Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം നാല്‌പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പതാം ദിവസം
ഈശാവാസ്യം
വിനോബാജി തന്റെ ഭാഷ്യത്തില്‍ പറയുന്നത്‌ ``അസൂര്യാ'' എന്നാണ്‌. അസൂര്യാ എന്നുള്ളതിന്‌ സൂര്യനില്ലാത്ത, സൂര്യരഹിതമായ, പ്രകാശമില്ലാത്ത എന്നാണ്‌. അങ്ങിനെയൊരു വ്യാഖ്യാനമുണ്ട്‌. അതുകൊണ്ടാണ്‌ ``അന്ധേന തമസാവൃതാഃ`` ഇരുട്ടാണ്‌. എപ്പോഴും പവര്‍കട്ടാണ്‌ അവരുടെ വീട്ടില്‍, അല്ലെങ്കില്‍ അവരുടെ ലോകത്തില്‍. ബാഹ്യമായ പവര്‍കട്ടല്ല; ആന്തരികമായത്‌. അവരോട്‌ നിങ്ങള്‍ പറയൂ. എട്ടുമണിക്കൊരു ഉപനിഷത്ത്‌ ക്ലാസ്സുണ്ട്‌ എന്ന്‌. എട്ടുമണിക്ക്‌ ഉപനിഷത്ത്‌ ക്ലാസ്സോ? വേറെ പണിയൊന്നുമില്ലേ? നിങ്ങള്‍ക്ക്‌ അത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ? പിന്നെന്തിനാണ്‌ ഈ ഉപനിഷത്ത്‌ ക്ലാസ്സിനൊക്കെ രാവിലെ എഴുന്നേറ്റ്‌ പോകുന്നത്‌? നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അദ്ദേഹമെന്തെങ്കിലും പറഞ്ഞോ? ഞാന്‍ പറയാമല്ലോ അദ്ദേഹത്തിനോട്‌. നിങ്ങളുടെ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടായിട്ടാണ്‌ നിങ്ങളിത്‌ കേള്‍ക്കാന്‍ വരുന്നത്‌? അങ്ങിനെയാണ്‌ നാം ധരിച്ചുവെച്ചിട്ടുള്ളത്‌. ഈ ഉപനിഷത്ത്‌, ഭഗവദ്‌ഗീത, ആത്മോപദേശശതകമൊക്കെ കേള്‍ക്കണമെങ്കില്‍ ഒന്നുകില്‍ നമുക്കൊക്കെ മെന്റലായിരിക്കണം, അല്ലെങ്കില്‍ വീട്ടില്‍ കാര്യമായ എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടായിരിക്കണം, മാറാവ്യാധികളുണ്ടായിരിക്കണം. ഇങ്ങനെ മാറാവ്യാധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും പരിഹാരമായി മതത്തെ അവതരിപ്പിക്കുന്ന ഒരു നെറികെട്ട, വൃത്തികെട്ട കാലത്തിലാണ്‌ നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്‌.
അതുകൊണ്ട്‌ പലരും ചോദിക്കാറുണ്ട്‌. ``ഈ ഉപനിഷത്ത്‌ കേട്ടാല്‍ എന്റെ പ്രശ്‌നം തീരുമോ'' എന്ന്‌. രാവിലെ ടിവി തുറന്നുകഴിഞ്ഞാല്‍ ഇങ്ങനെ കാണാം നമുക്ക്‌. ഇതൊക്കെ പറയുമ്പോഴും കേള്‍ക്കുമ്പോഴും നമുക്ക്‌ തന്നെ തോന്നും ``ഓ! എന്റീശ്വരാ'' എന്ന്‌. സത്യംപറഞ്ഞാല്‍ ഒരു ഈശ്വരന്‍ എവിടെയെങ്കിലും ഇരിക്കുന്നുണ്ടെങ്കില്‍ ആദ്യം ശരിയാക്കുക ഇവരെയാണ്‌. ഇതൊരു തിരിച്ചറിവാണ്‌. ഈ തിരിച്ചറിവില്‍ പിന്നെ നാമൊരു കര്‍മ്മം ചെയ്യുന്ന സമയത്ത്‌ ഈശ്വരന്‍ എന്ന്‌ പറഞ്ഞ ഒരാള്‍ ഇങ്ങനെ ഇടപെടാനൊന്നും ഇല്ല. അല്ലാതെ ഒരു രോഗം വന്നാല്‍, നിന്റെ രോഗത്തെ മാറ്റും എന്നൊക്കെ പറയുന്നത്‌. നല്ല ഡോക്ടറെ കാണൂ. ഡോക്ടര്‍ ആരാണ്‌? അദ്ദേഹം തന്നെയാണ്‌ ധന്വന്തരി. ഭഗവാന്റെ അവതാരമാണ്‌. തനിക്ക്‌ മരുന്ന്‌ തരുന്ന ആ മരുന്ന്‌ എന്താണ്‌? ഔഷധമാണ്‌. ഔഷധം അമൃതമാണ്‌. സ്വീകരിക്കണം.
