Tuesday, 29 April 2014

ഉപനിഷത്ത്‌ പഠനം അമ്പതാംദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
അമ്പതാംദിവസം
ഈശാവാസ്യം
ചിന്മയാനന്ദസ്വാമികള്‍ പറയാറുണ്ട്‌. ``ഏത്‌ നാരായണന്‍?'' എന്ന്‌ ഇവന്‍ ഇടയ്‌ക്കിടയ്‌ക്ക്‌ ചോദിക്കും. അമ്പലത്തില്‍ വഴിപാട്‌ കഴിച്ച്‌ തിരുമേനി പ്രസാദം തരുമ്പോള്‍ ``ശരിയാകുമോ തിരുമേനി'' എന്ന്‌ മനസ്സ്‌ ശങ്കിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ബുദ്ധിക്ക്‌ തെളിച്ചം വന്നിട്ടില്ല. ബുദ്ധിക്ക്‌ തൃപ്‌തിയായിട്ടില്ല അതുതന്നെ. ബുദ്ധിയെ തൃപ്‌തമാക്കാതെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ സംശങ്ങളുണ്ടാകും. അതുകൊണ്ട്‌ ശ്രദ്ധിച്ച്‌ മനസ്സിലാക്കണം. സത്യത്തെ കുറിച്ച്‌ ഉപനിഷത്തിന്റെ ഗംഭീരപ്രഖ്യാപനമാണ്‌. അത്‌ ഉറച്ചുനിന്നുകൊണ്ട്‌ ഓടുന്ന മറ്റുള്ളതിനെയെല്ലാം അതിവര്‍ത്തിച്ച്‌ നില്‌ക്കുന്നു എന്ന്‌ പറഞ്ഞാല്‍ ഈ വിശ്വം, ഭൂമി മാത്രമല്ല. ഉപനിഷത്ത്‌ ഋഷിയുടെ ഭാഷയില്‍ ഈ ഭൂമിക്കൊരു ഔട്ടര്‍സ്‌പേസുണ്ട്‌. ഭൂമിയുടെ ഈ മൂന്ന്‌ ഘട്ടങ്ങള്‍ (നാം കാലുറപ്പിച്ചുവെച്ചിരിക്കുന്ന പ്രതലം, അന്തരീക്ഷം, ഓസോണ്‍പാളി) കഴിഞ്ഞാല്‍ ഭൂമി സ്‌പേസിലാണ്‌ നില്‍ക്കുന്നത്‌. ആ സ്‌പേസ്‌ അല്ലെങ്കില്‍ മില്‍ക്കിവേ, അല്ലെങ്കില്‍ നമ്മുടെ സൗരയൂഥം എന്നുപറയുന്നത്‌ ഒരു ചെറിയ ഫാമിലിയാണ്‌, ഋഷിയെ സംബന്ധിച്ച്‌. അതേപോലെ അനന്തകോടി ബ്രഹ്മാണ്‌ഡം എന്നാണ്‌ പ്രയോഗം. ഒരു സൗരയൂഥമല്ല. ഇതൊക്കെ നിലകൊള്ളുന്നത്‌ നിശ്ചലമായ ആ ബോധസത്തയില്‍, അത്‌ ഇതിനെ എല്ലാറ്റിനേയും അതിവര്‍ത്തിച്ച്‌ നിലകൊള്ളുന്നു. അതാണ്‌ `ഞാന്‍'.
``തസ്‌മിന്‍'' അതില്‍, യാതൊന്നിലാണോ ഈ വിശ്വത്തിലെ എല്ലാ പ്രകടനങ്ങളും ആശ്രയിച്ച്‌, ആ ബോധസത്തയില്‍, ആ ഈശ്വരനില്‍ നിന്ന്‌ ``മാതരിശ്വാഃ '' പ്രാണന്‍ ``അപഃ ദധാതി'' പ്രപഞ്ചത്തിലെഓരോ കര്‍മ്മങ്ങളും ഉണ്ടാകുന്നത്‌. അതായത്‌ ആദ്യ ശക്തിസ്‌പന്ദനം, പ്രാണന്റെ ആ മിടിപ്പ്‌ മുതല്‍ എല്ലാം പ്രകടമായിരിക്കുന്നത്‌ അതിലാണ്‌. എല്ലാ ചലനങ്ങളുടേയും സ്രോതസ്സ്‌.
ഇതിനൊരു ഉദാഹരണമാണ്‌ ഇലക്‌ട്രിസിറ്റി. നോക്കിയാല്‍ അതിനെ കാണാന്‍ പറ്റുമോ? ഇല്ല. കൈവെച്ചു നോക്കിയാല്‍ വിവരമറിയും. എത്ര വലിയ കറക്കവും ചലനവും എല്ലാം അതില്‍ സാധിക്കും. ഒരു കപ്പില്‍ കുറച്ച്‌ പെട്രോള്‍ എടുക്കൂ. പെട്രോളിന്‌ നമ്മളോട്‌ ഇത്‌ പറയാനുണ്ട്‌. ഈ വണ്ടിയൊക്കെ പറപ്പിച്ചുപോകുന്നതിനുള്ള കാരണം ഞാനാണ്‌. എന്നിലൂടെയാണ്‌. എല്ലാ ചലനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജ്ജം നിശ്ചലനായ ഞാന്‍ സമാഹരിച്ച്‌ വെച്ചിരിക്കുന്നു. എല്ലാവര്‍ക്കും വേണ്ട ഊര്‍ജ്ജം. ഇതൊക്കെ കേവലം ഉദാഹരണങ്ങളാണ്‌. ഇതില്‍നിന്ന്‌ നാം ഇതിന്റെ അടിവേരിലേക്ക്‌ പോകണം. ഒരു ബോംബ്‌ കണ്ടുകഴിഞ്ഞാല്‍ നമുക്ക്‌ തോന്നുന്നത്‌ എന്താണ്‌? നിശ്ചലന്‍. ഒരു കുഴപ്പവും ചെയ്യുന്നില്ല. പക്ഷേ പൊട്ടിയാല്‍......
രണ്ടു സംഭവങ്ങളുടെ ഇടയിലുള്ള ദൂരത്തെയാണ്‌ സമയം
എന്നുപറയുന്നത്‌. സമയത്തിന്റെ മാനദണ്‌ഡങ്ങള്‍ എന്തൊക്കെയാണ്‌? സമയം സത്യമല്ല. അയഥാര്‍ഥ്യമാണ്‌. ഒരു കല്‌പനയാണ്‌ സമയം. ഇന്ന്‌ ശനിയാഴ്‌ചയാണെങ്കില്‍, 24മണിക്കൂര്‍ യാത്ര ചെയ്‌തുകഴിഞ്ഞാ ല്‍ ഞായറാഴ്‌ചയിലാണ്‌ എത്തേണ്ടത്‌. അല്ലേ? നാം
സമയത്തെ കുറിച്ച്‌ പഠിച്ചത്‌ വെച്ചുനോക്കിക്കഴിഞ്ഞാല്‍ ഇങ്ങനെയല്ലേ വേണ്ടത്‌. പക്ഷേ നമുക്ക്‌ തിങ്കളാഴ്‌ചയിലുമെത്താം;
വെള്ളിയാഴ്‌ചയിലുമെത്താം. പറന്നാല്‍ മതി. ഇവിടെനിന്ന്‌ അമേരിക്കയിലേക്ക്‌ പോയാല്‍ മനസ്സിലാകും. എന്തുകൊണ്ടാണ്‌ ഇങ്ങനെ? നമ്മുടേത്‌ ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌ സമയമാണ്‌. മറ്റേത്‌ അമേരിക്കന്‍ സ്റ്റാന്റേര്‍ഡ്‌ സമയമാണ്‌. ഓരോ രാജ്യത്തിനും ഓരോ സമയമാണ്‌. സൂര്യന്‍ കറങ്ങുന്നില്ല എന്നാണോ? പക്ഷേ നമ്മുടെ അനുഭവത്തില്‍ സൂര്യന്‍ കറങ്ങുന്നുണ്ട്‌. ഭൂമി നിശ്ചലമാണെന്നാണ്‌ നമ്മുടെ അനുഭവം. പക്ഷേ ഭൂമി കറങ്ങുന്നുണ്ട്‌. മാത്രമല്ല സമയത്തിന്റെ ഏറ്റവും സൂക്ഷ്‌മമായിട്ടുള്ളത്‌ സെക്കന്റാണ്‌. സെക്കന്റാണ്‌ മിനിറ്റാകുന്നത്‌, മിനിറ്റാണ്‌ മണിക്കൂറാകുന്നത്‌, മണിക്കൂറാണ്‌ ദിവസമാകുന്നത്‌, ദിവസമാണ്‌ ആഴ്‌ചയാകുന്നത്‌, ആഴ്‌ചയാണ്‌ മാസമാകുന്നത്‌, മാസമാണ്‌ വര്‍ഷമാകുന്നത്‌, വര്‍ഷമാണ്‌ സംവത്സരങ്ങളെ
ഉണ്ടാക്കുന്നത്‌, യുഗങ്ങളെ ഉണ്ടാക്കുന്നത്‌. ഇതില്‍ സെക്കന്റാകുന്നു സൂക്ഷ്‌മം. സെക്കന്റ്‌ എന്നാല്‍ രണ്ടാമത്തെ.
(തുടരും....)

ഉപനിഷത്ത്‌ പഠനം നാല്‌പത്തൊമ്പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പത്തൊമ്പതാം ദിവസം
ഈശാവാസ്യം
``പൂര്‍വ്വമര്‍ഷത്‌ ഏനത്‌ ദേവാഃ ന ആപ്‌നുവന്‍'' ഇതിനെയൊക്കെ അതിവര്‍ത്തിച്ച്‌ പോയിട്ടുള്ള സത്യത്തെ പിടിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സാദ്ധ്യമല്ല. അത്‌ പ്രാപിക്കുന്നില്ല. ``തിഷ്‌ഠത്‌ തത്‌ ധാവതഃ അന്യാന്‍ അത്യേതി'' നിലനിന്നുകൊണ്ട്‌, ഓടുന്ന മറ്റുള്ളതിനെ എല്ലാറ്റിനേയും അതിവര്‍ത്തിച്ച്‌ നില്‍ക്കുന്നു. ജലം നിന്നുകൊണ്ടുതന്നെ ഓടുന്ന ബോട്ടുകളെയൊക്കെ അതിവര്‍ത്തിച്ച്‌ നിലകൊള്ളുന്നു. റെയില്‍ നിന്നുകൊണ്ടുതന്നെ ഓടുന്ന ട്രെയിനുകളെ അതിവര്‍ത്തിച്ച്‌ നില്‍ക്കുന്നു.
ഇവിടെയാണ്‌ ഭാരതീയ ചിന്ത, ഭാരതീയ ഋഷിശ്വരന്മാര്‍, സയന്‍സിന്‌ വിരാമമിടുന്നത്‌. അതായത്‌ എല്ലാ ചലനങ്ങള്‍ക്കും ചലിക്കാത്ത ഒരു അധിഷ്‌ഠാനം, ആധാരം ആവശ്യമാണ്‌. ഫാന്‍ കറങ്ങുന്നുവെങ്കില്‍ ഫാനിന്റെ റോഡ്‌ സ്ഥാപിച്ചിരിക്കുന്ന ആ പില്ലര്‍ അല്ലെങ്കില്‍ പ്രതലം അത്‌ നിശ്ചലമായിരിക്കണം. നിശ്ചലമായ ഒരു പ്രതലത്തിലാണ്‌ കറങ്ങുന്ന ഒരു സാധനം നില്‍ക്കുന്നത്‌. അല്ലാതെ രണ്ടും കൂടി കറങ്ങുന്നത്‌ നടക്കില്ല. അതുകൊണ്ടാണ്‌ ഭൂമിക്ക്‌ ഒരു അച്ചുതണ്ടിനെ തന്നെ സങ്കല്‍പ്പിക്കേണ്ടി വന്നത്‌. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം ഭ്രമണം ചെയ്യുന്നുണ്ട്‌ എന്ന്‌ നാം താഴ്‌ന്ന ക്ലാസ്സുകളില്‍ പഠിക്കുന്നുണ്ടല്ലോ. എല്ലാ ചലനങ്ങള്‍ക്കും ചലിക്കാത്ത ഒരു ആധാരമുണ്ട്‌.
``തിഷ്‌ഠത്‌ തത്‌ ധാവതഃ അന്യാന്‍'' ഇത്‌ ഉറച്ചുനിന്നുകൊണ്ട്‌ തന്നെ എല്ലാ മാറ്റങ്ങളേയും അതിവര്‍ത്തിക്കുന്നു. ഒരു മൈക്കിന്റെ റോഡിന്റെ കാര്യത്തിലാണെങ്കിലും, ഏതിലാണെങ്കിലും. ഇത്‌ നിശ്ചലമാണെന്ന്‌ നമുക്ക്‌ തോന്നുമെങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നതാണ്‌. ശാസ്‌ത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ച്‌ ഇത്‌ കേവലമൊരു ഇരുമ്പ്‌ദണ്‌ഡല്ല. മറിച്ച്‌ ഇലക്‌ട്രോണും പ്രോട്ടോണും ന്യൂട്രോണുമാണ്‌. അല്ലെങ്കില്‍ ആറ്റങ്ങളുടെ സംഘാതമാണ്‌. ആറ്റങ്ങളുടെ സ്വഭാവം ഒന്ന്‌ ഒന്നിനെ ചുറ്റിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ്‌. ഇങ്ങനെ ചുറ്റാന്‍ വേണ്ടുന്ന സ്‌പേസ്‌ ഇതിനകത്തുണ്ട്‌. അതുകൊണ്ടാണവരെ എനര്‍ജിയുടെ പായ്‌ക്കറ്റ്‌ എന്ന്‌ പറയുന്നത്‌. പുതിയ കോര്‍ക്ക്‌ തിയറിയും സ്‌ട്രിംഗ്‌ തിയറിയുമൊക്കെ വന്നപ്പോള്‍ ഇത്‌ കുറെക്കൂടി ലളിതമായിട്ടുണ്ട്‌, ഈ ഉപനിഷത്‌ പഠനം. ഇതിനൊക്കെ ഒരു അധിഷ്‌ഠാനം ആവശ്യമുണ്ട്‌. എല്ലാ ചലനത്തിനും ഒരു അധിഷ്‌ഠാനം ആവശ്യമാണ്‌. സത്യമാകുന്ന ഈ അധിഷ്‌ഠാനത്തില്‍ എല്ലാചലനങ്ങളും അതിവര്‍ത്തിച്ച്‌ നിലകൊള്ളുന്നു. സയന്‍സൊ ക്കെ പഠിച്ചവര്‍ക്ക്‌ ഇത്‌ വലിയ ഹരമായിരിക്കും.
നമ്മളോട്‌ പറയുകയാണ്‌ ``ഈശ്വരനെ ഭജിക്കൂ. നാരായണ നാരായണ ഭജിക്കൂ. എന്നിട്ട്‌ കരയിപ്പിക്കുക. എന്നിട്ട്‌ വെറുതെ.... ഇതൊ ക്കെ എത്രകാലം പറ്റും?'' ഒന്നും മോശമാണെന്നല്ല പറയുന്നത്‌. പക്ഷേ ബുദ്ധി ചോദിക്കും.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിഎട്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിഎട്ടാം ദിവസം
ഈശാവാസ്യം
സുവിശേഷം പറയാന്‍ വരുന്നവര്‍ മനസ്സിലാക്കേണ്ടത്‌ ഇതാണ്‌. ``നിങ്ങടെ ഭഗവാന്‌ അയ്യായിരം വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. അതുകൊണ്ട്‌ മൂപ്പര്‍ക്ക്‌ എഴുന്നേറ്റുനടക്കാന്‍ വയ്യ എന്ന്‌ ഉപനിഷത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ'' എന്ന്‌ പറയുന്ന നോട്ടീസ്‌ കിട്ടിയിട്ടുണ്ട്‌. ``സത്യം ഇളകാത്തതാണ്‌ എന്ന്‌ ഉപനിഷത്ത്‌ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ നിങ്ങള്‌ പ്രാര്‍ത്ഥിച്ചാല്‍ സത്യത്തിന്‌ എങ്ങിനെ വരാന്‍ പറ്റും'' എന്നാണ്‌ ചോദ്യം. ഇത്‌ മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കിയാല്‍ പ്രശ്‌നമില്ല. ഭാരതീയ ചിന്തയില്‍, ഉപനിഷത്തിലെ ഋഷിയെ മനസ്സിലാക്കണമെങ്കില്‍ സാദാമട്ടില്‍ പറ്റില്ല. മനസ്സിനെ നിശ്ചലമാക്കി, ബുദ്ധി കൊണ്ടാണിവര്‍ പറഞ്ഞിട്ടുള്ളത്‌. സംസാരിച്ചിട്ടുള്ളത്‌. ``അനേജത്‌'' ഇളക്കമില്ലാത്തത്‌. ``ഏകം'' ഏകമായിരിക്കുന്നു. ``മനസഃ ജവീയഃ'' ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗതയേറിയത്‌ മനസ്സാണ്‌. ആ മനസ്സിനെക്കാള്‍ വേഗതയുള്ളതെന്ന്‌ പറയുമ്പോള്‍ ഏറ്റവും വേഗമുള്ള മനസ്സ്‌ യാത്ര ചെയ്യുന്നത്‌ ഇതിലാണ്‌. ഏതുപോലെയെന്നാല്‍ ജലത്തില്‍ ബോട്ട്‌ യാത്ര ചെയ്യുന്നതുപോലെ, മനസ്സ്‌ ഇതിനെ ഉപാധിയാക്കികൊണ്ട്‌ യാത്ര ചെയ്യുന്നു.
അതുകൊണ്ടാണ്‌ വേറൊരു ഉപനിഷത്ത്‌ പറഞ്ഞത്‌ ``യന്‍ മനസാ ന മനുതേ യേനാഹുര്‍ മനോ മതം തദേവ ബ്രഹ്മത്വം വിദ്ധി നേതം യദിതം ഉപാസതേ'' എന്ന്‌. ഇതൊക്കെ മനസ്സിലാകുമ്പോള്‍ ഉള്ളില്‍ നിന്നൊരു തൃപ്‌തി വരും. വലിയൊരു ആശ്വാസമാണത്‌. ഈ ആശ്വാസമാണ്‌ നമുക്കൊക്കെ കിട്ടേണ്ടത്‌. ``അനേജത്‌ ഏകം മനസഃ ജവീയഃ'' മനസ്സിനേക്കാള്‍ വേഗതയുള്ളത്‌. അതിനെ വ്യക്തമാക്കുകയാണ്‌ ഇവിടെ. ``പൂര്‍വ്വമര്‍ഷത്‌ '' മുമ്പേപോയ. ജലത്തിന്‌ വേണമെങ്കില്‍ പറയാമല്ലോ, മുമ്പേ പോയത്‌ എന്ന്‌. ബോട്ട്‌ ഇവിടെ ജെട്ടിയിലാണ്‌. എന്നാല്‍ ജലമോ? മുമ്പേ പോയി. അതുകൊണ്ട്‌ മുമ്പേ പോയ എന്നെ, സത്യത്തെ, ``ദേവാഃ ന ആപ്‌നുവന്‍'' ദേവന്മാര്‍ പ്രാപിക്കുന്നില്ല. ഉപനിഷത്തില്‍ ദേവന്മാര്‍ എന്നുപറഞ്ഞാല്‍ ഇന്ദ്രിയങ്ങള്‍ എന്നാണ്‌. ദേവേന്ദ്രന്‍=മനസ്സ്‌. ഉപനിഷത്താണ്‌ ഈ ശബ്‌ദങ്ങളെ ആദ്യമായി അവതരിപ്പിച്ചത്‌.
ദേവന്മാര്‍ എന്നാല്‍ കയ്യില്‍ സ്വര്‍ണ്ണക്കാപ്പുകെട്ടി, ഭാര്യാസമേതനായി, മദിച്ചുകൂത്താടിയങ്ങനെ നില്‌ക്കുന്ന ആളുകളല്ല. ഇങ്ങനെയൊക്കെയാണ്‌ നാം ദേവന്മാരെകുറിച്ച്‌ മനസ്സിലാക്കിയിട്ടുള്ളത്‌. ഇന്ദ്രിയങ്ങള്‍ ്‌ദിവ്‌ ദ്യോതനേ'' പ്രകാശിപ്പിക്കുന്നത്‌. അപ്പോള്‍ ദേവന്മാര്‍ അതിനെ പ്രാപിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ക്ക്‌ അതിനെ പ്രാപിക്കാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ദ്രിയങ്ങളെ അതിവര്‍ത്തിച്ച്‌ അത്‌ നിലകൊള്ളുന്നു. ഇന്ദ്രിയങ്ങള്‍ അതിലാണ്‌ വര്‍ത്തിക്കുന്നത്‌.
ഇവിടെ സൗത്ത്‌ സ്റ്റേഷനില്‍നിന്ന്‌ പുറപ്പെടുന്ന ട്രെയിന്‍ റെയിലിന്റെ മുകളിലൂടെയാണ്‌ പോകുന്നത്‌. കൊച്ചിയില്‍ ഈ റെയില്‍ ഉണ്ട്‌; അതേ സമയം ഡെല്‍ഹിയിലുമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ട്രെയിനിന്‌ ഡെല്‍ഹിയില്‍ എത്താന്‍ പറ്റുന്നത്‌. ട്രെയിന്‍ ഇന്ദ്രിയങ്ങളാണ്‌. അതോ റെയിലാണ്‌. റെയില്‍ എപ്പോഴും ട്രെയിനിനെ അതിവര്‍ത്തിച്ച്‌ നില്‍ക്കുന്നു. ട്രെയിനിന്‌ ഒരിക്കലും ഇതിനെ എത്തിപ്പിടിക്കാന്‍ സാധ്യമല്ല. കാരണം ഇതെപ്പോഴും അതിവര്‍ത്തിച്ചുനില്‍ക്കുന്നു. ഇതൊരു ഉദാഹരണം മാത്രമാണ്‌. ഈ ഉദാഹരണങ്ങളെല്ലാം പരിമിതങ്ങളാണ്‌; എന്നാല്‍ ഇവയ്‌ക്കെല്ലാം ഓരോരോ ദൗത്യങ്ങളുമുണ്ട്‌. ഒരു കോടിരൂപയുടെ രത്‌നം കാണിച്ചുതരാന്‍ ഒരു ചെറിയ മെഴുകുതിരിക്ക്‌ സാധിക്കും. ഇതിനെയെല്ലാം അങ്ങനെ കണ്ടാല്‍ മതി.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിഏഴാം ദിവസം ഈശാവാസ്യം


