Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ലോകം 14 & 15

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ലോകം 14 & 15
മാത്രാസ്പര്‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോനിത്യാസ്ത‍ാംസ്തിതിക്ഷസ്വ ഭാരത (2-14)
കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.
(ആത്മാവ് ശാശ്വതമാണ്. ജഡം ജീർണ്ണിച്ചു നശിക്കാറാകുമ്പോൾ ആത്മാവ് മറ്റൊരു പുതിയ ജഡത്തെ സ്വീകരിക്കുന്നു. ബാല്യം നശിക്കുമ്പോൾ ജഡം കൌമാരത്തെ സ്വീകരിക്കുന്നതുപോലെയാണ് അത്. അപ്പോൾ ബാല്യം മരിച്ചെന്നും കൌമാരം ജനിച്ചെന്നും ആരും പറയുകയില്ല. ഒരു അവസ്ഥ നശിക്കുകയും മറ്റൊരു അവസ്ഥ ജനിക്കുകയും ചെയ്യുന്നു എന്നു മാത്രം. നൈസർഗ്ഗികമായ ആ പ്രകൃതി വ്യത്യാസം സംഭവിക്കുന്നത് എപ്പോഴെന്ന് ശരീരമോ ആത്മാവായ ജീവനോ അറിയുന്നില്ല.)
യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം സോമൃതത്വായ കല്പതേ (2-15)
പുരുഷശ്രേഷ്ഠാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവന്‍ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു.
അമൃതം = ബ്രഹ്മ ('ഏതദമൃതഭയമേതല്‍ ബ്രഹ്മ' എന്ന് ശ്രുതിവാക്യം.)
ഹേ പുരുഷശ്രേഷ്ഠ, സുഖദുഃഖാദി ഇന്ദ്രിയവിഷയങ്ങളെ സമചിത്തതയോടെ സമീപിക്കുന്ന ധീരനെ അവ ഒട്ടും വ്യസനിപ്പിക്കയില്ല. അയാള്‍ അമൃതപദത്തിന് അര്‍ഹനായി തീരുന്നു.
പഞ്ചഭൂതങ്ങൾ : ആകാശം, വായു, അഗ്നി, ജലം, ഭൂമി
പഞ്ചതന്മാത്രകൾ : ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം
പഞ്ചേന്ദ്രിയങ്ങൾ : കാത്, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക്
ശരീരങ്ങൾ : സ്ഥൂലം, സൂക്ഷ്മം, കാരണം
സ്ഥൂല ശരീരം : ആകാശം, വായു, അഗ്നി, ജലം, ഭൂമി
സൂക്ഷ്മ ശരീരം : ബുദ്ധി, ജീവൻ, മനസ്സ്, ആത്മാവ്
കാരണശരീരം : യോഗി (മോക്ഷപ്രാപ്തിയിലെത്തിയിരിക്കുന്ന അവസ്ഥ)
(ഇന്ദ്രിയങ്ങൾക്ക് മാത്രം ഗോചരങ്ങളായ പലതും നീ കാണുന്നു. ശ്രോത്രേന്ദ്രിയത്താൽ ശബ്ദവും, നയനേ ന്ദ്രിയത്താൽ കാഴ്ചകളും ത്വക്കിനാൽ സ്പർശനങ്ങളും നക്കിനാൽ രസവും മൂക്കിനാൽ മണവും നിനക്കനുഭവ പ്പെടുന്നു. ശൈത്യം ഉഷ്ണം മുതലായവയും ഇന്ദ്രിയങ്ങളാലാണ് അനുഭവസിദ്ധമാകുന്നത് . ഇവയെല്ലാം വന്നും പൊയുമിരിക്കുന്നു. ആകൃതി വ്യത്യാസം സംഭവിക്കുന്നു എന്നേയുള്ളൂ. (മണം മൂക്കിൽ വരുമ്പോൾ, ശബ്ദം ചെവിയിൽ കേൾക്കുമ്പോൾ ദൃശ്യം കണ്ണിൽ പതിയുമ്പോൾ) അതുപോലെ ശരീരവും നശിക്കുകയും ഉണ്ടാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ അവസ്ഥാഭേദങ്ങളെക്കുറിച്ച് നീ എന്തിനു ദു:ഖിക്കുന്നു. മരണം അനിഷേധ്യമായ ഒരു പ്രകൃതിനിയമമാണ്.
"അല്ലയോ പാണ്ഡുനന്ദനാ! ഇന്ദ്രിയങ്ങളെ ഗൌനിക്കാതെ, യതൊരുവൻ സമഭാവനയോടെ സുഖത്തിൽ സന്തോഷിക്കാതെയും ദു:ഖത്തിൽ സന്തപിക്കാതെയും സദാ ബ്രഹ്മനിഷ്ഠയോടെ ജീവിക്കുന്നുവോ അവൻ മോക്ഷത്തിന് അർഹനായി കൈവല്യത്തെ പ്രാപിക്കുന്നു. അവൻ പുരുഷോത്തമനാണ്".)
തുടരും...............

No comments:

Post a Comment