Saturday, 26 April 2014

ഗുരു ( പതിനെട്ടാം ഭാഗം )

ഗുരു ( പതിനെട്ടാം ഭാഗം )
തീർത്ഥവും ഭൂമിയും ഗുരുക്കന്മാരായതിനു പിന്നിലെ സത്യം
ഇന്നു നാം കാണുന്ന സകലതും മായയാണ് കണക്കാക്കപ്പെടുന്നത്. ഇന്ദ്രീയാനുഭൂതികളും പ്രപഞ്ചചക്രങ്ങളും അവയുടെ നിയമങ്ങളും ജൈവഘടനകളും അവയുടെ പ്രവർത്തന തത്ത്വങ്ങളും എല്ലാം മായ മാത്രമാണ്. കാലത്തിന്റെ ഗതി വിഗതികളും അതിനടിസ്ഥാനമായ ഘടകങ്ങളും അതു ജീവലോകത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതെല്ലാം മനുഷ്യജീവിതത്തിൽ വരുത്തുന്ന അവസ്ഥകളും അതിൽ നിന്നും ഉണ്ടാക്കുന്ന മാനസിക വ്യതിയാനങ്ങളുമെല്ലം വികാര പ്രതികരണങ്ങളുമെല്ലാം ടെലിവിഷൻ സ്ക്രീനിൽ നടക്കുന്ന വൈകാരികതയിൽ നാം അത് ഒരു കഥമാത്രമാണെന്ന് "അറിഞ്ഞുകൊണ്ടു തന്നെ അറിയാതെ" ലയിച്ച് ആ വികാരങ്ങളിൽ പ്രതികരിക്കുന്നതു പോലെ അതിലും വലിയൊരു നാടകത്തിൽ നാം തന്നെ കഥാപാത്രങ്ങളായി മാറുന്ന അവസ്ഥയാണ് "മായ". എന്നാൽ സിനിമയും സീരിയലും നാടകവും എല്ലാം തീരുമ്പോൾ നാം തിരികേ സത്യമായ നിത്യ ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്കു തിരികേ വരുന്നു. വിശപ്പും ദാഹവും സുഖവും ദു:ഖവും ഇരുട്ടും വെളിച്ചവും എല്ലാം ഒന്നു പോലെ കാണാനായി മനസ്സിനെ പക്വപ്പെടുത്തിയാൽ മാത്രമേ നിത്യമായ ആത്മചൈതന്യത്തിനെ തിരിച്ചറിയുവാനാകു. അല്ലെങ്കിൽ തലേന്നു കണ്ട സീരിയലിലെയൊ സിനിമയിലെയോ ഒക്കെ കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളും അവരുടെ പ്രശ്നങ്ങളും എല്ലാം നമ്മുടേതായിക്കരുതി വെറുതെ മറ്റുള്ളവരുമായി സംവദിച്ച് സമയം കൊല്ലുന്നതു പോലെ യാഥാർത്ഥ്യത്തിനു മുന്നിൽ സ്വയം കണ്ണടച്ച് എനിക്കു ചുറ്റും ഇരുട്ടാണെന്ന് മുറവിളി കൂട്ടി സൃഷ്ടാവിനേയും മറ്റുള്ള സഹജീവികളെയും പ്രാകിയും പരാതി പറഞ്ഞും കുറ്റപ്പെടുത്തിയും ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര നാൾ സ്വന്തമെന്നു കരുതി തേച്ചു മിനുക്കി ചായം തേച്ച് മോടി പിടിപ്പിച്ച് കൊണ്ടു നടന്ന ശരീരം ഉപേക്ഷിക്കുന്ന സമയത്ത് ഇതെല്ലാം ഒരു കഥമാത്രമായിരുന്നു എന്നും താൻ ഈ നാടകത്തിലെ ഒരു കഥാപാത്രം മാത്രമായിരുന്നു എന്ന് തിർച്ചറിയുമ്പോഴേയ്ക്കും ഒരിക്കൽക്കൂടി അറിഞ്ഞുകൊണ്ട് അഭിനയിക്കാനാവാതെ ആത്മവേദനയോടെ വിടപറയേണ്ടി വരുന്നവരാണ് സകലരും.