സ്വാമിയുടെ കൈ ചലിക്കുന്നുവെങ്കില്‍ അതിന്‌ കാരണം ഈ ഭാഗങ്ങളിലൊന്നും കൈ ഇല്ലാത്തതുകൊണ്ടാണ്‌. ഈ കസേരയില്‍ സ്വാമി ഇരിക്കുന്നു. അതുകൊണ്ട്‌ തന്നെ ഇവിടെ സ്ഥലമില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ ഇവിടെ ഇരിക്കാന്‍ പറ്റില്ല. സ്ഥലമില്ല അതുതന്നെ കാരണം. ട്രെയിന്‍ പാതയിലൂടെ പോകുമ്പോള്‍ 
ഒരേസമയം എത്ര ട്രെയിനിന്‌ പോകാന്‍പറ്റും ഒരേ പാതയിലൂടെ? ഒരെണ്ണം. അതേസമയം ഒരെണ്ണം കൂടി വന്നുകഴിഞ്ഞാല്‍ കൂട്ടിയിടി ഉണ്ടാകും. അതുപോലെ സത്യത്തെ സംബന്ധിച്ച്‌ ആക്‌സിഡന്റ്‌ ആകും, സത്യമിങ്ങനെ ചലിക്കാന്‍ തുടങ്ങിയാല്‍. അല്ലെങ്കില്‍
പരിമിതനാകണം. കാരണം അത്‌ ഒരിടത്ത്‌ ഇല്ല. ഒരിടത്ത്‌ ഇല്ലാത്ത അതിന്‌ ഉള്ള സ്ഥലത്തേക്ക്‌ പോകേണ്ടതായിട്ടുണ്ട്‌. അത്‌ ഖണ്‌ഡമാണ്‌. അഖണ്‌ഡമല്ല. മുറിവുള്ളതാണ്‌. സത്യത്തിന്‌ ചലിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ അതിന്റെ അസാന്നിദ്ധ്യം ഈ വിശ്വത്തില്‍ എവിടെയും ഇല്ല എന്നുള്ളതിനാല്‍ അതിന്‌ ചലനം സാദ്ധ്യമല്ല. ഈ വിരലിന്‌ വിരലില്‍ ചലിക്കാന്‍ സാദ്ധ്യമല്ല. പുറത്ത്‌ ചലിക്കാന്‍ സാധിക്കും. സത്യമില്ലാത്ത ഒരു ഭാവം ഈ വിശ്വത്തിലില്ല. അതുകൊണ്ട്‌ തന്നെ അതിന്‌ ചലനമില്ല. അതുകൊണ്ട്‌ സത്യത്തെ കുറിച്ച്‌ ആദ്യം മനസ്സിലാക്കുക.
``അനേജത്‌ ഏകം'' അത്‌ ചലനമില്ലാത്തതും ഒന്നുതന്നെയുമാണ്‌. അതെല്ലായിടത്തും ഒന്നാണ്‌. ``മനസഃ ജവീയഃ'' സത്യം മനസ്സിനേക്കാള്‍ വേഗതയുള്ളതാണ്‌. ഇത്‌ മനസ്സുകൊണ്ടുതന്നെയാണ്‌
മനസ്സിലാേക്കണ്ടത്‌. അതുകൊണ്ട്‌ മനസ്സിന്റെ പരിമിതിയെ
അറിയണം. മനസ്സിന്‌ എത്തിപ്പെടാന്‍ പറ്റാത്തതായിട്ടുള്ള
സ്ഥലങ്ങളൊന്നും തന്നെയില്ല. എന്നാല്‍ പരിമിതിയുമുണ്ട്‌.
അമേരിക്കയില്‍ പോയിട്ടുള്ള ഒരാളാണെങ്കില്‍ `ടക്‌' എന്ന്‌ പറഞ്ഞ്‌ അമേരിക്കയില്‍ പോയിവരാം. യൂറോപ്യന്‍ പര്യടനം വേണമെങ്കില്‍ ഒരു മിനിട്ടുകൊണ്ട്‌ നടത്താം. ഏഷ്യന്‍രാജ്യങ്ങളിലൂടെ വന്ന്‌ ഇന്ത്യയിലെ കൊച്ചിയില്‍ വീണ്ടും തിരിച്ചെത്താം. അരമിനിറ്റും ഒരു മിനിറ്റും ധാരാളം. ഇങ്ങനെ ലോകത്തിന്റെ ഭൂഖണ്‌ഡത്തില്‍ എവിടെ വേണമെങ്കിലും - ചന്ദ്രനിലും സൂര്യനിലും- പോകാം. മനസ്സ്‌ അത്രയും വേഗതയുള്ളതാണ്‌. ആ മനസ്സിനെ ചൊല്ലിയിട്ടാണ്‌ ഇത്‌ പറയുന്നത്‌. മനസ്സിനേക്കാള്‍ വേഗതയുള്ളതാണ്‌. ഈ സത്യത്തെ അറിയുകയും ആ സത്യത്തെ പകര്‍ന്നു നല്‍കുകയും ചെയ്‌തതുകൊണ്ടാണ്‌ നമ്മുടെ ഋഷീശ്വരന്മാരെ മനീഷികള്‍ എന്നുപറഞ്ഞത്‌. ``മനസഃ ഈഷ്‌ടതേ ഇതി മനീഷി''. മനസ്സിന്റെ അപ്പുറത്ത്‌ പോയി സത്യം സാക്ഷാത്‌കരിച്ചവര്‍. എങ്ങിനെയാണ്‌ മനസ്സ്‌ സഞ്ചരിക്കുന്നത്‌? എന്തുകൊണ്ടാണ്‌ മനസ്സിനേക്കാള്‍ വേഗതയുള്ളതാണ്‌ സത്യം എന്നുപറഞ്ഞത്‌? അതാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണസഹിതം താഴെ വ്യക്തമാക്കുന്നു.
നാം ഇവിടെ ബോട്ടുജെട്ടിയില്‍നിന്ന്‌ ലോകം മുഴുവന്‍ ചുറ്റാന്‍ വേണ്ടി ഒരു കപ്പലില്‍ കയറി. ആഫ്രിക്കയിലേക്കാണ്‌ പോകുന്നത്‌. നമ്മളിങ്ങനെ യാത്ര ചെയ്യുന്ന സമയത്ത്‌ ഈ ശ്ലോകത്തെ കേള്‍ക്കുന്നു. ജലം ബോട്ടിനോട്‌ പറയുന്നതാണ്‌. ``നിന്നേക്കാള്‍ വേഗതയുള്ളവനാണ്‌ ഞാന്‍'' എന്ന്‌. ഇതിനെ ശ്രദ്ധിച്ചു മനസ്സിലാക്കണം. ബോട്ടിന്റെ വേഗതയും ജലത്തിന്റെ വേഗതയും രണ്ടുവിധത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌. കാരണം ജലം ബോട്ടിനോട്‌ പറയുന്നത്‌ ``നീ എന്നെ ആശ്രയിച്ചുകൊണ്ടാണ്‌ യാത്ര ചെയ്യുന്നത്‌'' എന്നാണ്‌. ബോട്ടുജെട്ടിയില്‍നിന്നാണ്‌ ബോട്ടു പുറപ്പെട്ടതെങ്കിലും അങ്ങ്‌ ആഫ്രിക്കയില്‍ ജലമായി ഞാനുണ്ട്‌. അവിടെ ഞാന്‍ സന്നിഹിതനാണ്‌. നീ സഞ്ചരിക്കുന്നത്‌ എന്നിലാണ്‌. അതുകൊണ്ട്‌ ഞാന്‍ നിന്നേക്കാള്‍ വേഗതയുള്ളതാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിആറാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിആറാം ദിവസം
ഈശാവാസ്യം
മന്ത്രം നാല്‌
``അനേജദേകം മനസോ ജവീയോ നൈനദ്ദേവാ
ആപ്‌നുവന്‍ പൂര്‍വമര്‍ഷത്‌ തദ്ധാവതോ�ന്യാനത്യേതി
തിഷ്‌ഠത്‌ തസ്‌മിന്നപോ മാതരിശ്വാ ദധാതി''
അനേജത്‌=സത്യം ചലനമില്ലാത്തതാണ്‌; ഏകം=അതെവിടെയും ഒന്നുതന്നെയാണ്‌; മനസഃ ജവീയഃ=മനസ്സിനേക്കാള്‍ വേഗതയുള്ളതാണ്‌; പൂര്‍വ്വം അര്‍ഷത്‌=മുന്‍പേ പോയ; ഏനത്‌=സത്യത്തെ, ദേവാഃ=ഇന്ദ്രിയങ്ങള്‍, ന ആപ്‌നുവന്‍=പ്രാപിച്ചില്ല; തിഷ്‌ഠത്‌ തത്‌=ഉറച്ചുനിന്ന അത്‌; ധാവതഃ അന്യാന്‍=പറഞ്ഞുകൊണ്ടിരിക്കുന്ന മറ്റുള്ളവയെ, അത്യേതി=കടന്നുപോകുന്നു; തസ്‌മിന്‍=ആ സത്യത്തില്‍; മാതരിശ്വാ=പ്രാണവായു; അപഃ=പ്രപഞ്ചചലനങ്ങളെയെല്ലാം; ദധാതി=നിയന്ത്രിച്ചുപോരുന്നു.
``അനേജത്‌ ഏകം മനസഃ ജവീയഃ'' സത്യം ഇളക്കമില്ലാത്തതാണ്‌. ചലനമില്ലാത്തതാണ്‌ എന്ന്‌ ഉപനിഷത്ത്‌. ചലനത്തെക്കുറിച്ച്‌ നാം സയന്‍സ്‌ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്‌. പലവിധത്തിലുള്ള ചലനങ്ങളുണ്ട്‌. ഒരു കുട്ടിയോട്‌ മാവിന്റെ ചില്ല ഇളകുന്നുണ്ടല്ലോ അതെന്താണ്‌ എന്ന്‌ ചോദിച്ചു. കാറ്റുവീശുന്നതുകൊണ്ട്‌. ചലനത്തിന്റെ പിറകില്‍, ചലനത്തിന്‌ പ്രേരകമായി വര്‍ത്തിക്കുന്ന ചില ഘടകങ്ങളെ അറിഞ്ഞുകൊണ്ടുള്ള ചലനമുണ്ട്‌. നാം മനസ്സിലാക്കിയിട്ടുള്ളത്‌ അതാണ്‌. ഫാന്‍ കറങ്ങുന്നത്‌ കറന്റുള്ളതുകൊണ്ടാണ്‌്‌. അദൃശ്യമായ ഒന്നിന്റെ സാന്നിധ്യത്തില്‍ ചില വസ്‌തുക്കള്‍ ചലിക്കുന്നു.ഇവിടെ സത്യം ചലിക്കുന്നില്ല എന്ന്‌ പറയുമ്പോള്‍ ഒരു ഫാന്‍
കറങ്ങാത്ത ഒരു മരിച്ച അവസ്ഥയല്ല. നമ്മെ സംബന്ധിച്ച്‌ ചലിക്കുന്നില്ല എന്നത്‌ ഒരു നിര്‍ജീവമായ ഒരവസ്ഥയെയാണ്‌ നമ്മുടെ മനോബുദ്ധിയില്‍ പ്രകടിപ്പിക്കുന്നത്‌. ഇതൊരു ശുദ്ധസയന്‍സാണ്‌.
ചലനം എന്നുപറഞ്ഞാല്‍ എന്താണ്‌ എന്നാണ്‌ നാം ആദ്യം പഠിക്കേണ്ടത്‌. ഒരു വസ്‌തു ചലിക്കുന്നുവെങ്കില്‍ ആ വസ്‌തു ഇല്ലാത്തയിടത്തേക്കാണ്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ഒരു വസ്‌തു, ഒരു ദേശത്തില്‍, ഒരു കാലത്തില്‍ പരിമിതമായ വസ്‌തുക്കള്‍ക്കാണ്‌ ചലിക്കാന്‍ സാധിക്കുന്നത്‌.
ഉദാഹരണത്തിന്‌ ഒരു കുപ്പിയില്‍ പകുതി വെള്ളമെടുത്തു. ആ കുപ്പി കുലുക്കിക്കഴിഞ്ഞാല്‍ ആ വെള്ളത്തിന്‌ ചലിക്കാം. എന്നാല്‍ ഒരു കുപ്പിയില്‍ കുമിളക്കുപോലും നില്‍ക്കാന്‍ പറ്റാത്ത അത്രയും നിറയെ വെള്ളമെടുത്തു. അതിന്‌ ചലിക്കാന്‍ പറ്റുമോ? ഇല്ല. ആദ്യത്തെ കുപ്പിയിലെ വെള്ളം ചലിക്കുന്നുവെങ്കില്‍ അതിന്‌ കാരണം എംപ്‌റ്റി സ്‌പേസുണ്ട്‌. ആ ഭാഗത്ത്‌ ജലമില്ല. വെള്ളമില്ലാത്ത ഭാഗത്തേക്കാണ്‌ ചലിക്കുന്നത്‌. എന്നാല്‍ പൂര്‍ണ്ണമായി വെള്ളമുള്ള ഒരു കുപ്പിയില്‍ വെള്ളത്തിന്‌ ചലിക്കാന്‍ സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍ അതില്ലാത്തയൊരിടം ഇല്ലാതെയില്ല. അത്‌ എല്ലായിടത്തുമുണ്ട്‌. സത്യം ചലിക്കണമെങ്കില്‍ സത്യമില്ലാത്തയൊരിടം ഈ വിശ്വത്തില്‍ ഉണ്ടാകണം. ആദ്യം പറഞ്ഞ സ്റ്റേറ്റ്‌മെന്റിന്‌ വിരുദ്ധമാണിത്‌. ആദ്യം പറഞ്ഞ സ്റ്റേറ്റ്‌മെന്റ്‌ ഈശാവാസ്യമിദം സര്‍വ്വം എന്നാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
സന്തോഷത്തോടുകൂടിയിട്ടാണ്‌ ഞാന്‍ ഇന്ന്‌ ഭക്ഷണം കഴിക്കുന്നില്ല എന്ന്‌ തീരുമാനിക്കുന്നത്‌. ഏതുനേരവും ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയല്ല. അതുകൊണ്ടാണ്‌ ശിഷ്യന്‍ ഗുരുവിനോട്‌ ചോദിക്കുന്നത്‌. ഗുരോ, ഈശ്വരാന്വേഷണത്തിന്‌ പോയാല്‍ എല്ലാകാര്യവും നടക്കുമോ എന്ന്‌? തീര്‍ച്ചയായിട്ടും. ഭക്ഷണമൊക്കെ കിട്ടുമോ? കിട്ടില്ല. എന്തുകൊണ്ടാണ്‌? അതിന്‌ കാരണം നീ അന്വേഷിക്കുന്നത്‌ തന്നെ ഭക്ഷണമാണ്‌. പിന്നെ നിനക്കെങ്ങിനെ ഈശ്വരനെ കിട്ടും? ഈശ്വരാന്വേഷണത്തിന്‌ പോകുമ്പോള്‍ ഭക്ഷണം കിട്ടുമോ എന്ന്‌ ചോദിക്കുന്ന ശിഷ്യനോട്‌ ഗുരു പറയുന്നത്‌ കിട്ടില്ല എന്നാണ്‌. കാരണം നീ അന്വേഷിക്കുന്നത്‌ ഈശ്വരന്‍ എന്ന പേരില്‍ ഭക്ഷണമാണ്‌. അതുകൊണ്ട്‌ ഈശ്വരനെ അന്വേഷിക്കുന്നവന്‍ ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കുകതന്നെ ചെയ്യില്ല. ആരെങ്കിലും ഭക്ഷണം കൊണ്ടുകൊടുത്തോളും. ആസുരികമായത്‌ നമ്മില്‍ അറിയണമെങ്കില്‍ ഇങ്ങനെയാണ്‌ അതിനെ മനസ്സിലാക്കേണ്ടത്‌.
എനിക്ക്‌ ആവശ്യത്തില്‍കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്‌ ആസുരമാണ്‌. അജ്ഞാനത്തിന്റെ ലോകമാണ്‌. അവിടെ ചിലപ്പോള്‍ വലിയ ബള്‍ബുകളോ, സോഡിയം ലൈറ്റുകളോ ഉണ്ടാകാം. പക്ഷെ ഇരുട്ടിലാണ്‌ നാം വസിക്കുന്നത്‌. ഇവിടെ ഉപനിഷത്ത്‌ പറയുന്നത്‌ തേ ലോകാഃ അന്ധേന തമസാവൃതാഃ'' അവരുടെ ലോകം ഇരുട്ടിലാണ്‌. ``യേകേ ച''ആരൊക്കെയാണോ ``ആത്മഹന ജനാഃ'' ആത്മാവിനെ ഹനിക്കുന്ന, സ്വയം കൊന്ന, ഈ സ്വരൂപത്തെ അറിയാന്‍ ശ്രമിക്കാത്ത, സത്യാന്വേഷകരല്ലാത്ത അവര്‍ ``തേ പ്രേത്യാ താം അഭിഗച്ഛന്തി''ഇരുട്ടിന്റെ ലോകത്തിലേക്ക്‌ പ്രവേശിക്കുന്നു. അവരെപ്പോഴും വസിക്കുന്നത്‌ ഈ ഇരുളടഞ്ഞ ഗുഹകളിലാണ്‌.
പലരെക്കുറിച്ചും നമുക്ക്‌ അത്ഭുതം തോന്നും. അയാളൊരു വിവരമില്ലാത്ത മനുഷ്യനാണ്‌ട്ടോ. അയാളോട്‌ എന്തു പറഞ്ഞിട്ടും അയാള്‍ക്ക്‌ മനസ്സിലാവുന്നില്ല എന്നൊക്കെ ചിലരെക്കുറിച്ചൊക്കെ പറയുമല്ലോ. നിസ്സാരങ്ങളായ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക്‌ ഞാന്‍ കോടതി കയറ്റും എന്നൊക്കെ പറയുക, മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാന്‍ വേണ്ടി വഴികെട്ടുക, വഴിക്ക്‌ തടസ്സം നില്‍ക്കുക ഇതൊക്കെ നിസ്സാരങ്ങളായിട്ടുള്ള സംഗതികളാണ്‌. ചെയ്യുന്ന ആള്‍ ചിലപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളതായിരിക്കും. പക്ഷേ മാനുഷികമായിട്ടുള്ള ഭാവങ്ങളൊന്നും അറിയാതിരിക്കുകയും ഈ ലോകത്ത്‌ എങ്ങിനെ ജീവിക്കണമെന്ന ബാലപാഠം പോലും ഇല്ലാത്ത ഒരുകൂട്ടര്‍. അവരെയാണ്‌ ആത്മഹന്താക്കള്‍ എന്ന്‌ പറയുന്നത്‌. ആത്മഹത്യ ചെയ്‌തവരാണ്‌. ജീവിക്കുന്നുണ്ട്‌ പക്ഷേ. പിന്നെ അവരുടെ മരണം എന്നുപറയുന്നത്‌ അത്‌ ശവമെടുപ്പാണ്‌. അത്രയേ ഉള്ളൂ. ഉപനിഷത്തിന്റെ ഭാഷയില്‍ അവര്‍ പണ്ടേക്കുപണ്ടേ മരിച്ചുകഴിഞ്ഞു. ഒരു മരണം ഡോക്ടര്‍ സ്ഥിരീകരിക്കുന്നത്‌ ശവമെടുപ്പിന്റെ തിയ്യതി കുറിക്കുന്നതാണ്‌. ബാക്കി `ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്നുപറയുന്നുണ്ട്‌ കവി. അതാണ്‌ കാര്യം. അങ്ങനെ ഒരു മരണപ്പെട്ടവരായി ഈ ലോകത്ത്‌ ജീവിക്കാതിരിക്കാന്‍ ഉപനിഷത്ത്‌ പറയുന്നു. തുടര്‍ന്ന്‌ സത്യത്തെക്കുറിച്ച്‌ വീണ്ടും ഒരു വിവരണം നല്‌കുന്നു ഋഷി.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിനാലാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിനാലാം ദിവസം
ഈശാവാസ്യം
ആസുരികമായ ലോകത്തില്‍ കഴിയുന്നവരെ, അതിന്റെയൊരു ചിത്രീകരണമാണ്‌ കണ്ണുകായ്‌ക അല്ലെങ്കില്‍ അന്ധത. പ്രജ്ഞാമാന്ദ്യം അല്ലെങ്കില്‍ അറിവിന്റെ അഭാവം എന്നാണ്‌ പറയുക. ഇതിനെ ഇല്ലാതാക്കിതരുന്ന ആളാണ്‌ ഗുരു. അതുകൊണ്ടാണ്‌ ഗുരുഗീതയില്‍ ``അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്‌ജനശലാകയാ ചക്ഷുരുന്മീലനം യേന തസ്‌മൈശ്രീ ഗുരവേ നമഃ'' ഗുരുവിനെ ഞാന്‍ നമസ്‌കരിക്കുന്നു. അജ്ഞാനമാകുന്ന, അറിവില്ലായ്‌മയാകുന്ന തിമിരം ബാധിച്ച എനിക്ക്‌ തിമിരശസ്‌ത്രക്രിയ ചെയ്യുന്നവനാണ്‌ ഗുരു.അറിവാകുന്ന നേത്രം പ്രദാനം ചെയ്യുന്നു. അതുകൊണ്ട്‌ അദ്ദേഹത്തിന്‌ എന്റെ നമസ്‌കാരം. ഈ ശസ്‌ത്രക്രിയയാണ്‌ ഉപനിഷത്തുക്കള്‍ക്ക്‌ ഗുരുക്കന്മാര്‍ക്ക്‌ ചെയ്യാനുള്ളത്‌.
പുരാണങ്ങളില്‍ ഈ ആസുരികമായ ഭാവത്തെ ചിത്രീകരിക്കുന്ന സമയത്ത്‌ അസുരരാജാക്കന്മാര്‍ക്കൊക്കെ വ്യാസര്‍ അങ്ങനെയുള്ള രൂപത്തെ അവതരിപ്പിച്ചു. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, ദശകണ്‌ഠന്‍, ദശമുഖന്‍ ഇവരൊക്കെ അസുരരാജാക്കന്മാരും ആസുരമായ പ്രവര്‍ത്തി ചെയ്യുന്നവരുമാണ്‌. ഹിരണ്യാക്ഷന്‍ എന്നാല്‍ സ്വര്‍ണ്ണത്തിലേക്ക്‌ കണ്ണുവെച്ചിരിക്കുന്നവന്‍. ഇവരൊക്കെ അസുരന്മാരാണ്‌. മറ്റാരുടെയെങ്കിലും മാലയോ മറ്റാല്‍ കണ്ടാല്‍ കണ്ണെടുക്കാതെ അതിനെതന്നെ നോക്കുന്നത്‌ ആസുരികമായ ലക്ഷണമാണ്‌. കശിപു എന്നാല്‍ തലയിണ എന്നും കട്ടില്‍ എന്നും അര്‍ത്ഥമുണ്ട്‌. ഭോഗങ്ങളെ കാമിക്കുന്നവന്‍ എന്നാണര്‍ത്ഥം. അതു ആസുരമാണ്‌. അതുകൊണ്ടാണ്‌ രാവണന്‍ സ്വര്‍ണ്ണം കൊണ്ട്‌ എല്ലാം ഉണ്ടാക്കിയത്‌. ഇത്‌ പഴയ ഒരേര്‍പ്പാടല്ല. ഇപ്പോഴും ഇത്‌ സജീവമാണ്‌.
സീതയെ കാഞ്ചനമൃഗത്തെ, സ്വര്‍ണമാനിനെ കാണിച്ചിട്ടാണ്‌ അസുരന്റെ കെണിയില്‍ വീഴ്‌ത്തുന്നത്‌? യാഥാര്‍ത്ഥ്യത്തെ നമുക്ക്‌ കാണിച്ചുതരുകയാണ്‌. മനസ്സാണ്‌ സീത. ബോധത്തില്‍നിന്ന്‌ മനസ്സ്‌ അകലുന്നത്‌ ഇന്ദ്രിയ വിഷയങ്ങളില്‍ പതിക്കുമ്പോഴാണ്‌. രാമായണത്തിന്റെ എസ്സന്‍സ്സായ, രാമായണത്തെ മുഴുവന്‍ അവതരിപ്പിച്ചിരിക്കുന്ന ഒരൊറ്റ ശ്ലോകം ഈ ഉപനിഷത്തിലുണ്ട്‌. ആസുരികമായ നാമത്തോടുകൂടിയ ലോകം എന്നുപറഞ്ഞാല്‍ അജ്ഞാനത്തില്‍, അക്കാദമിക്‌ ക്വാളിഫിക്കേഷനുണ്ടെങ്കിലും, അവനവനെക്കുറിച്ച്‌, പ്രപഞ്ചത്തിന്റെ ആധാരത്തെ കുറിച്ച്‌ അറിയാതെ കഴിയുന്ന ആളുകള്‍. അയ്യായിരത്തിചില്വാനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാട്ടില്‍ വസിക്കുകയും, ശ്രീരാമന്റെയും ശ്രീകൃഷ്‌ണന്റെയും ഇടപെടലോടുകൂടി അവര്‍ക്ക്‌ വംശനാശം വന്നു എന്നു കരുതുന്നത്‌ ശരിയല്ല. അവര്‍ ഇപ്പോഴും സജീവമാണ്‌ ലോകത്തിലെല്ലായിടത്തും വളരെ ആക്‌ടീവാണ്‌ ഇവര്‍. ഇനി കൊല്ലണമെങ്കില്‍ ശ്രീരാമന്‍ നമ്മുടെ ഉള്ളില്‍ അവതരിക്കണം.
രാമായണം ഇത്തരത്തിലുള്ള ഒരുപാട്‌ അസുരന്മാരെ കാണിച്ചുതരുന്നുണ്ട്‌. ശംഭൂകന്‍ ഒരു അസുരനാണ്‌. ശംഭൂകന്‌ ഈശ്വരധ്യാനവും തപസ്സൊക്കെയുണ്ട്‌. പക്ഷേ തലകീഴായിട്ടാണെന്നുമാത്രം. അശാസ്‌ത്രീയമായ തപസ്സ്‌, ആരാധന. നമുക്കുമുണ്ട്‌ ഇങ്ങനെയുള്ള കുറേ ആരാധനകള്‍. ശൂലം കയറ്റല്‍, ഗരുഡന്‍തൂക്കം എന്നിങ്ങനെ. ഇവരൊക്കെ ശംഭൂകന്മാരാണ്‌. പീഡിപ്പിച്ചുകൊണ്ടുള്ള ആരാധന. ഒരിക്കലും ഭാരതീയ ആചാര്യന്മാരോ, ചിന്തയോ അത്തരത്തിലുള്ള പീഡനമുറകളെ ഈശ്വരാരാധനയായി കണ്ടിട്ടില്ല. തപസ്സെന്നുപറഞ്ഞുകഴിഞ്ഞാല്‍ സന്തോഷപൂര്‍വ്വം അനുഷ്‌ഠിക്കുന്ന യാതനകളാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
ഈശാവാസ്യ ഉപനിഷത്ത്‌ അതിന്റെ പ്രഥമമന്ത്രത്തില്‍ ഈശ്വരനെ എങ്ങിനെയാണ്‌ സ്വീകരിക്കേണ്ടത്‌ അല്ലെങ്കില്‍ ഈശ്വരനെ എങ്ങിനെയാണ്‌ അറിയേണ്ടത്‌, ഉള്‍ക്കൊള്ളേണ്ടത്‌ എന്നതിനെ ആദ്യം തന്നെ അവതരിപ്പിച്ചു. ഈശ്വരന്റെ ആ സാന്നിധ്യത്തെ, കോയ്‌മയെ, ഈശ്വരന്‍ എന്നുള്ളതിനെ അംഗീകരിക്കുക. ഒരാള്‍ക്ക്‌ ഈശ്വരനെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഈശ്വരന്‍ അതിനനുസരിച്ചിട്ടല്ല നിലനില്‍ക്കുന്നത്‌. ഉപനിഷത്തിന്റെയൊക്കെ ഒരു രീതിയാണിത്‌. ഒരുവന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക്‌ അനുസരിച്ച്‌ നിലകൊള്ളുന്നതല്ല ഈശ്വരന്‍. വിശ്വസിച്ചാലും ഇല്ലെങ്കിലും ആ സത്യത്തെ സംബന്ധിച്ച്‌ ഇതൊരു വിഷയമേ അല്ല. പക്ഷേ നമുക്കൊക്കെ ബുദ്ധിയുണ്ട്‌ എന്നുള്ളതുകൊണ്ട്‌ ഉപനിഷത്തില്‍ പറയുന്നതിന്റെ, ഈശാവാസ്യമിദം സര്‍വ്വം എന്ന ആ ഈശ്വരന്റെ കോയ്‌മയെ യുക്തിപൂര്‍വ്വം അംഗീകരിക്കണം. അന്ധമായ അംഗീകരിക്കലല്ല മറിച്ച്‌ യുക്തിപൂര്‍വ്വം. നമ്മുടെ ശാസ്‌ത്രത്തില്‍ ഇതിനെ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വഴികളുണ്ട്‌. ഒന്നാമത്തേത്‌ ശ്രവണം. അടുത്തത്‌ മനനം. കേട്ടതിന്റെ മനനം. പിന്നെ നിധിദ്യാസനം. കേള്‍വിയും, കേട്ടതിനെ ഒരു സ്വതന്ത്രമായ സ്വാത്മവിചാരവും അനന്തരം അതിനെയൊരു അനുഭവപ്പെടുത്തലും. ഇത്‌ ചെയ്യണമെന്നാണ്‌ പറയുന്നത്‌.
ഉപനിഷത്തിന്‌ നമ്മളോട്‌ പറയാനുള്ളത്‌ ഈശ്വരന്റെ ആ സാന്നിദ്ധ്യത്തെ അറിഞ്ഞ്‌, അംഗീകരിച്ച്‌ കര്‍മ്മങ്ങളെ ചെയ്യുകയും, ആരുടേതാണ്‌ ധനം എന്ന ചിന്തയിലൂടെ, ഒരാളുടെയും ഒന്നും ആഗ്രഹിക്കാതെ ത്യജിച്ചുകൊണ്ട്‌ ഭുജിക്കുക എന്ന ഒരു പാഠവും കൂടെ ഒന്നാമത്തെ മന്ത്രത്തില്‍ പഠിപ്പിച്ചുതരുന്നു. ഈശ്വരനെ സ്വീകരിക്കുമ്പോളാണ്‌ നമ്മള്‍ ഈ വിശ്വത്തെ പൂര്‍ണ്ണമായി സ്വീകരിക്കുന്നത്‌. എന്നെ ഈ പ്രപഞ്ചവുമായി അകറ്റിനിര്‍ത്തുന്ന ഒരേ ഒരു സാധനമേയുള്ളൂ. ഞാന്‍ എന്നും എന്റേതെന്നും. അത്‌ അയഥാര്‍ത്ഥ്യമാണ്‌ എന്ന്‌ ഉപനിഷത്ത്‌ ഋഷി പറയുന്നു. അതുകൊണ്ടാണവര്‍ പറഞ്ഞത്‌ ഈ അല്‌പമായ അയഥാര്‍ത്ഥ്യത്തെ ത്യജിക്കൂ. പൂര്‍ണ്ണമായ യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കൂ. ഉപനിഷത്തിന്‌ നമ്മളോട്‌ പറയാനുള്ളത്‌ അല്‌പം ത്യജിക്കാനും പൂര്‍ണ്ണം വരിക്കാനുമാണ്‌. ``ശതം സമാഃ ജിജീവിഷേത്‌ കര്‍മ്മാണി കുര്‍വന്‍ ഏവ'' കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ സന്തോഷവാനായി ഇവിടെ നൂറുവര്‍ഷം ജീവിക്കാന്‍ തീരുമാനിക്കണം. ``ന കര്‍മ ലിപ്യതേ നരേ'' കര്‍മ്മങ്ങളുണ്ടാക്കുന്ന ദോഷങ്ങളൊന്നുംതന്നെ നരനില്‍ ലേപനം ചെയ്യപ്പെടുന്നതല്ല. പറ്റിപ്പിടിക്കുന്നതല്ല. രാമകൃഷ്‌ണദേവന്‍ പറഞ്ഞ ഉദാഹരണങ്ങളെയൊക്കെ വച്ച്‌ ഇതിനെ നാം മനസ്സിലാക്കി. കര്‍മ്മത്തില്‍ ഞാനെന്നും എന്റേതെന്നുമാണ്‌ ബന്ധനം. അത്‌ ചക്ക മുറിക്കുമ്പോള്‍ എണ്ണ പുരട്ടുന്ന ഒരേര്‍പ്പാടാണ്‌.
ഈശാവാസ്യഉപനിഷത്ത്‌ മന്ത്രത്തെ ഒരു ലേപനമായി, എണ്ണയായി കണ്ട്‌ അത്‌ പുരട്ടി നമ്മള്‍ കര്‍മ്മം ചെയ്യുന്നുവെങ്കില്‍ പിന്നെ ഒരു കുഴപ്പമില്ല. വിനോബാജി ഖദറിനോടാണ്‌ കര്‍മ്മത്തെ ഉപമിച്ചിട്ടുള്ളത്‌. ഖദറിലുണ്ടാകുന്ന അല്ലെങ്കില്‍ വെള്ളവസ്‌ത്രത്തിലുണ്ടാകുന്ന അഴുക്കുകളെ പെട്ടെന്ന്‌ തിരിച്ചറിയും. അതുപോലെയാണത്രെ കര്‍മ്മം. കര്‍മ്മത്തില്‍ അശുദ്ധിയുണ്ടാകുമ്പോള്‍ പെട്ടെന്ന്‌ തിരിച്ചറിയും. വീണ്ടും നമ്മളെ പരിശുദ്ധിയിലേക്ക്‌ നയിക്കാന്‍ അത്‌ സഹായിക്കുന്നു.
തുടര്‍ന്ന്‌ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായ ഒരു ജീവിതത്തെ വെച്ചുപുലര്‍ത്തുന്നവരെക്കുറിച്ച്‌ ഉപനിഷത്ത്‌ പറഞ്ഞു. അവര്‍ അസുരന്മാരാണ്‌. ``അസുര്യാ നാമ തേ ലോകാഃ അന്ധേന തമസാവൃതാഃ താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ'' ആസുരികമായ ലോകം വളരെ പ്രസിദ്ധമാണ്‌. അവിടെ അജ്ഞാനം വന്നിട്ടുള്ള ഇരുട്ടാണ്‌. അതാണ്‌ മഹാഭാരതത്തില്‍ ഈ ഉപനിഷത്തിനെ കഥാരൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍, ഈയൊരു മന്ത്രത്തിന്‌ ആള്‍രൂപം നല്‌കിയത്‌ ധൃതരാഷ്‌ട്രനും കുട്ടികള്‍ക്കുമാണ്‌. ഇങ്ങനെയൊരു അന്ധന്റെ ഭാര്യയാകുമ്പോള്‍ എന്തുവേണ്ടിവരും? സ്വയം കണ്ണുകെട്ടേണ്ടിവരും.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പ്പത്തിരണ്ടാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പ്പത്തിരണ്ടാം ദിവസം
ഈശാവാസ്യം
ഒരു ആശുപത്രിയില്‍, കൊച്ചിയിലുള്ള ആശുപത്രിയില്‍, ഏതു സ്ഥലത്തായാലും, ഇവിടെയൊക്കെ ഒരു ആക്‌സിഡന്റ്‌ നടന്ന്‌ ഒരാളെ കൊണ്ടുവെന്നിരിക്കട്ടെ. കയ്യൊടിഞ്ഞു. കാലൊടിഞ്ഞു. ആ ആക്‌സിഡന്റായ ആളുടെ കയ്യോ കാലോ എക്‌സ്‌റേ എടുക്കുകയോ, സ്‌കാന്‍ ചെയ്യുകയോ, തുന്നലിടുകയോ, പ്ലാസ്റ്ററിടുകയോ ചെയ്യുന്ന ആ ഒരു പരിപാടി, നടക്കുന്ന സമയം, ചുരുങ്ങിയത്‌ ഒരു മൂന്നുമണിക്കൂര്‍ കൊണ്ട്‌, ഒരു ആക്‌സിഡന്റ്‌ കഴിഞ്ഞ്‌ മൂന്നുനാല്‌ മണിക്കൂറാകുമ്പോഴേക്കും നമ്മുടെ അടുത്ത്‌ ഒരാള്‍ വന്ന്‌ സംസാരിക്കാന്‍ തുടങ്ങും. ഒരു വക്കീലായിരിക്കും ചിലപ്പോള്‍. പിന്നെ കേസാക്കണോ തുടങ്ങിയ ചോദ്യങ്ങളായി. അല്ലെങ്കില്‍ ക്ലെയിം ചെയ്യുന്നതിനുള്ള ഏജന്‍സിയുണ്ടാകും. രോഗം കുറച്ച്‌ മാരകമാണെങ്കില്‍ വേറെ ആളുകള്‍ വരും. ചെറിയ ചെറിയ പുസ്‌തകങ്ങളും ബുക്ക്‌ലെറ്റുമായിട്ട്‌. അവരും നമുക്ക്‌ ഓഫര്‍ തരും. വക്കീലന്മാര്‍ പറയും അപകടം പറ്റിയ ഭാഗം കൂടുതലാണെങ്കില്‍ കൂടുതല്‍ തുക മേടിച്ചുതരാം, നിങ്ങളൊന്നും തരണ്ട. കമ്മീഷന്‍ മാത്രം മതി അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയും നിങ്ങളുടെ ഈശ്വരന്‍ കരുണ കാട്ടുന്നില്ലെങ്കില്‍ ഞങ്ങളുടെ ഈശ്വരനോട്‌ പറഞ്ഞ്‌ പ്രാര്‍ത്ഥിച്ച്‌ സുഖപ്പെടുത്തിത്തരാം എന്ന്‌. ഇങ്ങനെ പലതരത്തിലുള്ള റെക്കമെന്റേഷനുകള്‍. ട്രാന്‍സ്‌ഫര്‍ വേണമെങ്കില്‍ ഞാന്‍ മന്ത്രിയോട്‌ പറഞ്ഞ്‌ ശരിയാക്കി തരാം. അപ്പോള്‍ നാം പറയും എങ്ങനെയെങ്കിലും എനിക്കതൊന്ന്‌ ശരിയാക്കിത്തരൂ എന്ന്‌ പറയുന്നതുപോലെ നിങ്ങടെ ഈശ്വരന്‌ പ്രായമായി. ഞങ്ങളുടെ ഈശ്വരന്‍ ചെറുപ്പമാണ്‌.
ഇങ്ങനെ തളര്‍ന്ന മനസ്സിന്റെ തളര്‍ച്ചയെ താല്‌കാലികമായി മാറ്റുന്നതിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നത്‌ ഇന്ന്‌ സമൂഹത്തില്‍ വളരെ കൂടുതലാണ്‌. നമുക്ക്‌ ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്‌ തളര്‍ച്ച വരുന്നത്‌. വളരെ അപകടം പിടിച്ച ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. കമ്മീഷന്‍ അടിസ്ഥാനമായിട്ടുള്ള മത്സരങ്ങളാണ്‌ ഇന്ന്‌ എല്ലാ മേഖലയിലും നിലനില്‍ക്കുന്നത്‌.
``അസുര്യാ നാമ തേ ലോകാഃ`` എന്നുപറഞ്ഞാല്‍ ഇതൊക്കെയാണ്‌ ആ ലോകത്തിന്റെ ഒരു സ്വഭാവം. ``അന്ധേന തമസാവൃതാഃ`` അവിടെ ഇരുട്ടാണ്‌. ആ ലോകം പൂര്‍ണമായി ഇരുട്ടിനാല്‍ ആവൃതമായിട്ടിരിക്കുന്നു. ``യേകേചഃ`` ആരൊക്കെയാണോ ഇങ്ങനെയുള്ളവരെ ഉപനിഷത്ത്‌ പറയുന്നത്‌ ``ആത്മഹനഃജനാഃ`` എന്നാണ്‌. ആത്മഹത്യ ചെയ്‌തവര്‍. ആത്മഹന്താക്കള്‍. സത്യാന്വേഷണം നടത്താത്ത, ഈ സത്യത്തെ അംഗീകരിക്കാത്ത, അറിയാന്‍ ശ്രമിക്കാത്ത, ബുദ്ധികൊണ്ടെങ്കിലും ഉള്‍ക്കൊള്ളാത്ത അവരെ ``ആത്മഹനഃജനാഃ`` എന്നുപറയുന്നു. പെട്രോളൊഴിച്ച്‌ മരിച്ചവനോ, വിഷം കഴിച്ച്‌ മരിച്ചവനോ അല്ല ഉപനിഷത്ത്‌ ഋഷിയുടെ ഭാഷയില്‍ ആത്മഹത്യ ചെയ്‌തവന്‍. ``തേ പ്രേത്യാഃ`` അവര്‍ വിട്ടുപോകുന്നു, പ്രവേശിക്കുന്നു ``താന്‍ അഭിഗച്ഛന്തി`` അവരവിടേക്കാണ്‌ പോകുന്നത്‌. അവരുടെ ലോകം പ്രകാശമില്ലാത്തതാണ്‌. അവരതില്‍ ഇരിക്കുന്നു.
ഉപനിഷത്ത്‌ അടുത്ത മന്ത്രത്തില്‍ അവതരിപ്പിക്കുന്നത്‌ വിദ്യയെ ഉപാസിക്കുന്നവരെക്കുറിച്ചാണ്‌. വിദ്യയെ ഉപാസിക്കുന്നവര്‍ അതിലും വലിയ കൂരിരുട്ടിലേക്കാണ്‌ പ്രവേശിക്കുന്നത്‌. വീണ്ടും സത്യത്തെ അവതരിപ്പിക്കുന്നു. നമ്മുടെ തീരുമാനങ്ങള്‍ വിചാരപൂര്‍വ്വമാകണമെങ്കില്‍ ഈ ഉപനിഷത്ത്‌ വിചാരം നമ്മുടെ ഉള്ളില്‍ വരണം. വികാരപൂര്‍വ്വമായിരിക്കരുത്‌ നമ്മുടെ തീരുമാനങ്ങള്‍. വിചാരപൂര്‍വ്വമായ തീരുമാനങ്ങളും കര്‍മ്മങ്ങളും നാം വിചാരം ചെയ്യണം. നമ്മുടെ മുന്നിലുള്ള വാര്‍ത്താ ദൃശ്യമാധ്യമങ്ങള്‍ എല്ലാം തന്നെ എപ്പോഴും വികാരത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വിചാരത്തിലേക്ക്‌ നമ്മെ കൊണ്ടുപോകുന്ന യാതൊന്നും തന്നെ ഇല്ലാത്ത അവസ്ഥയാണ്‌. ഇത്‌ നമുക്ക്‌ ദൃശ്യമാധ്യമത്തില്‍ കൂടി കിട്ടണമെങ്കില്‍ `അനിമല്‍ പ്ലാനറ്റ്‌' എന്ന ചാനല്‍ കാണണം. അതില്‍ നമുക്ക്‌ ചിന്തിക്കാനുള്ള വിഷയങ്ങളുണ്ടാകും. ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളോ സീരിയലുകളോ ഒക്കെ കണ്ടുകഴിഞ്ഞാല്‍ പിന്നെ നാം ആ കണ്ണില്‍കൂടിയേ നമ്മുടെ അടുത്ത്‌ വരുന്നവരെ കാണുകയുള്ളൂ. ഉപനിഷത്ത്‌ തരുന്ന ദര്‍ശനം അത്‌ വ്യത്യസ്‌തമാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പത്തിഒന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പത്തിഒന്നാം ദിവസം
ഈശാവാസ്യം
നമ്മുടെ ഈ ഹിന്ദൂയിസത്തില്‍ പല ചെപ്പടിവിദ്യകളും പറയുന്നവരുണ്ട്‌. ഗുരു ഒരു ഭസ്‌മം ജപിച്ചുതന്നു. അതോടുകൂടി എല്ലാം മാറി. സ്‌കാന്‍ ചെയ്‌തുനോക്കി. ഇപ്പോള്‍ ഒന്നും കാണാനില്ല. ഭസ്‌മം പോലും കാണാനില്ലാത്രേ. എന്തോ കുഴപ്പമുണ്ടെന്നുപറയാം. ഭസ്‌മമെങ്കിലും കാണണ്ടേ സ്‌കാന്‍ ചെയ്‌താല്‍. അതിനല്ല നാം ഈശ്വരനെ ഉപയോഗിക്കേണ്ടത്‌. ഒരു ഉറക്കഗുളികയായിട്ടോ, മയക്കുഗുളികയായിട്ടോ അല്ല ഈശ്വരന്‍.
``അസുര്യാ`` എന്നാല്‍ ഇത്തരത്തിലുള്ള ആസുരികമായ - ആസുരം എന്നുപറഞ്ഞാല്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയവിഷയങ്ങളും അതിന്റെ പാലനം, ലാളനം ഇത്യാദികള്‍ സ്വീകരിച്ചിട്ടുള്ള - അതിന്റെ സംരക്ഷണത്തിനുവേണ്ടി തന്നെ പ്രാര്‍ത്ഥിക്കുന്നത്‌.
കുട്ടി മരിച്ചതുകണ്ട്‌ വിലപിക്കുന്ന അമ്മയോട്‌ ബുദ്ധന്‍ പറഞ്ഞതെന്താണ്‌? എല്ലാം ഞാന്‍ ശരിയാക്കിത്തരാം എന്നാണ്‌. കുറച്ച്‌ കടുക്‌ കിട്ടിയാല്‍ മതി; ഞാന്‍ ശരിയാക്കിത്തരാം. ``ഓ കടുകിന്‌ വിഷമമൊന്നുമില്ല. ഞാന്‍ മേടിച്ചുകൊണ്ടുവരാം'' അമ്മ. എത്രവേണം? കുറച്ച്‌ ഒരു കൈപിടിയില്‍ ഒതുങ്ങാവുന്നത്‌ കൊണ്ടുവന്നാല്‍ മതി. പോകാന്‍ നേരത്ത്‌ ബുദ്ധന്‍ പറഞ്ഞു. ``മരണം നടക്കാത്ത വീട്ടില്‍നിന്നുവേണം മേടിക്കാന്‍. എന്നാലേ ഫലം ഉണ്ടാവുകയുള്ളൂ''. അവര്‍ ഓരോ വീട്ടിലും പോയി. എല്ലാവരും കടുക്‌ കൊടുക്കാന്‍ റെഡിയാണ്‌. പക്ഷേ അമ്മ ചോദിക്കും. ``മരണം നടന്നിട്ടുണ്ടോ ഈ വീട്ടില്‍?''. ഉവ്വ്‌. മരണം നടന്നിട്ടുണ്ട്‌. അങ്ങനെ കുറച്ച്‌ വീടുകളില്‍ പോയപ്പോള്‍ അവര്‍ക്ക്‌ മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിട്ടഭിമുഖീകരിച്ചു. പിന്നെ കുട്ടിയെ ജനിപ്പിപണ്ട്‌ ഗുരു സന്തോഷമില്ലാത്തവനോട്‌ പറഞ്ഞു. ``നിനക്ക്‌ ഞാന്‍ സന്തോഷമുണ്ടാക്കിത്തരാം. ഒരു ഷര്‍ട്ട്‌ കൊണ്ടുവന്നാല്‍ മതി''. ഒരു ഷര്‍ട്ടോ? ഒറ്റ ഷര്‍ട്ട്‌. ഞാന്‍ നിനക്ക്‌ സന്തോഷമുണ്ടാക്കിത്തരാം. ഏത്‌ ടൈപ്പാണ്‌ വേണ്ടത്‌? സാധാരണത്തേതുപോലെയുള്ളത്‌. നിനക്ക്‌ പാകമായാലും ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷേ സന്തോഷമുള്ളവന്റെ ഷര്‍ട്ടായിരിക്കണം. ഇയാളും ഇതുപോലെ ഓരോരുത്തരുടെ അടുത്തും പോയി ചോദിച്ചു. ``ഒരു ഷര്‍ട്ട്‌ തരുമോ?'' എന്ന്‌. ഷര്‍ട്ടുതരാം. സന്തോഷമുണ്ടോ നിങ്ങള്‍ക്ക്‌? സന്തോഷമൊന്നുമില്ല. ഷര്‍ട്ട്‌ തരാന്‍ സന്തോഷമുണ്ട്‌. നിങ്ങള്‍ സന്തോഷവാനാണോ? അല്ല. അങ്ങനെ ഓരോരുത്തരോടും സന്തോഷവാനാണോ എന്ന്‌ ചോദിച്ചിട്ട്‌ സന്തോഷവാനല്ല. അവസാനം ഒരാളെ കണ്ടെത്തി. അയാള്‍ ഭയങ്കര സന്തോഷവാനാണ്‌. എന്നാല്‍ അയാളോട്‌ ചോദിച്ചു. ഷര്‍ട്ട്‌ തരുമോ? അയാള്‍ക്ക്‌ ഷര്‍ട്ടില്ല. അതായിരുന്നു അയാളുടെ പ്രശ്‌നം. പക്ഷേ സന്തോഷവാനാണ്‌. ഇതൊക്കെ അവര്‍ പറഞ്ഞുതന്നത്‌ ഇതിനൊക്കെ വേണ്ടിയിട്ടാണ്‌.
ഇന്ന്‌ അങ്ങനെയല്ല. ഇപ്പോള്‍ നാട്ടില്‍ നോക്കൂ. സ്വാമി ഈയൊരു ശാസ്‌ത്രം പ്രചരിപ്പിക്കുന്നതിന്‌ വേണ്ടി, ഇതില്‍ നിന്ന്‌ ഒരു പ്രചോദനം കിട്ടി, ഇത്‌ നമ്മുടെ ആളുകള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ടതാണ്‌ എന്ന്‌ സ്വയം തീരുമാനിച്ച്‌ അതില്‍ സമര്‍പ്പിച്ചിട്ടുള്ള ഒരാളെന്ന നിലയ്‌ക്ക്‌ പറയുന്നതാണ്‌. അതുകൊണ്ട്‌ പറയുകയാണ്‌. ഇന്ന്‌ നാം ഈ ലോകത്തെ വളരെ നന്നായി മനസ്സിലാക്കണം.
(തുടരും.....)

