Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം, ശ്ലോകം 11

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
പഞ്ചേന്ദ്രിയങ്ങളാകുന്ന അഞ്ചു കുതിരകളെ പൂട്ടിയ ശരീരമാകുന്ന തേരിൽ ജീവനാകുന്ന അർജ്ജുനൻ ഇരിക്കുന്നു. നന്മതിന്മകളാകുന്ന രണ്ടു സൈന്യങ്ങൾ ഏറ്റുമുട്ടാൻ പോവുകയാണ്. മാർഗ്ഗദർശനത്തിനായി ജീവൻ (അർജ്ജുനൻ) ഈശ്വരനെ (ഭഗവാൻ ശ്രീകൃഷ്ണനെ) ശരണം പ്രാപിക്കുന്നു. ശരീരമാകുന്ന രഥത്തെ സുരക്ഷിതമായി മുന്നോട്ടു നയിക്കാൻ ഇന്ദ്രിയങ്ങളാകുന്ന അശ്വങ്ങളെ ബന്ധിച്ച മനസ്സാകുന്ന കടിഞ്ഞാണ്‍ ബുദ്ധിയാകുന്ന സാരഥിയെ എല്പ്പിച്ചിരി ക്കുകയാണ്. ഈശ്വരനെ ശരണം പ്രാപിച്ച ജീവന് ജീവിതവിജയം സുനിശ്ചിതമായിരിക്കും. എല്ലാ ശോകങ്ങളെയും അകറ്റി ഭയവിമുക്തനായി ജീവിത വിജയം കൈവരിക്കാൻ സാധിക്കുന്നതാണ്.
വെള്ളക്കുതിരകൾ വെണ്മ(ശുദ്ധി)യെ കുറിക്കുന്നു. അർജ്ജുനൻ സാത്വിക കർമ്മം മാത്രം ചെയ്യുന്നു. കാരണം ജീവന്റെ സംസ്കാരം. ശുദ്ധബുദ്ധിയാകുന്ന സാരഥി മനസ്സാകുന്ന കടിഞ്ഞാണ്‍ പിടിച്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിച്ച്‌ വേണ്ട വഴിക്ക് നയിക്കുമ്പോൾ ഭയാശങ്കകൾ ഒഴിഞ്ഞു പോകുന്നു. ജീവന് നവചൈതന്യം ലഭിക്കുന്നു. അധാർമ്മികത എത്ര വലുതായാലും അവയെ എതിർത്ത് തോൽപ്പിച്ച് സമ്പൂർണ്ണ വിജയം കൈവരിക്കാൻ ജീവൻ പ്രാപ്തി നേടുന്നു.
ശ്ലോകം 11
ശ്രീഭഗവാനുവാച
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദ‍ാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (2-11)
ശ്രീ ഭഗവാന്‍ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെ ക്കുറിച്ചും അനുശോചിക്കുന്നില്ല.
(പണ്ഡാ = ആത്മവിഷയമായിരിക്കുന്ന ബുദ്ധി. അത് ഉള്ളവന്‍ പണ്ഡിതന്‍). ഭഗവാന്‍ പറഞ്ഞു:
ആരെക്കുറിച്ചാണോ ദുഃഖിക്കേണ്ടാത്തത് അവരെച്ചൊല്ലി നീ വല്ലാതെ സങ്കടപ്പെടുന്നു. (അതേസമയം) വിവേകികളുടെ ശൈലിയില്‍ സംസാരിക്കയും ചെയ്യുന്നു! (കഷ്ടം!). ജീവന്‍ പോയവരെപ്പറ്റിയും ജീവന്‍ പോകാത്തവരെപ്പറ്റിയും പണ്ഡിതന്മാര്‍ ദുഃഖിക്കാറില്ല.
ചരാചരങ്ങളിലുള്ള എല്ലാ ജീവനും പ്രപഞ്ചജീവന്റെ സ്ഫുരണമാണ്. അതിനാല്‍ ജീവന്‍ എങ്ങും പോകുന്നുമില്ല, വരുന്നുമില്ല. ഈ അറിവുള്ളവര്‍ ജീവനെച്ചൊല്ലി ദുഃഖിക്കാറില്ല. അറിവുള്ളവരെപ്പോലെ (ന്യായയുക്തമെന്നു തോന്നുംവിധം) നീ സംസാരിക്കുന്നുവെങ്കിലും ഈ അടിസ്ഥാനപരമായ അറിവ് നിന്നില്‍ ഇപ്പോള്‍ കാണുന്നില്ല.
(നാശമുള്ള ഇക്കാണായ പ്രപഞ്ചം (ക്ഷരബ്രഹ്മം), അതിന്റെ അമ്മയും നാശരഹിത വുമായ അവ്യക്തമാധ്യമം (അക്ഷരബ്രഹ്മം), അതിലെ സ്പന്ദനങ്ങളുടെ ബീജാവാപം നടത്തുന്ന ഈശം (അക്ഷരാതീതം) എന്നിങ്ങനെ മൂന്നു ഭാവങ്ങളുള്ള സങ്കല്പം ഉള്‍പ്പെടെ സമഗ്രമായ പ്രപഞ്ചവിജ്ഞാനം ഗീതാകാലത്തിനു മുന്‍പേതന്നെ നിലവിലുണ്ടായിരുന്നു എന്ന് കരുതണം. അര്‍ജുനന് പറ്റിയ മറവി ചൂണ്ടിക്കാണിക്കുന്നപോലെയാണ് തുടര്‍ന്നു പറയുന്നത്).
ശുദ്ധ ചൈതന്യമാണ് മനുഷ്യന്റെ ശരിയായ സ്വരൂപം. ഈ യാഥാർത്ഥ്യം അറിയായ്കയാണ് സർവ്വാനർത്ഥങ്ങൽക്കും ഹേതു. അജ്ഞത മൂലം ഞാൻ ദിവ്യചൈതന്യമാണെന്നറിയുന്നില്ല. അജ്ഞാനം സത്യസ്വരൂപത്തെ മറയ്ക്കുകയും മിഥ്യാഭിമാനത്തെ ജനിപ്പിക്കുകയും ചെയ്യുന്നു. ജീവന്റെ മനോബുദ്ധികളെ ചുറ്റിപ്പറ്റി നില്ക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശരീര മനോബുദ്ധികളുടെ ഉപാധികളിൽ അഭിമാനിച്ചു ഭ്രമിക്കുന്ന ചൈതന്യമാണ് ജീവൻ. ഈ അഭിമാനമാണ് (അഹന്തയാണ് ) അർജ്ജുനനെ കുഴക്കിയത്. ഞാൻ, എന്റെ എന്ന തോന്നൽ, താൻ ദേഹമാണ് എന്ന തെറ്റിധാരണ. പരമാത്മാവു തന്നെയാണ് ശരീരത്തിൽ അഭിമാനിക്കുന്നത്.
തുടരും...............

No comments:

Post a Comment