Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിരണ്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിരണ്ടാം ദിവസം
ഈശാവാസ്യം
ഒരു ആശുപത്രിയില്‍, കൊച്ചിയിലുള്ള ആശുപത്രിയില്‍, ഏതു സ്ഥലത്തായാലും, ഇവിടെയൊക്കെ ഒരു ആക്‌സിഡന്റ്‌ നടന്ന്‌ ഒരാളെ കൊണ്ടുവെന്നിരിക്കട്ടെ. കയ്യൊടിഞ്ഞു. കാലൊടിഞ്ഞു. ആ ആക്‌സിഡന്റായ ആളുടെ കയ്യോ കാലോ എക്‌സ്‌റേ എടുക്കുകയോ, സ്‌കാന്‍ ചെയ്യുകയോ, തുന്നലിടുകയോ, പ്ലാസ്റ്ററിടുകയോ ചെയ്യുന്ന ആ ഒരു പരിപാടി, നടക്കുന്ന സമയം, ചുരുങ്ങിയത്‌ ഒരു മൂന്നുമണിക്കൂര്‍ കൊണ്ട്‌, ഒരു ആക്‌സിഡന്റ്‌ കഴിഞ്ഞ്‌ മൂന്നുനാല്‌ മണിക്കൂറാകുമ്പോഴേക്കും നമ്മുടെ അടുത്ത്‌ ഒരാള്‍ വന്ന്‌ സംസാരിക്കാന്‍ തുടങ്ങും. ഒരു വക്കീലായിരിക്കും ചിലപ്പോള്‍. പിന്നെ കേസാക്കണോ തുടങ്ങിയ ചോദ്യങ്ങളായി. അല്ലെങ്കില്‍ ക്ലെയിം ചെയ്യുന്നതിനുള്ള ഏജന്‍സിയുണ്ടാകും. രോഗം കുറച്ച്‌ മാരകമാണെങ്കില്‍ വേറെ ആളുകള്‍ വരും. ചെറിയ ചെറിയ പുസ്‌തകങ്ങളും ബുക്ക്‌ലെറ്റുമായിട്ട്‌. അവരും നമുക്ക്‌ ഓഫര്‍ തരും. വക്കീലന്മാര്‍ പറയും അപകടം പറ്റിയ ഭാഗം കൂടുതലാണെങ്കില്‍ കൂടുതല്‍ തുക മേടിച്ചുതരാം, നിങ്ങളൊന്നും തരണ്ട. കമ്മീഷന്‍ മാത്രം മതി അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയും നിങ്ങളുടെ ഈശ്വരന്‍ കരുണ കാട്ടുന്നില്ലെങ്കില്‍ ഞങ്ങളുടെ ഈശ്വരനോട്‌ പറഞ്ഞ്‌ പ്രാര്‍ത്ഥിച്ച്‌ സുഖപ്പെടുത്തിത്തരാം എന്ന്‌. ഇങ്ങനെ പലതരത്തിലുള്ള റെക്കമെന്റേഷനുകള്‍. ട്രാന്‍സ്‌ഫര്‍ വേണമെങ്കില്‍ ഞാന്‍ മന്ത്രിയോട്‌ പറഞ്ഞ്‌ ശരിയാക്കി തരാം. അപ്പോള്‍ നാം പറയും എങ്ങനെയെങ്കിലും എനിക്കതൊന്ന്‌ ശരിയാക്കിത്തരൂ എന്ന്‌ പറയുന്നതുപോലെ നിങ്ങടെ ഈശ്വരന്‌ പ്രായമായി. ഞങ്ങളുടെ ഈശ്വരന്‍ ചെറുപ്പമാണ്‌.
ഇങ്ങനെ തളര്‍ന്ന മനസ്സിന്റെ തളര്‍ച്ചയെ താല്‌കാലികമായി മാറ്റുന്നതിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നത്‌ ഇന്ന്‌ സമൂഹത്തില്‍ വളരെ കൂടുതലാണ്‌. നമുക്ക്‌ ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്‌ തളര്‍ച്ച വരുന്നത്‌. വളരെ അപകടം പിടിച്ച ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. കമ്മീഷന്‍ അടിസ്ഥാനമായിട്ടുള്ള മത്സരങ്ങളാണ്‌ ഇന്ന്‌ എല്ലാ മേഖലയിലും നിലനില്‍ക്കുന്നത്‌.