ഉപനിഷത്ത്‌ പഠനം നാല്‌പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
നാല്‌പതാം ദിവസം
ഈശാവാസ്യം
വിനോബാജി തന്റെ ഭാഷ്യത്തില്‍ പറയുന്നത്‌ ``അസൂര്യാ'' എന്നാണ്‌. അസൂര്യാ എന്നുള്ളതിന്‌ സൂര്യനില്ലാത്ത, സൂര്യരഹിതമായ, പ്രകാശമില്ലാത്ത എന്നാണ്‌. അങ്ങിനെയൊരു വ്യാഖ്യാനമുണ്ട്‌. അതുകൊണ്ടാണ്‌ ``അന്ധേന തമസാവൃതാഃ`` ഇരുട്ടാണ്‌. എപ്പോഴും പവര്‍കട്ടാണ്‌ അവരുടെ വീട്ടില്‍, അല്ലെങ്കില്‍ അവരുടെ ലോകത്തില്‍. ബാഹ്യമായ പവര്‍കട്ടല്ല; ആന്തരികമായത്‌. അവരോട്‌ നിങ്ങള്‍ പറയൂ. എട്ടുമണിക്കൊരു ഉപനിഷത്ത്‌ ക്ലാസ്സുണ്ട്‌ എന്ന്‌. എട്ടുമണിക്ക്‌ ഉപനിഷത്ത്‌ ക്ലാസ്സോ? വേറെ പണിയൊന്നുമില്ലേ? നിങ്ങള്‍ക്ക്‌ അത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ? പിന്നെന്തിനാണ്‌ ഈ ഉപനിഷത്ത്‌ ക്ലാസ്സിനൊക്കെ രാവിലെ എഴുന്നേറ്റ്‌ പോകുന്നത്‌? നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അദ്ദേഹമെന്തെങ്കിലും പറഞ്ഞോ? ഞാന്‍ പറയാമല്ലോ അദ്ദേഹത്തിനോട്‌. നിങ്ങളുടെ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടായിട്ടാണ്‌ നിങ്ങളിത്‌ കേള്‍ക്കാന്‍ വരുന്നത്‌? അങ്ങിനെയാണ്‌ നാം ധരിച്ചുവെച്ചിട്ടുള്ളത്‌. ഈ ഉപനിഷത്ത്‌, ഭഗവദ്‌ഗീത, ആത്മോപദേശശതകമൊക്കെ കേള്‍ക്കണമെങ്കില്‍ ഒന്നുകില്‍ നമുക്കൊക്കെ മെന്റലായിരിക്കണം, അല്ലെങ്കില്‍ വീട്ടില്‍ കാര്യമായ എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടായിരിക്കണം, മാറാവ്യാധികളുണ്ടായിരിക്കണം. ഇങ്ങനെ മാറാവ്യാധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും പരിഹാരമായി മതത്തെ അവതരിപ്പിക്കുന്ന ഒരു നെറികെട്ട, വൃത്തികെട്ട കാലത്തിലാണ്‌ നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്‌.
അതുകൊണ്ട്‌ പലരും ചോദിക്കാറുണ്ട്‌. ``ഈ ഉപനിഷത്ത്‌ കേട്ടാല്‍ എന്റെ പ്രശ്‌നം തീരുമോ'' എന്ന്‌. രാവിലെ ടിവി തുറന്നുകഴിഞ്ഞാല്‍ ഇങ്ങനെ കാണാം നമുക്ക്‌. ഇതൊക്കെ പറയുമ്പോഴും കേള്‍ക്കുമ്പോഴും നമുക്ക്‌ തന്നെ തോന്നും ``ഓ! എന്റീശ്വരാ'' എന്ന്‌. സത്യംപറഞ്ഞാല്‍ ഒരു ഈശ്വരന്‍ എവിടെയെങ്കിലും ഇരിക്കുന്നുണ്ടെങ്കില്‍ ആദ്യം ശരിയാക്കുക ഇവരെയാണ്‌. ഇതൊരു തിരിച്ചറിവാണ്‌. ഈ തിരിച്ചറിവില്‍ പിന്നെ നാമൊരു കര്‍മ്മം ചെയ്യുന്ന സമയത്ത്‌ ഈശ്വരന്‍ എന്ന്‌ പറഞ്ഞ ഒരാള്‍ ഇങ്ങനെ ഇടപെടാനൊന്നും ഇല്ല. അല്ലാതെ ഒരു രോഗം വന്നാല്‍, നിന്റെ രോഗത്തെ മാറ്റും എന്നൊക്കെ പറയുന്നത്‌. നല്ല ഡോക്ടറെ കാണൂ. ഡോക്ടര്‍ ആരാണ്‌? അദ്ദേഹം തന്നെയാണ്‌ ധന്വന്തരി. ഭഗവാന്റെ അവതാരമാണ്‌. തനിക്ക്‌ മരുന്ന്‌ തരുന്ന ആ മരുന്ന്‌ എന്താണ്‌? ഔഷധമാണ്‌. ഔഷധം അമൃതമാണ്‌. സ്വീകരിക്കണം.
ഇവിടെ ഭാരതത്തിന്റെ പ്രാര്‍ത്ഥന വേറൊരു വിധത്തിലാണ്‌. ``നിപത സന്ത്വന ശശ്വ തത്ര തത്ര ജഗദ്‌ഗുരോ ഭവതോ ദര്‍ശനം യസ്യാത്‌ അപുനര്‍ഭവദര്‍ശനം``വിപത്തുക്കള്‍ ടണ്‍കണക്കിന്‌ തന്നോളാനാണ്‌ കുന്തി പറഞ്ഞത്‌. ``വിപതോ നൈവ വിവത സഃ സംമ്പതോ നൈവ സംമ്പതഃ`` വിപത്തുക്കള്‍ വിപത്തല്ല ഭഗവാനെ, സമ്പത്ത്‌ സമ്പത്തുമല്ല. ഞാന്‍ കാണുന്നത്‌ അങ്ങയെയാണ്‌. എന്തു ദുരിതങ്ങളിലും ഞാന്‍ അങ്ങയുടെ സാന്നിദ്ധ്യം, അങ്ങയുടെ സ്‌പര്‍ശനം അനുഭവിക്കുന്നു. അത്തരത്തിലുള്ള ദുരിതങ്ങളെ തന്ന്‌ എന്നെ അങ്ങയുടെ സാന്നിദ്ധ്യത്തെ കൂടുതല്‍ അനുഭവിപ്പിച്ചുതരൂ.
എന്തെങ്കിലുമൊക്കെ മാറാവ്യാധി വന്നിട്ടുണ്ടെങ്കില്‍, ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ നാം പറയണം; ഒരു മടിയും കൂടാതെ. ഭഗവാന്റെ അനുഗ്രഹം കൊണ്ട്‌ എനിക്ക്‌ ക്യാന്‍സര്‍ ആണെന്ന്‌ തിരിച്ചറിഞ്ഞു. കാരണം അദ്ദേഹത്തിന്റെ ഒരു ആവശ്യമായിരിക്കാം അത്‌. അത്‌ ഏതെങ്കിലും ചെപ്പടിവിദ്യകൊണ്ട്‌ മാറുന്നുവെങ്കില്‍ അതിനെന്തോ കുഴപ്പമുണ്ട്‌. ഒന്നുകില്‍ നമുക്ക്‌ അല്ലെങ്കില്‍ അവര്‍. ഈശ്വരനൊരിക്കലും പ്രകൃതി വിരുദ്ധനല്ല. കാരണം കൃഷ്‌ണനൊക്കെ അങ്ങിനെ എല്ലാറ്റിലുമത്‌ കാണിച്ചുതരുന്നുണ്ട്‌. ഒരു വേടന്‍ അറിയാതെ അമ്പെയ്‌ത സമയത്ത്‌ വേണമെങ്കില്‍ അദ്ദേഹത്തിന്‌ പല മാസ്‌മരിക വിദ്യ കൊണ്ട്‌ അതൊക്കെ അങ്ങനെ ശരിയാക്കാമായിരുന്നു. ചെയ്‌തില്ലല്ലോ. ആ സ്വാഭാവികമായ പ്രകൃതിയുടെ പ്രക്രിയയ്‌ക്ക്‌ താന്‍ വിധേയനാകുകയായിരുന്നു. ജീസസ്സും അതുതന്നെയാണ്‌ ചെയ്‌തത്‌. പക്ഷേ ബാക്കിയുള്ളവരാണ്‌ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്‌. തുടക്കക്കാരൊന്നും കുഴപ്പം ചെയ്‌തിട്ടില്ല. പിന്നീട്‌ വന്നവരാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിഒമ്പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിഒമ്പതാം ദിവസം
ഈശാവാസ്യം
മന്ത്രം മൂന്ന്‌
``അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാഃ
താംസ്‌തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ``
അസുര്യാഃ നാമ=ആസുരീസമ്പത്തുവളര്‍ത്തി ജീവിക്കുന്നവര്‍ക്കായുള്ള; തേലോകാഃ=പ്രസിദ്ധങ്ങളായ ലോകങ്ങള്‍; അന്ധേനതമസാ=കൂരിരുട്ടുകൊണ്ട്‌; ആവൃതാഃ=നിറഞ്ഞവയായിനിലനില്‍ക്കുന്നു; യേകേച=ആരാരൊക്കെയാണോ; ആത്മഹനഃജനാഃ=ആത്മാവിനെ മൂടിമറയ്‌ക്കുന്ന ആളുകള്‍, തേപ്രേത്യ=അവര്‍ മനുഷ്യദേഹം വെടിഞ്ഞിവിടുന്നുയാത്രയായാല്‍; താന്‍ അഭിഗച്ഛന്തി=ആ ഇരുളടഞ്ഞ ലോകങ്ങളില്‍ എത്തിച്ചേരുന്നു.
``അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാഃ`` ആരാണ്‌ ഇവരൊക്കെ? ഇവരൊക്കെ അയ്യായിരം കൊല്ലങ്ങള്‍ക്കുമുമ്പ്‌ ജീവിച്ചിരുന്നവര്‍. ഇവരെ രാമനും കൃഷ്‌ണനും കൊന്നു. ശല്യമൊന്നുമില്ല എന്നു കരുതി ആരെങ്കിലും ഇരിക്കുകയാണെങ്കില്‍ തെറ്റി. പണ്ട്‌ ഇങ്ങനെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതിലും കൂടുതലാണ്‌. പണ്ടൊക്കെ ഇവരുടെ പേര്‌ പറഞ്ഞാല്‍ മനസ്സിലാവുമായിരുന്നു. ഇപ്പോള്‍ ദേവന്മാരുടെ പേരിലാണ്‌. അതുകൊണ്ടാണ്‌ ദേവാസുരന്‍ എന്നുപറയുന്നത്‌. അങ്ങനെയുള്ള പേരിലാണ്‌ നിലനില്‌ക്കുന്നത്‌.
അസുരന്‍ എന്നുപറഞ്ഞാല്‍ ``അസു പ്രാണേഷു ഇന്ദ്രിയേഷു രമന്തേ ഇതി അസുര്യാഃ`` ഇന്ദ്രിയങ്ങളിലും ഇന്ദ്രിയവിഷയങ്ങളിലും അതാണ്‌ അസു പ്രാണേഷു ഇന്ദ്രിയേഷു എന്നു പറഞ്ഞാല്‍. കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി, കൈ, കാല്‍, രണ്ട്‌ വിസര്‍ജ്ജനേന്ദ്രിയങ്ങള്‍, വാഗ്വിന്ദ്രിയം എന്നീ ഇന്ദ്രിയങ്ങളിലും, ശബ്‌ദ സ്‌പര്‍ശ രസ രൂപ ഗന്ധം ഇന്ദ്രിയവിഷയങ്ങളിലും ``രമന്തേ`` ആര്‍ രമിക്കുന്നുവോ, ഇതാണ്‌ ലോകമെന്നു കരുതി ഇതിനു വേണ്ടി മാത്രം ജീവിതത്തെ തിരഞ്ഞെടുത്ത, ഇതിനെ നേടുകയാണ്‌, ഇതിന്റെ പരിപാലനമാണ്‌, ഇതിന്റെ ഭോഗമാണ്‌ നമുക്കൊക്കെ വിധിച്ചിട്ടുള്ളതെന്ന്‌ ആര്‍ കരുതുന്നുവോ അവരെയെല്ലാം അസുരന്മാര്‍ എന്നുപറയുന്നു. അതുകൊണ്ടാണ്‌ അസുരന്മാരെ ചിത്രീകരിക്കുമ്പോള്‍ പത്ത്‌ തലയോടുകൂടി ചിത്രീകരിച്ചത്‌. വലിയ നാവ്‌, പല്ല്‌, മൂക്ക്‌ ഇതൊക്കെ ഇങ്ങനെ വലുത്‌ കാണിച്ചത്‌ ഇതിനു വേണ്ടി മാത്രം ജീവിക്കുമ്പോഴാണ്‌. ഗുരുദേവന്‍ പറഞ്ഞുവല്ലോ, ആത്മോപദേശശതകത്തില്‍, ``ഉണര ണമിന്നിയുറങ്ങണം ഭുജിച്ചീടണമശനം പുണരേണമെന്നിവണ്ണം'' അതുതന്നെ. ഉറങ്ങണം. പിന്നെയോ? ഉണരണം. എന്തിനാണ്‌ ഉണരുന്നത്‌. കഴിക്കാന്‍. വിശന്നിട്ട്‌ ഉണര്‍ന്നതാണ്‌. പിന്നെയോ? ഉറങ്ങണം. പിന്നെയോ? ഉണരണം. ഇതൊക്കെയുള്ളോ ജീവിതം? അതേ. ഇത്രയേയുള്ളൂ. അപ്പോള്‍ മൂപ്പര്‍ക്ക്‌ ഒരു പേരിടാമെങ്കില്‍ എന്തിടാം? അസുരന്‍ നമ്പര്‍ വണ്‍. അവരൊക്കെ അസുരന്മാരാണത്രെ. ഇതാണ്‌ ജീവിതം എന്ന്‌ ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനുവേണ്ടി ഓടിനടക്കുന്നതൊക്കെ ആസുരികമാണ്‌. അവരുടെ ലോകത്തെക്കുറിച്ച്‌ പറയുകയാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിഎട്ടാം ദിവസം ഈശാവാസ്യം


