Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
സന്തോഷത്തോടുകൂടിയിട്ടാണ്‌ ഞാന്‍ ഇന്ന്‌ ഭക്ഷണം കഴിക്കുന്നില്ല എന്ന്‌ തീരുമാനിക്കുന്നത്‌. ഏതുനേരവും ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയല്ല. അതുകൊണ്ടാണ്‌ ശിഷ്യന്‍ ഗുരുവിനോട്‌ ചോദിക്കുന്നത്‌. ഗുരോ, ഈശ്വരാന്വേഷണത്തിന്‌ പോയാല്‍ എല്ലാകാര്യവും നടക്കുമോ എന്ന്‌? തീര്‍ച്ചയായിട്ടും. ഭക്ഷണമൊക്കെ കിട്ടുമോ? കിട്ടില്ല. എന്തുകൊണ്ടാണ്‌? അതിന്‌ കാരണം നീ അന്വേഷിക്കുന്നത്‌ തന്നെ ഭക്ഷണമാണ്‌. പിന്നെ നിനക്കെങ്ങിനെ ഈശ്വരനെ കിട്ടും? ഈശ്വരാന്വേഷണത്തിന്‌ പോകുമ്പോള്‍ ഭക്ഷണം കിട്ടുമോ എന്ന്‌ ചോദിക്കുന്ന ശിഷ്യനോട്‌ ഗുരു പറയുന്നത്‌ കിട്ടില്ല എന്നാണ്‌. കാരണം നീ അന്വേഷിക്കുന്നത്‌ ഈശ്വരന്‍ എന്ന പേരില്‍ ഭക്ഷണമാണ്‌. അതുകൊണ്ട്‌ ഈശ്വരനെ അന്വേഷിക്കുന്നവന്‍ ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കുകതന്നെ ചെയ്യില്ല. ആരെങ്കിലും ഭക്ഷണം കൊണ്ടുകൊടുത്തോളും. ആസുരികമായത്‌ നമ്മില്‍ അറിയണമെങ്കില്‍ ഇങ്ങനെയാണ്‌ അതിനെ മനസ്സിലാക്കേണ്ടത്‌.
എനിക്ക്‌ ആവശ്യത്തില്‍കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്‌ ആസുരമാണ്‌. അജ്ഞാനത്തിന്റെ ലോകമാണ്‌. അവിടെ ചിലപ്പോള്‍ വലിയ ബള്‍ബുകളോ, സോഡിയം ലൈറ്റുകളോ ഉണ്ടാകാം. പക്ഷെ ഇരുട്ടിലാണ്‌ നാം വസിക്കുന്നത്‌. ഇവിടെ ഉപനിഷത്ത്‌ പറയുന്നത്‌ തേ ലോകാഃ അന്ധേന തമസാവൃതാഃ'' അവരുടെ ലോകം ഇരുട്ടിലാണ്‌. ``യേകേ ച''ആരൊക്കെയാണോ ``ആത്മഹന ജനാഃ'' ആത്മാവിനെ ഹനിക്കുന്ന, സ്വയം കൊന്ന, ഈ സ്വരൂപത്തെ അറിയാന്‍ ശ്രമിക്കാത്ത, സത്യാന്വേഷകരല്ലാത്ത അവര്‍ ``തേ പ്രേത്യാ താം അഭിഗച്ഛന്തി''ഇരുട്ടിന്റെ ലോകത്തിലേക്ക്‌ പ്രവേശിക്കുന്നു. അവരെപ്പോഴും വസിക്കുന്നത്‌ ഈ ഇരുളടഞ്ഞ ഗുഹകളിലാണ്‌.
പലരെക്കുറിച്ചും നമുക്ക്‌ അത്ഭുതം തോന്നും. അയാളൊരു വിവരമില്ലാത്ത മനുഷ്യനാണ്‌ട്ടോ. അയാളോട്‌ എന്തു പറഞ്ഞിട്ടും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല എന്നൊക്കെ ചിലരെക്കുറിച്ചൊക്കെ പറയുമല്ലോ. നിസ്സാരങ്ങളായ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ ഞാന്‍ കോടതി കയറ്റും എന്നൊക്കെ പറയുക, മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാന്‍ വേണ്ടി വഴികെട്ടുക, വഴിക്ക്‌ തടസ്സം നില്‍ക്കുക ഇതൊക്കെ നിസ്സാരങ്ങളായിട്ടുള്ള സംഗതികളാണ്‌. ചെയ്യുന്ന ആള്‍ ചിലപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളതായിരിക്കും. പക്ഷേ മാനുഷികമായിട്ടുള്ള ഭാവങ്ങളൊന്നും അറിയാതിരിക്കുകയും ഈ ലോകത്ത്‌ എങ്ങിനെ ജീവിക്കണമെന്ന ബാലപാഠം പോലും ഇല്ലാത്ത ഒരുകൂട്ടര്‍. അവരെയാണ്‌ ആത്മഹന്താക്കള്‍ എന്ന്‌ പറയുന്നത്‌. ആത്മഹത്യ ചെയ്‌തവരാണ്‌. ജീവിക്കുന്നുണ്ട്‌ പക്ഷേ. പിന്നെ അവരുടെ മരണം എന്നുപറയുന്നത്‌ അത്‌ ശവമെടുപ്പാണ്‌. അത്രയേ ഉള്ളൂ. ഉപനിഷത്തിന്റെ ഭാഷയില്‍ അവര്‍ പണ്ടേക്കുപണ്ടേ മരിച്ചുകഴിഞ്ഞു. ഒരു മരണം ഡോക്ടര്‍ സ്ഥിരീകരിക്കുന്നത്‌ ശവമെടുപ്പിന്റെ തിയ്യതി കുറിക്കുന്നതാണ്‌. ബാക്കി `ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്നുപറയുന്നുണ്ട്‌ കവി. അതാണ്‌ കാര്യം. അങ്ങനെ ഒരു മരണപ്പെട്ടവരായി ഈ ലോകത്ത്‌ ജീവിക്കാതിരിക്കാന്‍ ഉപനിഷത്ത്‌ പറയുന്നു. തുടര്‍ന്ന്‌ സത്യത്തെക്കുറിച്ച്‌ വീണ്ടും ഒരു വിവരണം നല്‌കുന്നു ഋഷി.
(തുടരും.....)

No comments:

Post a Comment