Saturday, 26 April 2014

ഗുരു ( ഇരുപതാം ഭാഗം )

ഗുരു ( ഇരുപതാം ഭാഗം )
ചന്ദ്രനിൽ നിന്നും ഉൾക്കൊണ്ട പാഠം:
ചന്ദ്രൻ എന്നും ആകാശത്ത് ഒരു പോലെ തന്നെ നിലനിൽക്കുന്നു. എന്നാൽ ചിലപ്പോൾ ഇല്ലാതെയിരിക്കുകയും ചിലപ്പോൾ കുറേശ്ശേയായി തെളിഞ്ഞു പൂർണ്ണവൃത്താകൃതിയിൽ വരികയും പിന്നീട് വൃദ്ധിക്ഷയം ബാധിച്ച് കുറേശ്ശേയായി കുറഞ്ഞ് ഇല്ലാതാകുന്നതായും തോന്നിക്കുന്നു. എന്നാൽ ചന്ദ്രൻ ഒരേ വലിപ്പത്തിൽ ഒട്ടും കൂടുകയോ കുറയുകയോ ചെയ്യാതെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഉണ്ടായി വരുന്നതും ഇല്ലാതായിപ്പോകുന്നതും സൂര്യന്റെ രശ്മികൾ ഭൂമിയുടെ മറവിനാൽ ചന്ദ്രനിൽ ഉണ്ടാക്കുന്നു വെറും പ്രതിഫലനം മാത്രമാണ്. ചന്ദ്രൻ ആദ്യം മുതൽ ഉണ്ടായിരുന്നതും ഇല്ലാതാകുന്നതുമല്ല. അതു പോലെയാണ് ആത്മാവ് ഒരിക്കൽ ഉണ്ടായിരുന്നിട്ട് പിന്നീട് ഇല്ലാതാവുകയോ, ഇല്ലാതിരുന്നിട്ട് പിന്നീട് ഉണ്ടായി വരികയോ ഇല്ല. അതു എന്നും ഉണ്ടായിരുന്നു. ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും. എന്നും നിലനില്ക്കുന്നതും ആദിയും അന്തവുമില്ലാത്തതും യാതൊരു വിധ ഏറ്റക്കുറച്ചിലുകൾക്ക് ബാധകമാകുന്നതുമല്ല. ഒരിക്കൽ ഉണ്ടായി വരുന്നതായി തോന്നുന്നതും കുറേശ്ശേ വൃദ്ധിക്ഷയം ബാധിച്ച് ഇല്ലാതായി തോന്നുന്നതും എല്ലാം സത്യം ഗ്രഹിക്കാതെ വെറും ഭൗതികതയിലൂടെ നോക്കുന്നതു കൊണ്ടാണ്. ഒരിക്കൽ ഹിരണ്യാണ്ഡമായിരുന്നിട്ട് ഓംകാര ശബ്ദത്തിലുടെ ആയിരം ഇതളുകളുള്ള താമരപ്പൂവിനു തുല്യമായി അതിവിസ്ഫോടത്തൊടെ ആവിർ ഭവിച്ച ഈ പ്രപഞ്ചവും സൂര്യ ചന്ദ്രന്മാരും എല്ലാം കല്പാന്തത്തിൽ തമോഗർത്തത്തിലൂടെ അവ്യക്ത സ്വരൂപമായി വീണ്ടും ഹിരണ്യാണ്ഡമായി മാറുന്നു. പിന്നീട് വീണ്ടും ഓം കാര ശബ്ദത്തോടെ ആയിരം ഇതളുകളളുള്ള താമരയായി പൊട്ടി വിടർന്ന് പുതിയൊരു പ്രപഞ്ചം ഉണ്ടായി വരുന്നു. ആദ്യം മുതലേ ഉണ്ടായിരുന്ന ഒന്ന് ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്കു രൂപാന്തരം പ്രാപിക്കുക മാത്രമാണ് നടക്കുന്നത്. അത് ഒരിക്കലും ഇല്ലാതാവുകയുമില്ല. ഉണ്ടായെന്നും കാണുന്നതും ഇല്ലാതായെന്നു കാണുന്നതുമെല്ലാം കാലത്തിന്റേയും ( സമയത്തിന്റെ) പ്രകൃതിയുടെയും ചക്രത്തിലുണ്ടാകുന്ന നിഴലുകളുടെ പ്രതിഫലനം മാത്രമാണ്. അങ്ങനെ രാകേന്ദുവിന്റെ വൃദ്ധിക്ഷയ കലകൾ പോലെ സകലതിന്റേയും ഉത്ഭവവും അത്യന്തലക്ഷ്യവും ആത്മാവുമായ ഈശ്വരൻ ഈ പ്രപഞ്ച സ്വരൂപമായി തന്റെ മായയാൽ ആവിർഭവിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നതായി തോന്നിക്കുന്നു. ഈ ഒരു മഹത്തായ തത്വം മനസ്സിലാക്കിത്തന്നത് ചന്ദ്രന്റെ അവസ്ഥാഭേദങ്ങളെ നിരീക്ഷിച്ചതുകൊണ്ടാണ്.... അങ്ങനെയാണ് ചന്ദ്രനെ ഒരു ഗുരുവായി അംഗീകരിച്ചത്.
രാകേന്ദു വൃദ്ധിക്ഷയ കലകൾ പോലെ നിത്യം
കേവാത്മാവാമീശൻ തങ്കലീജ്ജഗത്തെല്ലാം
ആവിർഭൂതമായ് ക്ഷയിച്ചീടുന്നു മായാവശാൽ
ചന്ദ്രനങ്ങെല്ലാദിനത്തിങ്കലും സമവൃത്തം
തന്നുടെ ശരീരത്തിനേതുമേ കുറവില്ല.
ഉണ്ടെന്നു തോന്നുന്നതു സൂര്യനിൽ മറകയാൽ
ഇണ്ടലില്ലതുപോലെയാത്മാവും പ്രപഞ്ചവും;
അതിനാൽ ചന്ദ്രനെന്റെ ഗുരുവൊന്നായി വന്നു.
തുടരും.....

No comments:

Post a Comment