Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ളോകം 16 & 17

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 16 & 17
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോന്ത: സ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (2-16)
(ആത്യന്തികമായി) ഇല്ലാത്തതിന് (എന്നും) ഉണ്ട് എന്ന ഭാവം ഇല്ല. (എന്നും) ഉള്ളതിന് (ആകട്ടെ) ഇല്ലായ്മ (ഒരിക്കലും)ഇല്ല. തത്ത്വദര്‍ശികള്‍ ഈ രണ്ടിന്റെയും കിടപ്പ് വെവ്വേറെ അറിയുന്നു.
'തത് 'ശബ്ദം സര്‍വനാമം. സര്‍വമായത് ബ്രഹ്മം. അതിനാല്‍ തത് ബ്രഹ്മവാചകം. അതിന്റെ (തത്തിന്റെ) ഭാവം തത്ത്വം അഥവാ ബ്രഹ്മത്തിന്റെ യഥാര്‍ഥഭാവം. അതിനെ പരിശോധിക്കുക ശീലമുള്ളവര്‍ തത്ത്വദര്‍ശികള്‍ - ശാങ്കരഭാഷ്യം.
തിരിച്ചറിയാന്‍ എളുപ്പമാണെന്നര്‍ഥം. ഉണ്ടായി ഇല്ലാതാകുന്ന ഒന്നും എന്നുമുള്ളതല്ല. അഥവാ, എന്നുമുള്ളതിന് ഉണ്ടാകല്‍, ഇല്ലാതാകല്‍ എന്നിവ ഇല്ല.
എങ്കില്‍ നിത്യമായതിന്റെ സവിശേഷത എന്താണ് ? പറയുന്നു:
ശരീരമനോബുദ്ധി തലങ്ങളിൽ വിഷയവികാരവിചാരങ്ങൾ അനുഭവിച്ചുകൊണ്ടുള്ള നമ്മുടെ ജീവിതം ആദിയും അന്തവുമുള്ളതാകയാൽ സത്യമല്ല, നശ്വരമാണ്. അനുനിമിഷം ശരീരം മാറിക്കൊണ്ടിരിക്കുന്നു, മനസ്സ് വികസിക്കുന്നു, ബുദ്ധി വളരുന്നു. ഈ മാറ്റവും വികാസവും വളർച്ചയുമൊക്കെ സംഭവിക്കുന്നത് മുമ്പത്തെ അവസ്ഥ പോയി പുതിയ അവസ്ഥ വന്നുകൊണ്ടാണ്. ഈ പരിണാമക്രിയ - പഴയ അവസ്ഥ മരിക്കലും പുതിയ അവസ്ഥ ജനിക്കലും - നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ശരീരമനോബുദ്ധി കളെല്ലാം തന്നെ ഇങ്ങനെ മാറികൊണ്ടിരിക്കയാൽ സത്യമല്ല എന്നു ചുരുക്കം.
അവിനാശി തു തദ്വിദ്ധി യേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കര്‍തുമര്‍ഹതി (2-17)
ഇക്കാണപ്പെടുന്നതെല്ലാം ഏതൊന്നിനാല്‍ വ്യാപൃതമായിരിക്കുന്നുവോ അതാണ് നാശമില്ലാത്തതെന്ന് അറിയുക. തേമാനത്തിന് അതീതമായ അതിന് നാശം വരുത്താന്‍ ആര്‍ക്കും ഒന്നിനും കഴിയില്ല.
(പ്രപഞ്ചത്തിന് ആധാരമായി സര്‍വവ്യാപിയും സ്ഥിരവുമായ ഒരു അവ്യക്തസത്ത ഉണ്ടെന്ന ധാരണയില്ലാതെ അക്ഷരബ്രഹ്മം എന്ന സങ്കല്പം മനസ്സിലാക്കാന്‍ കഴിയില്ല. സയന്‍സില്‍ ഈ ധാരണ ഇല്ല.)
നാമിന്നനുഭവിക്കുന്ന ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കൾക്കും ഉണ്മയായി അവയിലെല്ലാം വ്യാപിച്ചു കിടക്കുന്ന പരംപൊരുളത്രെ സത്ത്. പല മാതിരിയിലുള്ള മണ്‍പാത്രങ്ങൾ ഉണ്ട്. ഒരോന്നിന്റെയും ആകൃതിക്കും നിറത്തിനും വലിപ്പത്തിന്നും വ്യത്യാസമുണ്ട് ; ഉപയോഗമനുസരിച്ച് പേരുകളും വേറെയാണ്. നാമരൂപങ്ങൾ വിഭിന്നങ്ങളെങ്കിലും അവയിലെല്ലാം വ്യാപിച്ചുനില്ക്കുന്ന അവയ്ക്കെല്ലാം ഉണ്മ നല്കുന്ന സത്ത (മണ്ണ്) ഏകമാണ് . മണ്‍പാത്രങ്ങളിലൊക്കെയും മണ്ണ് വ്യാപിച്ചു നില്കുന്നു. മണ്ണില്ലെങ്കിൽ മണ്‍പാത്രങ്ങളില്ല. മണ്ണിൽ നിന്നാണവ ഉണ്ടായത്; നില നില്ക്കുന്നതും മണ്ണിൽത്തന്നെ. അവസാനം അവ (മണ്‍പാത്രങ്ങൾ ഉടയുമ്പോൾ അവയുടെ നാമ രൂപങ്ങൾ) മണ്ണിൽത്തന്നെ ലയിക്കുകയും ചെയ്യും. മണ്‍പാത്രങ്ങളുടെ സത്ത മണ്ണാണ്. അത് അവയിൽ വ്യാപിച്ചു നില്ക്കുന്നു.
അതുപോലെ നിത്യ പരിണാമിയായ ഈ ജഗത്തിന് ഉണ്മയായി ഇതിൽ മുഴുവൻ വ്യാപിച്ചു നില്ക്കുന്ന സത്തയായ ആത്മാവ് അവിനാശിയത്രേ. അതിന് ഒരിക്കലും ഒരു തരത്തിലും നാശം സംഭവിക്കുന്നില്ല. ഇനി അതിൻറെ സ്വരൂപം എന്തെന്ന് പറയാം കേട്ടോളൂ :
തുടരും...............

No comments:

Post a Comment