Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിഎട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിഎട്ടാം ദിവസം
ഈശാവാസ്യം
സുവിശേഷം പറയാന്‍ വരുന്നവര്‍ മനസ്സിലാക്കേണ്ടത്‌ ഇതാണ്‌. ``നിങ്ങടെ ഭഗവാന്‌ അയ്യായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. അതുകൊണ്ട്‌ മൂപ്പര്‍ക്ക്‌ എഴുന്നേറ്റുനടക്കാന്‍ വയ്യ എന്ന്‌ ഉപനിഷത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ'' എന്ന്‌ പറയുന്ന നോട്ടീസ്‌ കിട്ടിയിട്ടുണ്ട്‌. ``സത്യം ഇളകാത്തതാണ്‌ എന്ന്‌ ഉപനിഷത്ത്‌ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ നിങ്ങള്‌ പ്രാര്‍ത്ഥിച്ചാല്‍ സത്യത്തിന്‌ എങ്ങിനെ വരാന്‍ പറ്റും'' എന്നാണ്‌ ചോദ്യം. ഇത്‌ മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കിയാല്‍ പ്രശ്‌നമില്ല. ഭാരതീയ ചിന്തയില്‍, ഉപനിഷത്തിലെ ഋഷിയെ മനസ്സിലാക്കണമെങ്കില്‍ സാദാമട്ടില്‍ പറ്റില്ല. മനസ്സിനെ നിശ്ചലമാക്കി, ബുദ്ധി കൊണ്ടാണിവര്‍ പറഞ്ഞിട്ടുള്ളത്‌. സംസാരിച്ചിട്ടുള്ളത്‌. ``അനേജത്‌'' ഇളക്കമില്ലാത്തത്‌. ``ഏകം'' ഏകമായിരിക്കുന്നു. ``മനസഃ ജവീയഃ'' ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗതയേറിയത്‌ മനസ്സാണ്‌. ആ മനസ്സിനെക്കാള്‍ വേഗതയുള്ളതെന്ന്‌ പറയുമ്പോള്‍ ഏറ്റവും വേഗമുള്ള മനസ്സ്‌ യാത്ര ചെയ്യുന്നത്‌ ഇതിലാണ്‌. ഏതുപോലെയെന്നാല്‍ ജലത്തില്‍ ബോട്ട്‌ യാത്ര ചെയ്യുന്നതുപോലെ, മനസ്സ്‌ ഇതിനെ ഉപാധിയാക്കികൊണ്ട്‌ യാത്ര ചെയ്യുന്നു.
അതുകൊണ്ടാണ്‌ വേറൊരു ഉപനിഷത്ത്‌ പറഞ്ഞത്‌ ``യന്‍ മനസാ ന മനുതേ യേനാഹുര്‍ മനോ മതം തദേവ ബ്രഹ്മത്വം വിദ്ധി നേതം യദിതം ഉപാസതേ'' എന്ന്‌. ഇതൊക്കെ മനസ്സിലാകുമ്പോള്‍ ഉള്ളില്‍ നിന്നൊരു തൃപ്‌തി വരും. വലിയൊരു ആശ്വാസമാണത്‌. ഈ ആശ്വാസമാണ്‌ നമുക്കൊക്കെ കിട്ടേണ്ടത്‌. ``അനേജത്‌ ഏകം മനസഃ ജവീയഃ'' മനസ്സിനേക്കാള്‍ വേഗതയുള്ളത്‌. അതിനെ വ്യക്തമാക്കുകയാണ്‌ ഇവിടെ. ``പൂര്‍വ്വമര്‍ഷത്‌ '' മുമ്പേപോയ. ജലത്തിന്‌ വേണമെങ്കില്‍ പറയാമല്ലോ, മുമ്പേ പോയത്‌ എന്ന്‌. ബോട്ട്‌ ഇവിടെ ജെട്ടിയിലാണ്‌. എന്നാല്‍ ജലമോ? മുമ്പേ പോയി. അതുകൊണ്ട്‌ മുമ്പേ പോയ എന്നെ, സത്യത്തെ, ``ദേവാഃ ന ആപ്‌നുവന്‍'' ദേവന്മാര്‍ പ്രാപിക്കുന്നില്ല. ഉപനിഷത്തില്‍ ദേവന്മാര്‍ എന്നുപറഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ എന്നാണ്‌. ദേവേന്ദ്രന്‍=മനസ്സ്‌. ഉപനിഷത്താണ്‌ ഈ ശബ്‌ദങ്ങളെ ആദ്യമായി അവതരിപ്പിച്ചത്‌.
ദേവന്മാര്‍ എന്നാല്‍ കയ്യില്‍ സ്വര്‍ണ്ണക്കാപ്പുകെട്ടി, ഭാര്യാസമേതനായി, മദിച്ചുകൂത്താടിയങ്ങനെ നില്‌ക്കുന്ന ആളുകളല്ല. ഇങ്ങനെയൊക്കെയാണ്‌ നാം ദേവന്മാരെകുറിച്ച്‌ മനസ്സിലാക്കിയിട്ടുള്ളത്‌. ഇന്ദ്രിയങ്ങള്‍ ്‌ദിവ്‌ ദ്യോതനേ'' പ്രകാശിപ്പിക്കുന്നത്‌. അപ്പോള്‍ ദേവന്മാര്‍ അതിനെ പ്രാപിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ക്ക്‌ അതിനെ പ്രാപിക്കാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ദ്രിയങ്ങളെ അതിവര്‍ത്തിച്ച്‌ അത്‌ നിലകൊള്ളുന്നു. ഇന്ദ്രിയങ്ങള്‍ അതിലാണ്‌ വര്‍ത്തിക്കുന്നത്‌.
ഇവിടെ സൗത്ത്‌ സ്റ്റേഷനില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ റെയിലിന്റെ മുകളിലൂടെയാണ്‌ പോകുന്നത്‌. കൊച്ചിയില്‍ ഈ റെയില്‍ ഉണ്ട്‌; അതേ സമയം ഡെല്‍ഹിയിലുമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ട്രെയിനിന്‌ ഡെല്‍ഹിയില്‍ എത്താന്‍ പറ്റുന്നത്‌. ട്രെയിന്‍ ഇന്ദ്രിയങ്ങളാണ്‌. അതോ റെയിലാണ്‌. റെയില്‍ എപ്പോഴും ട്രെയിനിനെ അതിവര്‍ത്തിച്ച്‌ നില്‍ക്കുന്നു. ട്രെയിനിന്‌ ഒരിക്കലും ഇതിനെ എത്തിപ്പിടിക്കാന്‍ സാധ്യമല്ല. കാരണം ഇതെപ്പോഴും അതിവര്‍ത്തിച്ചുനില്‍ക്കുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്‌. ഈ ഉദാഹരണങ്ങളെല്ലാം പരിമിതങ്ങളാണ്‌; എന്നാല്‍ ഇവയ്‌ക്കെല്ലാം ഓരോരോ ദൗത്യങ്ങളുമുണ്ട്‌. ഒരു കോടിരൂപയുടെ രത്‌നം കാണിച്ചുതരാന്‍ ഒരു ചെറിയ മെഴുകുതിരിക്ക്‌ സാധിക്കും. ഇതിനെയെല്ലാം അങ്ങനെ കണ്ടാല്‍ മതി.
(തുടരും.....)

No comments:

Post a Comment