Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ളോകം 3 & 4

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 1 & 2
ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌര്‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ (2-3)
പാര്‍ത്ഥാ, പൌരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേ‍ല്‍ക്കു.
(ഈ ഹൃദയ ദൌർബല്യം വീരനായ നിനക്ക് എങ്ങനെ ബാധിച്ചു. കഷ്ടം! പൌരുഷമില്ലാത്തതൊന്നും തന്നെ അനുവർത്തിക്കരുത് . അതുകൊണ്ട് അർജ്ജുനാ നീ എഴുന്നേൽക്കൂ. ഇത് നിനക്ക് ചേർന്നതല്ല നീ ആരാണെന്നു സ്വയം ആലോചിച്ചു നോക്കൂ. പടയിൽ വെറും സ്ത്രൈണമായ സ്വഭാവം നീ കാട്ടിയത്, ഇന്നോളം പരാജയമെന്തെന്നറിയാത്ത, എവിടെയും വീരശ്രീയായ വിജിഗീഷുവായി പരിലസിച്ച് വിജയൻ എന്ന് പേര് സമ്പാദിച്ച് കീർത്തി നേടിയിട്ടുള്ള നിനക്ക് ആക്ഷേപകരമായ ഈ അധൈര്യം ഒരിക്കലും ഭൂഷണമല്ല.നീ ധൈര്യത്തെ അവലംബിക്കൂ. കൈലസാവസനായ പരമശിവനെ തപസ്സു ചെയ്ത് പാശുപതാസ്ത്രം വാങ്ങിയ വിജയാ നിനക്ക് യുദ്ധം ചെയ്യാൻ ഭയമോ? കഷ്ടം! കഷ്ടം! ഈ ചപലമായ ഹൃദയ ദൗർബല്യം കളഞ്ഞ് എഴുന്നേറ്റ് സാക്ഷാൽ വില്ലാളിവീരനായ അർജ്ജുനനായി യുദ്ധം ചെയ്ത് ശത്രുക്കളെ ജയിക്കുക.. നീ ഇങ്ങനെ ഒരു യുദ്ധഭീരുവാണെന്നറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും നിന്റെ തേരാളിയാകുമായിരുന്നില്ല. പാർത്ഥാ നീ എഴുന്നേൽക്കൂ. വില്ലും അമ്പും കയ്യിലെടുക്കൂ. ധൈര്യസമേതം പോരാടുവാൻ സന്നദ്ധനാകൂ.)
അര്‍ജുന ഉവാച:
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന (2-4)
അര്‍ജുനന്‍ ചോദിച്ചു:
ഹേ ശത്രുഘാതകാ! മധുസൂധനാ, പൂജാര്‍ഹരായ ഭീഷ്മരേയും ദ്രോണരെയും മൂര്‍ച്ചയുള്ള അമ്പുകള്‍ കൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?
അർജ്ജുനൻ പറഞ്ഞു :
പാപാപഹനായ ഭഗവാനെ എവിടെയും എപ്പോഴും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ട പിതാമഹനായ ഭീഷ്മരോടും ആചാര്യനായ ദ്രോണരോടും ഞാൻ എങ്ങനെ നേരിട്ട് യുദ്ധം ചെയ്യും? ഉണ്ണീ മകനേ അർജ്ജുനാ എന്നെല്ലാം വിളിച്ചു ഓമനിച്ചു ലാളിച്ച പിതമാഹനെയും വില്ലെടുത്ത് കയ്യിൽ പിടിപ്പിച്ചു അസ്ത്രമെയ്യാൻ പഠിപ്പിച്ച ഗുരുവിനെയും ഞാൻ എങ്ങനെ വധിക്കും? വന്ദ്യ വയോധികനായ പിതാമഹൻ-ആചാര്യ ശ്രേഷ്ടനായ ദ്രോണൻ ഇവർ രണ്ടു പേരും ഗുരുജനങ്ങളാണ്.)
തുടരും...............

No comments:

Post a Comment