ഉപനിഷത്ത്‌ ഇനി അവതരിപ്പിക്കുന്നുണ്ട്‌ ജനാഃ എന്ന്‌. ജനാഃ എന്നാല്‍ ജനിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ; നേതൃഗുണത്തിലേക്ക്‌ വന്നിട്ടില്ല. അതുകൊണ്ട്‌ നേതൃഗുണമാര്‍ന്നവന്റെ കര്‍മ്മം എങ്ങിനെയിരിക്കണം? ഇത്തരത്തിലുള്ള ലേപനത്തോടുകൂടിയിട്ട്‌, ഒട്ടല്‍ ഇല്ലാത്ത കര്‍മ്മത്തോടുകൂടി. ഒട്ടലില്ലാത്ത കര്‍മ്മം ചെയ്യുമ്പോള്‍ നമുക്ക്‌ ആനന്ദമായിരിക്കും അതിന്റെ ഫലം. കര്‍മാണി കുര്‍വന്നേവേഹ ജിജീവിഷേച്ഛതം സമാഃ ഏവം ത്വയി നാന്യഥേതോ�സ്‌തി ന കര്‍മ ലിപ്യതേ നരേ ഇത്‌ ഉപനിഷത്തിന്‌ നമ്മോട്‌ പറയാനുള്ള ഒരു നിര്‍ദ്ദേശമാണ്‌.
ആദ്യം ഉപനിഷത്ത്‌ ഈശ്വരനെ അവതരിപ്പിച്ചു. എന്താണ്‌
ഈശ്വരന്‍? എങ്ങിനെയാണ്‌ ഈശ്വരനെ അറിയേണ്ടത്‌? അല്ലെങ്കില്‍ ഈശ്വരനെന്ന്‌ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ നാം ഉള്‍ക്കൊള്ളേണ്ടത്‌ എങ്ങിനെയാണ്‌? ഇതാണ്‌ ഇതിന്റെ അടിസ്ഥാനം. അതിന്‌ മെയിനായിട്ടുള്ള ഹാര്‍ഡ്‌വെയര്‍ ഉണ്ടായിരിക്കണം. പിന്നെ നമുക്ക്‌ പലതുമിങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം. പക്ഷേ അടിസ്ഥാനമായിട്ടുള്ള സാധനം വേണം. ഇതിന്റെ മുകളിലായിരിക്കണം ക്ഷേത്രദര്‍ശനവും, വഴിപാടും പൂജയും ഒക്കെ. ഇത്‌ അടിസ്ഥാനമായിട്ട്‌
വേണ്ടതാണ്‌.
അങ്ങനെ ഒന്നാം മന്ത്രത്തില്‍നിന്നും രണ്ടാം മന്ത്രത്തിലേക്കു വന്നു. ലോകത്തില്‍ വ്യവഹരിക്കേണ്ടതിന്റെ ഒരു മാനദണ്‌ഡം പറഞ്ഞുതന്നു. അതില്‍ പ്രപഞ്ചമെന്താണ്‌? ഇതില്‍ കാണായതൊക്കെ എന്താണ്‌? അതിനെ അന്വേഷിക്കുന്ന താനാരാണ്‌? ഇനി തന്റെ പ്രവൃത്തികള്‍ എപ്രകാരത്തിലുള്ളതായിരിക്കണം? താന്‍ ഈ പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നത്‌ ഏത്‌ പ്രകാരത്തില്‍? അതാണ്‌ പറഞ്ഞത്‌. തനിക്കിവിടെ ഒരു നൂറ്‌വര്‍ഷം അനുവദിച്ചിട്ടുണ്ടെങ്കില്‍, ആ നൂറ്‌വര്‍ഷവും നീ കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ ജീവിക്കാന്‍ തീരുമാനിക്കണം. ആ തീരുമാനത്തിന്‌ മാറ്റമുണ്ടാവരുത്‌. അല്ലാതെ ആത്മഹത്യ ചെയ്യാനല്ല നീ തീരുമാനിക്കേണ്ടത്‌. ജീവിക്കാന്‍ തീരുമാനിക്കണം. ഉപനിഷത്ത്‌ പറയുന്നത്‌ അതാണ്‌. ഒളിച്ചോടാനല്ല; ജീവിക്കാനാണ്‌ ഉപനിഷത്ത്‌ നമ്മോട്‌ പറയുന്നത്‌. ജീവിക്കാന്‍ നീ തീരുമാനിക്കൂ. 99വയസ്സ്‌ കഴിഞ്ഞാലും തീരുമാനിക്കൂ എന്തെങ്കിലും ജോലിയൊക്കെ ചെയ്യാന്‍. ആദ്യം പറഞ്ഞത്‌ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നൊക്കെ. പിന്നെ ഇതെങ്ങിനെ ശരിയാകും? ഇങ്ങനെ കൂട്ടിക്കുഴച്ച്‌ നിങ്ങള്‍ ചിന്തിക്കുകയേ ചെയ്യരുത്‌. ഇത്‌ വളരെ ക്രമത്തിലാണ്‌ ഇവര്‍ പറഞ്ഞിരിക്കുന്നത്‌. ഈ കര്‍മ്മമൊഴിഞ്ഞൊരു പരിപാടിയില്ല. എവിടെയാണ്‌ സംഗമുപേക്ഷിക്കേണ്ടത്‌? സംഗം ഉപേക്ഷിക്കേണ്ട ഘട്ടത്തില്‍ അത്‌ ഉപേക്ഷിച്ചേ മതിയാവൂ.
പരുന്ത്‌ മത്സ്യം പിടിച്ച്‌ പോവുകയായിരുന്നു. അങ്ങനെ പോകുന്ന കാഴ്‌ച രാമകൃഷ്‌ണദേവന്‍ പറയാറുണ്ട്‌. കാക്കകളൊക്കെ ചുറ്റും കൂടി പരുന്തിനെ വല്ലാതെ കഷ്‌ടപ്പെടുത്തും. ഈ പരുന്ത്‌ അങ്ങോട്ട്‌ പറക്കുമ്പോള്‍ അവിടെ വരും. ഇങ്ങോട്ട്‌ പറക്കുമ്പോള്‍ ഇങ്ങനെ. നാമീ കാഴ്‌ചയൊക്കെ കാണും; ഈ മത്സ്യമാര്‍ക്കറ്റിന്റെയൊക്കെ അടുത്ത്‌. അവസാനം പരുന്തിന്‌ പണ്ടു പഠിച്ച ഉപനിഷത്ത്‌ ഓര്‍മ്മവരും. ത്യക്തേന ഭുഞ്‌ജീഥാഃ അപ്പോള്‍ അതങ്ങോട്ട്‌ വിടും. വിടുമ്പോള്‍ അതിന്റെ പുറകെ ഓടിക്കോളും കാക്കകള്‍. പിന്നെ പരുന്തിന്റെയൊരു പറക്കലുണ്ട്‌. ആ അനന്തമായ ആകാശത്തില്‍, വിഹായസ്സില്‍ അതങ്ങനെ സ്വസ്ഥമായിട്ടുള്ളൊരു പറക്കല്‍. കുറച്ചുകൂടെ ഉയരത്തിലേക്ക്‌. അവിടേയ്‌ക്ക്‌ കാക്കയ്‌ക്കൊന്നും എത്താന്‍ പറ്റില്ല.
നാം ഈ ചെറിയ ചെറിയതിനെയൊക്കെ അള്ളിപിടിച്ചിരിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഉയരത്തിലേക്ക്‌ പോവാന്‍ പറ്റാത്തത്‌. അതുകൊണ്ട്‌ ഉപനിഷത്ത്‌ ഉയരത്തിലുള്ള പറക്കലിനെ കുറിച്ചാണ്‌ പറയുന്നത്‌. അതാണ്‌ ത്യജിച്ചുകൊണ്ടുള്ള ഭുജിക്കല്‍. അത്‌ നൂറ്‌ വര്‍ഷമാണെങ്കില്‍ നൂറ്‌ വര്‍ഷം. കര്‍മ്മാണി കുര്‍വ്വന്‍ ഇതല്ലാതെ വേറെ വഴിയൊന്നുമില്ല. ഇനി വേറെ എന്തെങ്കിലുമുണ്ടോ ഓപ്‌ഷന്‍? ഇല്ല. വേറെ ഒരു ഓപ്‌ഷനും ഇല്ല, ഇതല്ലാതെ. ഇനി, ഇതല്ലാതെ ചിലര്‍ ചിലതൊക്കെ തിരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ കുറിച്ചാണ്‌ ഉപനിഷത്ത്‌ പറയാന്‍ പോകുന്നത്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിഏഴാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിഏഴാം ദിവസം
ഈശാവാസ്യം
ചിലരൊക്കെ ജോലി രാജിവെച്ച്‌ ആശ്രമത്തില്‍ പോയിട്ടുണ്ട്‌ എന്നൊക്കെ കേട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ എന്താണവിടെ ചെയ്യുന്നത്‌? എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാകാം അവിടെ. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്‌ ചിലര്‍ക്ക്‌. വലിയ വലിയ ജോലിയിലൊക്കെ ഇരുന്ന്‌, അത്‌ രാജിവെച്ച്‌, ആശ്രമത്തില്‍ പോയ ആള്‍ക്കാരാണ്‌. ഇവര്‍ ഏതു നേരവും മറ്റുള്ളവരെകൊണ്ട്‌ പറയിപ്പിക്കും ഇത്‌. എന്നിട്ട്‌ ഈ ആശ്രമത്തിലെ ആളുകള്‍ പറയും. സ്വാമിആരാണെന്നറിയോ? ഭയങ്കര ജോലിയൊക്കെ ഉണ്ടായിരുന്നു. രാജിവെച്ചതാണ്‌. ഇപ്പോള്‍ മൂപ്പരുടെ ജോലി എന്താണ്‌? തൊഴുത്തൊക്കെ നോക്കുക, അങ്ങനെയുള്ള സംഗതികള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും. ആശ്രമത്തിന്റെ ഉത്തരവാദിത്വങ്ങളാണ്‌ ഇപ്പോള്‍. ഇപ്പോഴും അയാള്‍ ചെയ്യുന്നത്‌ ജോലിയാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ പാരമ്പര്യത്തെ ഗൃഹസ്ഥാശ്രമം എന്ന്‌ പറഞ്ഞത്‌. ഗൃഹത്തെ നാം ആശ്രമമാക്കണം. ഗൃഹത്തില്‍നിന്ന്‌ വിട്ട്‌ വേറൊരു ആശ്രമത്തില്‍ പോകലല്ല. മറിച്ച്‌ ഗൃഹത്തെയിങ്ങനെ ആശ്രമമാക്കണം. അവിടുത്ത ആശ്രമ മുഖ്യപുരോഹിതന്‍ അച്ഛനാണ്‌. ഗുരുപത്‌നിയായി അമ്മയുണ്ട്‌. ശിഷ്യന്മാരായി കുട്ടികളൊക്കെ. ശതം സമാഃ ജിജീവിഷേത്‌ തീരുമാനിക്കൂ. 100 വര്‍ഷം കര്‍മ്മം ചെയ്‌തുകൊണ്ട്‌ ജീവിക്കൂ. ഇതല്ലാതെ നിനക്ക്‌ വേറൊരു വഴി ഇല്ല. ഇത്‌ നീ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഉപനിഷത്ത്‌ പറയുന്നു ന കര്‍മ ലിപ്യതേ കര്‍മം നിന്നെ ലേപനം ചെയ്യുന്നില്ല. കര്‍മബന്ധനം നിനക്കുണ്ടാകുന്നില്ല. കര്‍മബന്ധനം ഉണ്ടാകാതിരിക്കണമെങ്കില്‍ എന്തുവേണം? കര്‍മം ചെയ്യാതിരുന്നതുകൊണ്ട്‌ സാധിക്കുമോ? ഇല്ല. കര്‍മം ചെയ്യണം. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കുന്നതുപോലെ. കര്‍മ്മങ്ങള്‍ ചെയ്യണം. എങ്ങിനെ ചെയ്യണം? ത്യക്തേന ത്യജിച്ചുകൊണ്ട്‌. ഉടമസ്ഥതാബോധം കൈയൊഴിഞ്ഞ്‌ കര്‍മ്മങ്ങളെ ചെയ്യുക. അങ്ങനെയാണെങ്കില്‍ നിന്നെ കര്‍മ്മങ്ങളുടെ ദോഷം ബന്ധിക്കില്ല. കര്‍മ്മദോഷം എന്നൊന്ന്‌ ഉണ്ടാവില്ല. ഞാന്‍ എനിക്ക്‌ വേണ്ടി കര്‍മ്മം ചെയ്യുമ്പോഴാണ്‌ ദോഷം ഉണ്ടാകുന്നത്‌.
ഒരു മിലിട്ടറിയിലെ ഒരാള്‍, അദ്ദേഹം അതിര്‍ത്തിയില്‍ കര്‍മ്മം ചെയ്യുന്നു. എന്താണ്‌ കര്‍മ്മം? അയല്‍രാജ്യത്തില്‍നിന്ന്‌ ശത്രുക്കള്‍ നമ്മുടെ രാജ്യത്തേക്ക്‌ കടന്നുവരികയും, വിധ്വംസപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അങ്ങനെ അതിര്‍ത്തി കടന്ന്‌ വരുന്നവനെ തുരത്താന്‍ വേണ്ടി സര്‍ക്കാര്‍ ഇയാള്‍ക്ക്‌ തോക്ക്‌ കൊടുത്തിട്ടുണ്ട്‌. പത്തോ പതിനഞ്ചോ ആളുകളുടെയൊക്കെ ജീവന്‍ ഇദ്ദേഹം എടുക്കുന്നുണ്ടാകും. അപ്പോഴൊക്കെ ഇദ്ദേഹത്തിന്‌ സന്തോഷമാണ്‌. ഒരിക്കലും കുറ്റബോധം തോന്നാറില്ല. തനിക്കു വേണ്ടിയിട്ടല്ല; രാജ്യത്തിനുവേണ്ടി കര്‍മ്മം ചെയ്യുമ്പോള്‍ കുറ്റബോധം ഉണ്ടാകുന്നില്ല. രാജ്യമായി വളര്‍ന്ന്‌, രാജ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവനാകുന്ന സമയത്ത്‌ താന്‍ ചെയ്യുന്നത്‌ കൊലപാതകമാണെങ്കിലും, മറ്റൊരുവന്റെ ജീവഹാനിയാണെങ്കിലും തന്നെ സംബന്ധിച്ച്‌ അതൊരിക്കലും ഒരു നികൃഷ്ടകര്‍മ്മമല്ല; മറിച്ച്‌ ഉത്‌കൃഷ്ടകര്‍മ്മമാണ്‌. അത്തരത്തിലുള്ള കര്‍മ്മത്തില്‍ തന്റെ ജീവന്‍ പോലും വിട്ടുപോയിക്കഴിഞ്ഞാല്‍ രാഷ്‌ട്രം തന്നെ ആദരിക്കുന്നു. പരംവീര്‍ചക്രയൊക്കെ കൊടുത്ത്‌ ആദരിക്കുന്നത്‌ അതിന്റെ ഭാഗമായിട്ടാണ്‌.
എന്നാല്‍ വേറൊരാള്‍ ലൈസന്‍സുള്ളതോ ഇല്ലാത്തതോ ആയ തോക്കെടുത്ത്‌, അയാളുടെ വീടിന്റെ മതില്‍ ചാടി വരുന്ന ആളെ, കള്ളന്‍ തന്നെയാണെന്നിരിക്കട്ടെ, വെടിവെച്ചുകൊന്നാല്‍ എന്താവും സ്ഥിതി? ബന്ധനമായി. ഇനി വെടിവെച്ചുകൊന്നിട്ട്‌ പോലീസ്‌ പിടിച്ചിട്ടില്ലെങ്കിലും തന്നെ സംബന്ധിച്ച്‌ എപ്പോഴും ഭയമാണ്‌. എപ്പോഴാണ്‌ പിടിക്കുക എന്നാലോചിച്ച്‌. എന്തിനാണ്‌ പരംവീരചക്ര തരാനാണോ; അല്ല വേറെ ചക്രം തരാനാണ്‌. പിന്നെ എത്ര ചക്രമെറിഞ്ഞാലും അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പറ്റില്ല. ഒരേ കര്‍മ്മം തന്നെ ഉത്‌കൃഷ്ടവും, നികൃഷ്ടവുമാകുന്നത്‌ ഭാവനകൊണ്ടാണ്‌്‌. കര്‍മ്മത്തിനുമുമ്പ്‌ അറിവുണ്ടായിരിക്കണം. എന്റെ കര്‍മ്മങ്ങളെല്ലാം തന്നെ അറിവുകൊണ്ടാണ്‌ എങ്കില്‍ ന ലിപ്യതേ.
രാമകൃഷ്‌ണദേവന്‍ പറയും: കര്‍മ്മം ചെയ്യുക എന്ന്‌ പറഞ്ഞാല്‍ ചക്ക മുറിക്കുന്ന ഒരു ഏര്‍പ്പാടാണ്‌. ലോകത്ത്‌ കര്‍മ്മം ചെയ്‌ത്‌ ജീവിക്കുക എന്നുപറഞ്ഞാല്‍ ചക്ക മുറിക്കുന്ന പരിപാടിയാണ്‌. ചക്ക മുറിക്കുന്നത്‌ നല്ല പരിചയസമ്പന്നനായിട്ടുള്ളൊരാളാണെങ്കില്‍ അവന്‍ മുറിക്കാനെടുക്കുന്ന കത്തിയില്‍ കുറച്ച്‌ എണ്ണ പുരട്ടും. തന്റെ കൈയിലും കുറച്ച്‌ പുരട്ടും. തിന്നുനോക്കാനുള്ള പരിപാടിയുണ്ടെങ്കില്‍ ചുണ്ടിലും പുരട്ടും. ഒട്ടലുണ്ടാവില്ല എന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം. ഇത്തരത്തിലുള്ള ഒരു ഉപനിഷദ്‌ ജ്ഞാനതൈലം രാവിലെ പുരട്ടി ഇറങ്ങിയാല്‍ ഒരു ഒട്ടലും ഉണ്ടാവില്ല. ന ലിപ്യതേ നരേ നരനില്‍ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. നരന്‍ എന്നുപറഞ്ഞാല്‍ നേതൃഗുണമുള്ളവന്‍ എന്നാണ്‌. തന്റെ കര്‍മ്മത്തിലൂടെ മറ്റുള്ളവര്‍ക്കും ദിശാബോധം നല്‍കുന്നവന്‍ അല്ലെങ്കില്‍ നല്‌കേണ്ടവന്‍. നമ്മളെ മാത്രം വിളിക്കുന്നതാണ്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിആറാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിആറാം ദിവസം
ഈശാവാസ്യം
മന്ത്രം രണ്ട്‌
കുര്‍വന്നേവേഹ കര്‍മാണി ജിജീവിഷേച്ഛതം സമാഃ
ഏവം ത്വയി നാന്യഥേതോ�സ്‌തി ന കര്‍മ ലിപ്യതേ നരേ.
ഇഹ=ഈ ലോകത്ത്‌; കര്‍മാണി കുര്‍വന്‍ ഏവ=ഫലചിന്ത വെടിഞ്ഞുള്ള കര്‍മ്മങ്ങള്‍ ചെയ്‌തുകൊണ്ടുതന്നെ; ശതം സമാഃ=ഒരു നൂറുവര്‍ഷം; ജിജീവിഷേത്‌=ജീവിക്കാന്‍ തീരുമാനിക്കുക; ഏവം ത്വയി=അപ്രകാരമായാല്‍ നിന്നില്‍; ഇതഃ അന്യഥാ=ഈ മനുഷ്യജീവിതത്തില്‍ നിന്നുള്ള പതനം; ന അസ്‌തി=സംഭവിക്കുന്നില്ല; നരേ=ഫലേച്ഛവെടിയുന്ന വിവേകിയായ പുരുഷനില്‍; കര്‍മ ന ലിപ്യതേ=കര്‍മ്മം പറ്റിപ്പിടിക്കുന്നില്ല.
ഉപനിഷത്തിലെ വളരെ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റേറ്റ്‌മെന്റാണ്‌ ഇത്‌. ഇഹ=ഇവിടെ. ഇവിടെ എന്നുപറഞ്ഞാല്‍ ഇപ്പോള്‍ ഞാന്‍ ഏത്‌ ചുറ്റുപാടിലാണോ നിലകൊള്ളുന്നത്‌ അവിടെ. ഇപ്പോള്‍ എന്റെ സാഹചര്യം, ഞാന്‍ ജനിച്ചതെവിടെയാണ്‌, ഞാന്‍ വളരുന്നതെവിടെയാണ്‌, എനിക്ക്‌ ജോലി എവിടെയാണ്‌, എന്റെ കുടുംബം എവിടെയാണ്‌. ഇവിടെ? അവിടെ. എവിടെയാണ്‌ നമ്മുടെ കര്‍മ്മഭൂമി? അത്‌ അവിടെ. കര്‍മാണി എന്നുപറഞ്ഞാല്‍ കര്‍മ്മങ്ങള്‍. ബഹുവചനമാണ്‌. കുര്‍വന്‍ ഏവ ചെയ്‌തുകൊണ്ട്‌ തന്നെ. ഇവിടെ കര്‍മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ ശതം സമാഃ നൂറ്‌ വര്‍ഷം ജിജീവിഷേത്‌ ജീവിക്കാന്‍ തീരുമാനമെടുക്കൂ. ഇവിടെ കര്‍മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ 100 വര്‍ഷം ജീവിക്കാന്‍ തീരുമാനിക്കൂ. ഉപനിഷത്ത്‌ പറയുന്നത്‌ കര്‍മങ്ങളെ ചെയ്‌തുകൊണ്ട്‌ നാം 100 വര്‍ഷം ഇവിടെ ജീവിക്കണം. ഇനി നൂറില്‍ കൂടിയാലും കുഴപ്പമില്ല. അതുവിചാരിച്ച്‌ കര്‍മങ്ങളൊക്കെ മതിയാക്കാം എന്ന്‌ ആരും ചിന്തിക്കണ്ട. അത്‌ തെറ്റിദ്ധാരണയാണ്‌.
കര്‍മങ്ങളെയൊക്കെ മതിയാക്കലാണ്‌ സന്യാസം അല്ലെങ്കില്‍ ഉപനിഷത്ത്‌ പറയുന്നത്‌ അതാണ്‌ എന്ന്‌ ആരെങ്കിലും കരുതുന്നുവെങ്കില്‍, ഇതാ ഈശാവാസ്യം ഉപനിഷത്ത്‌ എടുത്ത്‌ വെച്ചു നോക്കിക്കോളൂ. കര്‍മാണി കുര്‍വന്‍ ഏവ ജിജീവിഷേത്‌ ശതം സമാഃ കര്‍മങ്ങളെ ചെയ്‌തുകൊണ്ട്‌ തന്നെ 100 വര്‍ഷം ജീവിക്കാന്‍ തീരുമാനിക്കണം എന്നാണ്‌. ഭഗവദ്‌ഗീതയിലും ഇത്‌ തന്നെയാണ്‌ പറയുന്നത്‌. ന ഹി കശ്ചിത്‌ ക്ഷണമപി ജാതു തിഷ്‌ഠത്യ കര്‍മ്മകൃത്‌ ഒരുവനും ഒരു ക്ഷണനേരം പോലും ഒരു കര്‍മ്മം ചെയ്യാതെ ഇരിക്കുക എന്നത്‌ അര്‍ജ്ജുനാ സാദ്ധ്യമല്ല എന്ന്‌ ഭഗവദ്‌ഗീതയില്‍ മൂന്നാം അദ്ധ്യായം കര്‍മ്മയോഗം. കാര്യതേ ഹ്യവശഃ കര്‍മ്മ സര്‍വ്വ പ്രകൃതിജൈര്‍ഗുണൈ പ്രകൃതിഗുണത്തിന്‌ അനുസൃതമായി അവശരായി കര്‍മ്മങ്ങളെ ചെയ്‌തുകൊണ്ടിരിക്കുന്നു. ഒരുവന്‍ കര്‍മ്മം ചെയ്യില്ല എന്നുപറഞ്ഞാലും അവനെ അവശനാക്കിക്കൊണ്ട്‌ കര്‍മ്മം ചെയ്യിപ്പിക്കും, എന്തെങ്കിലുമൊക്കെ. അതിലും നല്ലത്‌ മര്യാദയ്‌ക്കു ചെയ്യുന്നത്‌ തന്നെയാണ്‌.
ഇഹ കര്‍മാണി കുര്‍വന്‍ ഏവ ജിജീവിഷേത്‌ ശതം സമാഃ ഇതാണ്‌ ഉപനിഷത്തിന്‌ ആദ്യം പറയാനുള്ളത്‌. ഏവം ത്വയി ഇപ്രകാരം നിന്നില്‍, ഈ കര്‍മങ്ങളെ ചെയ്‌തുകൊണ്ടുതന്നെ ജീവിക്കുന്ന നിന്നില്‍, ഇപ്രകാരം ഒരു ജീവിതം തിരഞ്ഞെടുത്ത നിന്നില്‍, ഇദഃ അന്യഥഃ നഃ അസ്‌തി ഇതല്ലാതെ വേറൊരു വഴിയും ഇല്ല. നിനക്ക്‌ ചോയ്‌സ്‌ വേറെ ഇല്ല. ഇനി കര്‍മ്മമില്ലാത്ത ഒരു മേഖല എനിയ്‌ക്കുണ്ട്‌ എന്ന്‌ ആരെങ്കിലും കരുതിയാലോ? അങ്ങനെ ഇല്ല.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിഅഞ്ചാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിഅഞ്ചാം ദിവസം
ഈശാവാസ്യം
