Saturday, 26 April 2014

ഗുരു ( ഇരുപത്തി അഞ്ചാം ഭാഗം )


ശലഭത്തിൽ നിന്നും ഉൾക്കൊണ്ട പാഠം:
ഇന്ദ്രീയ സുഖങ്ങൾ ഇന്ദ്രീയങ്ങളെ അതതിന്റെ കർമ്മം ചെയ്യിക്കുവാനായി സൃഷ്ടിക്കപ്പെട്ട ചില അനുഭൂതികളാണ്. യഥാർത്ഥത്തിൽ ഇന്ദ്രീയങ്ങൾ വിഷയങ്ങളുമായ് ഇടപെടുമ്പോളുണ്ടാകുന്ന താപ, മർദ്ദ, രുചിഭേദങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചെറുകാന്തിക തരംഗങ്ങൾ സംവേദനമാപിനിയിലൂടെ അളന്ന് മസ്തിഷ്കത്തിലെത്തുമ്പോളുണ്ടാക്കുന്ന പ്രതിതരംഗങ്ങളാണ് സുഖമായും അസുഖമായുമെല്ലാം നമ്മുക്കനുഭവപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ദ്രീയങ്ങളും വിഷയങ്ങളും കൂടിച്ചേരുമ്പോളുണ്ടാക്കുന്ന തരംഗങ്ങൾ മനസിൽ ഉണ്ടാക്കുന്ന തോന്നലുകളാണ് സുഖമെന്നും സുഖമല്ലാത്തതെന്നും നമ്മുക്കനുഭവപ്പെടുന്നത്. ഉദാഹരണമായിപ്പറഞ്ഞാൽ എൽ. ഇ. ഡി സ്ക്രീനിൽ ടെലിവിഷന്റെ ഉള്ളിലെ യന്ത്രസാമഗ്രികൾ പുറത്തുനിന്നു കിട്ടിയ വ്യത്യസ്തങ്ങളായ സിഗ്നലുകളെ വോൾട്ടേജ് വ്യതിയാനങ്ങളാക്കി മാറ്റി സ്ക്രീനിൽ എത്തുമ്പോൾ ദശലക്ഷക്കണക്കിനു വരുന്ന ഓരോ എൽ. ഇ. ഡി ബൾബുകളിലുമുണ്ടാക്കുന്ന നിറവ്യത്യാസങ്ങൾ കൂട്ടി വായിക്കുമ്പോൾ നമ്മുക്കുണ്ടാകുന്ന തോന്നൽ മാത്രമാണ് അതിലെ ചിത്രങ്ങൾ. യഥാർത്ഥത്തിൽ അവിടെ ആ ചിത്രങ്ങളുണ്ടായിരുന്നില്ല. ഉണ്ടായിരുന്നു എന്നു നമ്മുക്ക് അനുഭവപ്പെട്ടതു മാത്രമേ ഉള്ളായിരുന്നു. വോൾട്ടേജ് വ്യതിയാനങ്ങൾ ഇല്ലാതാക്കൂമ്പോൾ എല്ലാ ബൾബുകളും ഒരേ നിറത്തിൽ ശോഭിക്കുകയും ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളിലും നമ്മുടെ മനസ്സിലുണ്ടാക്കിയ ചില തോന്നലുകൾ മാത്രമാണ് ഇതെല്ലാം. മാത്രമല്ല രണ്ടും ക്ഷണികവും വെറും തോന്നലുകളുമാണ്.
ശലഭങ്ങൾ തേനിന്റെ രുചി ഒന്നെന്നിരിക്കെ ഒന്നിൽ തൃപ്തിവരാതെ സകലപുഷ്പങ്ങളിൽ നിന്നും തേന്നുകരാൻ കൊതിക്കുന്നു. ഒന്നായ ഒരേ ഒരു അനുഭൂതിയും സുഖവുമെല്ലാം പുഷ്പങ്ങൾ മാറുമ്പോൾ വ്യത്യാസമായി തോന്നുന്നത് അവയുടെ അതൃപ്തമായ മനസ്സിന്റെ ഇടപെടലുകളാണ്. ഇതു പോലെ തന്നെയാണ് മനുഷ്യന്റെ കാര്യവും. വീട്ടിലുള്ള ഇണയെ വിട്ട് മറ്റുള്ളവയിൽ സുഖംകാംക്ഷിക്കുന്ന മനസ്സ്, സുഖം രണ്ടിലുമൊന്നുതന്നെയെന്നിരിക്കിലും കിട്ടാത്തതിൽ സുഖം കൂടുതലുണ്ടെന്ന ധാരണയിൽ തമോഗുണത്തിൽപ്പെട്ട് മൂഢന്മാർ സമൂഹികചുറ്റുപാടുകളും അവനനവനെത്തന്നെയും മറന്ന് നീതിബോധം നഷ്ടപ്പെട്ട് മറ്റുള്ളവരുടെ ഇണകളെയോ പുതിയവയയോ മോഹിക്കുകയും അവയെ കവർന്നെടുക്കുവാനും അതിക്രമിക്കുവാനുമെല്ലാം ശ്രമിച്ച് വലിയ പുഷ്പമെന്ന് കരുതി അഗ്നിയിൽ വീണുകരിഞ്ഞു പോകുന്ന ശലഭത്തെപ്പോലെ സാമൂഹിക ജീവിതത്തിൽനിന്നും അകന്ന് ചിറകുകൾ കരിഞ്ഞ് നശിച്ചു പോകുന്നു. ഒന്നിലും തൃപ്തിവരാത്ത മനസ്സ് ശലഭങ്ങളെപ്പോലെയാണ് പുതുപുഷ്പങ്ങൾ തേടിത്തേടി ഒടുവിൽ അഗ്നിശോഭയിൽ മയങ്ങി അതിലകപ്പെട്ട് നശിച്ചു വീഴുന്നു. ഈയൊരു മഹത്തായ പാഠം പഠിപ്പിച്ചു കൊടുത്ത ശലഭത്തിനെ അദ്ദേഹം ഒരു ഗുരുവായി അംഗീകരിക്കുകയാണുണ്ടായത്.
ഇന്ദ്രീയനിഗ്രഹമില്ലാതെ കണ്ടജ്ഞാനികൾ
ചന്ദ്രബിംബാനാഭാ ഹിരണ്യാംബര ധരാ
മായാരൂപിണി ബാലയുവതിമണീതന്റെ
കായശോഭിത ഭാവവൈഭവങ്ങളെക്കണ്ടു
മോഹിതന്മാരായീടുമഗ്നിയാൽ ശലഭങ്ങൾ
ആഹാരം നിനച്ചു പോയ്പതിക്കുന്നതു പോലെ,
മായാസംഭൂതമായ ദ്രവ്യമാമന്ധകാരം
ആയിരിക്കുന്ന തമോഗുണത്തിൽച്ചാടി മൂഢൻ
സത്വരംഭോഗത്തിനായി തമസ്സിപ്പതിക്കുന്നു;
ശലഭമതിനാലെ ഗുരുവല്ലോമമ.
തുടരും...

No comments:

Post a Comment