``അസുര്യാ നാമ തേ ലോകാഃ`` എന്നുപറഞ്ഞാല്‍ ഇതൊക്കെയാണ്‌ ആ ലോകത്തിന്റെ ഒരു സ്വഭാവം. ``അന്ധേന തമസാവൃതാഃ`` അവിടെ ഇരുട്ടാണ്‌. ആ ലോകം പൂര്‍ണമായി ഇരുട്ടിനാല്‍ ആവൃതമായിട്ടിരിക്കുന്നു. ``യേകേചഃ`` ആരൊക്കെയാണോ ഇങ്ങനെയുള്ളവരെ ഉപനിഷത്ത്‌ പറയുന്നത്‌ ``ആത്മഹനഃജനാഃ`` എന്നാണ്‌. ആത്മഹത്യ ചെയ്‌തവര്‍. ആത്മഹന്താക്കള്‍. സത്യാന്വേഷണം നടത്താത്ത, ഈ സത്യത്തെ അംഗീകരിക്കാത്ത, അറിയാന്‍ ശ്രമിക്കാത്ത, ബുദ്ധികൊണ്ടെങ്കിലും ഉള്‍ക്കൊള്ളാത്ത അവരെ ``ആത്മഹനഃജനാഃ`` എന്നുപറയുന്നു. പെട്രോളൊഴിച്ച്‌ മരിച്ചവനോ, വിഷം കഴിച്ച്‌ മരിച്ചവനോ അല്ല ഉപനിഷത്ത്‌ ഋഷിയുടെ ഭാഷയില്‍ ആത്മഹത്യ ചെയ്‌തവന്‍. ``തേ പ്രേത്യാഃ`` അവര്‍ വിട്ടുപോകുന്നു, പ്രവേശിക്കുന്നു ``താന്‍ അഭിഗച്ഛന്തി`` അവരവിടേക്കാണ്‌ പോകുന്നത്‌. അവരുടെ ലോകം പ്രകാശമില്ലാത്തതാണ്‌. അവരതില്‍ ഇരിക്കുന്നു.
ഉപനിഷത്ത്‌ അടുത്ത മന്ത്രത്തില്‍ അവതരിപ്പിക്കുന്നത്‌ വിദ്യയെ ഉപാസിക്കുന്നവരെക്കുറിച്ചാണ്‌. വിദ്യയെ ഉപാസിക്കുന്നവര്‍ അതിലും വലിയ കൂരിരുട്ടിലേക്കാണ്‌ പ്രവേശിക്കുന്നത്‌. വീണ്ടും സത്യത്തെ അവതരിപ്പിക്കുന്നു. നമ്മുടെ തീരുമാനങ്ങള്‍ വിചാരപൂര്‍വ്വമാകണമെങ്കില്‍ ഈ ഉപനിഷത്ത്‌ വിചാരം നമ്മുടെ ഉള്ളില്‍ വരണം. വികാരപൂര്‍വ്വമായിരിക്കരുത്‌ നമ്മുടെ തീരുമാനങ്ങള്‍. വിചാരപൂര്‍വ്വമായ തീരുമാനങ്ങളും കര്‍മ്മങ്ങളും നാം വിചാരം ചെയ്യണം. നമ്മുടെ മുന്നിലുള്ള വാര്‍ത്താ ദൃശ്യമാധ്യമങ്ങള്‍ എല്ലാം തന്നെ എപ്പോഴും വികാരത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വിചാരത്തിലേക്ക്‌ നമ്മെ കൊണ്ടുപോകുന്ന യാതൊന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ്‌. ഇത്‌ നമുക്ക്‌ ദൃശ്യമാധ്യമത്തില്‍ കൂടി കിട്ടണമെങ്കില്‍ `അനിമല്‍ പ്ലാനറ്റ്‌' എന്ന ചാനല്‍ കാണണം. അതില്‍ നമുക്ക്‌ ചിന്തിക്കാനുള്ള വിഷയങ്ങളുണ്ടാകും. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളോ സീരിയലുകളോ ഒക്കെ കണ്ടുകഴിഞ്ഞാല്‍ പിന്നെ നാം ആ കണ്ണില്‍കൂടിയേ നമ്മുടെ അടുത്ത്‌ വരുന്നവരെ കാണുകയുള്ളൂ. ഉപനിഷത്ത്‌ തരുന്ന ദര്‍ശനം അത്‌ വ്യത്യസ്‌തമാണ്‌.
(തുടരും.....)

No comments:

Post a Comment