Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 64, 65

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 64
രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശൈ്യര്‍വിധേയാത്മാ പ്രസാദമധിഗച്ഛതി
രാഗദ്വേഷരഹിതങ്ങളായും തനിക്ക് സ്വാധീനങ്ങളായും ഇരിക്കുന്ന ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയങ്ങളെ (അന്നപാനാദികളെ) അനുഭവിക്കുന്നവനായാലും, തന്റെ സ്വാധീനത്തില്‍ ഇരിക്കുന്ന ആത്മാവോടു (അന്തഃകരണത്തോടു)കൂടിയവന്‍ ശാന്തിയെ (മനസ്സമാധാനത്തെ) പ്രാപിക്കുന്നു.
ശ്ളോകം 65
പ്രസാദേ സര്‍വദുഃഖാനാം ഹാനിരസ്യോപജായതേ
പ്രസന്നചേതസാഹ്യാശു ബുദ്ധിഃപര്യവതിഷ്ഠതേ
പ്രസാദം (ശാന്തി) കൈവന്നവന്റെ സകലദുഃഖങ്ങളും നശിക്കുന്നു. കാരണം, മനഃപ്രസാദമുള്ളവന്റെ ബുദ്ധി വേഗത്തില്‍ സ്ഥിരതയെ പ്രാപിക്കുന്നു.
ശാന്തമായ മനസ്സിനേ പ്രസാദാത്മകമായിരിക്കാന്‍ സാധിക്കൂ. പ്രസാദം കൈവന്നാല്‍ കൂടുതല്‍ ശാന്തത ലഭിക്കുകയും ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തില്‍ നിന്നും മറ്റും ലഭിക്കേണ്ട 'പ്രസാദം' കളഭകുങ്കുമാദികളോ വാടിയ പൂവിതളുകളോ തീറ്റപ്പണ്ടങ്ങളോ അല്ല; ഇതാണ്.
അനുപേക്ഷണീയവിഷയങ്ങള്‍ അനുഭവിക്കാതെ ജീവിതം തന്നെ സാധിക്കില്ല. വിഷയങ്ങളെ അനുഭവിക്കുന്നത് രാഗദ്വേഷങ്ങളില്ലാത്ത ഇന്ദ്രിയങ്ങളെക്കൊണ്ട് ആയിരിക്കണമെന്നേ ഉള്ളൂ. സര്‍വസംഗ പരിത്യാഗമല്ല ഗീത ഉപദേശിക്കുന്നത്. ലോകം മായയായതിനാല്‍ ഉപേക്ഷണീയമാണ് എന്നുമല്ല. ഭൗതികമെന്നും ആത്മീയമെന്നും രണ്ടുണ്ടെന്നും രണ്ടാമത്തേത് മാത്രമേ ആശാസ്യമായി ഉള്ളൂ എന്നുമല്ല. രണ്ടില്ലെന്നും മുച്ചൂടും വര്‍ജ്യമായി ഒന്നുമില്ലെന്നുമാണ് ഗീതോപദേശം. അധ്യാത്മവിദ്യ ശീലിക്കുന്ന ഒരാള്‍ക്ക് വിവിധങ്ങളായ ലോകവ്യവഹാരങ്ങളില്‍ സ്വീകരിക്കാവുന്ന നിലപാടുകളെപ്പറ്റി പോകെപ്പോകെ വിശദമായി പറയുന്നുണ്ട്.
(തുടരും.....)

No comments:

Post a Comment