Saturday, 26 April 2014

ഗുരു ( ഇരുപത്തിയൊന്നാം ഭാഗം )

ഗുരു ( ഇരുപത്തിയൊന്നാം ഭാഗം )
സൂര്യൻ ഗുരുവായതും സൂര്യനിൽ നിന്നും പഠിച്ച തത്ത്വവും:
ഈശ്വരൻ എന്ന പ്രപഞ്ച തത്വം അദൃശ്യവും കാലാതീതവും ഗുണാതീതവും അനാദിയുമാണ്. എന്നാൽ പ്രപഞ്ചത്തിലെ ദൃശ്യങ്ങളായ രൂപങ്ങളുമായ്ച്ചേരുമ്പോൾ, അതിന്റെ അടിസ്ഥാന സ്വഭാവ ചൈതന്യമായി ചേരുമ്പോൾ ആ സുവ്യക്ത സ്വരൂപം നിത്യവും അനിത്യവുമായി നമ്മുക്ക് അനുഭവപ്പെടുന്നു. ഒന്നായ ആ പ്രപഞ്ചശക്തിയെ 33 കോടിയിലധികം വരുന്ന അടിസ്ഥാന മൂല ശക്തികളിലൂടെ അതിന്റെ മൂല കാരണമായ ശക്തിയായി മാറുമ്പോൾ നാം അതിനെ ദേവതകളായിക്കണ്ട് അതേ പ്രപഞ്ച ശക്തിയെത്തന്നെ അനേകം പ്രകാരം അതതിന്റെ പ്രകാരത്തിൽ ആരാധിക്കുന്നു. എന്നാൽ നാമറിയാതെ എല്ലാം ഒന്നായ ആ ദിവ്യ ശക്തിയെത്തന്നെയാണ് ആരാധിക്കുന്നതും പ്രീതിപ്പെടുത്താൻ നോക്കുന്നതും. ഗൂണാതീതവും അനാദിയുമായ ഈ ദിവ്യ ചൈതന്യം ആ അവസ്ഥയിൽ നിൽക്കുമ്പോൾ, സകല പ്രപഞ്ചത്തിനും കാരണഭൂതവും പ്രപഞ്ചം തന്നെയുമായും ലിംഗഭേദങ്ങളില്ലാതെ സഹസ്രകോടി രൂപങ്ങളും അതിനെല്ലാം അതീതവുമായി നിലകൊള്ളുമ്പോൾ പ്രലോഭനങ്ങളിലൂടെ സ്വാർത്ഥകാര്യസാദ്ധ്യത്തിനായി വിളിക്കുന്നതു തന്നെ ആ ശക്തിയോടു ചെയ്യുന്ന ഒരു വലിയ തെറ്റു തന്നെയാണ്. എന്നാൽ 33 കോടിയിപ്പരം വരുന്ന അതിന്റെ ഭൗതികമായ വിവിധ ഭാവങ്ങളെ അതതിന്റെ ഭാവത്തിൽ അതിനെ പ്രീതിപ്പെടുത്താനും അനുകൂലമാക്കാനുമെല്ലാം സാധിയ്ക്കുമെന്നാണ് ബഹുദൈവാരാധനയിലൂടെ നമ്മെ പഠിപ്പിക്കുന്നതും. എന്നാൽ അതിനു പിന്നിലെ തത്വം തിരിച്ചറിയാതെ ചെറിയ "ടോക്കൺ" കൊടൂത്ത് വലിയ കാര്യങ്ങൾ സാധിക്കാമെന്നു വ്യാമോഹിച്ചും അതിനായി പ്രേരിപ്പിച്ചും അതിൽ കച്ചവടം കണ്ടെത്തിയും തെറ്റിദ്ധരിപ്പിക്കുന്നവർ സനാതനധർമ്മം എന്ന മഹത്തായ ജീവിത ശാസ്ത്രത്തെ അവഹേളിക്കുന്നതും ഒരു ജനതയെത്തന്നെ അന്ധവിശ്വാസത്തിലേക്കു കൂപ്പുകുത്തിക്കുന്നതുമാണ്.