ഒരു ഉദാഹരണം. വീട്ടില്‍ ജോലിക്ക്‌ പോവാതെ വീട്ടമ്മയായിരിക്കുന്ന ഒരു അമ്മ, ഭര്‍ത്താവ്‌ ജോലിക്ക്‌ പോവുന്നുണ്ട്‌. ഭര്‍ത്താവ്‌ ഈ ജോലിയൊക്കെ കഴിഞ്ഞ്‌ വൈകീട്ട്‌ വന്ന്‌ പിറ്റേദിവസം പോയതിനുശേഷം, ഇവരുടെ വസ്‌ത്രങ്ങളൊക്കെ അലക്കാനെടുക്കും. ഇവരിത്‌ സോപ്പുപൊടിയിലേക്ക്‌ ഇടുന്നതിന്‌ മുമ്പ്‌ പോക്കറ്റിലൊക്കെ വെറുതെ കയ്യിട്ടുനോക്കും. എന്തെങ്കിലുമുണ്ടോ എന്ന്‌. ചിലപ്പോള്‍ പത്ത്‌, ഇരുപത്‌, അമ്പത്‌, നൂറ്‌ ഒക്കെ ഇങ്ങനെയൊക്കെ കിട്ടും. എന്നാല്‍ നാം അത്‌ അദ്ദേഹത്തിന്‌ കൊടുക്കുമോ? ഇല്ല. കാരണം അത്‌ നമ്മുടെ കസ്റ്റഡിയില്‍ വെക്കും. അദ്ദേഹത്തിനറിയാം; അവരത്‌ എടുത്തുവെക്കുമെന്ന്‌. ചില സമയത്ത്‌ വളരെ പ്രതീക്ഷയോടുകൂടി കയ്യിടുമ്പോള്‍ ഒന്നും ഉണ്ടാവില്ല. മനസ്സില്‍ പറയും. ദരിദ്രവാസി. എന്തുപറ്റിയോ ആവോ ഇന്ന്‌. ഇങ്ങനെ കിട്ടിയ നാം ശേഖരിച്ച്‌ വെച്ചിട്ടുണ്ടാകും. അപ്പോഴാണ്‌ ഇദ്ദേഹമിങ്ങനെ ചോദിക്കുന്നത്‌. അല്ലാ, നിന്റെ കയ്യില്‍ ഒരു 100 രൂപ ഉണ്ടോ എടുക്കാന്‍, അല്ലെങ്കില്‍ ഒരു 200 രൂപ. അപ്പോള്‍ ഈ അമ്മ പറയുകയാണ്‌. കഴിഞ്ഞമാസം ഒരു 200 മേടിച്ചിട്ടുണ്ട്‌. നിങ്ങളിതുവരെ തന്നിട്ടില്ല. അതുകൊണ്ട്‌ ഇത്‌ ശമ്പളം കിട്ടിയാല്‍ ഉടനെ തരണം. അതായത്‌ മൂപ്പരുടെ പോക്കറ്റില്‍ നിന്നെടുത്ത്‌, എന്റേതാക്കി കടം കൊടുക്കുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ, ഇതാണ്‌ നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
ഈ വിശ്വത്തിന്റെ മുഴുവന്‍ ഉടമ, അദ്ദേഹം, അതുകൊണ്ട്‌ നിങ്ങള്‍ അമ്പലത്തില്‍ നടയ്‌ക്കലൊക്കെ എന്തെങ്കിലും കൊണ്ടുവെയ്‌ക്കുമ്പോള്‍ ഭയത്തോടുകൂടി വെച്ചേക്കണം. നാമൊക്കെ ഒരു കുല പഴം കൊണ്ടുവെച്ചിട്ട്‌ ഇങ്ങനെ നില്‍ക്കും, ഞെളിഞ്ഞ്‌ നില്‍ക്കും, ആ തിരുമേനിയെപോലും പേടിപ്പിച്ചുകൊണ്ട്‌. എന്താ അങ്ങേയ്‌ക്ക്‌ തൃപ്‌തിയായിട്ടില്ലാന്ന്‌ തോന്നുന്നുണ്ടല്ലോ എന്ന മട്ടില്‍. ആരുടേതാണ്‌ ഈ ഭൂമി, ഈ ഉദ്യാനം? അദ്ദേഹത്തിന്റെ. ആരാണ്‌ സൂര്യനായി, ചന്ദ്രനായി, മഴയായി, ഭൂമിയായി, ജലമായി, ഈ പ്രക്രിയ ചെയ്‌തത്‌, എന്നിട്ട്‌ ആകെക്കൂടി അത്‌ വെട്ടി അല്ലെങ്കില്‍ കൈയില്‍ നിന്ന്‌ കാശുകൊടുത്തിട്ട്‌ ``ഇതാ എന്റെ വക'' എന്ന്‌ പറയുമ്പോള്‍ ഇതുപോലെയാണ്‌, അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന്‌ കയ്യിട്ടിട്ടാണ്‌ ഇത്‌ കൊണ്ടുകൊടുക്കുന്നത്‌. ഇത്‌ ഓര്‍ത്താല്‍ നല്ലതാണ്‌.
മാ ഗൃധഃ കസ്യസ്വിദ്ധനം വല്ലവന്റേയും മുതല്‍ ആഗ്രഹിക്കണ്ട. ആരുടേതാണ്‌ ഈ മുതലൊക്കെ എന്ന്‌ നമ്മോട്‌ ചോദിക്കുകയാണ്‌.ആരുടേതാണിത്‌? അതുകൊണ്ടാണ്‌ ഗുരുദേവന്‍ പറഞ്ഞത്‌. ``ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശിക്കരുതാരുടേയും ധനം.''
ഒന്നാമത്തെ മന്ത്രത്തില്‍ ഈയൊരു വെളിപ്പെടുത്തലാണ്‌. സംഹിത ഉപനിഷത്തായതുകൊണ്ട്‌, ഉപനിഷത്തില്‍ കര്‍മ്മത്തെക്കുറിച്ച്‌ വളരെ പ്രാധാന്യത്തോടുകൂടിയിട്ടാണ്‌ കാണുന്നത്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിനാലാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിനാലാം ദിവസം
ഈശാവാസ്യം
എന്തിനെയാണ്‌ നമുക്ക്‌ ത്യജിക്കേണ്ടത്‌? ത്യക്തേന ഭുഞ്‌ജീഥാഃ ത്യജിച്ചുകൊണ്ട്‌ ഭുജിക്കാന്‍, അനുഭവിക്കാന്‍. ഇവിടെ ത്യജിക്കാന്‍ ഉള്ളത്‌ ഒന്നുമില്ല. ഈ ത്യാഗമാണ്‌ ഉപനിഷത്തിലെ ഋഷി അവതരിപ്പിക്കുന്നത്‌. ഇദം നഃ മമ ത്യജിക്കുമ്പോള്‍ പറയുന്നത്‌ അതാണ്‌. ത്യാഗത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌, ത്യാഗത്തിലേക്കുള്ള പ്രേരണ, അതിന്റെ ഇന്ധനം ഇതാണ്‌? ഇദം നഃ മമ ഇത്‌ എന്റേത്‌ അല്ല. ഈ പ്രപഞ്ചത്തില്‍ ഈശ്വരനുമായി എന്നെ ബന്ധിപ്പിക്കാത്തത്‌, ഈശ്വരനില്‍നിന്ന്‌ ഞാന്‍ അകലുന്നത്‌ ഈയൊരൊറ്റ അയാഥാര്‍ഥ്യത്തെ ഞാന്‍ സ്വീകരിച്ചതാണ്‌. ഞാനെന്നും, എന്റേതെന്നും ഉപേക്ഷിച്ച്‌ ഈ വിശ്വത്തെ നീ അനുഭവിക്കൂ എന്നാണ്‌ ഉപനിഷത്തിലെ ഋഷി പറയുന്നത്‌. അതേയുള്ളു ത്യജിക്കാന്‍; വേറെയൊന്നുമില്ല. അത്‌ ഞാന്‍ വിചാരിച്ചാലേ ത്യജിക്കാന്‍ പറ്റുകയുള്ളൂ. വേറെ ആര്‍ക്കും പറ്റില്ല. അപ്പോഴാണ്‌ സൗന്ദര്യമുണ്ടാകുന്നത്‌. സൂര്യോദയവും, സൂര്യാസ്‌തമയവും അതുപോലെ കടലും, കാടും, വലിയ പുഴകളും ഇങ്ങനെയുള്ള പ്രകൃതിസുന്ദരമായ ദൃശ്യങ്ങള്‍ക്ക്‌ എന്താണിത്രയും സൗന്ദര്യം നമുക്ക്‌ തോന്നുന്നത്‌?
ഒരു സൂര്യാസ്‌തമയം കാണുമ്പോള്‍ നമുക്ക്‌ ഇത്രയും സൗന്ദര്യമുണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌? സൂര്യനും, ആ കടപ്പുറവും എന്റേതല്ലാത്തതുകൊണ്ട്‌. `ഞാന്‍' ഞാനെന്ന ഭാവത്തെ മാറ്റിയിട്ടാണ്‌ ആ ദൃശ്യത്തെ കാണുന്നത്‌. അങ്ങനെ എന്റെ ഉടമസ്ഥതയില്ലാത്ത കാഴ്‌ചകള്‍ എന്തൊക്കെ ഈ വിശ്വത്തിലുണ്ടോ, അതെല്ലാം തന്നെ എനിക്ക്‌ സൗന്ദര്യത്തെ പ്രദാനം ചെയ്യുന്നതാണ്‌.
``ഞാനൊരു കൂറ്റന്‍ വീടുണ്ടാക്കി. ഞാനതിന്റെ മുമ്പിലിരുന്ന്‌ പത്രം വായിക്കുമ്പോള്‍, ഞാന്‍ പത്രം വായിക്കുകയല്ല; വാസ്‌തവത്തില്‍ ആളുകളൊക്കെ ഈ വീടുകണ്ട്‌ അന്ധാളിക്കുന്നുണ്ടോ? എന്നാണ്‌ ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌. അങ്ങനെ കാണുമ്പോള്‍ എനിക്കൊരു സുഖം; വീട്ടിലിരിക്കുമ്പോഴല്ല സുഖം. വീടു കണ്ട്‌ പരിഭ്രമിക്കുന്നവരെ കാണുമ്പോള്‍ എനിക്കൊരു ആനന്ദം. അതുപോലെ എന്താണെങ്കിലും.
കൊച്ചിയില്‍ ചീനവലയുടെ ഇടയിലൂടെ സൂര്യോദയവും, സൂര്യാസ്‌തമയവും കാണുമ്പോള്‍, ചീനവല എന്റേതാണെങ്കിലോ? സൗന്ദ ര്യം നഷ്‌ടപ്പെടും. എന്റേതല്ലാത്ത പൂക്കള്‍ കാണുമ്പോള്‍, നമ്മുടെ വീട്ടിലെ പൂക്കള്‍ കാണുമ്പോള്‍, മറ്റുള്ളവര്‍ പറയണം, നന്നായിട്ടുണ്ട്‌ എന്ന്‌. നാം പൂക്കളെ വളര്‍ത്തുന്നത്‌ മറ്റുള്ളവരെ കാണിക്കാനാണ്‌. ഈ കാടും മേടുമൊക്കെ ഏറ്റവും സൗന്ദര്യമായിട്ടിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ത്യക്തേന ത്യജിച്ചുകൊണ്ട്‌ ഭുഞ്‌ജീഥാഃ അനുഭവിക്കണം. ഈ അല്‍പമായതിനെ ത്യജിക്കൂ. ഞാനെന്നും എന്റേതെന്നും ഉള്ളതാണ്‌ അല്‍പമായിട്ടുള്ളത്‌. എന്നിട്ട്‌ പൂര്‍ണനായ ഈശ്വരനെ വരിക്കൂ. അല്‍പം ത്യജിക്കുകയും, പൂര്‍ണം വരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഉപനിഷത്തിന്റെ പ്രഥമ പാഠം.
മാ ഗൃധഃ അരുത്‌ ആഗ്രഹിക്കരുത്‌ കസ്യസ്വിദ്ധനം ആരുടേതാണ്‌ ഈ ധനം എന്ന്‌ ചോദിക്കുകയാണ്‌. ആരുടെയാണ്‌ ധനം? സ്വയം ചോദിക്കുവാനാണ്‌ പറയുന്നത്‌. നമ്മുടേതല്ല.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തിമൂന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
യത്‌ കിംച ജഗത്യാം ജഗത്‌ യത്‌ യാതൊന്നുണ്ടോ? എവിടെ? ഈ ജഗത്തില്‍, ഈ ജഗത്തായി യാതൊന്നുണ്ടോ അതെല്ലാം തന്നെ ഈശാവാസ്യം. ഈശ്വരനാല്‍ ആവാസ്യം. ഈശ്വരനാണ്‌. ജഗത്ത്‌ എന്നുപറഞ്ഞാല്‍ എന്താണ്‌? ജായതേ, ഗച്ഛതി, തിഷ്‌ഠതി ഇവ. ഉണ്ടായി, നിലനിന്ന്‌, ഇല്ലാതെയാകുന്നത്‌. അതില്‍നിന്നാണ്‌ `ഗോഡ്‌' ഉണ്ടായത്‌. GOD (Generator, Organiser, Destroyer) അത്‌ ത്രിമൂര്‍ത്തി സങ്കല്‌പം. ബ്രഹ്മാ വിഷ്‌ണു മഹേശന്‍. ജഗത്ത്‌ എന്നാല്‍ ഉണ്ടായി, നിലനിന്ന്‌, ഇല്ലാതെയാകുന്നത്‌. ഇതൊരു തോന്നല്‍ പ്രക്രിയയാണ്‌. എന്തൊക്കെയാണോ ഈ വിശ്വത്തില്‍, പ്രപഞ്ചത്തിലൊരു സ്ഥൂലവും സൂക്ഷ്‌മവുമായ ഒരു തലമുണ്ട്‌.
മൈക്ക്‌ എന്നുപറയുന്നത്‌ സ്ഥൂലരൂപമാണ്‌. എന്നാല്‍ ഇതിന്‌ സൂക്ഷ്‌മരൂപത്തില്‍ ഒരു നിലനില്‌പ്പുണ്ട്‌. അതിനെ മൈക്ക്‌ എന്ന്‌ നാം പറയില്ല. അതുപോലെ ഈ വിശ്വത്തിലോരോന്നും. നമ്മുടെ കഴുത്തിലും കയ്യിലും കാതിലുമൊക്കെ ഇരിക്കുന്നവയെ വള, മാല, കമ്മല്‍, മോതിരം എന്നൊക്കെ പറയും. അത്‌ സ്ഥൂലരൂപത്തിലാണ്‌. സൂക്ഷ്‌മരൂപത്തില്‍ എന്താണ്‌? സ്വര്‍ണ്ണം. ഇങ്ങനെ സ്ഥൂലരൂപത്തിലും സൂക്ഷ്‌മരൂപത്തിലും. ഈ ഉപനിഷത്തിന്റെ, അവതരണം എന്നുപറഞ്ഞുകഴിഞ്ഞാല്‍ അതിഗംഭീരമാണ്‌. ഇതാണ്‌ നാം പഠിക്കേണ്ടത്‌. ഉപനിഷത്തിന്റെ അവതരണം അങ്ങിനെയാണ്‌. അതായത്‌ വക്കീല്‍മാരൊക്കെ ചില ജഡ്‌ജ്‌മെന്റ്‌ കൊണ്ടുവരും. ആ ജഡ്‌ജ്‌മെന്റ്‌ വായിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു കോര്‍ട്ടിലും പോവാന്‍ പറ്റില്ല. ഒരു സുപ്രീംകോര്‍ട്ടില്‍ പോയാലും അനങ്ങില്ല എന്ന്‌ പറയാം. കാരണം ആ ജഡ്‌ജ്‌മെന്റ്‌ അങ്ങിനെയാണ്‌. ഒരു പൊടി അനക്കാന്‍ പറ്റില്ല. നിങ്ങളെന്ത്‌ തല കുത്തിനിന്നാലും. അങ്ങനെയുള്ള ജഡ്‌ജ്‌മെന്റ്‌ ആയിരിക്കും. അതേപോലെയുള്ള ജഡ്‌ജ്‌മെന്റ്‌ ആണ്‌ ഇവരുടേത്‌. ജഗത്യാം ജഗത്‌ യത്‌ കിംച ജഗത്‌ അസ്‌തി ഈ വിശ്വത്തില്‍ നാം സ്ഥൂലരൂപത്തില്‍ കാണുന്ന, എന്നാല്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക്‌ വിധേയമല്ലാത്ത യാതൊക്കെയുണ്ടോ അതെലാലം. പഞ്ചഭൂതങ്ങളെല്ലാം നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക്‌ വിധേയമല്ല. ആകാശത്തെ നാം കാണില്ല. ആകാശം എന്ന്‌ പറഞ്ഞാല്‍ നാം മുകളില്‍ കാണുന്നതല്ല ആകാശം. ആകാശം എന്നുപറയുന്നത്‌ സ്‌പേസ്‌ ആണ്‌. സ്‌പേസ്‌ നാം കാണുന്നുണ്ടോ? ഇല്ല. പിന്നെ എന്താണ്‌ കാണുന്നത്‌? വസ്‌തുക്കളെയാണ്‌ കാണുന്നത്‌.
പ്രകാശത്തെ നാം കാണുന്നുണ്ടോ? ഇല്ല. പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വസ്‌തുക്കളെ കാണുന്നു. വായുവിനെ കാണുന്നുണ്ടോ? ഇല്ല. വായുവിന്റെ സാന്നിധ്യത്തില്‍ ചില വസ്‌തുക്കളുടെ ചലനം നാം അറിയുന്നു. എന്നിട്ട്‌ നാം അനുമാനിക്കുന്നു. വായു ഉണ്ട്‌ എന്ന്‌. ഇങ്ങനെ നമുക്ക്‌ കാഴ്‌ചക്ക്‌ വിധേയമല്ലാത്ത, ബുദ്ധികൊണ്ട്‌ കാണുന്നതും എല്ലാറ്റിനേയും ചേര്‍ത്താണ്‌ ഋഷി ജഗത്യാം ജഗത്‌ യത്‌ കിം ച ജഗത്‌ അസ്‌തി ഇദം സര്‍വ്വം ഈശാവാസ്യം എന്നു
പറഞ്ഞത്‌. ഇത്‌ നമ്മുടെ ഉള്ളിലേക്ക്‌ വളരെ ആഴത്തില്‍ ഇറങ്ങിചെല്ലണം. തേന അതുകൊണ്ട്‌ ഈശ്വരന്‍ ആണ്‌ ഈ പ്രപഞ്ചം എന്നുള്ളതുകൊണ്ട്‌. ഈശ്വരന്‍ വസ്‌തുക്കളിലാണോ, മറിച്ച്‌ വസ്‌തുക്കള്‍ ഈശ്വരനിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം
ഇതാണ്‌. ഈശ്വരന്‍ വസ്‌തുക്കളിലുമില്ല. വസ്‌തുക്കള്‍ ഈശ്വരനിലുമില്ല. മറിച്ച്‌ ഈശാവാസ്യമിദം സര്‍വ്വം എന്നുതന്നെയാണ്‌. എന്നുപറഞ്ഞാല്‍ ഈശ്വരന്‍ മാത്രമേ ഉള്ളൂ.
ഈശ്വരനാണ്‌ ഈ വിശ്വമായി ഇരിക്കുന്നത്‌ എന്നുള്ളതുകൊണ്ട്‌ ത്യക്തേന ത്യജിച്ചുകൊണ്ട്‌, ഉപേക്ഷിച്ചുകൊണ്ട്‌ ഭുഞ്‌ജീഥാഃ അനുഭവിച്ചാലും. അപ്പോഴാണ്‌ നമ്മുടെ ചോദ്യം ഉണ്ടായത്‌. ഈ വിശ്വത്തില്‍ പൂര്‍ണ്ണമായി ഈശ്വരന്‍ മാത്രമേ ഉള്ളൂ എന്ന്‌ നാം അംഗീകരിക്കുകയും, ഒപ്പം ഈശ്വരനല്ലാത്ത എന്തിനോ ഒന്നിനെ തിരസ്‌കരിക്കാനും, ഉപേക്ഷിക്കാനും പറയുന്നുവല്ലോ ഋഷി, ഇതിലൊരു കോണ്‍ട്രഡിക്ഷനില്ലേ?. ഇത്തരത്തിലുള്ള ഒരു ചിന്ത നമ്മുടെ മനസ്സില്‍ സ്വാഭാവികമായി കടന്നുവെന്നിരിക്കട്ടെ. നാം ധന്യരായി. ഉപനിഷത്ത്‌ അങ്ങനെയാണ്‌ നമ്മെ കൊണ്ടുപോകുന്നത്‌.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പത്തൊന്നാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പത്തൊന്നാം ദിവസം
ഈശാവാസ്യം
ലോകത്തിന്‌ ഭാരതത്തിന്റെ സന്ദേശം മുഴുവന്‍ ഈയൊരു ആദ്യമന്ത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്‌ ഗാന്ധിജി പറയുന്നു. ഗാന്ധിജി എപ്പോഴും ഇത്‌ ഉദാഹരിക്കാറുള്ളതാണ്‌. ഗാന്ധിജിയുടെ വ്യാഖ്യാനമുണ്ട്‌. വിനോബാജി ഈശാവാസ്യത്തിന്‌ നല്ല കേമമായിട്ടുള്ള വ്യാഖ്യാനം നടത്തിയിട്ടുണ്ട്‌. പല ആചാര്യന്മാരും. അതുപോലെ ശ്രീനാരായണഗുരുദേവന്‍ ഈശാവാസ്യത്തിന്‌ അങ്ങനെ തന്നെ മലയാളത്തിലേക്ക്‌ രൂപമാറ്റം ചെയ്‌തിട്ടുണ്ട്‌. 
ഒന്നാമത്തെ മന്ത്രത്തില്‍ ഈശാ ഓം ഈശാ എന്നുപറഞ്ഞാല്‍ ഈശ്വരനാല്‍. ഈശ്വരന്‍ എന്ന ശബ്‌ദത്തിന്‌, നമ്മുടെ ഈ ശബ്‌ദങ്ങളൊെക്ക, അതിന്റെ അര്‍ത്ഥത്തെ പൂര്‍ണമായി ഗ്രഹിക്കുന്നുണ്ട്‌. ഇപ്പോള്‍ ഉപനിഷത്ത്‌ എന്നുപറഞ്ഞാല്‍ സമീപത്ത്‌ ഇരിക്കുക എന്നാണ്‌. എന്തിനായികൊണ്ട്‌ സമീപത്തിരിക്കണം? ആര്‌ ആരുടെ സമീപത്ത്‌ ഇരിക്കുന്നു? ഗുരുവിന്റെ സമീപത്ത്‌ ശിഷ്യന്‍ പോയി ഇരിക്കുന്നു എന്നാണ്‌. എന്തിനായിട്ട്‌? ബ്രഹ്മവിദ്യക്കായിട്ട്‌. ഗുരു തന്നെ ഉദ്ധരിക്കുന്നു. ഗുരു തന്നെ തന്റെ അടുത്തേക്കാക്കുന്നു. അപ്പോള്‍ താന്‍ തന്റെ അടുത്തേക്ക്‌, തന്നിലേക്ക്‌ എത്താന്‍ വേണ്ടി, താന്‍ തിരഞ്ഞെടുക്കുന്ന സാന്നിദ്ധ്യം. അതാണ്‌ ഉപനിഷത്ത്‌. അതുപോലെ ഉപവാസം എന്നുപറഞ്ഞാല്‍ ഉപ=സമീപേ, വസ്‌=വസിക്കുക. സമീപത്ത്‌ വസിക്കുക. ഉപാസന, ഉപ=സമീപേ, ആസനം=ഇരിക്കുക. ഇങ്ങനെ സമീപത്ത്‌ ഇരിക്കുക, സമീപത്ത്‌ വസിക്കുക, ഗുരുവിന്റെ സമീപത്ത്‌ ഇരുന്ന്‌ ഈ ബ്രഹ്മവിദ്യ അധ്യയനം ചെയ്യുക ഇതൊക്കെ ഇതിന്റെ അര്‍ത്ഥമാണ്‌. അതേപോലെ ഇതില്‍ പറയുന്ന എല്ലാ ശബ്‌ദങ്ങള്‍ക്കും അതിന്റേതായൊരു വിപുലമായ അര്‍ത്ഥം ഉണ്ട്‌.
കുട്ടികള്‍ ചോദിക്കുകയാണ്‌. ഈശ്വരന്‍ എന്നുപറഞ്ഞാല്‍ എന്താണ്‌? അവനോട്‌ പറയണം. ആദ്യം നമുക്ക്‌ ആ പേര്‌ പരിചയപ്പെടണം. ഈശ്വരന്‍ എന്നുപറഞ്ഞാല്‍ സംസ്‌കൃത ശബ്‌ദമാണ്‌. ഈശ്വരഃ. മലയാളത്തില്‍ നാം ഈശ്വരന്‍ എന്ന്‌ പറയും. സംസ്‌കൃതത്തില്‍ ഈശ്വരഃ. അകാരാന്തം പുല്ലിംഗം. സംസ്‌കൃതമാണ്‌. സംസ്‌കൃതശബ്‌ദത്തില്‍ സംസ്‌കൃതത്തിനെ പുല്ലിംഗമെന്നും, സ്‌ത്രീലിംഗമെന്നും, നപുംസകലിംഗമെന്നും മൂന്ന്‌ ലിംഗങ്ങളോടുകൂടിയിട്ടാണ്‌ ശബ്‌ദങ്ങളെ തിരിച്ചിരിക്കുന്നത്‌. ഓരോ ശബ്‌ദത്തിനും 3 വചനങ്ങളുണ്ട്‌. ഏകവചനം, ദ്വിവചനം, ബഹുവചനം. പിന്നെ വിഭക്തികളുണ്ട്‌. ഏഴ്‌ വിഭക്തികള്‍. പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്‌ഠി, സപ്‌തമി, സംബോധന. ഏഴ്‌ വിഭക്തികളും മൂന്ന്‌ വചനങ്ങളും. പിന്നെ കാലങ്ങള്‍. ഭൂതം, ഭാവി, വര്‍ത്തമാനം. ഇങ്ങനെ ധാതു.
ധാതുവില്‍നിന്നാണ്‌ എല്ലാ ശബ്‌ദങ്ങളും രൂപപ്പെട്ടിട്ടുള്ളത്‌. ഒരു ശബ്‌ദം നോക്കിക്കഴിഞ്ഞാല്‍ അതിന്റെ ധാതു എന്താണ്‌ എന്ന്‌ മനസ്സിലാക്കാം. ധാതുവില്‍ അതിന്റെ അര്‍ത്ഥമുണ്ട്‌. അതായത്‌ ശുദ്ധീകരിക്കാത്തത്‌. നാം സംസ്‌കരിക്കുന്നതിന്‌ മുമ്പുള്ള ഒരവസ്ഥ. ക്രൂഡോയില്‍. ക്രൂഡോയിലില്‍ നിന്നാണ്‌ പെട്രോളുണ്ടാക്കുന്നത്‌. ക്രൂഡോയിലിനെ ഖനനം ചെയ്‌ത മെറ്റീരിയലാണ്‌ ഇത്‌. അതിനെ സംസ്‌കരിച്ചിട്ടാണ്‌ പെട്രോളും ഗ്യാസും മറ്റും ആക്കുന്നത്‌. ഇതുപോലെയുള്ള ഒരു പ്രക്രിയയാണ്‌. അതുകൊണ്ടാണ്‌ ഇതിനെ സംസ്‌കൃതം എന്ന്‌ പറയുന്നത്‌. സംസ്‌കരിച്ചിട്ടുള്ളത്‌. ലോകത്തില്‍ ഒരു ഭാഷയും അങ്ങനെയില്ല.
(തുടരും.....)

