ചര്യൻ താനും പ്രപഞ്ചാത്മകനായിട്ടിഹ
ഇന്ധനത്തിങ്കലഗ്നിപോലേയുമിരിക്കുന്നു.
ബന്ധമാം ജനനാദിമരണശ്മാനാന്തം
ആത്മാവല്ലതെയുള്ള ദേഹാദി വസ്തുക്കളിൽ
ആത്മാവായ്ക്കാലരൂപനായിടുന്നതുമീശൻ
പ്രപഞ്ച സംയുക്തനായിരുന്നു കാഷ്ഠാഗ്നിവൽ
പ്രപഞ്ചനാശേ വഗ്നിസാക്ഷിയായ് വിളങ്ങുന്നു,
ആകയാലഗ്നിതന്നെ ഗുരുവൊന്നെനിക്കിഹ.
വന്നാശു സർവ്വലോകകുക്ഷിപാത്രവുമായി
അന്നാദിസർവം ഭക്ഷിച്ചേകാന്തവാസനായി
സർവപാപവും നശിപ്പിച്ചു താൻ വ്യക്താത്മാവായ്
നിർവ്വാണസ്വരൂപനായിരിക്കും യോഗി പുമാൻ
ഒരിക്കൽ തെളിഞ്ഞുടൻ മറഞ്ഞു വെണ്ണീറ്റില-
ങിരിക്കുമഗ്നി പോലെയിരിക്കുമാത്മ യോഗി,
മാനുഷ ജനത്തിന്റെ മാനസ മാലിനങ്ങൾ
ഊനമാക്കീടും നിത്യമഗ്നിപ്പൊലെന്നറിക
ത്രിഗുണോത്ഭവമായ ലോകഭസ്മത്താൽ മൂടി
ത്രിഗുണനാശേ പരമാത്മാവു ശോഭിക്കുന്നു;
ഈശ്വരന്മായ കൊണ്ടിജ്ജഗത്തെ സൃഷ്ടിച്ചുടൻ
ആശ്ചര്യൻ താനും പ്രപഞ്ചാത്മകനായിട്ടിഹ
ഇന്ധനത്തിങ്കലഗ്നിപോലേയുമിരിക്കുന്നു.
ബന്ധമാം ജനനാദിമരണശ്മാനാന്തം
ആത്മാവല്ലതെയുള്ള ദേഹാദി വസ്തുക്കളിൽ
ആത്മാവായ്ക്കാലരൂപനായിടുന്നതുമീശൻ
പ്രപഞ്ച സംയുക്തനായിരുന്നു കാഷ്ഠാഗ്നിവൽ
പ്രപഞ്ചനാശേ വഗ്നിസാക്ഷിയായ് വിളങ്ങുന്നു,
ആകയാലഗ്നിതന്നെ ഗുരുവൊന്നെനിക്കിഹ.
തുടരും....
No comments:
Post a Comment