Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ലോകം 12 & 13

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ലോകം 12 & 13
ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വ്വേ വയമതഃ പരം (2-12)
ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.
'ദേഹഭേദത്തെ അനുസരിച്ചാണ് ഇവിടെ ഞാന്‍ നീ ഈ രാജാക്കന്മാര്‍ എന്ന് ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. ആത്മഭേദത്തെ സംബന്ധിച്ചല്ല. ആത്മാവ് എല്ലാ ദേഹങ്ങളിലും ഒന്നുതന്നെ'-ശങ്കരഭാഷ്യം.
ദേഹിനോസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി (2-13)
ഈ ശരീരത്തില്‍ ജീവന്‍ എപ്രകാരമാണോ കൗമാരവും യൗവനവും വാര്‍ധക്യവും മാറിമാറി കൈവരിക്കുന്നത് അതുപോലെത്തന്നെയാണ് ഈ ജീവന്‍ മറ്റൊരു ശരീരം കൈക്കൊള്ളുന്നതും. അതില്‍ വിവേകികള്‍ പരിഭ്രമിക്കുകയില്ല.
''ഇപ്പോഴുള്ള ഈ ദേഹത്തില്‍ എപ്രകാരമാണ് ബാല്യാവസ്ഥ, യൗവനാവസ്ഥ (മധ്യാവസ്ഥ), വയോഹാനിയായ ജീര്‍ണാവസ്ഥ എന്നീ മൂന്നവസ്ഥകളും ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എങ്കിലും അവയില്‍ പ്രഥമാവസ്ഥ നശിക്കുമ്പോള്‍ ദേഹത്തോടുകൂടി ഇരിക്കുന്ന ആത്മാവും കൂടെ നശിച്ച് ദ്വിതീയാവസ്ഥയുടെ ഉല്പത്തിയില്‍ പിന്നെയും ജനിക്കുന്നതിനു പകരം, യാതൊരു മാറ്റവും കൂടാതെ എപ്രകാരമാണ് ആത്മാ മൂന്നവസ്ഥയെയും പ്രാപിക്കുന്നതായി നാം കാണുന്നത്, അപ്രകാരംതന്നെയാണ് ആത്മാ ഈ ദേഹത്തെവിട്ട് അന്യദേഹത്തെ ആശ്രയിക്കുന്നത്. ഈ സംഗതിയില്‍ ധീരബുദ്ധി യുള്ളവര്‍ക്ക് തെറ്റായ ധാരണയുണ്ടാകുന്നില്ല.''
പ്രപഞ്ചത്തിനു മൂന്ന് രൂപങ്ങളുണ്ട്. ഇക്കാണായ പ്രപഞ്ചം ക്ഷര (നാശമുള്ള) രൂപം. കണ്ടും കേട്ടും തൊട്ടുമൊക്കെ അറിയാവുന്നതാണ് ഈ പ്രപഞ്ചം. ഇതൊരു അവ്യക്ത സത്തയില്‍നിന്നുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നു. കണ്ടോ തൊട്ടോ അറിയാനാ വാത്ത ആ അവ്യക്തസത്ത ബ്രഹ്മത്തിന്റെ അക്ഷര (നാശമില്ലാത്ത) രൂപം. അതില്‍ അനുരണനമുളവാക്കുന്ന പരമമായ ശക്തി അക്ഷരാതീത (ഈശ്വര) രൂപം. അതാണ് പ്രപഞ്ചത്തിന്റെ ജീവന്‍. അത് ക്ഷരത്തിലും അക്ഷരത്തിലും ആവേശിച്ച് സര്‍വത്ര നിറഞ്ഞ് നിയാമകമായി വര്‍ത്തിക്കുന്നു. മറ്റെല്ലാ ജീവനുകളും അതിന്റെ അനുരണനങ്ങളാണ്, അഥവാ അതുതന്നെയാണ്. ('ജീവോ ബ്രഹ്മൈവനാപര' എന്ന് ആചാര്യസ്വാമികള്‍).
മോഡേണ്‍ സയന്‍സിന്റെ ഇതുവരെയുള്ള കാഴ്ചപ്പാടില്‍ പ്രപഞ്ചത്തിന്റെ മഹാഭൂരിഭാഗവും നിര്‍ജീവമാണ്. വളരെക്കുറച്ച് ഉരുവങ്ങള്‍ക്കേ 'ജീവന്‍' ഉള്ളൂ. ഈ ജീവന്റെ ഉല്പത്തിക്കോ നിലനില്പിനോ പോക്കുവരവിനോ തര്‍ക്കമറ്റ അടിസ്ഥാനമോ കാര്യകാരണങ്ങളോ ഇനിയും ആവിഷ്‌കൃതമല്ല. ജീവന്‍ എന്നതിനു കൃത്യമായ ഒരു നിര്‍വചനംപോലും ലഭ്യമല്ല. സയന്‍സിലെയും ഗീതയിലെയും 'ജീവന്‍' രണ്ടാണെന്നര്‍ഥം. 'ലൈഫ്' അല്ല ഉപനിഷദ്വിഷയമായ 'ജീവന്‍'.
ദൃശ്യപ്രപഞ്ചത്തിന് അമ്മയായി സര്‍വവ്യാപിയായ ഒരു അവ്യക്തസത്തയെ (അക്ഷരബ്രഹ്മത്തെ) സങ്കല്പിക്കുകയും പരമമായ ശക്തി (ഈശം) അതില്‍ ജനിപ്പിക്കുന്ന അനുരണനത്തിന്റെ ഫലമായി അതിനുതന്നെ വരുന്ന രൂപാന്തരങ്ങളായി ചരാചരങ്ങളെ കാണുകയും ചെയ്താല്‍, പ്രപഞ്ചത്തിലെ ബലങ്ങളെ ഏകീകരിക്കാനും ഫിസിക്‌സിലെ കുരുക്കുകളഴിക്കാനും ജീവന് സ്പഷ്ടമായ അടിത്തറ കാണാനും സാധിക്കും. ജീവാത്മാവിനെ അപ്പോള്‍, അക്ഷരബ്രഹ്മത്തില്‍ നിലകൊള്ളുന്ന രൂപനിര്‍മാണ ക്ഷേത്രമായി വിഭാവനം ചെയ്യാം. ദൃശ്യപ്രപഞ്ചത്തില്‍ അതിനു കൈവരുന്ന പ്രത്യക്ഷരൂപമാണ് ദേഹം. പക്ഷേ, അക്ഷരബ്രഹ്മത്തില്‍ അതു രൂപനിര്‍മാണക്ഷേത്രമാണ്. ദൃശ്യപ്രപഞ്ചത്തിലെ ഭൗതികശരീരം നാശമാകുമ്പോഴും രൂപനിര്‍മാണക്ഷേത്രം നശിക്കുന്നില്ല. മറ്റൊരു ശരീരം രൂപപ്പെടുത്താന്‍ അതിനു കഴിയും. പക്ഷേ, സയന്‍സില്‍ ഇങ്ങനെയൊരു ആശയമില്ല.
തുടരും...............

No comments:

Post a Comment