ഉപനിഷത്ത്‌ പഠനം മുപ്പതാം ദിവസം ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം
മുപ്പതാം ദിവസം
ഈശാവാസ്യം
ഓരോ വേദവും, ഓരോ മന്ത്രവും ചെല്ലുന്ന സമയത്ത്‌ ആരാണ്‌ മന്ത്രത്തിന്റെ ഉപജ്ഞാതാവ്‌? ആരാണ്‌ മന്ത്രത്തെ കണ്ടെത്തിയത്‌? അതുപോലെ ഏത്‌ ഛന്ദസ്സാണ്‌? ഏതാണ്‌ ദേവത? ഇതറിഞ്ഞുകഴിഞ്ഞാല്‍ അതിനനുസരിച്ച്‌ അങ്ങോട്ട്‌ മന്ത്രത്തെ, ആ രീതിയില്‍ ചൊല്ലുന്നു. ശാന്തിമന്ത്രം ചൊല്ലുന്ന സമയത്ത്‌, പൂര്‍ണാത്‌, പൂര്‍ണാത്‌ എന്ന്‌ പറഞ്ഞിട്ട്‌ രണ്ട്‌ ദീര്‍ഘം `ാ' എന്നിടണ്ട. പക്ഷേ മനസ്സിലാക്കണം ഇത്‌. ഇതുപോലെയുള്ള ഒരു വൈദികരീതിയാണ്‌ ഓം ഈശാവാസ്യമിദഗും സര്‍വ്വം. `ഗും' എന്നൊരു പ്രയോഗമുണ്ട്‌. ഈശാവാസ്യമിദം സര്‍വ്വം എന്നാണ്‌ നാം പുസ്‌തകത്തില്‍ കാണുക. പക്ഷേ വൈദികസംസ്‌കൃതത്തില്‍ ഗും എന്നുണ്ട്‌. ആ `ഗും' ന്‌ എന്താണ്‌ അര്‍ത്ഥം എന്ന്‌ ചോദിച്ചുകഴിഞ്ഞാല്‍ അത്‌ നമ്മുടെ ഉള്ളില്‍ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അവര്‍ ചിട്ടപ്പെടുത്തിയിട്ടുള്ള, രൂപപ്പെടുത്തിയിട്ടുള്ള സോഫ്‌റ്റ്‌വെയറാണ്‌.
ഇപ്പോള്‍ നാം മൊബൈല്‍ ഇറങ്ങിയതിനുശേഷം നമുക്ക്‌ നമ്പറുകള്‍ ഓര്‍ത്തു വെയ്‌ക്കാന്‍ പറ്റുന്നുണ്ടോ? ഭാര്യയുടെ നമ്പറുതന്നെ ഭര്‍ത്താവിനോട്‌ ചോദിക്കുമ്പോള്‍, ഒരു മിനിറ്റ്‌ എന്ന്‌ പറഞ്ഞിട്ട്‌ മൊബൈല്‍ നോക്കുകയാണ്‌. എനിക്കറിയില്ല അവളുടെ നമ്പര്‍ എത്രയാണെന്ന്‌. ഒന്നു നോക്കട്ടെ. കാരണം ആ ജോലി നാമിപ്പോള്‍ ചെയ്യുന്നില്ല. പണ്ട്‌ അങ്ങനെയായിരുന്നില്ല. പണ്ടുള്ളവര്‍ കടയില്‍ പോയി, സാധനങ്ങളൊക്കെ മേടിച്ചുകഴിഞ്ഞാല്‍ അവര്‍ കൂട്ടുന്നത്‌ കണ്ടിട്ടുണ്ടോ? വലിയ സി.എ.ക്കാരൊനൊന്നുമല്ല കടയിലിരുന്ന്‌ സാധനം പൊതിഞ്ഞുകൊടുക്കുന്ന ആള്‍. അതൊരു പത്രത്തിന്റെ സൈഡില്‍, അച്ചടി വരാത്ത അവിടെ ഇങ്ങനെ എഴുതും ഇയാള്‍. ഒരു 25 സാധനങ്ങളൊക്കെയുണ്ടാവും. എന്നിട്ട്‌ കൂട്ടുന്നത്‌ എങ്ങനെയാണെന്നറിയോ? മൂളിക്കൊണ്ട്‌. നമുക്ക്‌ ഇങ്ങനെയൊന്ന്‌, ഒരു 10 ഡിജിറ്റ്‌ കിട്ടിക്കഴിഞ്ഞാല്‍ കാല്‍കുലേറ്ററില്ലാതെ നടക്കില്ല. പക്ഷേ പണ്ട്‌ അങ്ങനെയായിരുന്നില്ല. മാത്രമല്ല പണ്ടൊക്കെ നാം നാമംചൊല്ലുന്നതിന്റെ കൂട്ടത്തില്‍ ഗുണദോഷ്‌ടപട്ടിക ചൊല്ലുക എന്നൊരു പരിപാടി കൂടിയുണ്ട്‌. പുതിയ കുട്ടികളോട്‌ ചോദിച്ചാല്‍ അവര്‍ക്കതറിയില്ല. ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഒക്കെ കഴിഞ്ഞാല്‍ തുടങ്ങും. ഓരണ്ട്‌ രണ്ട്‌, ഈരണ്ട്‌ നാല്‌, മൂരണ്ട്‌ ആറ്‌ അത്‌ നല്ല താളത്തില്‍ ഒരു പാട്ടായിട്ട്‌. പതിനാറ്‌ പതിനാറ്‌ കഴിഞ്ഞാലേ എഴുന്നേല്‍ക്കാന്‍ പറ്റുള്ളൂ. അപ്പോള്‍ അത്‌ ഹൃദിസ്ഥമാക്കുകയാണ്‌. അതുകൊണ്ടാണ്‌ ശങ്കരഭഗവത്‌പാദര്‍ ഭജഗോവിന്ദം തുടങ്ങുമ്പോള്‍ ഇങ്ങനെ വൃഥാ ഹൃദിസ്ഥമാക്കുന്ന ഒരു വൃദ്ധനെ ചൂണ്ടിയിട്ട്‌ പറഞ്ഞത്‌. നഹി നഹി രക്ഷതി ഡുകൃഞ്‌ജകരണേ. മോനെ നീ ഇങ്ങനെ ഡുകൃഞ്‌ജകരണേ ഡുകൃഞ്‌ജകരണേ.. ധാതുക്കള്‍ ഇങ്ങനെ ഹൃദിസ്ഥമാക്കൂ. സംസ്‌കൃതത്തിലെ ധാതുക്കളൊക്കെ. ഭൂ സത്തായാം ഭജ്‌ സേവായാം ഇങ്ങനെ അറുനൂറ്റിചില്വാനം ധാതുക്കളെ, ഓരോ ധാതുവിന്റെയും ധാതു, ധാതുവിന്റെ അര്‍ത്ഥം ഇങ്ങനെ ഹൃദിസ്ഥമാക്കൂ. വെറുതെ ഒരു യാന്ത്രികമായ ഹൃദിസ്ഥമാക്കലിനെയാണ്‌ ആചാര്യസ്വാമികള്‍ ചോദ്യം ചെയ്‌തത്‌. ശാസ്‌ത്രം പഠിക്കുന്ന നാം ഇതൊക്കെയൊന്ന്‌ സാമാന്യം അറിഞ്ഞുവെക്കുന്നത്‌ നല്ലതാണ്‌.
രാമകൃഷ്‌ണാമിഷന്‍ സംസ്‌കൃതത്തില്‍ ഒരു പുസ്‌തകം ഇറക്കിയിട്ടുണ്ട്‌. ഇതിന്റെ പേര്‌ മന്ത്രപുഷ്‌പം എന്നാണ്‌. വീട്ടിലൊക്കെ വേണ്ട ഒരു സാധനമാണ്‌. നല്ല പുസ്‌തകമാണ്‌. ഇത്‌ രാമകൃഷ്‌ണാമിഷന്‍ ബേലൂരില്‍നിന്ന്‌ ഇറക്കുന്നതാണ്‌. ശുദ്ധസംസ്‌കൃതത്തിലാണ്‌, വൈദിക സംസ്‌കൃതത്തില്‍. ഇതില്‍ പ്രധാനപ്പെട്ട സൂക്തങ്ങള്‍, കീര്‍ത്തനങ്ങള്‍, 11 ഉപനിഷത്തുക്കള്‍, ഗായത്രീമന്ത്രപാഠം, ഗായത്രീമന്ത്രമൊക്കെ എങ്ങിനെയാണ്‌ പഠിക്കേണ്ടത്‌, അതിന്റെ പാഠമുണ്ട്‌. ഓം തത്‌ സവിതു വരേണ്യം ഇങ്ങനെ മുറിച്ച്‌ മുറിച്ച്‌, നാം അത്‌ ചൊല്ലി ചൊല്ലി പഠിക്കുകയാണെങ്കില്‍ നമുക്ക്‌ അത്‌ നല്ല ഹൃദിസ്ഥമാകും. അതില്‍ ലളിതാസഹസ്രനാമം ഉള്‍പ്പെടെ ഇതെല്ലാം സംസ്‌കൃതത്തില്‍ ഉണ്ട്‌. എളുപ്പമാണ്‌. മനസ്സിലാകും. ഇത്‌ ഇതാണ്‌. അതില്‍ അടിയില്‍ ഒരു വര കാണും. ഇവിടെതന്നെ ഓം പൂര്‍ണമദഃ പൂര്‍ണമദഃ എന്നുള്ളത്‌ അനുദാത്തമാണ്‌. പൂര്‍ണാത്‌ പൂര്‍ണമുദച്യതേ `ദ' എന്നുള്ളിടത്ത്‌ അനുദാത്തമാണ്‌. മറ്റേടത്ത്‌ ഉദാത്തമാണ്‌. ഒന്ന്‌ ഉദാത്തമാണ്‌; അനുദാത്തമാണ്‌. അത്‌ നാം നോക്കിക്കഴിഞ്ഞാല്‍ നമുക്ക്‌ മനസ്സിലാകും ഇന്നതാണ്‌ ഇത്‌ എന്ന്‌. സംഗീതത്തില്‍ ഇത്ര കട്ട എന്നൊക്കെ പറയുന്നില്ലേ; അതുപോലെയുള്ള കട്ടയാണത്‌.
ഓം ഈശാവാസ്യമിദം സര്‍വ്വം യത്‌ കിഞ്ച ജഗത്യാം ജഗത്‌തേനത്യക്തേന ഭുഞ്‌ജീഥാഃ മാഗൃധഃ കസ്യസ്വിത്‌ധനം ഈശാവാസ്യ ഉപനിഷത്തിലെ പ്രഥമമന്ത്രം. ഈശാവാസ്യ
ഉപനിഷത്ത്‌ സ്വാധീനിക്കാത്ത ഭാരതീയ ആചാര്യന്മാര്‍ ആരും തന്നെയില്ല. അത്രയും സ്വാധീനം ഈ ഉപനിഷത്ത്‌ ചെലുത്തിയിട്ടുണ്ട്‌.മഹാത്മജി ഈശാവാസ്യ ഉപനിഷത്തിന്റെ പാരായണം ദിവസവും തന്റെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈശാവാസ്യം പൂര്‍ണമായി ചൊല്ലിക്കഴിയാതെ ഗാന്ധിജി തന്റെ നിത്യകര്‍മ്മങ്ങളൊന്നും തന്നെ ചെയ്യില്ല. എല്ലാറ്റിനും മുന്‍പായി ഗാന്ധിജി ഈശാവാസ്യ ഉപനിഷത്ത്‌ പാരായണം ചെയ്യും. മാത്രമല്ല ഗാന്ധിജി പറയുന്നുണ്ട്‌ ഇവിടെ ഭാരതത്തിലെ എല്ലാ വൈദികദര്‍ശനങ്ങളും, അതായത്‌ പുസ്‌തകരൂപത്തിലുള്ള എല്ലാം ആരെങ്കിലും ചുട്ടെരിക്കുന്നു എന്നിരിക്കട്ടെ, ഭാരതത്തിന്റെ ആധ്യാത്മികത എന്താണെന്നറിയാന്‍ ഓം ഈശാവാസ്യമിദം സര്‍വ്വംയത്‌ കിഞ്ച ജഗത്യാം ജഗത്‌തേന ത്യക്തേന ഭുഞ്‌ജീഥാഃ മാഗൃധഃ കസ്യസ്വിത്‌ധനം എന്ന ഈയൊരു മന്ത്രം മാത്രം മതി, ഇവിടെ ആരുടെയെങ്കിലും ഹൃദയത്തിലവശേഷിക്കുന്നുവെങ്കില്‍, അതുമതി സനാതനധര്‍മ്മം എന്തെന്ന്‌ വരുംലോകത്തിന്‌ അറിയാന്‍ എന്ന്‌.
(തുടരും.....)

