Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം മുപ്പത്തിനാലാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിനാലാം ദിവസം
ഈശാവാസ്യം
എന്തിനെയാണ്‌ നമുക്ക്‌ ത്യജിക്കേണ്ടത്‌? ത്യക്തേന ഭുഞ്‌ജീഥാഃ ത്യജിച്ചുകൊണ്ട്‌ ഭുജിക്കാന്‍, അനുഭവിക്കാന്‍. ഇവിടെ ത്യജിക്കാന്‍ ഉള്ളത്‌ ഒന്നുമില്ല. ഈ ത്യാഗമാണ്‌ ഉപനിഷത്തിലെ ഋഷി അവതരിപ്പിക്കുന്നത്‌. ഇദം നഃ മമ ത്യജിക്കുമ്പോള്‍ പറയുന്നത്‌ അതാണ്‌. ത്യാഗത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌, ത്യാഗത്തിലേക്കുള്ള പ്രേരണ, അതിന്റെ ഇന്ധനം ഇതാണ്‌? ഇദം നഃ മമ ഇത്‌ എന്റേത്‌ അല്ല. ഈ പ്രപഞ്ചത്തില്‍ ഈശ്വരനുമായി എന്നെ ബന്ധിപ്പിക്കാത്തത്‌, ഈശ്വരനില്‍നിന്ന്‌ ഞാന്‍ അകലുന്നത്‌ ഈയൊരൊറ്റ അയാഥാര്‍ഥ്യത്തെ ഞാന്‍ സ്വീകരിച്ചതാണ്‌. ഞാനെന്നും, എന്റേതെന്നും ഉപേക്ഷിച്ച്‌ ഈ വിശ്വത്തെ നീ അനുഭവിക്കൂ എന്നാണ്‌ ഉപനിഷത്തിലെ ഋഷി പറയുന്നത്‌. അതേയുള്ളു ത്യജിക്കാന്‍; വേറെയൊന്നുമില്ല. അത്‌ ഞാന്‍ വിചാരിച്ചാലേ ത്യജിക്കാന്‍ പറ്റുകയുള്ളൂ. വേറെ ആര്‍ക്കും പറ്റില്ല. അപ്പോഴാണ്‌ സൗന്ദര്യമുണ്ടാകുന്നത്‌. സൂര്യോദയവും, സൂര്യാസ്‌തമയവും അതുപോലെ കടലും, കാടും, വലിയ പുഴകളും ഇങ്ങനെയുള്ള പ്രകൃതിസുന്ദരമായ ദൃശ്യങ്ങള്‍ക്ക്‌ എന്താണിത്രയും സൗന്ദര്യം നമുക്ക്‌ തോന്നുന്നത്‌?
ഒരു സൂര്യാസ്‌തമയം കാണുമ്പോള്‍ നമുക്ക്‌ ഇത്രയും സൗന്ദര്യമുണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? സൂര്യനും, ആ കടപ്പുറവും എന്റേതല്ലാത്തതുകൊണ്ട്‌. `ഞാന്‍' ഞാനെന്ന ഭാവത്തെ മാറ്റിയിട്ടാണ്‌ ആ ദൃശ്യത്തെ കാണുന്നത്‌. അങ്ങനെ എന്റെ ഉടമസ്ഥതയില്ലാത്ത കാഴ്‌ചകള്‍ എന്തൊക്കെ ഈ വിശ്വത്തിലുണ്ടോ, അതെല്ലാം തന്നെ എനിക്ക്‌ സൗന്ദര്യത്തെ പ്രദാനം ചെയ്യുന്നതാണ്‌.
``ഞാനൊരു കൂറ്റന്‍ വീടുണ്ടാക്കി. ഞാനതിന്റെ മുമ്പിലിരുന്ന്‌ പത്രം വായിക്കുമ്പോള്‍, ഞാന്‍ പത്രം വായിക്കുകയല്ല; വാസ്‌തവത്തില്‍ ആളുകളൊക്കെ ഈ വീടുകണ്ട്‌ അന്ധാളിക്കുന്നുണ്ടോ? എന്നാണ്‌ ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌. അങ്ങനെ കാണുമ്പോള്‍ എനിക്കൊരു സുഖം; വീട്ടിലിരിക്കുമ്പോഴല്ല സുഖം. വീടു കണ്ട്‌ പരിഭ്രമിക്കുന്നവരെ കാണുമ്പോള്‍ എനിക്കൊരു ആനന്ദം. അതുപോലെ എന്താണെങ്കിലും.
കൊച്ചിയില്‍ ചീനവലയുടെ ഇടയിലൂടെ സൂര്യോദയവും, സൂര്യാസ്‌തമയവും കാണുമ്പോള്‍, ചീനവല എന്റേതാണെങ്കിലോ? സൗന്ദ ര്യം നഷ്‌ടപ്പെടും. എന്റേതല്ലാത്ത പൂക്കള്‍ കാണുമ്പോള്‍, നമ്മുടെ വീട്ടിലെ പൂക്കള്‍ കാണുമ്പോള്‍, മറ്റുള്ളവര്‍ പറയണം, നന്നായിട്ടുണ്ട്‌ എന്ന്‌. നാം പൂക്കളെ വളര്‍ത്തുന്നത്‌ മറ്റുള്ളവരെ കാണിക്കാനാണ്‌. ഈ കാടും മേടുമൊക്കെ ഏറ്റവും സൗന്ദര്യമായിട്ടിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ത്യക്തേന ത്യജിച്ചുകൊണ്ട്‌ ഭുഞ്‌ജീഥാഃ അനുഭവിക്കണം. ഈ അല്‍പമായതിനെ ത്യജിക്കൂ. ഞാനെന്നും എന്റേതെന്നും ഉള്ളതാണ്‌ അല്‍പമായിട്ടുള്ളത്‌. എന്നിട്ട്‌ പൂര്‍ണനായ ഈശ്വരനെ വരിക്കൂ. അല്‍പം ത്യജിക്കുകയും, പൂര്‍ണം വരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഉപനിഷത്തിന്റെ പ്രഥമ പാഠം.
മാ ഗൃധഃ അരുത്‌ ആഗ്രഹിക്കരുത്‌ കസ്യസ്വിദ്ധനം ആരുടേതാണ്‌ ഈ ധനം എന്ന്‌ ചോദിക്കുകയാണ്‌. ആരുടെയാണ്‌ ധനം? സ്വയം ചോദിക്കുവാനാണ്‌ പറയുന്നത്‌. നമ്മുടേതല്ല.
(തുടരും.....)

No comments:

Post a Comment