Thursday, 27 November 2014

നാരദഭക്തി സൂത്രംDay—23 ഇരുപത്തിമൂന്നാം ദിവസം

നാരദഭക്തി സൂത്രംDay—23  ഇരുപത്തിമൂന്നാം ദിവസം
സ്വാമിയുടെ അഭിപ്രായത്തില്‌ പ്രശ്‌നങ്ങളുടെ പരിഹാരമല്ല മതം. 
എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ളതല്ല മതം. 
അതുകൊണ്ട്‌ മതത്തിനെ ഉപ്പിനോട്‌ സാദൃശ്യപ്പെടുത്തിയിട്ടുണ്ടല്ലോ. 
അത്‌ ഗംഭീരമായിട്ടുള്ള ഒരു പ്രയോഗമാണ്‌. 
കാരണം ഉപ്പു കൂടിക്കഴിഞ്ഞാല്‍ കുഴപ്പമാണ്‌. 
അതുപോലെ മതം കൂടിക്കഴിഞ്ഞാലും കുഴപ്പമാണ്‌. 
നാട്ടിലെ കുഴപ്പം മുഴുവനതാണ്‌. 
കുറഞ്ഞാലും കുഴപ്പമാണ്‌ മനഃപൂര്‍വ്വം കൂടാം, അറിയാതെയും കൂടാം.
കൃത്യമായാലോ ഉപ്പിന്റെ സാന്നിധ്യം ഭക്ഷണത്തില്‍ അറിയുകപോലുമില്ല. 
അതിനെന്തുവേണം പാചകക്കാരന്‍ സമര്‍ത്ഥനായിരിക്കണം. 
സമര്‍ത്ഥനായ പാചകക്കാരന്റെ കൈയ്യില്‍ ഉപ്പ്‌ കിട്ടിയാല്‍ ഭക്ഷണത്തില്‍ അതിന്റെ ഏറ്റക്കുറച്ചില്‍ ഉണ്ടാവുകയില്ല. 
അതിപ്പോള്‍ ക്രിസ്‌തുദേവനാണെങ്കിലും, ഋഷീശ്വരന്മാരാണെങ്കിലും ആ പാചകം നന്നായി അറിഞ്ഞവരാണ്‌.
പക്ഷേ ഭക്ഷണംചൂടാക്കി വിളമ്പിക്കൊടുത്തവരുണ്ട്‌,
അവര്‍ അപകടകാരികളാണ്‌. അതുകൊണ്ട്‌ ഏതെങ്കിലും പ്രകാരത്തിലുള്ള സാന്ത്വനം വേണ്ടയിടത്തേക്ക്‌ നിങ്ങളിതിനെ കൊണ്ടുചെല്ലരുത്‌ എന്നു പറയുകയാണ്‌. 
അതുകൊണ്ട്‌ വരൂ നാരദഭക്തിസൂത്രം കേട്ട്‌ പ്രശ്‌നം പരിഹരിക്കാമെന്ന്‌ പറയരുത്‌. 
നമ്മുടെ ഏത്‌ ശാസ്‌ത്രങ്ങളെടുത്താലും എല്ലാറ്റിലും അങ്ങനെതന്നെയാണ്‌. 
അതിനെ വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പമാണ്‌. 
മതം നമുക്ക്‌ സാന്ത്വനമേകാന്‍ വേണ്ടിയുള്ളതാണ്‌. 
അപ്പോഴേ അത്‌ മതമാവുകയുള്ളു. 
എപ്പോഴാണ്‌ ഈ മതങ്ങളൊക്കെ ആവിര്‍ഭവിച്ചത്‌?
മനുഷ്യമസൂഹത്തിന്റെശാന്തി, സമാധാനം, ഇതിനൊക്കെ വേണ്ടിയിട്ടുള്ളതാണ്‌. 
കൂടിയിരുന്ന ആളുകളോട്‌ അങ്ങേയറ്റത്തെ കാരുണ്യം നിറഞ്ഞിട്ടുള്ള ആളുകള്‍ സംസാരിച്ചു അങ്ങനെയാണ്‌ ഓരോ മതങ്ങളുണ്ടായിട്ടുള്ളത്‌. 
സ്ഥൂലശരീരം ആറു വിധത്തിലുള്ള പരിണാമങ്ങള്‍ക്കു വിധേയമാണ്‌. ജനിച്ചിട്ടുണ്ട്‌, വളര്‍ച്ചയുണ്ട്‌, പരിണാമമുണ്ട്‌, വൃദ്ധിക്ഷയങ്ങളുണ്ട്‌,നാശമുണ്ട്‌. 
ഈ ശരീരം നശിക്കാന്‍ പല കാരണങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്‌. 
അതിലേതെങ്കിലും ഒരു കാരണം എന്റെ അടുത്തേക്കു വരുന്നു. 
അച്ഛനൊരസുഖം വന്നു, ഭര്‍ത്താവിനൊരസുഖം വന്നു, 
തനിക്കൊരു അസുഖം വന്നു അതോടുകൂടി തന്റെ ഈ മതവും പൊള്ളത്തരമായി. 
എത്രയെത്ര ലഘുലേഖകളും പുസ്‌തകങ്ങളും നമ്മള്‌ വായിച്ചിട്ടുണ്ടെന്നറിയാമോ? 
എന്റെ അച്ഛനൊരു അസുഖം വന്ന സമയത്ത്‌ ഞാന്‍ മുട്ടാത്ത കോവിലുകളില്ല. 
എടോ നിന്നോടാരു പറഞ്ഞു പോയി മുട്ടാന്‍? 
കോവിലുകള്‍ ഈ പ്രശ്‌നത്തിനു പരിഹാരത്തിനുള്ളതല്ല. 
ഞാന്‍ കാണാത്ത ജ്യോത്സ്യന്മാരില്ല. 
ഞാനിനി ചെയ്യാത്ത ഒരു വഴിപാടുകളില്ല.
ആര്‍ക്കും എന്റെ അച്ഛനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. 
നിന്റെ അച്ഛനോട്‌ ചോദിക്കൂ അച്ഛാച്ഛനെവിടെ എന്ന്‌.?
ലളിതമായ ചോദ്യമാണ്‌. ഇപ്പോള്‍ മൂപ്പരുണ്ടോ ഇങ്ങനെ സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത ഒരോ കാര്യങ്ങള്‌ വച്ചുകൊണ്ടാണ്‌ ഈ വിശ്വത്തെ മുഴുവന്‍ രചിച്ച ആ വിധാതാവിന്റെ നിലനില്‍പ്പിനെ നമ്മള്‌ ചോദ്യം ചെയ്യുന്നത്‌. 
അതുകൊണ്ട്‌ ഇവിടെ നാരദര്‌ പറയുന്നു നിശ്ചയദാര്‍ഢ്യാദൂര്‍ദ്ധ്വം ശാസ്‌ത്രരക്ഷണം. 
ശാസ്‌ത്രം നമ്മെ അനുഗ്രഹിക്കും നിങ്ങള്‍ക്കും ശാസ്‌ത്രത്തെ അനുഗ്രഹിക്കാന്‍ സാധിക്കും. അല്ലാത്തിടത്ത്‌ ശാസ്‌ത്രത്തിനും ഒന്നും ചെയ്യാന്‍ പറ്റില്ല. 
അവിടെയാണ്‌ ഭാഗവതകാരന്‍ പറയുന്നത്‌ - ശാസ്‌ത്രീകുര്‍വന്തി ശാസ്‌ത്രാണി തീര്‍ത്ഥീകുര്‍വന്തി തീര്‍ത്ഥാണി. പിന്നെ അവന്‍ പറയുന്നത്‌ ശാസ്‌ത്രമാണ്‌. 
അവനിരിക്കുന്ന ഇടം തീര്‍ത്ഥങ്ങളാണ്‌. 
പാറക്കെട്ടുകള്‍ കേരളത്തിലും ഭാരതത്തിലും എത്രയോ ഉണ്ട്‌ എന്തേ വിവേകാനന്ദ പാറയ്‌ക്ക്‌ ഒരു പ്രത്യേകത. 
എന്തേ അവിടെ ആരും പോയി ഇരിക്കുന്നില്ല. 
സ്വാമിജിയുടെ സാന്നിദ്ധ്യം അനുഭവിച്ച പാറയെ കാണാന്‍ എത്ര ആളുകള്‍ എവിടെ നിന്നൊക്കെ വരുന്നു.
(തുടരും...)

No comments:

Post a Comment