Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 71

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 71
വിഹായ കാമാന്‍ യഃ സര്‍വാന്‍ പുമാംശ്ചരിതി നിസ്പൃഹഃ
നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി.
കൂടുതലായി എന്തെങ്കിലും തന്‍േറതാകണമെന്ന കാമനയോ കൈവന്ന എന്തിനോടെങ്കിലും മമതയോ എന്തെങ്കിലുമൊന്നിനെ പിരിയാന്‍ മടിയോ ഇല്ലാതെ, യാതൊരുവന്‍ നിരഹങ്കാരിയായി ജീവിതപ്പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവോ അവനു ശാന്തി കൈവരുന്നു.
സംന്യാസത്തിനു ഗീത കല്പിക്കുന്ന അര്‍ഥം ഇവിടെ സ്ഫുടമാവുന്നു. വിഷയങ്ങളെയോ കര്‍മങ്ങളെയോ അല്ല മനസ്സിന് അവയോടുള്ള അടിമത്തത്തെയാണ് അടിമുടി പരിത്യജിക്കേണ്ടത്. എവ്വിധമുള്ള അഹങ്കാരവും ഉണ്ടായിരിക്കാനും പാടില്ല. അതായത്, ഒന്നും നിഷിദ്ധമല്ല. ഇന്ദ്രിയങ്ങളെ കൊല്ലുന്നതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് വഴിയേ പറയുന്നുമുണ്ട്. ('നിഗ്രഹം കിം കരിഷ്യതി?') മനപ്പാകമാണ് ഒരുവനെ സംന്യാസിയാക്കുന്നത്.
ആത്മജ്ഞാനത്തില്‍ ആമോദിക്കുന്നവനും ബ്രഹ്മാനന്ദത്തില്‍ തുഷ്ടിയും പുഷ്ടിയും കൈവരിക്കുന്നവനും മാത്രമാണ് യഥാര്‍ത്ഥ സ്ഥിതപ്രജ്ഞന്‍. അവന്‍ എല്ലാ അഹന്തയും ഉപേക്ഷിച്ചിരിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പരിത്യജിച്ചിരിക്കുന്നു. അവന്‍ ജഗത്രൂപവുമായി സാത്മ്യം പ്രാപിച്ചു പരമാനന്ദത്തില്‍ വസിക്കുന്നു.
(തുടരും.....)

No comments:

Post a Comment