മായവൈഭങ്ങളെ തിരിച്ചറിഞ്ഞ് ഇന്ദ്രീയങ്ങളുടെ പിടിയിൽ നിന്നും മോചനം നേടി നിത്യമായ ചൈതന്യത്തിൽ ലയിച്ച് ആത്മസുഖമനുഭവിക്കുന്നവരാണ് യോഗികൾ. ചിരിച്ചും കളിച്ചും കരഞ്ഞും കരയിപ്പിച്ചും ഒക്കെ അഭിനയിക്കുന്ന നടന്മാർ അവരുടെ യാഥാർത്ഥ്യജീവിതത്തിൽ ഇതിനെല്ലാം വിഭിന്നമായ മറ്റൊരു വേഷം അവരറിയാതെ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അനന്തവും അന്ധവുമായ ആഗ്രഹങ്ങളുടെ പിടിയിൽ നിന്നും മുക്തമാകാതെ ആഗ്രഹസ്സാഫല്യത്തിൽ നിമിഷനേരത്തേക്ക് ആഹ്ലാദിച്ചും നിരാശയിൽ ദു:ഖിച്ചും പലരേയും കുറ്റപ്പെടുത്തിയും മറ്റുചിലരെ നന്ദിയൊടെ സ്മരിച്ചും ..... കഴിയുന്ന മറ്റൊരു ജീവിതം. സ്വയം നിർവചിക്കാനും ഒരു പരിധിവരെ വിവേചനാധികാരത്തോടെ നിയന്ത്രിക്കാനും രംഗങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി അനുകൂലാമായ അവസ്ഥയുണ്ടാക്കിയെടുക്കുവാനുമൊന്നും രജോഗുണപ്രധാനത്തിൽ അടിസ്ഥാനപ്പെട്ട മനുഷ്യനു കഴിയില്ല എന്നതാണ് മറ്റൊരു സത്യം. എന്നാൽ യാഥാർത്ഥ്യത്തെത്തിരിച്ചറിഞ്ഞ് യാഥാർത്ഥ്യങ്ങളുമായി സന്ധിചെയ്ത് ജീവിതോദ്ദേശ്യം മനസ്സിലാക്കി മറ്റുള്ളവർക്കൊന്നും ബുദ്ധിമുട്ടുണ്ടാക്കതെ സ്വന്തം കർത്തവ്യങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ തീർത്ത് മായാ വൈഭവത്തിൽ നിന്നും മോചനം നേടിയവരാണ് യഥാർത്ഥ യോഗികൾ. അങ്ങനെയുള്ളവർ എല്ലായ്പ്പോഴു സന്തോഷത്തോടു കൂടി ഒന്നിനോടും ഒരു ബന്ധവും വെക്കാതെ സകലതിനേയും സ്നേഹത്തിന്റെ കണ്ണാൽ കണ്ട് സകലതും ബ്രഹ്മത്തിൽ ലയിപ്പിച്ച് തീർത്ഥങ്ങളായ ശുദ്ധ ജല തടാത്തിൽ സകല അഴുക്കകളേയും കഴുകിക്കളഞ്ഞ് സ്വയം ശുദ്ധമായിരിക്കുന്ന ഭൂമിയെപ്പോലെ ഇരിക്കുന്നവനായിരിക്കണം യഥാർത്ഥ യോഗി. ഈ ജ്ഞാനം ജലാശയത്തിൽ നിന്നും ഭൂമിയിൽ നിന്നും പഠിച്ചതായതു കൊണ്ട് ഭൂമിയേയും തീർത്ഥത്തിനേയും അദ്ദേഹം ഗുരുവായി അംഗികരിച്ചിരിക്കുന്നു.
ഏവമാദികളായ മായാവൈഭവ ഗുണ-
ഭാവങ്ങളറിഞ്ഞു നിത്യാനന്ദശീലനായി
കലാസൃഷ്ടികളായ പ്രകൃതിഗുണങ്ങളാം
ലീലകളോടു കൂടാതിരിക്കുമാത്മയോഗി
സന്തോഷശീലനായി മധുരവാക്കുമായി
സന്തതം ജനപാപസംഘാതം നശിപ്പിപ്പാൻ
സർവ്വലോകങ്ങളിലും സഞ്ചരിച്ചീടും ഭക്ത്യാ
ഗർവഹീനനായ് സർവം ബ്രഹ്മണീലയിപ്പിച്ചു
ഈക്ഷണ സ്പർശന സൽക്കീർത്തനാദിക്കുകൊണ്ടു
മാർഗ്ഗത്തെച്ചെയ്‌വാൻ മേദിനി തീർത്ഥങ്ങൾ പോൽ
സർവവും നശിച്ചതിശുദ്ധ നിർമ്മലനായി-
ട്ടുർവിയിൽ നിർവ്വാണാതമരൂപനാകുന്നു യോഗി.
അതുകൊണ്ടല്ലോ തീർത്ഥഭൂമികൾ രണ്ടുമെനി-
ക്കധികം പ്രിയാചാര്യന്മാരെന്നതറിഞ്ഞാലും.
തുടരും....

No comments:

Post a Comment