Saturday, 26 April 2014

ഗുരു ( ...തുടർച്ച... മുപ്പത്തിയഞ്ചാം ഭാഗം )

ഗുരു ( ...തുടർച്ച... മുപ്പത്തിയഞ്ചാം ഭാഗം )
ശംഖവും ശംഖും ഗുരുവായ പാഠം
ദേഹി ദേഹത്തിനുള്ളിലിരുന്ന്, ശംഖം ശംഖിനെയെന്ന പോലെ ദേഹത്തേയും ചുമന്ന് സഞ്ചരിക്കുന്നു. വിശക്കുമ്പോൾ ശംഖം ശംഖിനുള്ളിൽ നിന്നും പുറത്തെത്തി ഭക്ഷിക്കുകയും പിന്നീട് തിരിച്ച് അകത്തേയ്ക്കും പോകുകയും ചെയ്യുന്നു. ഒരു കുശവൻ തന്റെ ബുദ്ധി കൊണ്ട് ചെളിയിൽ നിന്നും ചക്രം ആവശ്യാനുസരണം തിരിച്ച് ഓരോരോ മൺകുടങ്ങളും രൂപങ്ങളും ഉണ്ടാക്കുന്നതു പോലെ ആത്മാവ് ശരീരത്തിനുള്ളിലിരുന്ന് വിഷയങ്ങളാകുന്ന ചെളിയിൽ നിന്നും നല്ലതും ചീത്തയുമായ അനേകം അവസ്ഥകളുണ്ടാക്കി അതിനുള്ളിൽക്കയറി ഒരോന്നാനുഭവിക്കുകയും തൃപതനായാൽ പിന്നീട് തിരികേ ശംഖാകുന്ന ശരീരത്തിലേയ്ക്ക് ഉൾവലിയുകയും ചെയ്യുന്നു. എന്നാൽ ശംഖവും ശംഖും ഒന്നു തന്നെയെന്ന പോലെ ദേഹവും ദേഹിയും ഒന്നു തന്നെയായി വർത്തിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു. ഭക്ഷണം കഴിക്കുവാൻ മാത്രം പുറത്തു വരുന്ന ശംഖം അതിനു ശേഷം ഉൾവലിഞ്ഞ് താനും ശംഖവും ഒന്നു തന്നെയെന്ന മിഥ്യാധാരണയിൽ ജീവിതം ഹോമിക്കുന്നു. എന്നാൽ ശംഖം ശംഖുതന്നെയെന്ന മിഥ്യാബോധത്താൽ ശംഖിനെയും ചുമന്ന് ശംഖിനു വേണ്ടി ജീവിക്കുന്നതു പോലെയാണ് സകല ജീവികളേക്കാളും ബുദ്ധിയുള്ളതെന്നു സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യൻ പോലും ചെയ്യുന്നത്.
ജീവാത്മാവായ നമ്മുക്ക് കർമ്മങ്ങൾ അനുഷ്ടിക്കുവാനും അതിലൂടെ അത്യന്തിക ലക്ഷ്യമായ മോക്ഷം നേടുവാനുമാണ് ശരീരം. എന്നാൽ കുശവനെപ്പോലെ ഭൗതികതയെന്ന ചെളിയിൽ നിന്നും മനോഹരങ്ങളായ പലതു സൃഷ്ടിച്ചെടുക്കുന്നതിനൊപ്പം ആ വസ്തുക്കൾക്കുള്ളിൽ കയറിയിരുന്ന് സകലതും അനുഭവിക്കുന്നതിനായി മാത്രം പുറത്തെത്തുന്നു. നാം ഒരിക്കലും ശരീരമല്ല അത്മാവ് എന്ന അനിർവചനീയമായ ഊർജ്ജം തന്നെയാണെന്നും, ഊർജ്ജത്തെ ഒരിക്കലും ആരാലും ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാദ്ധ്യമല്ല മൻസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതിനെ ഒരു അവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേയ്ക്കു മാറ്റുവാൻ മാത്രമേ എതു ബാഹ്യ ശക്തിക്കും കഴിയു, അല്ലാതെ അതിനെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാദ്ധ്യമല്ല. അപ്പോൾ ഒരിക്കലും ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ സാദ്ധ്യ്മല്ലാത്ത ഈ ജീവോർജ്ജം ജനിക്കുന്നതായും മരിക്കുന്നതായും പുനർജ്ജനിക്കുന്നതായുമെല്ലാം കാണുന്നത് അവസ്ഥാന്തരങ്ങൾ മാത്രമാണെന്ന തിരിച്ചറിവാണ് ആദ്യമായി ഉണ്ടാകേണ്ടത്. അപ്പോൾ ആരാലും നശിപ്പിക്കുവാനാകാത്ത ആദിയുമന്തവുമില്ലാത്ത ഒരു പരമമായ ഊർജ്ജസ്രോതസിന്റെ ചെറുകണികകളാണൂ നാം കാണുന്ന സകല ജീവികളും. അതായത് നാമെന്ന ഊർജ്ജത്തെ ആത്മാവെന്നു വിളിക്കുമ്പോൾ അതിന്റെ സ്രോതസ്സിനെ പരമാത്മാവെന്നും, ശക്തിയെന്നു വിളിക്കുമ്പോൾ പരാശക്തിയെന്നും, ബ്രഹ്മമെന്നു വിളിക്കുമ്പോൾ പരബ്രഹ്മമെന്നും വിളിക്കുന്നതിൽ യുക്തിക്കു നിരക്കാത്തതായി യാതൊന്നുമില്ല. ഊർജ്ജം പല അവസ്ഥകളിലേക്കു മാറുവാൻ പരമമായ ഒരു സ്രോതസ്സു വേണം അതു തിരിച്ച് മറ്റൊരവസ്ഥയിലേയ്ക്കു മാറുവാനും അതേ സ്രോതസ്സിന്റെ ബോധപൂർവ്വമായ ഒരു ഇടപെടീൽ വേണം. ഒന്നു കൂടി വ്യക്തമായിപ്പറഞ്ഞാൽ പരബ്രഹ്മത്തിൽ നിന്നുത്ഭവിക്കുന്ന ബ്രഹ്മം ദേഹമെന്ന ശംഖിനകത്തിരുന്ന് ശംഖും താനുമൊന്നെന്നു ധരിച്ച് തന്റെ ആവിർഭാവ ലക്ഷ്യങ്ങളെല്ലാം മറന്ന് ശംഖിനെ മോടിപിടിപ്പിച്ച് ആകർഷകമാക്കി താനതാണെന്ന ധാരണയിൽ സമയമെല്ലാം കളഞ്ഞ് ശംഖ് ഉപയോഗ ശൂന്യമായി അതുപേക്ഷിയ്ക്കുമ്പോൾ മാത്രമാണ് താനും ശംഖും രണ്ടാണെന്ന തിരിച്ചറിവുണ്ടാകുന്നതും താനെന്തിനാണ് ഈ ശംഖിനെ സ്വീകരിച്ചതെന്ന അറിവുണ്ടാകുന്നതും.
ആത്മാവിന്റെ വെറുമൊരു കൂടുമാത്രമാണെന്നും, കൂടല്ല ആത്മാവാണ് നാമെന്നും നമ്മൂടെ അത്യന്തികലക്ഷ്യ്ം കൂട്ടിനുള്ളിലെ സുഖ നിദ്രയല്ല എന്നുമൊക്കെയുള്ള തിർച്ചറിവു പകർന്നു കൊടുത്ത ശംഖിനെ അവധൂതൻ തന്റെ ഒരു ഗുരുവായി അംഗീകരിക്കുകയായിരുന്നു.
കുശവൻ മണ്ണുകൊണ്ടു ചക്രത്താൽ ഖടാദിയെ
കുശലബുദ്ധ്യാതീർക്കുന്നതു പോലെയും പിന്നെ
ശംഖം തൻദേഹമായോരോറ്റിന്നുള്ളിലുരു-
ന്നങ്കുരിച്ചീടുന്നിതു ഭുജിപ്പാനായി നിത്യം
ഭുജിച്ചുതൃപതനായാൽ ശംഖവും ശംഖിനകേ
ലയിച്ചീടുന്നപോലെ ബന്ധിച്ചു നിസ്സംഗനായ്
ഇരിക്കുന്നതു ജീവൻ ദേഹത്തിലെന്നുമോർക്ക.
തുടരും...

No comments:

Post a Comment