അവ്യക്തമായ ഈശ്വരനെന്ന മഹത്ചൈതന്യം ഭൗതികമായവയുമായിച്ചേരുമ്പോൾ സുവ്യക്തങ്ങളായ പ്രകൃതിശക്തികളായൈ മാറുന്നു. ദൃശ്യമായവയിലൂടെ മാത്രം കാണുന്നതു കൊണ്ടാണ് അത് ഉള്ളതായും ഇല്ലാത്തതായും തോന്നുന്നതെന്ന സത്യം ചിത്തത്തിലോർത്ത് അഗ്നിയുണ്ടാവുമ്പോൾ ധൂമം ഇല്ലാതാകുന്നതു പോലെ സംശയങ്ങളെ ദൂരീകരിച്ചു വേണം കർമ്മത്തിൽ ഏർപ്പെടുവാൻ. സംശയം അറിവിനുള്ള ആദ്യപടിയാണ്. അതിൽ നിന്നാണ് അറിവു തേടിയുള്ള യാത്ര തുടങ്ങുന്നതും. പൂർണ്ണമായ അറിവു കിട്ടുന്നതു വരെ അതു നീറി നീറി ധൂമത്താൽ മൂടി ഉള്ള അറിവിനെപ്പോലും സംശയധൂമത്തിൽ അവ്യക്തമാക്കി മാറുന്നു. എന്നാൽ യഥാർത്ഥ അറിവ് സംശയം ദൂരികരിക്കുന്നതോടെ അഗ്നിയെത്തുമ്പോൾ ധൂമം അലിഞ്ഞില്ലാതാവുന്നതു പോലെ അറിവിനാൽ കത്തിജ്ജ്വലിച്ച് ചുറ്റും പ്രകാശം വിതറുകയും ചെയ്യുന്നു. അത്മാവിൽ നിന്നും പ്രപഞ്ചോൽപ്പത്തിയും ഗുണങ്ങളുടെ അടിസ്ഥാനമായ ഗുണങ്ങളേയും കണ്ടും പിന്നീട് സകലതും ഇല്ലായ്മയായി മാറുന്നു എന്നിരിക്കിലും ഉണ്ടായിരുന്നതെല്ലാം ഇല്ലാതാവുകയോ പുതുതായൊന്നുമില്ലതാവുകായൊ ചെയ്യാതിരിക്കുന്നു എന്ന സത്യം മനസ്സിലാക്കി ആത്മാവ് ഇന്ദ്രിയങ്ങളോടിട ചേർന്നും ചേരാതെയും എന്നാൽ സകലതിന്റേയും ഉത്ഭവകാരണവും ഊർജ്ജ സ്രോതസ്സുമായിരുന്നും പ്രപഞ്ചം ദൃശ്യമായും അദൃശ്യമായും ഇരുന്നും പരിപോക്ഷിപ്പിക്കുന്ന സൗരയൂഥത്തിന്റെ സകല ഗ്രഹങ്ങളുടേയും ഊർജ്ജസ്രോതസ്സായ സൂര്യനെ നിരീക്ഷിച്ചു പഠിച്ചതു കൊണ്ട് സൂര്യനെ ഒരു ഗുരുവായി അംഗീകരിക്കുന്നു.
അവ്യക്ത സ്വരൂപനാം ഈശ്വരൻ കാലരൂപൻ
സുവ്യക്ത പ്രപഞ്ചരൂപമായ് ച്ചേർന്നതു കൊണ്ടു
നിത്യവുമനിത്യവുമായിട്ടു കാണുന്നതു
ചിത്തത്തിലോർത്തു കണ്ടാലഗ്നിയിൽ ധൂമം പോലെ
ആത്മാവിൽ നിന്നു പ്രപഞ്ചോല്പത്തിയുണ്ടാകുന്നു
ആത്മനി ഗുണാദ് ഗുണം കാലേന കാലത്തേയും
ഉണ്ടാക്കിപ്പിന്നെയതുമില്ലായ്മ ചെയ്തു സാക്ഷ്യം
പണ്ടു പണ്ടനാദ്യയായീടുന്നോരവിദ്യയിൽ
എന്നതു പോലെ പരമാത്മയോഗിയാം പുമാൻ
ഇന്ദ്രീയങ്ങളോടിട ചേർന്നും ചേരാതെ കണ്ടും
ഇരുന്നു നിത്യം പിന്നെ ലോകത്തെച്ചേഷ്ടിപ്പിച്ചും
അരുണകിരണനെന്നതുപോലിരിക്കുന്നു;
അതുകൊണ്ടർക്കനെന്റെ ഗുരുവായ്ക്കൊണ്ടേനഹം.
തുടരും....

No comments:

Post a Comment