ഉപനിഷത്ത്‌്‌ പഠനം ഇരുപത്തൊമ്പതാം ദിവസം

ഉപനിഷത്ത്‌്‌ പഠനം
ഇരുപത്തൊമ്പതാം ദിവസം
ഈശാവാസ്യം
വേദത്തെ വേദത്രയി എന്നുപറയും. വേദത്രയി എന്നുപറഞ്ഞാല്‍ ഋഗ്വേദവും യജുര്‍വേദവും അഥര്‍വ്വവേദവും അല്ലെങ്കില്‍ സാമവേദം, ഋഗ്വേദം, യജുര്‍വേദം. അഥര്‍വ്വവേദം ഇല്ലാത്തത്‌ അങ്ങനെയല്ല. അങ്ങനെ ചിലര്‍ പരാമര്‍ശിച്ചുകാണുന്നുണ്ട്‌ ചില പുസ്‌തകങ്ങളിലൊക്കെ തന്നെ കാണുന്നുണ്ട്‌. വേദത്രയി എന്നുപറഞ്ഞാല്‍ വേദത്തിന്റെ സ്വരൂപം മൂന്ന്‌ പ്രകാരത്തിലാണ്‌. മൂന്ന്‌ ഭാവത്തോടുകൂടി വേദത്തെ അവതരിപ്പിച്ചിട്ടുണ്ട്‌. അത്‌ ഗദ്യ-പദ്യ-ഗാനം. ഗദ്യപദ്യഗാനസ്വരൂപമാണ്‌ വേദം. അതുകൊണ്ടാണ്‌ വേദത്രയി എന്നുപറയുന്നത്‌. ഇവിടെ ശാന്തിമന്ത്രത്തില്‍ ഓം പൂര്‍ണമദഃ പൂര്‍ണമിദം `പൂര്‍ണാത്‌', `ആ' ദീര്‍ഘം, വേദം ചൊല്ലുന്നതിന്‌ ഒരു വൈദികരീതിയില്‍, സമ്പ്രദായത്തില്‍ ഇത്‌ ശ്രുതിയാണ്‌. ശ്രുതി എന്നുപറഞ്ഞാല്‍ ശ്രവണ പരമ്പരയാല്‍ നിലനിന്നത്‌.
പുരുഷസൂക്തമൊക്കെ ചൊല്ലുമ്പോള്‍ നമുക്ക്‌ കാണാം ഇത്‌. ഓം സഹസ്രശീര്‍ഷാപുരുഷഃ സഹസ്രാക്ഷ സഹസ്രപാത്‌ സഃഭൂമിംവിശ്വതോമൃത്വാ അദ്യതിഷ്‌ഠദശാംകുലം പുരുഷ ഏതേതകം സര്‍വം യത്‌ ഭൂതം യത്‌ ച ഭവ്യം ഇങ്ങനെ ഇതിനെ പറയുന്നത്‌ ഉദാത്തം-അനുദാത്തം, സ്വരിതം-ഫ്‌ളുതം. ഉദാത്തം=ഉറപ്പിക്കുന്നത്‌ ഓം സഹസ്രശീര്‍ഷാപുരുഷഃ അവിടെ അനുദാത്തം =താഴ്‌ത്തുന്നത്‌, നാം ചിലപ്പോള്‍ ചിഹ്നങ്ങള്‍ കാണും. ഒരു വര എന്നത്‌ ഉദാത്തം. അടിയില്‍ വര അനുദാത്തം. പിന്നെ സ്വരിതം രണ്ടുവര പൂര്‍ണാത്‌. ഗായത്രീമന്ത്രത്തിലൊക്കെ ഇല്ലേ? തത്‌ സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോര്‍നഃ പ്രചോദയാത്‌ ഇത്‌ സ്വരിതം. ഉദാത്തം, അനുദാത്തം, സ്വരിതം, ഫ്‌ളുതം. സാമവേദത്തിലൊക്കെ അത്‌ കാണും നാം. ആ.......ഹു ആ.........ഹു ആ........ അഹമന്ന അഹമന്ന അദോാാഹമന്നാാാാദഹം ഇങ്ങനെ നീട്ടുന്നത്‌. ഇത്‌ ഒരു വൈദികരീതിയാണ്‌. നാം അത്‌ മനസ്സിലാക്കണം.
ഇങ്ങനെയുള്ള വൈദികരീതി ഇപ്പോഴും നിലവിലുണ്ട്‌. ഗുരുവായൂരിനടുത്ത്‌ കടവല്ലൂര്‍ എന്ന സ്ഥലത്ത്‌ അന്യോന്യം നടക്കാറുണ്ട്‌. അന്യോന്യം എന്നുപറഞ്ഞാല്‍ വേദപണ്‌ഡിതന്മാര്‍, വേദം ഹൃദിസ്ഥമാക്കിയിട്ടുള്ളവര്‍ ചൊല്ലുന്നതാണ്‌. അവരെങ്ങിനെയാണ്‌ ചൊല്ലുന്നത്‌? പുസ്‌തകം നോക്കിയിട്ടാണോ? അല്ല. അവര്‍ വേദത്തെ പൂര്‍ണമായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്‌. അവര്‍ വള്ളി പുള്ളി കുത്ത്‌ കോമ വിസര്‍ഗത്തിന്‌ മാറ്റം വരാതെ അവരങ്ങനെ വേദത്തെ ഉരുക്കഴിക്കുകയാണ്‌. അതിനെയാണ്‌ ഓരോ ഘട്ടം ഘട്ടമാകുമ്പോള്‍ `കടന്നിരിക്കല്‍' എന്നുപറയുന്നത്‌. ഈ വേദം മുഴുവന്‍ വളരെ അടുക്കും ചിട്ടയുമായി ഇതിനകത്ത്‌ ഉണ്ട്‌.
തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ പോയിക്കഴിഞ്ഞാല്‍ അവിടെ ഓതിക്കന്മാര്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌ കാണാം. ഇതിന്റെ കൂട്ടത്തില്‍ തലയുടെ ഷെയ്‌പ്പ്‌ കൂടെ ഇങ്ങനെ മാറ്റികൊണ്ടിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും മുന്നോട്ടും പുറകിലോട്ടും. നമ്മുടെ ശരീരവുമായി ഇതിനെ ചേര്‍ക്കുകയാണ്‌, മന്ത്രങ്ങളെ. ഇത്‌ ഈയൊരു ഭാഷയില്‍, ശാസ്‌ത്രത്തില്‍ മാത്രമേ കാണുകയുള്ളൂ. വേറെ ഒന്നിലും കാണില്ല. നമ്മുടെ ഒരു ഭാഗമാവുകയാണ്‌. അതുകൊണ്ടതിനെ അന്തം എന്നൊക്കെ പറഞ്ഞ്‌, അവയവമാക്കി മാറ്റുകയാണ്‌. അതിന്റെ ഭാഗമാണ്‌ ഈ ഉദാത്തവും, അനുദാത്തവും, സ്വരിതവും, ഫ്‌ളുതവും, ഗദ്യവും, പദ്യവും, ഗാനവുമൊക്കെ. അതില്‍ മീറ്ററുണ്ട്‌. അതിനാണ്‌ ഗായത്രി ഛന്ദസ്സ്‌ എന്നുപറയുന്നത്‌. ഗായത്രിയായിട്ടുള്ള ഛന്ദസ്സ്‌.
(തുടരും...) www.sobg.org