ഇവിടെ ഭാരതത്തിന്റെ പ്രാര്‍ത്ഥന വേറൊരു വിധത്തിലാണ്‌. ``നിപത സന്ത്വന ശശ്വ തത്ര തത്ര ജഗദ്‌ഗുരോ ഭവതോ ദര്‍ശനം യസ്യാത്‌ അപുനര്‍ഭവദര്‍ശനം``വിപത്തുക്കള്‍ ടണ്‍കണക്കിന്‌ തന്നോളാനാണ്‌ കുന്തി പറഞ്ഞത്‌. ``വിപതോ നൈവ വിവത സഃ സംമ്പതോ നൈവ സംമ്പതഃ`` വിപത്തുക്കള്‍ വിപത്തല്ല ഭഗവാനെ, സമ്പത്ത്‌ സമ്പത്തുമല്ല. ഞാന്‍ കാണുന്നത്‌ അങ്ങയെയാണ്‌. എന്തു ദുരിതങ്ങളിലും ഞാന്‍ അങ്ങയുടെ സാന്നിദ്ധ്യം, അങ്ങയുടെ സ്‌പര്‍ശനം അനുഭവിക്കുന്നു. അത്തരത്തിലുള്ള ദുരിതങ്ങളെ തന്ന്‌ എന്നെ അങ്ങയുടെ സാന്നിദ്ധ്യത്തെ കൂടുതല്‍ അനുഭവിപ്പിച്ചുതരൂ.
എന്തെങ്കിലുമൊക്കെ മാറാവ്യാധി വന്നിട്ടുണ്ടെങ്കില്‍, ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ നാം പറയണം; ഒരു മടിയും കൂടാതെ. ഭഗവാന്റെ അനുഗ്രഹം കൊണ്ട്‌ എനിക്ക്‌ ക്യാന്‍സര്‍ ആണെന്ന്‌ തിരിച്ചറിഞ്ഞു. കാരണം അദ്ദേഹത്തിന്റെ ഒരു ആവശ്യമായിരിക്കാം അത്‌. അത്‌ ഏതെങ്കിലും ചെപ്പടിവിദ്യകൊണ്ട്‌ മാറുന്നുവെങ്കില്‍ അതിനെന്തോ കുഴപ്പമുണ്ട്‌. ഒന്നുകില്‍ നമുക്ക്‌ അല്ലെങ്കില്‍ അവര്‍. ഈശ്വരനൊരിക്കലും പ്രകൃതി വിരുദ്ധനല്ല. കാരണം കൃഷ്‌ണനൊക്കെ അങ്ങിനെ എല്ലാറ്റിലുമത്‌ കാണിച്ചുതരുന്നുണ്ട്‌. ഒരു വേടന്‍ അറിയാതെ അമ്പെയ്‌ത സമയത്ത്‌ വേണമെങ്കില്‍ അദ്ദേഹത്തിന്‌ പല മാസ്‌മരിക വിദ്യ കൊണ്ട്‌ അതൊക്കെ അങ്ങനെ ശരിയാക്കാമായിരുന്നു. ചെയ്‌തില്ലല്ലോ. ആ സ്വാഭാവികമായ പ്രകൃതിയുടെ പ്രക്രിയയ്‌ക്ക്‌ താന്‍ വിധേയനാകുകയായിരുന്നു. ജീസസ്സും അതുതന്നെയാണ്‌ ചെയ്‌തത്‌. പക്ഷേ ബാക്കിയുള്ളവരാണ്‌ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്‌. തുടക്കക്കാരൊന്നും കുഴപ്പം ചെയ്‌തിട്ടില്ല. പിന്നീട്‌ വന്നവരാണ്‌.
(തുടരും.....)

No comments:

Post a Comment