Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 70

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 70
ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ സ ശാന്തിമാപ്‌നോതി ന കാമകാമീ.
അര്‍ഥശങ്കവരാതിരിക്കാന്‍ കുറച്ചുകൂടി വിശദമാക്കുന്നു:
നിറവോടെ സ്ഥിരമായിരിക്കുന്ന സമുദ്രത്തിലേക്ക് നദികള്‍ മുതലായവയിലെ ജലം എപ്രകാരം പ്രവേശിക്കുന്നുവോ അങ്ങനെ സര്‍വവിഷയങ്ങളും യാതൊരു മുനിയില്‍ പ്രവേശിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവന്‍ പ്രാപിക്കുന്നില്ല.
സമുദ്രം വെള്ളമന്വേഷിച്ച് എങ്ങും പോകുന്നില്ല. ജലത്തിനായി ഇച്ഛിക്കുന്നില്ല. അതേസമയം തന്നില്‍ വന്നുചേരുന്ന ജലത്തെ തടുക്കുകയോ വെറുക്കുകയോ ചെയ്യുന്നുമില്ല. ബുദ്ധിമാന്മാര്‍ ഇന്ദ്രിയാനുഭവങ്ങളോടു പുലര്‍ത്തേണ്ട സമീപനം ഇതാണ്. 'ഭോഗത്തിനായിട്ടു കാംക്ഷിക്കയും വേണ്ട, ഭോഗം വിധിമതം വര്‍ജിക്കയും വേണ്ട' എന്ന് ഭാഷാപിതാവ് കൂട്ടിയ കണക്ക് കിറുകൃത്യം!
അപ്രകാരമുള്ള ആളിനെ അറിയുന്നതിന്, അല്ലയോ പാര്‍ത്ഥാ, മറ്റൊരു ലക്ഷണമുണ്ട്. ആഴിയുടെ അഗാധതയും ഗ‍ാംഭീര്യവും സഹജമാണ്. നദികളില്‍ ജലം പെരുകി പാരാവാരത്തിലേക്ക് ഒഴുകിയെത്തിയാലും അത് അല്പംപോലും വീര്‍ക്കുകയോ അതിന്റെ അതിര്‍ത്തികളെ ലംഘിക്കുകയോ ചെയ്യുന്നില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം വറ്റുമ്പോള്‍ വാരിധിയുടെ വലിപ്പം കുറയുന്നുമില്ല എന്നതുപോലെ, സ്ഥിതപ്രജ്ഞന്‍ അമാനുഷികമായ സിദ്ധികള്‍ കൈവരിക്കുമ്പോള്‍ ഗര്‍വിതനാവുകയോ സിദ്ധിച്ചില്ലെങ്കില്‍ വിഷണ്ണനാവുകയോ ചെയ്യുകയില്ല. ഒരു ചെറിയ തിരിനാളം സൂര്യഗേഹത്തില്‍ കാന്തി പരത്തുമോ? തിരിനാളം ഇല്ലെങ്കില്‍ അംശുമാന്‍ അന്ധകാരത്തില്‍ ആണ്ടുപോകുമോ? അതുപോലെ, അമാനുഷിക സിദ്ധികള്‍ വരുന്നതും പോകുന്നതും അറിയാതെ അവന്റെ മനസ്സ് ആത്മസുഖത്തില്‍ നിമഗ്നമായിരിക്കും. തന്റെ ആലയവുമായി തട്ടിച്ചു നോക്കുമ്പോള്‍ ദേവേന്ദ്രന്റെ രമ്യഹര്‍മ്മ്യം കേവലം നിസ്സാരമെന്നു ഗണിക്കുന്നവന്‍, ഒരു കുടില്‍ കണ്ടു മോഹിക്കുന്നത് എങ്ങനെയാണ്? അമൃതിനെ കുറ്റം പറയുന്നവന്‍ കഞ്ഞിവെള്ളം കുടിക്കാത്തതുപോലെ, ആത്മാനന്ദം സിദ്ധിച്ച ഒരാള്‍ ലൗകികമായ പ്രൗഢിയില്‍ ഒരിക്കലും ആസക്തനാവുകയില്ല. അതുകൊണ്ട്, സ്വര്‍ഗ്ഗാനന്ദത്തെപ്പോലും പാടേ അവഗണിച്ചവന്‍ ലൗകിക സിദ്ധികള്‍ക്ക് ഒരു വിലയും കല്പ്പിക്കില്ല എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.
(തുടരും.....)

No comments:

Post a Comment