Friday, 25 April 2014

ഗുരു ( 42 അവസാന ഭാഗം )

ഗുരു ( 42 അവസാന ഭാഗം )
ശ്രീമഹാ ഭാഗവതത്തിൽ ഏകദശാ സ്കന്ധത്തിൽ ഉദ്ധവനെക്കൊണ്ടു ശ്രീകൃഷ്ണനോടു ചോദിക്കുന്നതും ശ്രീകൃഷ്ണൻ ഉദ്ധവനുമായുള്ള സംവാദത്തിലൂടെ വ്യാസൻ വായനക്കാരുടെ ആദ്ധ്യാത്മിക ഉപനയനം തുറപ്പിക്കുകയണു ചെയ്യുന്നത്. ഭൗതിക ജീവിതത്തിന്റെ മാസ്മരികതയിൽ മുങ്ങി തുടക്കം മുതൽ ഒടുക്കം വരേയും മായാ വിഭ്രത്തോടെ ഒടിയലയുന്ന മാനരാശിയ്ക്ക് ശ്വാശത സമാധാനത്തിന്റെ വഴികാട്ടിയായി മാറുകയാണ് ഈ സംവദം. മഹാപണ്ഡിതനും ബുദ്ധിമാനുമായ ഭഗവാൻ ശ്രീകൃഷ്ണൻ അവധൂത യദു സംവാദം ഉദ്ധവനു വിവരിച്ചു കൊടുക്കുന്ന ഈ ഭാഗംതിരിച്ചറിയാതെ പോകുന്നത് ആ ജഗദ് ഗുരുവിനെ അനാദരിക്കുന്നതിനു തുല്യമായിരിക്കും. പാത്രം അറിഞ്ഞ് സ്നേഹത്തോടെയും ക്ഷമയോടെയും വാത്സല്യത്തോടെയും വിളമ്പുന്ന അമ്മയെപ്പോലെയാണ് ശ്രീകൃഷ്ണൻ എന്ന ജഗദ് ഗുരു അറിവിന്റെ പാൽപ്പായസം വിളമ്പുന്നത്. അർജ്ജുനനും ധർമ്മപുത്രർക്കും ഭീക്ഷ്മർക്കും നാരദമുനിയ്ക്കും അക്രൂരനും കുന്തീ ദേവിയ്ക്കും പാഞ്ചാലിക്കും ... അങ്ങനെ അനേകം പാത്രങ്ങളിൽ സന്ദർഭാനുചിതമായി അവരവർക്കും മനസ്സിലാകുന്ന ഭാഷയിൽ ലളിതമായ ഉദാഹരണങ്ങളോടെ വിളമ്പിയ അറിവിന്റെ അമ്മൃത സദ്യയുടെ രുചി നാമെല്ലാം പലപ്പോഴായി അനുഭവിച്ചറിഞ്ഞവരാണ്.
നശ്വരമായ ഈ ഭൗതിക ജീവിതമല്ല അനശ്വരമായ ആത്മീയ ജീവിതമാണ് ഒരോ മനുഷ്യ ജീവിയുടെയും അത്യന്തിക ലക്ഷ്യമെന്നു മനസ്സിലാക്കി അതെങ്ങനെ സാദ്ധ്യമാക്കാമെന്നു പറഞ്ഞു തരുന്നതാണ് സനാതന ധർമ്മവും അതിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളും. പലപ്പോഴും ഭൗതികമായ സുഖ സൗകര്യങ്ങൾക്കായി ഈ മഹത്തായ ധർമ്മ തത്ത്വങ്ങളെ സൗകര്യപൂർവ്വം വളച്ചൊടിച്ച് മനുഷ്യരെ വഴിതെറ്റിച്ച് സ്വാർത്ഥമോഹങ്ങൾ സാധിക്കുന്ന കള്ള നാണയങ്ങൾ ഗുരുക്കന്മാരുടെ കുപ്പായം അണിയുമ്പോൾ ശരിയു തെറ്റും തിരിച്ചറിയാനാവാതെ അന്ധകൂപത്തിലേയ്ക്കു വലിച്ചെറിയപ്പെടുന്ന മാനവ രാശിയ്ക്ക് ആരാണ് ഗുരു എന്നും ഗുരുവിൽ നിന്ന് എന്താണ് നേടേണ്ടതെന്നുമുള്ള വഴികാട്ടിയാണ് ഈ ഒരു സംവാദം. ഭാഗവതം വായിക്കാത്തവരും കുറഞ്ഞ പക്ഷം വായന കേൾക്കാത്തവരും വിരളമാണ്. എന്നാൽ ഈ മഹത്തായ ആത്മീയ ശാസ്ത്രപാരായണം പോലും അർത്ഥലാഭത്തിനും ഭൗതിക സുഖ സദ്ധ്യത്തിനുമായി വിനിയോഗിക്കുന്നത് കാണുമ്പോൾ ഈ ധർമ്മത്തിൽ വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങൾക്ക് നീർഘനിശ്വാസം വിടുവാൻ മാത്രമേ തരമുള്ളു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന പോലെ ഈ അറിഞ്ഞോ അറിയാതയോ ഈ ഗ്രന്ഥ സമുദ്രത്തിന്റെ ഏതോ കരയിൽ ഒന്നു മുങ്ങാംകുഴിയിട്ടപ്പോൾ കിട്ടിയ അമൂല്യ രത്നങ്ങൾ ഇവിടെ ഞാൻ പങ്കു വെയ്ക്കുകയാണുണ്ടായത്. ഈ ഒരു ലേഖന പരമ്പര കുറച്ചു പേരുടെയെങ്കിലും അന്ധത മാറ്റിയിട്ടുണ്ടെങ്കിൽ... ഫലേശ്ച ഒട്ടുമില്ലാതെ ചെയ്യുന്ന എന്റെ ഈ കർമ്മത്തിന് ഇതു തന്നെ ഫലം.
"ഈശ്വരൻ ഇന്ദ്രീയങ്ങളെ പുറത്തേയ്ക്കു മുഖമുള്ളവയായിട്ടാണു സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ അവ പുറത്തേയ്ക്കു മാത്രമേ നോക്കുകയുള്ളു. അതു കൊണ്ട് പുറമേയുള്ള പദാർത്ഥങ്ങളെ മാത്രമേ കാണുന്നുള്ളു. അന്തരാത്മാവിനെക്കാണുന്നില്ല. എന്നാൽ അപൂർവമായി സത്യം തിരിച്ചറിഞ്ഞ് മോക്ഷത്തെ ആഗ്രഹിക്കുന്ന ബുദ്ധിമാൻ അവന്റെ നോട്ടത്തെ ഉള്ളിലേയ്ക്കു തിരിച്ചു വിടുന്നു" ( കേനോപനിഷത്ത് )
അനുഭവങ്ങളും പ്രകൃതിയിലെ സകല വസ്തുവകകളും ജീവികളുമെല്ലാം ഗുരുവാകുന്ന സാഹചര്യത്തിൽ ഈ മഹത്തായ പഠനം അവസാനിക്കുന്നില്ല... തുടരുന്നു...

No comments:

Post a Comment