ഉപനിഷദ് പഠനം 29

ഉപനിഷദ് പഠനം 28

ഉപനിഷദ് പഠനം 27

ഉപനിഷദ് പഠനം 26

ഉപനിഷദ് പഠനം 25

ഉപനിഷദ് പഠനം 24

ഉപനിഷദ് പഠനം 23

ഉപനിഷദ് പഠനം 22

ഉപനിഷദ് പഠനം 21

ഉപനിഷദ് പഠനം 20

ഉപനിഷദ് പഠനം 19

ഉപനിഷദ് പഠനം 18

ഉപനിഷദ് പഠനം 17

ഉപനിഷദ് പഠനം 16

ഉപനിഷദ് പഠനം 15

ഉപനിഷദ് പഠനം 14

ഉപനിഷദ് പഠനം 13

ഉപനിഷദ് പഠനം 12

ഉപനിഷദ് പഠനം 11

ഉപനിഷദ് പഠനം 10

ഉപനിഷദ് പഠനം 9

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 64, 65

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 64
രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശൈ്യര്‍വിധേയാത്മാ പ്രസാദമധിഗച്ഛതി
രാഗദ്വേഷരഹിതങ്ങളായും തനിക്ക് സ്വാധീനങ്ങളായും ഇരിക്കുന്ന ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയങ്ങളെ (അന്നപാനാദികളെ) അനുഭവിക്കുന്നവനായാലും, തന്റെ സ്വാധീനത്തില്‍ ഇരിക്കുന്ന ആത്മാവോടു (അന്തഃകരണത്തോടു)കൂടിയവന്‍ ശാന്തിയെ (മനസ്സമാധാനത്തെ) പ്രാപിക്കുന്നു.
ശ്ളോകം 65
പ്രസാദേ സര്‍വദുഃഖാനാം ഹാനിരസ്യോപജായതേ
പ്രസന്നചേതസാഹ്യാശു ബുദ്ധിഃപര്യവതിഷ്ഠതേ
പ്രസാദം (ശാന്തി) കൈവന്നവന്റെ സകലദുഃഖങ്ങളും നശിക്കുന്നു. കാരണം, മനഃപ്രസാദമുള്ളവന്റെ ബുദ്ധി വേഗത്തില്‍ സ്ഥിരതയെ പ്രാപിക്കുന്നു.
ശാന്തമായ മനസ്സിനേ പ്രസാദാത്മകമായിരിക്കാന്‍ സാധിക്കൂ. പ്രസാദം കൈവന്നാല്‍ കൂടുതല്‍ ശാന്തത ലഭിക്കുകയും ചെയ്യുന്നു. ക്ഷേത്രദര്‍ശനത്തില്‍ നിന്നും മറ്റും ലഭിക്കേണ്ട 'പ്രസാദം' കളഭകുങ്കുമാദികളോ വാടിയ പൂവിതളുകളോ തീറ്റപ്പണ്ടങ്ങളോ അല്ല; ഇതാണ്.
അനുപേക്ഷണീയവിഷയങ്ങള്‍ അനുഭവിക്കാതെ ജീവിതം തന്നെ സാധിക്കില്ല. വിഷയങ്ങളെ അനുഭവിക്കുന്നത് രാഗദ്വേഷങ്ങളില്ലാത്ത ഇന്ദ്രിയങ്ങളെക്കൊണ്ട് ആയിരിക്കണമെന്നേ ഉള്ളൂ. സര്‍വസംഗ പരിത്യാഗമല്ല ഗീത ഉപദേശിക്കുന്നത്. ലോകം മായയായതിനാല്‍ ഉപേക്ഷണീയമാണ് എന്നുമല്ല. ഭൗതികമെന്നും ആത്മീയമെന്നും രണ്ടുണ്ടെന്നും രണ്ടാമത്തേത് മാത്രമേ ആശാസ്യമായി ഉള്ളൂ എന്നുമല്ല. രണ്ടില്ലെന്നും മുച്ചൂടും വര്‍ജ്യമായി ഒന്നുമില്ലെന്നുമാണ് ഗീതോപദേശം. അധ്യാത്മവിദ്യ ശീലിക്കുന്ന ഒരാള്‍ക്ക് വിവിധങ്ങളായ ലോകവ്യവഹാരങ്ങളില്‍ സ്വീകരിക്കാവുന്ന നിലപാടുകളെപ്പറ്റി പോകെപ്പോകെ വിശദമായി പറയുന്നുണ്ട്.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 66

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 66
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തി രശാന്തസ്യ കുതഃ സുഖം (66)
ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?
യോഗം ശീലിക്കാത്തവന്റെ ബുദ്ധി (ആത്മഭാവത്തില്‍) ഉറച്ചു നില്‍ക്കില്ല. അവന് (സര്‍വാന്തര്യാമിയായ ആത്മാവിനെ) ഭാവന ചെയ്യാന്‍ സാധിക്കയുമില്ല. (ആ) ഭാവന ഇല്ലാത്തവന് മനഃശാന്തി കിട്ടില്ല. മനഃശാന്തിയില്ലാത്തവന് സുഖം എങ്ങനെ ഉണ്ടാകും?
പരമാത്മാവില്‍ ചിത്തം ഉറച്ച യോഗിക്ക് വിഷയസുഖങ്ങള്‍ ലഭ്യമല്ലെങ്കിലും ദുഃഖമില്ല. പ്രപഞ്ചം മുഴുവന്‍ താന്‍തന്നെ എന്നു കാണുന്ന യോഗിക്ക് കൂടുതലായി ഒന്നും കിട്ടാനുമില്ല. അതിനാലാണ് യോഗത്തെ 'ദുഃഖസംയോഗവിയോഗം' (ദുഃഖവുമായുള്ള ബന്ധത്തിന് എന്നേക്കുമായി അറുതി വരുത്താനുള്ള ഉപാധി) എന്ന് പിന്നീട് നിര്‍വചിക്കുന്നത്.
മനസ്സിനെ ധ്യാനത്തില്‍ ഉറപ്പിക്കുവാന്‍ ശേഷിയില്ലാത്ത ഒരുവന്‍ വിഷയങ്ങളുടെ വലയില്‍പ്പെട്ടുഴലുന്നു. അങ്ങനെയുള്ളവന് ആത്മസ്വരൂപജ്ഞാനം ഉണ്ടാവുകയില്ല. അവന് ആത്മജ്ഞാനത്തില്‍ അഭിനിവേശവും ഉണ്ടാകുന്നതല്ല. അപ്രകാരം ഉല്‍ക്കടമായ അഭിനിവേശം ഉണ്ടാകാത്തവന് ശാന്തത ഉണ്ടാകുന്നതല്ല. പിന്നെയെങ്ങനെയാണ് അവന് മനസ്സമാധാനം പ്രതീക്ഷിക്കാനാവുക? പാപിയായ ഒരുവന് ഒരിക്കലും മോക്ഷം ലഭികാത്തതുപോലെ, അശാന്തനായ ഒരുവന് ആനന്ദദായകമായ സുഖം യാദൃശ്ചികമായിട്ടുപോലും ലഭിക്കയില്ല. മനസ്സമാധാനമില്ലാത്ത ഒരുവന് ആനന്ദം ലഭിക്കുമെന്നുള്ള പ്രതീക്ഷ, വറുത്തുപൊരിച്ച വിത്ത് മുളയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതുപോലെ അസ്ഥാനത്താണ്. ഇതില്‍നിന്ന് അശിക്ഷിതമായ ഒരു മനസ്സാണ് എല്ലാ ദുരിതാനുഭവങ്ങള്‍ക്കും കാരണമെന്ന് മനസ്സിലാക്കി ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ് അഭിലഷണീയമെന്ന്‌ അറിയുക.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 67

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 67
ഇന്ദ്രിയാണാം ഹി ചരതാം യന്‍മനോശനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി.
വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.
ഒരു മുന്‍ഗണനാക്രമം ഗീത നിര്‍ദേശിക്കുന്നു. ആത്മാവിന്റെ വഴിയേ ബുദ്ധിയും ആ ബുദ്ധിയുടെ വഴിയേ മനസ്സും ആ മനസ്സിന്റെ വഴിയേ ഇന്ദ്രിയങ്ങളും ചരിക്കണം.
തന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്തു പ്രവര്‍ത്തിക്കുന്ന ഒരുവന് സംസാരസാഗരം കടക്കാമെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അപ്രകാരം ഉണ്ടാകുന്നില്ല. തീരം അണയാറായ ഒരു കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ടാല്‍ നടുക്കടലില്‍വച്ച് ഒഴിവാക്കപ്പെട്ട ഒരത്യാഹിതത്തിന്റെ എല്ലാ ഭയാശങ്കകള്‍ക്കും അത് വീണ്ടും വിധേയമാകും, അതുപോലെ ആത്മപ്രാപ്തി നേടിയ ഒരുവന്‍ ഒരിക്കലെങ്കിലും തന്റെ ഇന്ദ്രിയങ്ങളെ താലോലിക്കാന്‍ മുതിര്‍ന്നാല്‍ സംസാരജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അവനെ പരവശനാക്കും.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 68

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 68
തസ്മാദ്‌യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.
ആയതിനാല്‍, ഹേ മഹാബാഹുവായ അര്‍ജുനാ, യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍, ഒരു വിധത്തിലുള്ള ലൗകികസുഖഭോഗങ്ങളിലേക്കും അവനെ ബലമായി വലിച്ചുകൊണ്ടുപോകാത്തവിധം നിയന്ത്രിതങ്ങളായിരിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.
(പുറത്തെ ശത്രുക്കളെ നേരിടാനുള്ള സാമര്‍ഥ്യംതന്നെയാണ് സ്വന്തം ഇന്ദ്രിയങ്ങളെ കൈകാര്യംചെയ്യാനും ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് മഹാബാഹോ എന്ന സംബോധനം.)
അല്ലയോ അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ ഒരുവന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാ കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്ക്കര്‍ഷം മറ മറ്റെന്തു കൊണ്ടാണ് ഉണ്ടാവുക? ഒരു ആമ അതിന്റെ അവയവങ്ങള്‍ ഇച്ഛാനുസരണം പുറത്തേക്ക് നീട്ടുകയും അകത്തേക്ക് വലിക്കുകയും ചെയ്യുന്നതുപോലെ, ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്‌ പൂര്‍ണ്ണമായി വശഗമായിരിക്കുകയും അവന്റെ ഇച്ഛയ്ക്കൊപ്പം പ്രവര്‍ത്തുക്കുകയും ചെയ്‌താല്‍ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാണ്. പരിപൂര്‍ണ്ണതയിലെത്തിയ ഒരുവനെ തിരിച്ചറിയുന്നതിനുള്ള നിഗൂഢമായ ഒരു ലക്ഷണം ഇനി ഞാന്‍ പറയ‍ാം, കേട്ടോള്ളൂ.
(പുറത്തെ ശത്രുക്കളെ നേരിടാനുള്ള സാമര്‍ഥ്യംതന്നെയാണ് സ്വന്തം ഇന്ദ്രിയങ്ങളെ കൈകാര്യംചെയ്യാനും ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് മഹാബാഹോ എന്ന സംബോധനം.)
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 69

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 69
യാ നിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ 
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ
മറ്റു ചരാചരങ്ങള്‍ക്കെല്ലാം ഏതൊന്നാണോ രാത്രിയായിരിക്കുന്നത് അതില്‍ ഇന്ദ്രിയനിയന്ത്രണമുള്ളവന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊന്നില്‍ അന്യചരാചരങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവോ അത് ആത്മതത്ത്വദര്‍ശിയായ മുനിക്ക് രാത്രിയാകുന്നു.
മുനി ഉണര്‍ന്നിരിക്കുന്നത് പരമാത്മാവിന്റെ നേര്‍ക്കും ഇതര ചരാചരങ്ങളുടെ ഉണര്‍ച്ച ക്ഷരപ്രപഞ്ചത്തിലെ വിശേഷങ്ങളുടെ നേര്‍ക്കുമാണ്.
ബുദ്ധി ഉറച്ചുകിട്ടാന്‍ ലൗകികങ്ങളായ സര്‍വ കര്‍മങ്ങളും ഉപേക്ഷിക്കണം എന്ന് ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നതു ശരിയല്ല. കാരണം ശരീരത്തിന്റെ നിലനില്പിനാവശ്യമായ അന്നപാനാദികള്‍ സമാഹരിക്കയും അനുഭവിക്കയും ചെയ്യാതെ ആര്‍ക്കും കഴിയാനാവില്ലല്ലോ. ആഹാരവിഹാരങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന പ്രകൃതിയോടുള്ള കടങ്ങള്‍ വീട്ടാതെയും പറ്റില്ല. സൃഷ്ടികളൊക്കെ ഒരേ യജ്ഞത്തിലെ പങ്കാളികളാണെന്ന് (സഹയജ്ഞാഃ പ്രജാ സൃഷ്ട്വാ) വഴിയേ പറയുന്നു.
ഈ ശ്ലോകതാത്പര്യം മുനിയുടെ ഏകാഗ്രത എന്തിനു നേരേയാണ് എന്നു കാണിക്കുക മാത്രമാണ്. മുനി എന്തെല്ലാം ചെയ്യുന്നു എന്നതല്ല ചിന്താവിഷയം.
ലൗകിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പുലര്‍ത്തേണ്ടുന്ന ദിശാബോധത്തെക്കുറിച്ചാണ് ഈ സോദാഹരണ പ്രസ്താവം. ദിശാബോധമില്ലാത്തതെല്ലാം ഒഴുക്കിനൊപ്പം നീങ്ങുന്നു. പക്ഷേ, മറുകരയെപ്പറ്റി ശരിയായ ബുദ്ധി ഉള്ളവന്‍ ഒഴുക്കിനു കുറുകെ നീന്തുന്നു. അതേസമയം, താനും ഒഴുക്കിലാണ് എന്ന് അവന് അറിയാം. അവന്‍ അറിയണം. നീന്തുമ്പോഴും താന്‍ ഒഴുകുന്നുണ്ടെന്നും അത് അനിവാര്യമാണെന്നുകൂടിയും അവന്‍ അറിയണം.
ആത്മജ്ഞാനം സാധാരണക്കാരന്, ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത, രാത്രിയിലെ കൂരിരുട്ടുപോലെയാണ്. എന്നാല്‍, അത് ഒരു യോഗിക്ക് വെളിച്ചം വിതറുന്ന ഉഷസ്സാണ്. സാധാരണക്കാരന്‍ ഇന്ദ്രിയവിഷയങ്ങളെ ജാഗരൂകനായി ഉത്സാഹത്തോടെ സമീപിക്കുമ്പോള്‍ ഒരു യോഗി അതിനോട് ഉറക്കത്തിലെന്നപോലെ അലസനായും നിസംഗനായും പെരുമാറുന്നു. അല്ലയോ അര്‍ജ്ജുനാ, ഇപ്രകാരമുള്ള യോഗിയാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യുന്ന നിശ്ചയബുദ്ധിയായ അഖന്ധമുനീശ്വരന്‍.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 70

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 70
ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ സ ശാന്തിമാപ്‌നോതി ന കാമകാമീ.
അര്‍ഥശങ്കവരാതിരിക്കാന്‍ കുറച്ചുകൂടി വിശദമാക്കുന്നു:
നിറവോടെ സ്ഥിരമായിരിക്കുന്ന സമുദ്രത്തിലേക്ക് നദികള്‍ മുതലായവയിലെ ജലം എപ്രകാരം പ്രവേശിക്കുന്നുവോ അങ്ങനെ സര്‍വവിഷയങ്ങളും യാതൊരു മുനിയില്‍ പ്രവേശിക്കുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവന്‍ പ്രാപിക്കുന്നില്ല.
സമുദ്രം വെള്ളമന്വേഷിച്ച് എങ്ങും പോകുന്നില്ല. ജലത്തിനായി ഇച്ഛിക്കുന്നില്ല. അതേസമയം തന്നില്‍ വന്നുചേരുന്ന ജലത്തെ തടുക്കുകയോ വെറുക്കുകയോ ചെയ്യുന്നുമില്ല. ബുദ്ധിമാന്മാര്‍ ഇന്ദ്രിയാനുഭവങ്ങളോടു പുലര്‍ത്തേണ്ട സമീപനം ഇതാണ്. 'ഭോഗത്തിനായിട്ടു കാംക്ഷിക്കയും വേണ്ട, ഭോഗം വിധിമതം വര്‍ജിക്കയും വേണ്ട' എന്ന് ഭാഷാപിതാവ് കൂട്ടിയ കണക്ക് കിറുകൃത്യം!
അപ്രകാരമുള്ള ആളിനെ അറിയുന്നതിന്, അല്ലയോ പാര്‍ത്ഥാ, മറ്റൊരു ലക്ഷണമുണ്ട്. ആഴിയുടെ അഗാധതയും ഗ‍ാംഭീര്യവും സഹജമാണ്. നദികളില്‍ ജലം പെരുകി പാരാവാരത്തിലേക്ക് ഒഴുകിയെത്തിയാലും അത് അല്പംപോലും വീര്‍ക്കുകയോ അതിന്റെ അതിര്‍ത്തികളെ ലംഘിക്കുകയോ ചെയ്യുന്നില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം വറ്റുമ്പോള്‍ വാരിധിയുടെ വലിപ്പം കുറയുന്നുമില്ല എന്നതുപോലെ, സ്ഥിതപ്രജ്ഞന്‍ അമാനുഷികമായ സിദ്ധികള്‍ കൈവരിക്കുമ്പോള്‍ ഗര്‍വിതനാവുകയോ സിദ്ധിച്ചില്ലെങ്കില്‍ വിഷണ്ണനാവുകയോ ചെയ്യുകയില്ല. ഒരു ചെറിയ തിരിനാളം സൂര്യഗേഹത്തില്‍ കാന്തി പരത്തുമോ? തിരിനാളം ഇല്ലെങ്കില്‍ അംശുമാന്‍ അന്ധകാരത്തില്‍ ആണ്ടുപോകുമോ? അതുപോലെ, അമാനുഷിക സിദ്ധികള്‍ വരുന്നതും പോകുന്നതും അറിയാതെ അവന്റെ മനസ്സ് ആത്മസുഖത്തില്‍ നിമഗ്നമായിരിക്കും. തന്റെ ആലയവുമായി തട്ടിച്ചു നോക്കുമ്പോള്‍ ദേവേന്ദ്രന്റെ രമ്യഹര്‍മ്മ്യം കേവലം നിസ്സാരമെന്നു ഗണിക്കുന്നവന്‍, ഒരു കുടില്‍ കണ്ടു മോഹിക്കുന്നത് എങ്ങനെയാണ്? അമൃതിനെ കുറ്റം പറയുന്നവന്‍ കഞ്ഞിവെള്ളം കുടിക്കാത്തതുപോലെ, ആത്മാനന്ദം സിദ്ധിച്ച ഒരാള്‍ ലൗകികമായ പ്രൗഢിയില്‍ ഒരിക്കലും ആസക്തനാവുകയില്ല. അതുകൊണ്ട്, സ്വര്‍ഗ്ഗാനന്ദത്തെപ്പോലും പാടേ അവഗണിച്ചവന്‍ ലൗകിക സിദ്ധികള്‍ക്ക് ഒരു വിലയും കല്പ്പിക്കില്ല എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ.
(തുടരും.....)

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 71

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 71
വിഹായ കാമാന്‍ യഃ സര്‍വാന്‍ പുമാംശ്ചരിതി നിസ്പൃഹഃ
നിര്‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി.
കൂടുതലായി എന്തെങ്കിലും തന്‍േറതാകണമെന്ന കാമനയോ കൈവന്ന എന്തിനോടെങ്കിലും മമതയോ എന്തെങ്കിലുമൊന്നിനെ പിരിയാന്‍ മടിയോ ഇല്ലാതെ, യാതൊരുവന്‍ നിരഹങ്കാരിയായി ജീവിതപ്പാതയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവോ അവനു ശാന്തി കൈവരുന്നു.
സംന്യാസത്തിനു ഗീത കല്പിക്കുന്ന അര്‍ഥം ഇവിടെ സ്ഫുടമാവുന്നു. വിഷയങ്ങളെയോ കര്‍മങ്ങളെയോ അല്ല മനസ്സിന് അവയോടുള്ള അടിമത്തത്തെയാണ് അടിമുടി പരിത്യജിക്കേണ്ടത്. എവ്വിധമുള്ള അഹങ്കാരവും ഉണ്ടായിരിക്കാനും പാടില്ല. അതായത്, ഒന്നും നിഷിദ്ധമല്ല. ഇന്ദ്രിയങ്ങളെ കൊല്ലുന്നതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് വഴിയേ പറയുന്നുമുണ്ട്. ('നിഗ്രഹം കിം കരിഷ്യതി?') മനപ്പാകമാണ് ഒരുവനെ സംന്യാസിയാക്കുന്നത്.
ആത്മജ്ഞാനത്തില്‍ ആമോദിക്കുന്നവനും ബ്രഹ്മാനന്ദത്തില്‍ തുഷ്ടിയും പുഷ്ടിയും കൈവരിക്കുന്നവനും മാത്രമാണ് യഥാര്‍ത്ഥ സ്ഥിതപ്രജ്ഞന്‍. അവന്‍ എല്ലാ അഹന്തയും ഉപേക്ഷിച്ചിരിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പരിത്യജിച്ചിരിക്കുന്നു. അവന്‍ ജഗത്രൂപവുമായി സാത്മ്യം പ്രാപിച്ചു പരമാനന്ദത്തില്‍ വസിക്കുന്നു.
(തുടരും.....)